Monday, July 23, 2012

സ്വാമിയും റംസാനും

(ഈ  അനുഭവം  മൂന്ന്  വര്‍ഷങ്ങള്‍ക്ക്  മുമ്പ്   എന്റെ  ബ്ലോഗ്ജീവിതത്തിന്റെ  ആരംഭകാലത്ത്  പ്രസിദ്ധീകരിച്ചതാണ്. അന്ന്  ഞാന്‍  ബ്ലോഗ്  ലോകത്ത്  പുതിയ ആളായതിനാല്‍     ഈ പോസ്റ്റ്  കൂടുതല്‍  ആള്‍ക്കാര്‍ക്ക്  എത്തിച്ച്  കൊടുക്കാന്‍  സാധിച്ചില്ല.  ഇതിലെ  പ്രതിപാദ്യ വിഷയം  ഇപ്പോഴും പ്രസക്തമായതിനാല്‍  അന്ന്  വായിക്കാത്തവര്‍ക്കായി  വീണ്ടും  പോസ്റ്റ്  ചെയ്യുന്നു.)

ബാല്യകാലത്തു എത്ര വയസ്സിലായിരുന്നു ആദ്യ നോമ്പ്‌ എന്നത്‌ മറന്നു പോയെങ്കിലും ആദ്യ കാലത്തെ നോമ്പിനോടൊപ്പം ഓർമ്മയിൽ തെളിയുന്നതു സ്വാമിയുടെ മുഖമാണു.സ്വാമിയുടെ ശരിയായ പേരു ശ്രീധരൻ എന്നാണു. അദ്ദേഹം ആലപ്പുഴയിലെ വട്ടപ്പള്ളിയിൽ ഒരു കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു. 

നോമ്പു കാലത്തോടൊപ്പം സ്വാമിയും മറക്കാനാവാത്ത ഓർമകളുമായി  ഇപ്പോഴും  മനസ്സിൽ കടന്നു വരുന്നു.

സക്കര്യാ ബസ്സാറിലും വട്ടപ്പള്ളിയിലും വൃത കാലത്തു   തുറന്ന്  പ്രവര്‍ത്തിച്ചിരുന്ന  ചായക്കടകളുടെ മുമ്പിൽ ചാക്കു വിരികൾ കെട്ടി    കച്ചവടം അകത്ത്  ഒളിച്ച് നടത്തുമായിരുന്നു .  ആരും  ഭീഷണിപ്പെടുത്താന്‍  വന്നിരുന്നില്ലാ എങ്കിലും  റംസാന്‍  കാലത്തോടുള്ള    ബഹുമാനം  കൊണ്ടാണ്  അങ്ങിനെ  ഒരു  മറക്കല്‍ നടത്തിയിരുന്നത്.പകൽ ആഹാരം കഴിക്കുന്നതു നാണക്കേടായി കരുതിയിരുന്ന അന്നു പരസ്യമായി പുക വലിക്കുന്നതു പോലും നിഷിദ്ധമായിരുന്നു. ഇതര സമുദായത്തിൽപ്പെട്ടവരും സ്വമനസ്സാലെ ഇതെല്ലാം അംഗീകരിച്ചിരുന്നു. "ഇന്നു നോമ്പു എത്ര ആയി" എന്നു ചോദിച്ചാൽ കൃത്യമായി മറുപടി പറയാൻ സഹോദര സമുദായത്തിൽപ്പെട്ടവർക്കും കഴിഞ്ഞിരുന്ന സുവർണ്ണദിനങ്ങൾ  ആയിരുന്നു  അന്നുണ്ടായിരുന്നത്.


ഞങ്ങൾ ചെറിയ കുട്ടികൾ സെയ്തു പൂക്കോയാ തങ്ങളുടെ മഖാമിൽ നിന്നും നോമ്പു തുറ സൂചിപ്പിക്കുന്ന വെടിയൊച്ചകൾക്കായി കാതോർത്തു നിമിഷങ്ങൾ തള്ളി നീക്കും. ഒരു വേനല്ക്കാലത്തായിരുന്നു അന്ന് നോമ്പു.കഠിനമായ വെയിലിൽ വട്ടപ്പള്ളിയിലെ മണൽ പരപ്പ്‌ കത്തിജ്വലിച്ചു നിന്നപ്പോൾ അതിയായ ദാഹത്താൽ ഞങ്ങൾ കുട്ടികൾ വലഞ്ഞു. റോഡിൽ പലസ്ഥലങ്ങളിലായി സ്ഥാപിച്ചിരുന്ന മുനിസിപ്പാലിറ്റി വക പൈപ്പുകളിൽ നിന്നായിരുന്നു വട്ടപ്പള്ളിയിൽ കുടിവെള്ളം ലഭിച്ചിരുന്നത്‌. നോമ്പു മൂന്നാം ദിവസം പകൽ രണ്ടു മണി കഴിഞ്ഞപ്പോൾ എന്റെ തൊണ്ട വരണ്ടു. ചുണ്ടുകൾ ഉണങ്ങി. വീട്ടിൽ സൂക്ഷിച്ചിരുന്ന വെള്ളം കട്ടു കുടിക്കുന്നതു കണ്ടാൽ അടി ഉറപ്പു. എന്റെ കൂട്ടുകാരൻ ഗഫൂറിനും ഈ അവസ്ഥ തന്നെ ആയിരുന്നു. ഞങ്ങൾ പരസ്പരം നോക്കി.രണ്ടു പേരുടെയും ആഗ്രഹം ഒന്നായിരുന്നെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു.

 വട്ടപ്പള്ളിയിലെ പൈപ്പുകളിൽ നിന്നും പകൽ പരസ്യമായി വെള്ളം കുടിക്കുന്നതു കണ്ടാൽ ആൾക്കാർ പരിഹസിക്കും. അവസാനം ഞങ്ങൾ തീരുമാനിച്ചു. ആലിശ്ശേരിയിൽ പോകാം. സഖാവു സുഗതന്റെ കുടുംബ വീടു സ്ഥിതി ചെയ്യുന്ന ആലിശ്ശേരിയിൽ അധികവും ഹിന്ദുക്കളായിരുന്നു താമസിച്ചിരുന്നതു.
 ഞങ്ങളെ തിരിച്ചറിയാത്ത ആലിശ്ശേരി വാർഡിലെ ഏതെങ്കിലും പൈപ്പിൽ നിന്നും വെള്ളം കുടിക്കാൻ ചുട്ടു പഴുത്ത മണൽ പരപ്പ്‌ താണ്ടി ഞങ്ങൾ പാഞ്ഞു. ആലിശ്ശേരി അമ്പലത്തിലേക്കു തിരിയുന്ന റോഡിൽ സ്ഥാപിച്ചിരുന്ന പൈപ്പിനു സമീപമെത്തി ഗഫൂർ വെള്ളം കുടിക്കാനായി കുനിഞ്ഞു.
 പെട്ടെന്നു പുറകിൽ നിന്നും "എടാ" എന്നൊരു വിളി. ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ സ്വാമി! ഞങ്ങളുടെ കുടിപ്പള്ളിക്കൂടം വാദ്ധ്യാർ!
അരികിൽ നിന്ന വേലിയിൽ നിന്നും സ്വാമി വടി ഒടിച്ചെടുത്തു ഞങ്ങളുടെ ചന്തിയിൽ രണ്ടു അടി വീതം തന്നു.
"ദൈവ ദോഷം കാണിക്കുന്നോ" സ്വാമി കയർത്തു.
"ഞങ്ങൾ മുഖം കഴുകാൻ പോകുവായിരുന്നു". ഗഫൂർ തടി തപ്പാൻ നോക്കി.
"നോമ്പും പിടിച്ചു കള്ളവും പറയുന്നോ" എന്നായി സ്വാമി.
അടിയുടെ വേദനയേക്കാൾ കുറ്റബോധം എന്നെ കരയിച്ചു.
എന്റെ കണ്ണീർ കണ്ടതു കൊണ്ടാവാം അദ്ദേഹം ശാന്തനായി. എന്റെ തലയിൽ തലോടി.
"കുഞ്ഞുങ്ങളേ! ....നോമ്പു നോമ്പായി തന്നെ പിടിക്കണം; നോമ്പു പിടിക്കുമ്പോൾ തെറ്റു ചെയ്യരുതു കള്ളം പറയരുതു" സ്വാമി പറഞ്ഞു.
പിൽക്കാലത്തു വായിച്ചും പ്രഭാഷണങ്ങൾ ശ്രവിച്ചും ഞാൻ അറിവു നേടി. പക്ഷേ ആ അറിവിനേക്കാളും സ്വാമി തന്ന ഉപദേശം വൃതം അനുഷ്ഠിക്കുമ്പോൾ എന്റെ മനസ്സിൽ മായാതെ നില നിൽക്കുന്നു.


9 comments:

  1. ഗ്രേറ്റ്....മതസ്പർദ്ധയുടെ ഈ കാലത്ത് നല്ലൊരു സന്ദേശമടങ്ങുന്ന കുറിപ്പ് എഴുതിയ താങ്കൾക്ക് നന്ദി...

    ReplyDelete
  2. ഞാന്‍ ഒക്കെ കുട്ടി ആയിരുന്നപ്പോള്‍ ഫുള്‍ നോമ്പ് എടുക്കാന്‍ പറ്റാത്തത് കൊണ്ട് ഉച്ച വരെയുള്ള അര നോമ്പ് എടുക്കാന്‍ വീട്ടുകാര്‍ അനുവാദം തന്നിരുന്നു..റമളാന്‍ കരീം.

    ReplyDelete
  3. നല്ല ഓര്‍മ്മകള്‍
    വായിക്കാന്‍ എന്തു സന്തോഷം

    ReplyDelete
  4. nalla ormakal ..

    ReplyDelete
  5. “നോമ്പു നോമ്പായി തന്നെ പിടിക്കണം;“ വളരെ ശരി.

    “നോമ്പു പിടിക്കുമ്പോൾ തെറ്റു ചെയ്യരുതു കള്ളം പറയരുതു"“ നോമ്പു പിടിയ്ക്കാത്തപ്പോഴും ഇതൊന്നും പാടില്ലാത്തതുതന്നെ!

    ReplyDelete
  6. പ്രിയ ഷെറീഫിക്ക, നോമ്പായാലും, പെരുന്നാളുകൾ ആയാലും, ഉത്സവങ്ങൾ ആയാലും- അത് ഏത് മതക്കാരുടെയും- ആഘോഷങ്ങൾക്കും, ആഡംബരപ്രകടനങ്ങൾക്കുമുള്ള ആധുനിക സമൂഹത്തിന് ചിന്തിയ്ക്കുവാൻ ഒരു പോസ്റ്റ്..ഇന്നത്തെ സമൂഹത്തിന് നഷ്ടമായിക്കൊണ്ടിരിയ്ക്കുന്ന ഇത്തരം ബാല്യകാല സ്മരണകൾ പങ്കുവച്ചതിന് ഏറെ നന്ദി.

    ReplyDelete
  7. നോമ്പില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്ന ഒരു കാര്യമാണ് , കുഞ്ഞുന്നാളില്‍ മുഖം കഴുകി ഒരുപാട് വെള്ളം കുടിച്ചിട്ടുള്ളത് ...:(

    ReplyDelete
  8. നോമ്പോര്‍മ നന്നായി.
    ഇതാ ഇവിടെ സന്യാസം തിരിച്ചറിഞ്ഞ ഒരു സന്യാസിയുടെ ലേഖനം വായിക്കാം.
    നൊയമ്പ് അഥവാ ഗാര്‍ഹസ്ഥ്യ സന്യാസം
    സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
    http://www.prabodhanam.net/detail.php?cid=1193&tp=1

    ReplyDelete