Saturday, February 21, 2015

ഓർമ്മകൾ കരയിക്കുന്നു...

സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്  ആലപ്പുഴ   വലിയ ചുടുകാട്ടിൽ പുഷ്പാർച്ചനക്കായി  എത്തിയ വി.എസ്.അച്യുതാനന്ദൻ  വിതുമ്പി പോയെന്ന് പത്ര റിപ്പോർട്ട്.
എങ്ങിനെ അദ്ദേഹം വിതുമ്പാതിരിക്കും. എത്രയെത്ര സംഭവങ്ങൾ ആ സമയം ആ തലച്ചോറിൽ കൂടി  കടന്ന് പോയിരിക്കാം.കൊല്ലവർഷം 1122 തുലാം ഏഴാം തീയതിയിൽ  (അന്ന്    തിരുവിതാംകൂർ  മഹാരാജാവിന്റെ ജന്മദിനവുമായിരുന്നല്ലോ)  നടന്ന വെടിവെപ്പിന്റെ പിറ്റേന്ന്   മരിച്ചതും മരിക്കാത്തതുമായി വെടിവെപ്പ് സ്ഥലത്ത് കിടന്നിരുന്ന സമരഭടന്മാരെ  ആലപ്പുഴ നിന്നും തോട്ടികളെ  കൊണ്ട്  വന്ന്   കൊല്ലം ആലപ്പുഴ റോഡിൽ നിർത്തിയിരുന്ന ലോറിയിൽ കയറ്റി  വലിയ ചുടുകാട്ടിൽ  കൊണ്ട് വന്ന് പെട്രോൾ  ഒഴിച്ച്  കത്തിച്ചതും  ആ ചുടുകാട്ടിൽ  തന്നെ അവരെ മറവ്  ചെയ്തതും    ആ  ധീര രക്തസാക്ഷികൾ അലിഞ്ഞ് ചേർന്ന  സ്ഥലത്താണ്  താൻ  നിൽക്കുന്നതെന്നുമുള്ള  ഓർമ്മ  ആ തലയിലൂടെ  കടന്ന് പോയിരിക്കാം.  തന്നോടൊപ്പം  അന്നുണ്ടായിരുന്ന  സഖാക്കൾ       പിൽക്കാലത്ത്  മരിച്ചപ്പോൾ   അവരെ   മറവ്  ചെയ്തതും  അവിടെ  തന്നെയാണെന്നുള്ള ചിന്തയും അദ്ദേഹത്തിലുണ്ടായിരിക്കാം. 1122തുലാം മാസം7-തീയതിയിൽ  പകൽ രണ്ടര  മണിക്ക്     വേലിക്കകത്ത്   സ്വന്തം  സഹോദരൻ ഗംഗാധരന്റെ  വീട്ടിൽ  നിന്നും  ചീകി കൂർപ്പിച്ച  വാരി  കുന്തങ്ങൾ   കൊണ്ട് വന്ന് ക്യാമ്പിൽ കൂട്ടിയിട്ടിരിക്കുനതിന്റെ  സമീപത്ത് നിന്നു "  മരിക്കാനും  തയ്യാറായി   പോരാടുക, അതിന്  ഭയമുള്ളവർ  പിന്തിരിയുക,   പിരിഞ്ഞ് പോകാൻ  ആഗ്രഹിക്കുന്നവർക്ക്  ഈ നിമിഷം  തന്നെ  ആകാം "  എന്ന്   താൻ  ആഹ്വാനം ചെയ്തതും  പോലീസ് ക്യാമ്പ്  ആക്രമിക്കാൻ   ക്യാമ്പ്  ക്യാപ്റ്റൻ ചക്രപാണിയുടെ  നിർദ്ദേശാനുസരണം  താൻ  അറിയിപ്പ് കൊടുത്തതും ഓർമ്മയിൽ വന്നിരിക്കാം,  പിന്നെ  എത്രയെത്ര സംഭവങ്ങൾ,  താനും  കൂടി  ചേർന്ന് പല പ്രമുഖരെയും    വെട്ടി  നിരപ്പാക്കിയ   സംസ്ഥാന സമ്മേളനങ്ങൾ, ഇപ്പോൾ താനും അപ്രകാരമൊരു വെട്ടി നിരത്തലിന്  ഇരയാകുമോ  എന്ന  ശങ്ക,   ഇതെല്ലാം  തിരശ്ശീലയിലെന്നോണം   ആ മനസ്സിൽ  കൂടി  കടന്ന്  പോയിരിക്കാം. ഇതെല്ലാമായിരിക്കാം ആ വിതുമ്പലിന്   ഹേതുവായി  തീർന്നത്.
"നിങ്ങൾ  പറയുന്നതിനോട്  എനിക്ക് ഒട്ടും  യോജിക്കാൻ   കഴിയില്ല,  പക്ഷേ  അത്  പറയാനുള്ള നിങ്ങളുടെ സ്വാതന്ത്രിയം! അതിന് വേണ്ടി  ഞാൻ  പോരാടും"   എന്ന്   പണ്ട്  പറഞ്ഞതും  ഒരു  വലിയ സഖാവായിരുന്നല്ലോ.

2 comments:

  1. വൃദ്ധനായ ഈ ജനകീയനേതാവിനെ എത്ര പുലഭ്യം പറയുന്നോ അത്രക്കിദ്ദേഹത്തിന്റെ ജനപിന്തുണ കൂടും.

    ReplyDelete
  2. എനിക്കിഷ്ടം വീയെസ്സിനെയാ. ആദ്യം ഇഷ്ടല്ലാര്‍ന്നു. വയലിലെ കൃഷികളെല്ലാം വെട്ടിനിരത്തുന്ന ഒരു കാട്ടാളന്‍‌ന്നേ ചിന്തിച്ചിട്ടുള്ളു. ഒരിക്കല്‍ മതികെട്ടാന്‍‌മലയില്‍ പോകുന്നത് ടീവീല്‍ കണ്ടപ്പം വിചാരിച്ചു, ഈ വയസ്സുകാലത്ത് ഇങ്ങേര്‍ എന്തിനാ ഈ കാടും മലേം കേറിനടക്കുന്നത്?
    ഉല്ലാസത്തിനോ?
    പേരിനോ?
    പ്രശസ്തിക്കോ?
    മല വെട്ടിപ്പിടിക്കാനോ?
    മക്കള്‍ക്ക് സമ്പാദിച്ച് കൊടുക്കാനോ?
    പ്രതിപക്ഷനേതാവെന്ന നിലയില്‍ കിട്ടുന്ന ബഹുമാനമൊക്കെ വാങ്ങി സുഖമായിട്ട് ഔദ്യോഗികവസതിയില്‍ കഴിയേണ്ട വയോവൃദ്ധന്‍ എന്തിനായിരിക്കാം ഈ മലകയറുന്നത്?
    അങ്ങനെ ആലോചിച്ചപ്പം മുതല്‍ ഞാന്‍ മാമന്റെ ഫാന്‍ ആയി. പിന്നെ ഇതുവരെ ഫാനിസം മാറീട്ടുമില്ല.

    ReplyDelete