Friday, October 17, 2014

ജീൻസും യേശുദാസ്സും പിന്നെ സരിതയും

   "കഴിയുന്നതും ജീൻസ്  ഒഴിവാക്കുന്നതാണ്  നല്ലത് " എന്ന് പെൺകുട്ടികളോടായി  ഉപദേശ രൂപത്തിൽ  ഗാനഗന്ധർവനായ  ശ്രീ യേശുദാസ്  പറഞ്ഞത്  രാഷ്ട്രീയ വ്യത്യാസമില്ലാതെ  ജാതി മത അന്തരമില്ലാതെ  നമ്മുടെ  സമൂഹത്തിലെ  മഹിളാമണികളെ  പ്രകോപിപ്പിക്കുകയും  അവർ കിട്ടുന്ന  വേദികളിൽ  കിട്ടുന്ന  സന്ദർഭത്തിൽ പാവം ഗായകനെ  തകർത്ത് വാരുകയും  ചെയ്യുന്ന  കാഴ്ച നാം  പോയ  ദിവസങ്ങളിൽ    കണ്ടു  കഴിഞ്ഞു. കുറച്ച് കാലങ്ങൾക്ക്  മുമ്പ്     തിരുവനന്തപുരത്ത്  ചില   കാര്യങ്ങൾ  പച്ചക്ക്  തുറന്നു    പറഞ്ഞു എന്ന    കാരണത്താൽ  മറ്റൊരു കഥാപാത്രത്തെ    നാരികളെല്ലാം  കൂടെ  നാലായി  കീറി  ഭിത്തിയിലൊട്ടിച്ചതും  നാം  കണ്ടു. ജീൻസ്  പ്രശ്നത്തിൽ  ഫെയ്സ്ബുക്ക്    അന്തേവാസികൾ  കിട്ടാവുന്ന  മാരകായുധങ്ങൾ എല്ലാമെടുത്ത്  വനിതകൾക്ക്  പിൻ താങ്ങായി    യേശുദാസിനെതിരെ  അണി  നിരന്നതും  നാം  ഇപ്പോൾ  കണ്ടുവല്ലോ!   . "അത്  കൊണ്ടരിശം തീരാഞ്ഞവനപ്പുരയുടെ  ചുറ്റും   മണ്ടി  നടന്നു" എന്ന് പണ്ട് നമ്പിയാരാശാൻ  പാടിയ മട്ടിൽ  കഴിഞ്ഞ  ദിവസം ഒരു മാന്യ  സഹോദരി  യേശുദാസിന്റെ പുത്ര വധുക്കൾ  ജീൻസിട്ട്  നിൽക്കുന്ന  ചിത്രം കഷ്ടപ്പെട്ട് സമ്പാദിച്ച്   എഫ്.ബി.യിലിട്ട്  സായൂജ്യം  കൊണ്ടു.  (യേശുദാസ്  ഇപ്രകാരം  പറയാൻ    കാരണമാക്കിയ  വിധമുള്ള  ജീൻസ്  ധാരണമല്ല  ആ  ചിത്രത്തിൽ  കണ്ടതെന്നത്  വേറെ കാര്യം.  ജീൻസെന്ന്  പറഞ്ഞത്  കൊണ്ട്   അത്    ജീൻസാണെന്ന്  മനസിലായി,  മാത്രമല്ല  പ്രസ്തുത വസ്ത്രം ഷർട്ടിന് കീഴിലും  ഷർട്ടിനാൽ  പുറക് വശം  മറച്ചുമാണ് എന്നത്       ചിത്രത്തിൽ  വ്യക്തം.)   അതെന്തുമാകട്ടെ,  "സ്വന്തം  കുടുംബത്തിൽ  നിയമം  നടപ്പിലാക്കിയിട്ട് പോരേ?..മറ്റുള്ളവരെ  ഉപദേശിക്കാൻ ...?"  എന്ന  ഒരു  ധ്വനി  ആ സ്റ്റാറ്റസിലും  കമന്റുകളിലും  നിറഞ്ഞ്  നിന്നു.  ഇത്രത്തോളം  പ്രകോപനം  ഉണ്ടാകത്തക്ക  വിധം  അദ്ദേഹം  വല്ലതും  കർശനമായി  പറഞ്ഞു  എന്ന്  റിപ്പോർട്ടുകളിൽ  കാണുന്നുമില്ല.
......"സ്ത്രീകള്‍ ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവക്കണം. മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരം. ആകര്‍ഷണ ശക്തി കൊടുത്ത്  അവരെ കൊണ്ട് അരുതാത്തത്    ചെയ്യിക്കാന്‍ ശ്രമിക്കരുത്......."

 നാരീമണികൾക്കും   അവരുടെ സൈന്യത്തിനും  വാൾ വീശാൻ  കാരണമാക്കിയ    അദ്ദേഹത്തിന്റെ അഭിപ്രായത്തിന്റെ  ഏകദേശരൂപം    ഇപ്രകാരമാണെന്ന്   പലയിടത്ത്  നിന്നും  വായിച്ച  വാർത്തകളിൽ  നിന്നും   വെളിവാകുന്നു.

പലതും  കണ്ടും  കേട്ടും അനുഭവം കൈ മുതലായുള്ള    മൂത്ത കാർന്നോന്മാർ     നമ്മളെ  ഉപദേശിക്കുന്നത്  നമ്മുടെ  നന്മ കരുതിയിട്ടാണ്. അല്ലാതെ  നമ്മുടെ വസ്ത്രധാരണ  സ്വാതന്ത്രിയത്തിലോ   സഞ്ചാര സ്വാതന്ത്രിയത്തിലോ   കൈകടത്തണമെന്ന  ദുർവാശിയാലല്ല  എന്ന  ഒരു  കാഴ്ചപ്പാട് ഈ  കാര്യത്തിൽ  നമുക്ക്  ഉണ്ടാകേണ്ടിയിരിക്കുന്നു.
മുരട്ട്  കാളയുടെ  മുമ്പിൽ ചുവന്ന സാരിയോ  ചൂരീദാറോ മറ്റ് ചുവന്ന  വസ്ത്രങ്ങൾ  ഏതെങ്കിലുമോ  ധരിച്ച്  നിൽക്കരുത്.  അത്  അപകടമാണ് . കാളയിൽ നിന്നും  ആക്രമണംഉണ്ടായേക്കാം എന്ന് അനുഭവത്തിന്റെ  വെളിച്ചത്തിൽ   ഉപദേശം  ആരെങ്കിലും  നൽകിയാൽ   ചുവപ്പ്  നിറത്തിലുള്ള  വസ്ത്രം  ധരിക്കുന്നത്  എന്റെ  അവകാശമാണ്   അത്  ധരിക്കരുത്  എന്ന്  പറയുന്നത്  എന്റെ മൗലികാവകാശത്തിൽ  കൈ  കടത്തലാണ്   എന്നൊക്കെ  നാം  പ്രതിഷേധിക്കുന്നത്  കാളക്ക്  പ്രാന്ത്  ഇളകുമ്പോൾ  കുത്ത്  ഉറപ്പ്  തന്നെ  എന്നിടത്തേക്ക്  കാര്യങ്ങൾ  എത്തിക്കാൻ  ഇടയാക്കും  .  ജീൻസ്  ധരിക്കുന്നത്  കൊണ്ട്  മാത്രമാണോ  ബലാൽസംഗം  വർദ്ധിക്കുന്നത്  എന്ന ചോദ്യത്തിന്     പലകാരണങ്ങളിൽ  ജീൻസും ഒരു  കാരണം  തന്നെ  എന്ന്  നിസ്സംശയം   ഉത്തരം   പറയാൻ  ഇടയാകത്തക്ക    വിധത്തിലാണല്ലോ    പെൺകുട്ടി  അറിഞ്ഞ്  കൊണ്ട്തന്നെ  ജീൻസ്  അരയിൽ  നിന്നും   ഊർന്നിറങ്ങി   വരുന്നത്. . അതിലേക്ക്  നോക്കാതെ  മാന്യന്മാർ  കണ്ണടച്ചേക്കണം  എന്നാണ്   പ്രതികരണമെങ്കിൽ   മാന്യന്മാർ  കണ്ണടച്ചാലും  കാളകൾ  കണ്ണടക്കില്ല   എന്നതാണ്  സത്യം.
ചാനലിലൂടെയും  സോഷ്യൽ മീഡിയകളിലൂടെയും  വസ്ത്രധാരണ  സ്വാതന്ത്രിയത്തെ    പറ്റി  ഘോരഘോരം  പേച്ചുന്നവർ   ഏട്ടിലെ  പശു   പുല്ല്  തിന്നില്ലാ എന്ന    നേര്   തിരിച്ചറിയുക. നമ്മുടെ  സ്വന്തം  സംസ്കാരം   ലൈംഗികതയെ   എങ്ങിനെ  കാണുന്നു  എന്ന്  അൽപ്പമെങ്കിലും  തിരിച്ചറിവ്  നമ്മുടെ  ഉള്ളിലുണ്ടെങ്കിൽ  "ബലാൽസംഗത്തിന്റെ സ്വന്തം  നാട് "   എന്ന ഖ്യാതി  നമുക്ക്     കൈവരത്തക്ക വിധത്തിൽ പെരുമാറുന്ന    നമുക്ക്  നാലു ചുറ്റുമുള്ളവരുടെ ലൈഗികാസക്തിയെ   നാം കണ്ണ്  തുറന്ന്  കണ്ടേനെ.  കോവളത്ത് വെയിൽ കൊള്ളാൻ  കിടക്കുന്ന മദാമ്മയുടെ  ശരീരഭാഗത്തിൽ  തുറിച്ച്  നോക്കുന്ന  മലയാളിയുടെ   മനോ വൈകൃതമല്ല  സായിപ്പിനുള്ളത്.   അത്  കൊണ്ട്തന്നെ  മെൽബോണിലെയും പാരീസിലെയും  സ്ത്രീകളുടെ   വസ്ത്രധാരണവും അവരോടുള്ള  പുരുഷന്മാരുടെ      പെരുമാറ്റവും   മലയാള സംസ്കാരവുമായി  താരതമ്യം  ചെയ്യുന്നത്  അബദ്ധമാണ്. ഡെൽഹി  പെൺകുട്ടിയോട്  അനുഭാവം  പ്രകടിപ്പിച്ച് പതിനായിരം  മെഴുകുതിരി  കത്തുമ്പോൾ   തന്നെ  അപ്പുറത്തെ സ്ട്രീറ്റിൽ  ഒരു  ഹരിജൻ  പെൺകുട്ടി  പീഡിപ്പിക്കപ്പെട്ടു.  ഗോവിന്ദച്ചാമിയെ  തൂക്കി കൊല്ലാൻ  വിധിച്ച  കാര്യം  പത്രത്തിൽ  വെണ്ടക്കാ  ന്യൂസ്  വന്ന  അടുത്ത ദിവസവും  പീഡന വാർത്തക്ക്  പഞ്ഞമില്ലായിരുന്നു.അതായത്  ശിക്ഷ  എത്ര  കഠിനമാക്കിയാലും  നമ്മുടെ  ലൈംഗിക  തൃഷ്ണയെ  അത്  ഭയപ്പെടുത്തുന്നില്ലാ എന്നാണ്   ഇതെല്ലാം  വ്യക്തമാക്കുന്നത്.   കുളത്തൂപ്പുഴയിൽ   സ്വന്തം  മാതാവിനെ  വീട്ടിൽ  നിന്നും  തുരത്തി റബർ  തോട്ടത്തിൽ  ഇട്ട് മകൻ     ഉപദ്രവിച്ചു   എന്നത്  നമ്മെ  ഒട്ടും  അതിശയപ്പെടുത്തിയില്ല.  അഛൻ  മകളെ  വർഷങ്ങളോളം  കൈകാര്യം  ചെയ്തു   എന്നത്   ഇപ്പോൾ  സാധാരണ  വാർത്തയായി  തീർന്നിട്ടുണ്ടല്ലോ!  നാലു വയസുകാരിയും  ഏഴു വയസുകാരിയും   പീഡിപ്പിക്കപ്പെടുന്നത്   ഒരു  പുതുമയും  ഇല്ലാത്ത  ഏതെങ്കിലും  മൂലയിലെ  വാർത്തയായി    മാറി.  ശാസ്താംകോട്ടയിൽ  ഒരു  മുരട്ട് കാളക്ക്  കിട്ടിയത്  തൊണ്ണൂറ്കാരിയെയാണ്. നമ്മുടെ  നാലുചുറ്റും നടക്കുന്ന  ഈ വക  സംഭവവികാസങ്ങൾക്ക്  സമൂഹത്തിലെ  ഒരു  ചെറിയ  വിഭാഗം  മാത്രമാണ്  കാരണക്കാർ   എന്ന്  വിലയിരുത്താൻ  വരട്ടെ. വരും വരായ്കയെ   ഭയക്കാത്ത  കഠിന ശിക്ഷയെയും  ഭയക്കാതെ  പണി പറ്റിക്കുന്ന  ചിലരെന്ന്  നമുക്ക്  അവരെ  വിളിക്കാം.  പക്ഷേ  ബാക്കി  ഭൂരിഭാഗത്തിന്റെയും  മനസിലിരിപ്പ്   എന്തെന്ന് നാം  കഴിഞ്ഞ  ദിവസം  കണ്ടല്ലോ! സരിതയുടെ  വാട്ട്സ് അപ്പിലെ  പരിപാടി  കാണാൻ     ലക്ഷക്കണക്കിന് മലയാളികൾ    കടിപിടി കൂടി  വാട്ട്സ് അപ്പിന്   അംഗസംഖ്യ  വർദ്ധിപ്പിച്ച് കൊടുത്തു.    ഇവരുടെ  മുമ്പിൽ  കൂടി  വേണം  ശരീര  വടിവ്  വെളിവാകത്തക്ക  വിധത്തിലും പാതി  നിതംബം  പുറത്ത് കാണിച്ചും  ജീൻസ്  ഇട്ട് നടക്കേണ്ടത്.  നേരിട്ടുള്ള  ബലാൽസംഗം  നടക്കുന്നില്ലെങ്കിലും  കണ്ണ് കൊണ്ടും  മനസ് കൊണ്ടും  സംഗങ്ങൾ  നടന്ന്കൊണ്ടേ  ഇരിക്കുമെന്നത്  നിഷേധിക്കാനാവാത്ത  സത്യമാണ്. ആദ്യം  മനസിലാണ്  കാള  ചുരമാന്തുന്നത്   എന്ന  സത്യം   തിരിച്ചറിയുക .  ഏത്  നേരത്തും   എവിടെ  വെച്ചും പെൺകുട്ടികൾ  ഉപദ്രവിക്കപ്പെടുന്നു  എന്ന  അവസ്ഥ  ഇവിടെ രൂപപ്പെട്ടു കഴിഞ്ഞു.   അവിടെ   കാളയുടെ  മുമ്പിൽ  ചുവപ്പ്  ഉടുക്കാതെ  ഒഴിഞ്ഞ്  നടക്കുന്നതല്ലേ  ബുദ്ധി.
  നാലുചുറ്റും  നിരീക്ഷിക്കുന്ന  ഏതൊരുവനും  ബോദ്ധ്യമാകുന്ന   ഈ  സത്യം  യേസുദാസ്  ഉച്ചത്തിൽ  പറഞ്ഞുവെന്നേയുള്ളൂ.   അതായത്   പെട്രോളിനരികിലൂടെ തീയും  കൊണ്ട്  പോകരുതെന്ന്   അഥവാ   മുരട്ട് കാളയുടെ  മുമ്പിൽ  ചുവന്ന  സാരിയുടുക്കരുതെന്ന്......

5 comments:

  1. തല മൂത്തോരാന്നൊന്നും നോക്കൂല, അവകാശത്തേൽ തൊട്ടാൽ എടുത്ത് പെരുമാറി കളേം. ങാഹ്!

    ദാസങ്കിളങ്ങനൊക്കെ പറഞ്ഞൂന്ന് കേട്ടപ്പൊ ചെറുതും കാര്യായി എന്തൊക്കെയൊ സംഭവിച്ചൂന്നാ കരുതിയെ. പിന്നെ മനസ്സിലായി, ഒന്നൂല്യാന്ന്. ചിലർക്കൊക്കെ ആളാകണേൽ നാലാളറിയണ ആർക്കെങ്കിലും എതിരെ നിന്ന് സംസാരിക്കണം. അതിനൊരു ചാൻസ് കണ്ടെത്തിയെന്ന് മാത്രം.

    ReplyDelete
  2. ഇത്തരം കാര്യങ്ങളാണ് ചിലരുടെയൊക്കെ യഥാർത്ഥ മുഖം വെളിവാക്കാനുതകുന്നത്.. അഭിപ്രായസ്വാന്ത്ര്യമെന്നത് അനുവദിച്ച് കൊടുക്കാൻ ചില കൊച്ചമ്മമാർക്കും അവരെ താങ്ങുന്നവർക്കും പറ്റുകയില്ല

    ReplyDelete
  3. സംഭവങ്ങളുടെ നിജസ്ഥിതി അറിയാതെ കോലം തുള്ളുന്നവർ ... എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യം ഒരേ പോലെയാണെന്ന് ചിന്തിക്കാത്തത് കൊണ്ട് സംഭവിച്ചത്.... രണ്ടു രാജ്യത്തും ജീവിച്ചിട്ടുള്ള ഒരാളെന്ന നിലയിൽ , നാട്ടിൽ വരുമ്പോൾ എല്ലാ കാര്യത്തിലും ഇവിടെയില്ലാത്ത വളരെ കരുതൽ എടുക്കാറുണ്ട്. വസ്ത്രധാരണത്തിൽ, രാത്രി യാത്രയിൽ, കൂട്ടുകാരോടൊപ്പം പോകുന്നതിൽ , ഹോട്ടലിൽ പോകുന്നതിൽ, അങ്ങിനെ എല്ലാത്തിലും....

    ReplyDelete
  4. കുഞ്ഞൂസ് (Kunjuss)>>>രണ്ടു രാജ്യത്തും ജീവിച്ചിട്ടുള്ള ഒരാളെന്ന നിലയിൽ , നാട്ടിൽ വരുമ്പോൾ എല്ലാ കാര്യത്തിലും ഇവിടെയില്ലാത്ത വളരെ കരുതൽ എടുക്കാറുണ്ട്. വസ്ത്രധാരണത്തിൽ, രാത്രി യാത്രയിൽ, കൂട്ടുകാരോടൊപ്പം പോകുന്നതിൽ , ഹോട്ടലിൽ പോകുന്നതിൽ, അങ്ങിനെ എല്ലാത്തിലും...<<< അതേ! അതാണ് തിരിച്ചറിയേണ്ടതും മനസിലാക്കേണ്ടതും. ഓരോ നാട്ടിൽ അതത് സംസ്കാരത്തിനനുയോജ്യമായ രീതിയിൽ പെരുമാറുക, ജീവിക്കുക.. കുഞ്ഞൂസ് പ്രിയ ചങ്ങാതീ! ഈ സത്യമാണ് ഇവിടെ ആരും മനസിലാക്കാത്തത്....

    ReplyDelete
  5. യേശുദാസ് ഒരു 20-30 വയസ്സിലായിരുന്നെങ്കിൽ ഇവൾമാർ ചെയ്യുന്നത് മറ്റൊന്നാകുമായിരുന്നു.

    ReplyDelete