Thursday, July 17, 2014

നോമ്പ്കാലത്തെ ഞാനെന്ന ഭാവം.

മകന്റെ വീട്ടിൽ  നിന്നും  മടങ്ങി വന്ന് ടൗണിലേക്ക്  പോകുവാൻ  ആ കവലയിൽ വാഹനം  നോക്കി  നിൽക്കുകയായിരുന്നു  ഞാൻ. നോമ്പുള്ളതിനാൽ അൽപ്പം ക്ഷീണവും  അനുഭവപ്പെടുന്നുണ്ട്. എന്നെ അലട്ടിയിരുന്ന പ്രശ്നം കയ്യിൽ  വാഹനക്കൂലി  കൊടുക്കുവാൻ  ചില്ലറ രൂപായുടെ  നോട്ടുകൾ  ഇല്ലായിരുന്നു  എന്നതാണ് .  500 രൂപയുടെ  ഒരു  നോട്ട് മാത്രമാണ്  പോക്കറ്റിലുള്ളത്.  ബസ് കൂലി  ആയാലും  റിട്ടേൺ  ട്രിപ്പ്  ആട്ടൊ  ചാർജായാലും  7 രൂപക്ക് വേണ്ടി 500 രൂപയുടേ നോട്ട് എടുത്ത്  കൊടുക്കുന്നതിലെ ഔചിത്യമില്ലായ്മ എന്നിൽ  അസ്വസ്ഥതകൾ സൃഷ്ടിച്ചു. അതിനാൽ  റോഡിലൂടെ ചീറി പായുന്ന വാഹനങ്ങളിലേക്ക് ഞാൻ ശ്രദ്ധ തിരിച്ചു.   പരിചയമുള്ളവർ  ആ കവലയിൽ  എന്നെ കാണുമ്പോൾ  വാഹനം  നിർത്തി  എന്നെ കയറ്റി കൊണ്ട്  പോകുന്നത്  സാധാരണ  പതിവ്  തന്നെ ആയിരുന്നു. കൂടുതലും ബൈക്ക്കാരായിരുന്നു   എനിക്ക് ലിഫ്റ്റ് തന്നിരുന്നത്. അന്ന്   അപ്രകാരം  ഏതെങ്കിലും  വാഹനം പെട്ടെന്ന് വന്നിരുന്നെങ്കിൽ എന്ന്  ഞാൻ  ആശിച്ചു.  കാരണം വിദൂരമായ ഒരു സ്ഥലത്ത് നിന്നും  ഒരു കേസ്  സംബന്ധമായി  ഒരാൾ  എന്നെ വീട്ടിൽ  കാത്തിരിക്കുന്നു  എന്ന് അൽപ്പ നേരത്തിനു  മുമ്പ്  എനിക്ക് ഫോൺ സന്ദേശം  ലഭിച്ചിരുന്നുവല്ലോ. ഓരോ വാഹനവും എനിക്ക് പോകേണ്ട ദിശയിലേക്ക് വരുമ്പോൾ ഞാൻ നിരത്തിലേക്ക് അൽപ്പം  കയറി നിന്ന് എന്നെ  കാണുവാൻ അവസരം ഉണ്ടാക്കും. കൈ കാണിക്കുന്ന സ്വഭാവം  പണ്ട്  മുതലേ  ഇല്ലായിരുന്നു. എന്നെ കാണുമ്പോൾ വാഹനം നിർത്തും കയറി പോകും  അത്ര  തന്നെ. 
അങ്ങിനെ ഞാൻ നിരത്തിൽ  നിൽക്കുമ്പോൾ  ഒരാൾ സമീപത്ത് വന്നു നിന്നു.കാഴ്ചയിൽ കൂലിവേലക്കാരന്റെ വേഷത്തിലുള്ള  ഒരു കറുത്ത മനുഷ്യൻ. മുണ്ട് പ്രാകൃതമായി  മടക്കികുത്തി എനിക്ക്  പോകേണ്ട ദിശയിലേക്ക് വരുന്ന  ആട്ടോകൾക്ക് അയാൾ കൈ  കാണിച്ച് കൊണ്ടിരുന്നു.ഞാൻ  നിരത്തിലേക്ക്  കയറി  നിന്ന് വരുന്ന വാഹനത്തിലെ ആൾക്ക് എന്നെ കാണാൻ  അവസരമുണ്ടാക്കുമ്പോൾ  അയാളും  ഒപ്പം  നിരത്തിലേക്ക് കയറി  എന്നെ മറച്ച്  നിന്ന്  കൈ കാണിക്കും. അത് കാരണം പാഞ്ഞ് വരുന്ന വാഹനത്തിൽ  എന്റെ പരിചയക്കാരുണ്ടെങ്കിൽ അവർക്ക് എന്നെ കാണുവാനും വാഹനം നിർത്തി എന്നെ കയറ്റാനുമുള്ള   അവസരം ഇല്ലാതായിക്കൊണ്ടിരുന്നു.  വേഷഭൂഷാദികൾ  കാണുമ്പോൾ  കടന്ന് പോകുന്ന ഒരു വാഹനവും അവിടെ നിർത്തി ഈ കൂലി വേലക്കാരനെ കയറ്റി കൊണ്ട്  പോകില്ലാ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.  എന്നെ മറച്ച് നിന്നുള്ള അയാളുടെ കൈകാണിപ്പ് കൊണ്ട്  അയാൾക്കു  ഗുണമില്ല  എന്ന്  മാത്രമല്ല അതേ സമയം  എന്നെ  ഉപദ്രവിക്കുകയുമാണെന്ന്  ഞാൻ  തിരിച്ചറിഞ്ഞപ്പോൾ  എന്നിൽ അസഹനീയമായ  കോപം ഇരച്ച് കയറി.  എവിടന്ന് വന്നടാ ഈ തെണ്ടി!  ഞാൻ  മനസിൽ വിചാരിച്ചു.  അവന്റെ വസ്ത്രങ്ങൾ കണ്ടാൽ തന്നെ   ഈ കഴുതയെ ഒരു കാറിലും  കയറ്റില്ല എന്നുറപ്പ്. അടുത്ത തവണ  ഏതെങ്കിലും വാഹനം വരുമ്പോൾ ഞാൻ നിരത്തിലേക്ക്  ഇറങ്ങി  നിൽക്കുന്ന സമയം  ഇവൻ ഒപ്പം  ഇറങ്ങിയാൽ അവനെ  ഫയർ ചെയ്യണമെന്ന് തന്നെതീർച്ചപ്പെടുത്തക്കവിധം  എന്റെ മനസ്സിൽ അസഹിഷ്ണത വളർന്നുവല്ലോ!.  പെട്ടെന്ന് മനസിൽ  താക്കീതുണ്ടായി. "എനിക്ക് നോമ്പാണ്"  അയാളുടെ  നേരെ കയർത്ത് സംസാരിച്ചാൽ  എന്റെ നോമ്പ് പാഴായി .മാത്രമല്ല ഞാൻ  എന്തിനു അയാളെ ഫയർ ചെയ്യണം. അയാളുടെ  നേരെയുള്ള  എന്റെ  പുശ്ചമാണ്  എന്നെ കൊണ്ട്  അപ്രകാരം ചിന്തിപ്പിക്കുന്നത്.   മറ്റുള്ളവരെ  പുശ്ചിക്കുന്ന സ്വഭാവം എന്നിലില്ലായിരുന്നല്ലോ!  ഒരു പക്ഷേ ഈ വക ദുർസ്വഭാവങ്ങൾ  എല്ലാവരുടെയും ഉപബോധമനസ്സിൽ  വസിക്കുന്നുണ്ടാവാം. ചില നേരം  തരം കിട്ടുമ്പോൾ  അത് പുറത്ത് ചാടിയേക്കാം.   ഇപ്പോൾ  എനിക്ക് പെട്ടെന്ന് പോകണമെന്നുള്ള ചിന്ത തരമാക്കി ഉള്ളിലെ പൈശാചിക ശക്തി  തലകാട്ടിയതാകാം.  
ഞാൻ  സ്വയം നിയന്ത്രിക്കാനും എന്നെ തന്നെ വിചാരണ ചെയ്യാനും ആരംഭിച്ചു. എന്റെ നോമ്പ് എന്നെ അതിനു സഹായിച്ചു.
അയാൾക്കും  എന്തെങ്കിലും അത്യാവശ്യമുള്ളത്  കൊണ്ടായിരിക്കാം അയാൾ  നിരത്തിലേക്ക് കയറി  നിന്ന് കൈ കാണിക്കുന്നത്. മാത്രമല്ല  എന്റെ മനസ്സിലെ  ഞാനെന്ന ഭാവം  അയാളെ കൂലിക്കാരനായി കാണുന്നു. അത് കൊണ്ട് തന്നെ അയാളെക്കാളും വലിയവനാണ്  ഞാനെന്ന ചിന്തയാണ്  എന്നെ ഇപ്പോൾ  ഭരിക്കുന്നത്.  പക്ഷേ  അയാൾ  മരിച്ചാലും  ഞാൻ  മരിച്ചാലും  മരണം അറിഞ്ഞെത്തുന്നവർ  ചോദിക്കുന്ന ചോദ്യം ഒന്നാണ്. "ശവം  എപ്പോൾ സംസ്കരിക്കും"?.  അല്ലെങ്കിൽ  "മയ്യത്ത് "  അതുമല്ലെങ്കിൽ കുറച്ച് കൂടി ഫാഷനിൽ "ഡെഡ്ബോഡി " അപ്പോൾ  ഒരേ  സർവനാമത്താൽ  അറിയപ്പെടുന്ന ഞാനും അയാളും  തമ്മിൽ  എന്ത്  വ്യത്യാസം?
   ഈ സത്യം തിരിച്ചറിഞ്ഞ  എന്റെ   മനസ്സ് ചോദിച്ചു"  നോമ്പ്   പിടിക്കുന്നത്   മനസ്സിലെ  ഞാനെന്ന ഭാവം കൂടി  കളയാനല്ലേ? 
 ചിന്ത  ഇത്രയുമായപ്പോൾ   ഒരു കൊണ്ടോസാ  കാർ  ഇരച്ച് വന്ന് എന്റെ അടുത്ത് നിർത്തി.  പരിചയക്കാർ  ആരെങ്കിലുമായിരിക്കും;ഹോ!  രക്ഷപെട്ടു.  പെട്ടെന്ന് വീട്ടിലെത്താമല്ലോ. ഞാൻ  ആശ്വസിച്ചു.
 പക്ഷേ  കാർ  പുറകിലേക്കുരുണ്ട്  ആ കൂലിക്കാരന്റടുത്തേക്ക് പോയി.  കാറിന്റെ അകത്ത് നിന്നും ചോദ്യം  ഉണ്ടായി. "എടാ വരുന്നോടാ....?" ആ കൂലിക്കാരൻ  കാറിനകത്തേക്ക് കുനിഞ്ഞ്  നോക്കി  ആളെ തിരിച്ചറിഞ്ഞു.   എന്നിട്ട്  ഡോർ  തുറന്ന് കൊണ്ട്  പറഞ്ഞു;  "  ഞാനും  ടൗണിലേക്ക്  വരുന്നെടാ...." ആ വാഹനം എന്റെ മുമ്പിലൂടെ  ചീറി  പാഞ്ഞ്  പോയപ്പോൾ  എന്റെയും എന്റെ ഉള്ളിലെ ഞാനെന്ന ഭാവത്തിന്റെയും തല കുനിഞ്ഞ്  പോയി.

2 comments:

  1. :)
    അനുഭവത്തിന്റെ അറിവുകാലം നോമ്പ്

    ReplyDelete
  2. സ്വയം വിലയിരുത്താൻ ഉതകുന്ന നല്ലൊരു പോസ്റ്റ്...

    ReplyDelete