Monday, August 24, 2009

നേരുകാരന് പറ്റിയ ഗതികേട്.

22.08.1971 ലെ ജനയുഗംവാരികയില്‍ "മറക്കാനാവാത്ത സംഭവം ​" പംക്തിയില്‍ അനുഭവ കഥ പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കഥയ്ക്കു സമാനമായ ഒരു സംഭവം ബ്ലോഗ്ഗില്‍ വായിച്ചപ്പോള്‍ ഇതു ഓര്‍മ്മ വന്നു. പഴയ ഫയലുകളില്‍ നിന്നു ജനയുഗംവാരിക തപ്പിയെടുത്തു പോസ്റ്റു ചെയ്യുന്നു.

1966 ആണ്ടിലെ ഒരു ബോണസ്സ് ദിനം. ആലപ്പുഴയിലെ കയര്‍ കമ്പനിതൊഴിലാളികളുടെ മുഖത്തെല്ലാം ഉത്സാഹംതന്നെ. ഭാവനയില്‍ കണ്ടു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സഫലീകരിക്കുന്നത് ബോണസ്സ് ദിനത്തിനു ശേഷമാണു. പതിവു പോലെ ഞാനും ആഫീസിലേക്ക് പുറപ്പെട്ടു. വിദേശങ്ങളിലയക്കാന്‍ വേണ്ടി കയര്‍ കെട്ടുകള്‍ പ്രസ്‌ ചെയ്ത് ബെയില്സാക്കുന്ന ഒരു കമ്പനിയിലാണ് എനിക്ക് ജോലി. അവിടെ നടക്കുന്ന ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഒരു കോണ്ട്രാക്റ്റ്റുടെ പതിനേഴു വയസ്സുള്ള സെക്രട്ടറി ആണ് ഞാന്‍ . കോണ്ട്രാക്ടര്‍ മിക്കവാറും സ്ഥലത്തില്ലാത്തത് കൊണ്ട് പരീപൂര്‍ണ്ണ ഉത്തരവാദിത്വം എനിക്ക് തന്നെ ആയിരുന്നു. സ്ഥിരം ജോലിക്കാര്‍ ഹാജരാകാത്തപ്പോല്‍ താല്‍ക്കാലികമായി ആളെ നിയമിക്കുക, കൂലി കണക്കുകൂട്ടി എടുക്കുക, ആഴ്ചയില്‍ ബില്‍ എഴുതി ഫാക്ടറി ഉടമസ്ഥന് സമര്‍പ്പിച്ചു (അദ്ദേഹം ഒരു ഗുജറാത്തി ആണ്) രൂപ വാങ്ങി തൊഴിലാളികള്‍ക്ക്‌ കൊടുക്കുക. വര്‍ഷാവസാനം ബോണസ്സ് കണക്കാക്കുമ്പോള്‍ അതും വാങ്ങി വിതരണം ചെയുക തുടങ്ങിയ ഒരു കൂട്ടം പണികള്‍ ചെയ്യുവാനുണ്ട്. ഒരു മാസത്തില്‍ തൊഴിലാളികള്‍ക്ക്‌ കൊടുക്കുന്ന കൂലി കണക്ക് കൂട്ടി അതിന്റെ ഏഴര ശതമാനം കോണ്ട്രാക്ടര്‍ മുതലാളിയില്‍ നിന്നു വാങ്ങുന്നു. അതില്‍ നിന്നു അമ്പത് രൂപയാണ് എനിക്ക് ശമ്പളമായി തരുന്നത്. മാസം അഞ്ചു രൂപ തന്നുപോലും ആരും സഹായിക്കുവാന്‍ ഇല്ലാത്ത പരിതസ്ഥിതിയില്‍ അമ്പത് രൂപ എനിക്ക് വലിയ തുക ആയിരുന്നു. ജോലി മുപ്പത് രൂപയ്ക്ക് പോലും ചെയുവന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്ന അവസ്ഥായിരുന്നു അന്ന്. സാധാരണ കമ്പനികളില്‍ അല്‍പ്പം നിയമവിരുദ്ധതയെല്ലാം കാണും. അതുഒന്നും പുറത്തു വിടാത്ത വിശ്വസ്തരായ ആള്‍ക്കാരെ ആയിരുന്നു വേണ്ടിയിരുന്നത് എന്നത് കൊണ്ടു എന്റെ നില തല്‍കാലം അവിടെ ഭദ്രമായിരുന്നു. അന്ന് അമ്പത് രൂപ കൊണ്ടു ഒരു കുടുംബം കഴിച്ചു കൂട്ടിയത് ഇന്നു ആലോചിക്കുമ്പോള്‍ അത്ഭുതകരമായി തോന്നുന്നു. മൂന്നു ചെറിയ അനുജന്മാര്‍, രണ്ടു സഹോദരികള്‍, അച്ഛന്‍ , അമ്മ ഇത്രയും അംഗങ്ങള്‍ എന്റെ അമ്പത് രൂപയിലും ഒന്ന് രണ്ടു കോഴികളിലും, ആടുകളിലും നിന്നുള്ള വരുമാനത്തില്‍ ഒതുങ്ങി നിന്നു. രാവിലെ ഏഴര മണിക്ക് ഓഫീസിലേക്ക് ഇറങ്ങുന്നത് വെറും വയറുമായിട്ടാണ്. ഉച്ചവെയിലിന്റെ ചൂട് ഉള്ളില്‍ വഹിച്ചു കൊണ്ട് പന്ത്രണ്ടു മണിക്ക് പാഞ്ഞെത്തി, ഒന്നുകില്‍ കപ്പ അല്ലെങ്കില്‍ ഗോതമ്പു പലഹാരം ഇവയില്‍ ഏതെങ്കിലും അകത്താക്കി വീണ്ടും തിരിച്ചു പോകുന്നു. രാത്രിയില്‍ മിക്കദിവസങ്ങളിലും കഞ്ഞി. പക്ഷേ ഇതെല്ലാം അന്തപുര രഹസ്യങ്ങള്‍ മാത്രം. അച്ഛന് രണ്ടു വര്‍ഷം മുമ്പ് വരെ ജോലി ഉണ്ടായിരുന്നു. കാലഘട്ടം ആണ് ഇപ്പോഴുമെന്നു ആള്‍ക്കാര്‍ വിശ്വസിക്കുന്നു. ഉയര്‍ന്ന ഒരു തറവാട്ടിലെ അംഗമായിരുന്നു അച്ഛന്‍ . അമ്മ അതിലും ഉന്നതമായ കുടുംബത്തിലേത്. ബന്ധുക്കളും സ്വന്തക്കാരുമെല്ലാം പണക്കാര്‍. ഇത്രയും ഉള്ളപ്പോള്‍ ഞങ്ങള്‍ മുക്കാല്‍ പട്ടിണിയിലാണ് എന്ന് ആരെങ്കിലും വിശ്വസിക്കുമോ. മാത്രമല്ല മൂത്ത മകന് കയര്‍ പ്രസ്സില്‍ ആള്‍ക്കാരെ നിയമിക്കുന്ന അധികാരം വരെയുള്ള ഉദ്യോഗം . ശമ്പളം മുന്നൂറു രൂപയെങ്കിലും കാണും. പക്ഷേ മൂത്ത മകന്‍ മാസംതോറും ഒന്നാം തീയതി മുപതു രൂപയും പതിനഞ്ചാം തീയതി ബാക്കി ഇരുപതു രൂപയും ആണ് വാങ്ങുന്നത് എന്ന് ആരെങ്കിലും മനസിലാക്കിയിരുന്നുവോ. പത്തു പൈസയുടെ സോപ്പ്‌, അഞ്ചു പൈസയുടെ നീലം, അഞ്ചു പൈസയുടെ ചിരട്ട കരിയുടെ ഇസ്തരി ഇത്രയും ഒരുമിക്കുമ്പോഴുണ്ടാകുന്ന അന്തസ്സ് കൊണ്ടു കപ്പ കഷണം നിറച്ച വയറു മറച്ചു നടക്കുകയാണെന്ന് പുറത്തുപറയുവാന്‍ പറ്റുമോ. എങ്കില്‍ അച്ഛന്റെ അന്തസ്സും അമ്മയുടെ കുടുംബ മഹിമയുമെല്ലാം പൊളിഞ്ഞത് തന്നെ. പതിനൊന്നു കൊല്ലം പഠിച്ചതിന്റെ പ്രതിഫലമായി കിട്ടിയ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ ഉള്ളത് കൊണ്ട് മറ്റു ജോലിക്കായി ശ്രമിക്കുക; കിട്ടുമ്പോള്‍ മഹത്തായ അമ്പത് രൂപയുടെ ജോലി ഉപേക്ഷിക്കുക. .............. ഇതായിരുന്നു ലക്‌ഷ്യം. ജോലിക്ക് ശമ്പള വര്‍ദ്ധനവില്ല. ബോണസ് , മറ്റാനൂകൂല്യങ്ങള്‍ ഒന്നും തന്നെ ഇല്ല. എന്തെങ്കിലും കൂടുതല്‍ ആവശ്യ പെട്ടാല്‍ പൂര്‍ണത്യപതിയുണ്ടെങ്കില്‍ ജോലി ചെയ്‌താല്‍ മതി, ഇല്ലങ്കില്‍ 30 രുപയുക്കു നില്‍ക്കുവന്‍ വേറെ ആളുണ്ട് എന്നുള്ള മറുപടി ആയിരിക്കും കിട്ടുക. ഇതായിരുന്നു ആഫീസില്‍ എന്റെ സ്ഥിതി.
ഇനി സംഭവത്തിലേക്ക് കടക്കാം. ഒരു സഹോദരിയുടെ വിവാഹം അടുത്തു വരുന്നു. അച്ഛനു ജോലിയുണ്ടായിരുന്നപ്പോള്‍ ഒരു ചിട്ടിയില്‍ ചേര്‍ന്നിരുന്നു.ഇട്യ്ക്കു വെച്ചു കിട്ടിയ ചിട്ടി വട്ടമെത്തിയപ്പോള്‍ കിട്ടാനുണ്ടായിരുന്നതു കിട്ടി സ്ത്രീധനത്തിനായെടുത്തു. അമ്മ പറഞ്ഞ വിധത്തില്‍ മോടിയായി നടത്തണമെങ്കില്‍ 500 രുപ അനാമത്തു ചിലവുകള്‍ക്കും മറ്റുമായി വേണമായിരുന്നു. ഒരു നിവ്യത്തിയുമില്ല. അച്ഛന്റെ അന്തസ്സ് കണക്കിലെടുത്തു ബന്ധുക്കളോട് ചോദിക്കുവാനും മടി. ഒരു മാര്‍ഗ്ഗവും കാണുന്നില്ല. അങ്ങനെ പുകയുന്ന ചിന്തകളുമായി അന്നും ഓഫിസീലേക്കു നടന്നു. ബോണസ്സ് ദിനമാണു. ധാരാളം പണി കാണും . കണക്കുകള്‍ കൂട്ടി ബില്‍ തലേ ദിവസം തന്നേ എഴുതികൊടുത്തു. ചില്ലറ മാറുന്നതിനായി മുതലാളി പത്തു 100 രുപ നോട്ടുകള്‍ എനിക്കു തന്നു കഴിഞ്ഞു. ഒരോ തൊഴിലാളിയുടെയും പേര്‍ക്ക് കൊടുക്കേണ്ട തുക എഴുതി ലിസ്റ്റ് ഉണ്ടാക്കിയതിനു ശേഷം 10 മണിക്കു മുഴുവന്‍ തുകയും വാങ്ങുന്നതിനായി ഞാന്‍ മുതലാളിയുടെ സമീപം ചെന്നു.അപ്പോള്‍ അവിടെ അദ്ദേഹത്തെ കൂടാതെ ബോംബയില്‍ നിന്നോ മറ്റോ വന്ന ചില ബന്ധുക്കളും ഉണ്ടായിരുന്നു.

'എന്തു വേണം' ഹിന്ദി ചുവയുള്ള മലയാളത്തില്‍ ചോദ്യം.
"തൊഴിലാളികള്‍ക്കു ബോണസ് കൊടുക്കണം" .
"2 മണി, 2 മണി" -
2 മണിക്കു വരാനാണു പറഞ്ഞതു. ഇപ്പോള്‍ തന്നിരുന്നെങ്കില്‍ നേരത്തെ ജോലി തീര്‍ത്തു വയ്ക്കാമായിരുന്നു. കോണ്ട്രാക്ടര്‍ നേരിട്ടു ചെന്നു ചോദിച്ചാല്‍ അപ്പോഴേ കൊടുക്കും . ഞാന്‍ അദ്ദേഹത്തിന്റെ സെക്രട്ടറി മാത്രമല്ലേ. എന്നോടു 2 മണി എന്നു പറഞ്ഞാല്‍ കുഴപ്പമില്ല. ഒരു ശമ്പളക്കാരനായ ഞാന്‍ ചെന്നു ചോദിച്ചാല്‍ ഉടനെ അനുസരണയോടെ രൂപ എടുത്തു തരുവാന്‍ ഉത്തരന്ത്യക്കാരനായ ഒരു മുതലാളി അത്രക്കും വില ഇല്ലാത്തവന്‍ അല്ലല്ലോ. പിന്നെ പണം കുറച്ചുനേരം കൂടി തന്റെ കയ്യിലിരിക്കട്ടെ എന്നുള്ള ചിന്തയും . ഞാന്‍ തിരികെ പോന്നു. ഉച്ചയ്ക്കു വീട്ടില്‍ പോയി അല്പം പരുക്കന്‍ എന്തെങ്കിലും കഴിച്ചു തിരിച്ചു വരുമ്പോള്‍ 2 മണി കഴിഞ്ഞു പോയാലോ എന്നുള്ള ഭയം കാരണം വീട്ടില്‍ കൂടി പോകാതെ 2 മണിക്കു വീണ്ടും ഹാജരായി.എന്നെ കണ്ടയുടന്‍ മനസ്സില്ലാമനസ്സോടെ സെയ്ഫ് തുറന്നു ബില്ലില്‍ നോക്കി കുറെ നോട്ടുകള്‍ എണ്ണി എടുത്തു തന്നു. രാവിലെ കണ്ട വിരുന്നുകാര്‍ അവിടെ ഇരുന്നു വിഭവ സമ്യദ്ധമായ സദ്യ കഴിക്കുകയാണു. എന്റെ വയറ്റില്‍ പത്താമുത്സവത്തിന്റെ തിരക്ക്.
" എണ്ണണ്ട എല്ലാം ശരിതന്നെ പൊയ്ക്കോ " .
തുക ശരിയാണു. അവിടെ കൂടുതല്‍ നേരം നില്‍ക്കേണ്ട എന്നാണു കല്പ്പന. നോട്ടുകെട്ടുകള്‍ കടലാസ്സില്‍ പൊതിഞ്ഞെടുത്തു ഞാന്‍ എന്റെ റൂമില്‍ എത്തി. തൊഴിലാളികള്‍ കാത്തിരുന്നു ക്ഷമകെട്ടിരുന്നു. എന്നെ കണ്ടു എല്ലാവരും ചുറ്റിലും വളഞ്ഞതു മൂലം അപ്പോഴും നോട്ടുകെട്ടുകള്‍ എണ്ണുവാന്‍ പറ്റിയില്ല. ലിസ്റ്റ് നോക്കി ഒപ്പിടുവിച്ചു എല്ലാവര്‍ക്കും രൂപ കൊടുക്കുവാന്‍ തുടങ്ങി. ബോണ്ണസ്സ് ഇല്ലാത്ത അമ്പതു രൂപ ശമ്പളക്കാരനായ ഞാന്‍ ചെറുതല്ലാത്ത ഓരോ തുകകള്‍ തൊഴിലാളികളുടെ കയ്യില്‍ കൊടുക്കുമ്പോള്‍ അവരില്‍ ഒരാളായിരുന്നെങ്കില്‍ എനിക്കും ഒരു തുക കിട്ടുമായിരുന്നല്ലോ എന്നാശിച്ചു.

മണി 4. എല്ലവര്‍ക്കും കൊടുത്തു കഴിഞ്ഞു. ലിസ്റ്റും ഒപ്പിട്ട ബുക്കും നോക്കി. എല്ലാവരും ഒപ്പിട്ടിരിക്കുന്നു. ഇനി പെട്ടന്നു വീട്ടില്‍ പോകണം എന്തെങ്കിലും കഴിക്കണം ; നല്ല വിശപ്പ്. ബുക്കിനുള്ളില്‍ ലിസ്റ്റു വെച്ചു രണ്ടും കൂടി മേശയ്ക്കകത്താക്കി. കൈ എന്തിലോ തടഞ്ഞപ്പോല്‍ അതു പുറത്തേയ്ക്കെടുത്തു. 5 രു‌പയുടെ ഒരു കെട്ടു നോട്ടു. ങ് ഇതെങ്ങനെ വന്നു. മേശ ഒന്നും കൂടി വലിച്ചു തുറന്നു.തീര്‍ന്നില്ല. 2 രൂപയുടെ ഒരു കെട്ടു, ഒരു രൂപയുടെ മൂന്നു കെട്ടു. മൊത്തം ആയിരം രൂപ. ഇതെന്തൊരു മറിമായം . 5 ന്റെയും 2 ന്റെയും 1 ന്റെയും കെട്ടുകള്‍ ഉണ്ടായിരുന്നതെല്ലാം കൊടുത്തു തീര്‍ന്നിരുന്നു. അറബി കഥകളിലെന്നതു പോലെ എന്റെ ദയനീയാവസ്ഥ കണ്ട് ഏതെങ്കിലും ദേവത കൊണ്ടുവച്ചതാണോ. ഒരു പിടിയും കിട്ടുന്നില്ല.ബുക്കും ലിസ്റ്റും നോക്കി. എല്ലാ സെക്ഷനിലേയും ആള്‍ക്കാര്‍ ഒപ്പിട്ടിരിക്കുന്നു. തിരക്കിനിടയില്‍ ഇനി ആരെങ്കിലും ഒപ്പിട്ടു രൂപ പിന്നെ വാങ്ങാം എന്ന ഉദേശത്തില്‍ പോയോ?

തൊഴിലാളികളുടെ മീറ്റിംഗ് അടുത്ത റൂമില്‍ നടക്കുന്നുണ്ടു. ലിസ്റ്റും മെടുത്തു അങ്ങോട്ടു നടന്നു. എല്ലാവരും ഉണ്ടു." പൈസാ ആര്‍ക്കെങ്കിലും തരുവാനുണ്ടോ" എന്നു ചോദിച്ചാല്‍ സ്വാഭാവികമായി കിട്ടാത്തവര്‍ ധാരാളംകാണും . അതിനാല്‍ "എന്റെ 10 രൂപ കാണാതെ പോയി,. ആരുടെങ്കിലും കയ്യില്‍ കൂടുതല്‍ വന്നിണ്ടോ" എന്നു ചോദിച്ചു.
എല്ലാവരും പെട്ടെന്നു എണ്ണി നോക്കി. ആരുടെയും കയ്യില്‍ എന്റെ 10 രൂപ ഇല്ല. എല്ലാവരുടെയും കയ്യിലും ക്യത്യമായ തുകയേയുള്ളൂ. 10 രൂപ പോയ ദുഃഖം മുഖത്തു കാണിച്ചുകൊണ്ട് വീണ്ടും റൂമില്‍ വന്നു ആലോചിക്കുവാന്‍ തുടങ്ങി. എങ്ങനെ 1000 രൂപ കൂടുതല്‍ വന്നു. കണക്കുകള്‍ തിരിച്ചുംമറിച്ചും കൂട്ടി നോക്കി. ഇല്ല........... എല്ലാം ക്യത്യം തന്നെ. പിന്നെ 1000 രൂപ. ..........

ഒടുവില്‍ ഞാന്‍ കണ്ടു പിടിച്ചിരിക്കുന്നു. ഇന്നലെ 1000 രൂപ ചില്ലറ നോട്ടുകള്‍ മാറാന്‍ തന്നിരുന്നു. അതു മാറി മേശയില്‍ തന്നെ വച്ചു. അതു കണക്കാക്കാതെ ഇന്നു‌ ബില്‍ തുക മുഴുവന്‍ തന്നിരിക്കും. വിരുന്നുകാര്‍ വന്ന തിരക്കില്‍ മുതലാളി അതു മറന്നിരിക്കുന്നു. ഇന്നു‌ ബാക്കി തുക നൂറുരൂപനോട്ടായിട്ടാണ് തന്നിരുന്നതെന്കില്‍ ഇന്നലെ പത്തു നൂറു രൂപ നോട്ടുകള്‍ തന്ന കാര്യം അയ്യാള്‍ ഓര്‍ക്കുമായിരുന്നു. ഇന്നു‌ എങ്ങനെയോ ചില്ലറ നോട്ടുകള്‍ വന്നു‌ പെട്ടതു കൊണ്ട്‌ ബില്‍ തുക മുഴുവന്‍ അവ തന്നെയായിരുന്നു തന്നതും. ഇന്നലെ തന്നതു തിരക്കിനിടയില്‍ ഓര്‍മിച്ചതുമില്ല. ഒരു‌ ഗുജറാത്തിക്കു പണമിടപാടില്‍ ആദ്യമായി തെറ്റു പറ്റിയിരിക്കുകയാണു. എന്നെ നോട്ടുകെട്ടു എണ്ണാന്‍ സമ്മതിച്ചതുമില്ല. അപ്പോള്‍ സംഭവം അതാണ്‌.

പെട്ടന്നു‌ തലച്ചോറില്‍ കൂടി പലതും കടന്നു പോയി. സഹോദരിയുടെ കല്യാണം........... എഴുനൂറ്റി അമ്പതു രൂപ. എനിക്കു കുറച്ചു ഉടുപ്പു...... നല്ല ഒരു‌ ഹോട്ടലില്‍ കുറച്ചു ദിവസം ശരിക്കുള്ള ശാപ്പാട്‌. ഇതിനെല്ലാം പരിഹാരം ഇതാ ഇരിക്കുന്നു. ആയിരം രൂപ. പക്ഷേ അതു ശരിയാണോ?. അദ്ദേഹം അറിയതെ തന്ന തുക തിരിച്ചു കൊടുക്കേണ്ടതല്ലേ?. ഇതേവരെ ആരെയും ഒരു പൈസ വഞ്ചിച്ചിട്ടില്ല. പിന്നെ എന്തിനി ആയിരം രൂപ അറിഞ്ഞു കൊണ്ടു പറ്റിക്കുന്നു. 1000 രൂപയേക്കാള്‍ വലുത് മനസ്സാക്ഷിയാണു.

മനസ്സാക്ഷി. ............... തേങ്ങാക്കുല! വിശന്നു പൊരിഞ്ഞു ഞാന്‍ അദ്ദേഹം ഇരുന്ന മുറിയില്‍ ചെന്നപ്പോള്‍ ഉണ്ണുന്നിടത്തു ഒന്നു നോക്കി പൊയതിനു നോട്ടുകെട്ടുകള്‍ എണ്ണാന്‍ പോലും സമ്മതിക്കാതെ ഓടിച്ചില്ലെ?. അറുത്ത സ്ഥലത്തു ഉപ്പുതേയ്ക്കാത്ത വര്‍ഗ്ഗമാണ്. പിന്നെന്തുകോണ്ടു എടുത്തുകൂടാ?. ഒരു പാപവുമില്ല. പലര്‍ക്കും രൂപ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതു കൊണ്ടും യഥാര്‍ത്ഥ കണക്കു സൂക്ഷിക്കാത്തുകൊണ്ടും രൂപ പോയവിധം കണ്ടുപിടിക്കാനും സാധിക്കുകയില്ല.

ഒരുപക്ഷേ എന്നെ പരിശോധിക്കാനാണോ രൂപ കൂടുതല്‍ തന്നതു. അതുകൊണ്ടാണോ ഞാന്‍ എണ്ണാന്‍ സമയത്തു വേണ്ട എണ്ണേണ്ട എന്നു പറഞ്ഞതു. അങ്ങിനെയും ആയിക്കൂടെന്നില്ലല്ലോ?.
ഛേയ് അതായിരിക്കുകയില്ല. അതു വെറുതെ തോന്നുന്നതാണു.

എല്ലാം കൂടി ആകെ ഒരു സംഭ്രമം, ഒരു പുകച്ചില്. കൊടുക്കണോ വെണ്ടയോ.................മനസ്സ് രണ്ടുവശത്തേയ്ക്കും ആടുകയാണ്.

ഒരു വശത്തു പരാധീനതയും പ്രതികാര ബുദ്ധിയും , മറുവശത്തു മനഃസാക്ഷിയും ഭയവും .
2 മണിക്കൂര്‍ ഇഴഞ്ഞു നീങ്ങി. വിയര്‍പ്പുചാലുകള്‍ ശരീരമാകെ ഒഴുകുകയാണു. എല്ലാം ഒരു അവ്യക്തതയില്‍...............
അവസാനം രൂപ തിരിച്ചു കൊടുക്കാന്‍ തന്നെ തീരുമാനിച്ചു. ഞാന്‍ ഇത്രയും രൂപ തിരിച്ചു കൊടുക്കുമ്പോള്‍ തീര്‍ച്ചയായും മുതലാളി എന്നെ കെട്ടിപിടിച്ചു ഉമ്മവെയുക്കും. ഒരു പക്ഷെ കൊണ്‍ട്രാക്റ്ററുടെ സെക്രട്ടറി പദത്തില്‍ നിന്നുയര്‍ത്തി മുതലാളിയുടെ സ്റ്റാഫില്‍ പെടുത്തിയേക്കാം . അങ്ങനെയാണെങ്കില്‍ പല ആനുകൂല്യങ്ങലും ലഭിക്കും . കൂടുതല്‍ ശമ്പളവും ലഭിക്കും . 1000 രൂപ ഇപ്പോള്‍ മാത്രം കിട്ടുന്ന മെച്ചമാണു. ശമ്പള കൂടുതലാണെങ്കില്‍ എന്നും കിട്ടുന്നതും . ഏതായാലും തിരിച്ചു കൊടുക്കുകതന്നെ. ഞാന്‍ രൂപയുമെടുത്തു മുതലാളിയുടെ റൂമിയിലേയ്ക്കു നടന്നു.

വിരുന്നുകാര്‍ പോയിട്ടില്ല. കനത്ത തലയണയില്‍ ചാരിയിരുന്നു ഏതോ തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിക്കുകയാണു. ചിരിച്ചു കൊണ്ടിരുന്നമുതലാളിയുടെ മുഖം എന്നെ കണ്ടപ്പോള്‍ ഗൌരവപൂര്‍ണ്ണമായി.

"എന്താ"

കനത്ത ചോദ്യം . എങ്ങിനെയാണു ഞാന്‍ എന്റെ സത്യസന്ധതപൊടിപ്പും തൊങ്ങലും ചേര്‍ത്തു പറയേണ്ടതു.
" മുതലാളി തന്ന തുകയില്‍ ആയിരം രൂപ കൂടുതലുണ്ടു. ഇന്നലെ ചില്ലറ മാറുവാന്‍ തന്ന കാര്യം മുതലാളി മറന്നു പോയി. "
സത്യവാനാണു ഞാന്‍ എന്ന അഹന്തയോടെ ഞെളിഞ്ഞുനിന്നു പറഞ്ഞുകൊണ്ടു,. നോട്ടുകെട്ടുകള്‍ മുമ്പോട്ട് നീക്കിവെച്ചു കൊടുത്തു. അദ്ദേഹത്തിന്റെ മുഖത്തെ മാംസപേശികള്‍ വികസിച്ചു. കണ്ണുകള്‍ ചുരുങ്ങി. വിരുന്നുകാരുടെ വായ്, പൊളിച്ചപടിതന്നെ നിന്നു.
അടുത്തനിമിഷം മുതലാളി എന്റെ നേരെ വിരല്‍ചൂണ്ടിക്കൊണ്ട് വിരുന്നുകാരുടെ മുഖത്തുനോക്കി പൊട്ടിചിരിക്കാന്‍ തുടങ്ങി.
" "നീ ലോകത്തുള്ളവനാണോ."
അവരില്‍ ഒരുവന്‍ ഹിന്ദിയില്‍ ചോദിച്ചതും, ബാക്കി ഉള്ളവര്‍ മുതലാളിയുടെ ചിരി ഏറ്റുപിടിച്ചതും ഒന്നിച്ചായിരുന്നു. -
നോട്ടുകെട്ടുകള്‍ മുമ്പിലേയ്ക്കു നീക്കിവെയ്ക്കുമ്പോള്‍ ഉണ്ടാകുമെന്ന് ഞാന്‍ കണക്കു കൂട്ടിയ പ്രതികരണമല്ല മുതലാളിയില്‍ നിന്നു ഉണ്ടായിരിക്കുന്നതു. ഇവനെ പോലെ ഒരു കഴുത ഇനി ലോകത്തു ജനിക്കില്ല എന്ന മട്ടിലാണു അവരെല്ലാവരും ചിരിക്കുന്നതു. ചിരികള്‍ക്കിടയില്‍ മുതലാളിയുടെ കണ്ണിലെ പക ഞാന്‍ തിരിച്ചറിഞ്ഞു. അയാളുടെ തെറ്റ് ഞാന്‍ കണ്ടു പിടിച്ച പക. അത് ഞാന്‍ മറ്റുള്ളവരുടെ മുന്‍പില്‍ വിളിച്ചു പറയുകയും ചെയ്ത പക. ഞാന്‍ ആകെ വിഷമിച്ചു. മുതലാളി പെട്ടന്നു ചിരി നിര്‍ത്തി. എന്തോ അലോചിച്ചതിനു ശേഷം ചോദിച്ചു."
" എപ്പോഴും സത്യസന്ധമായി പെരുമാറും ."
"തല പോകുന്ന കാര്യമാണെങ്കിലും ഞാന്‍ കള്ളം പറയില്ല."
ഗാന്ധിയേക്കാള്‍ സത്യസന്ധനാണു എന്ന മട്ടിലായിരുന്നു എന്റെ ഉത്തരം . ഉദ്യോഗ കയറ്റമാണ്
മനസ്സില്‍ നിറഞ്ഞു നിന്നതു.
നോട്ടുകെട്ടുകല്‍ വാരി അലമാരയില്‍ ഇടുമ്പോള്‍ തിരിഞ്ഞു നോക്കാതെ മുതലാളി പറഞ്ഞു,
" നിങ്ങള്‍ക്കു പോകാം ."
മുറിയില്‍ നിന്നു പുറത്തേക്കിറങ്ങുമ്പോള്‍ ചിരി പുറകില്‍ മുഴങ്ങുണ്ടായിരുന്നു. എങ്കിലും മനസ്സില്‍ സന്തോഷം നിറഞ്ഞു നിന്നു. എന്റെ സത്യസന്ധത മുതലാളിക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും ഉദ്യോഗ കയറ്റം പ്രതീക്ഷിക്കാം.
. സ്വപനങ്ങളില്‍ മുഴുകി നടന്നതു കൊണ്ട് വിശപ്പറിഞ്ഞതേയില്ല. സഹോദരിയുടെ കല്യാണത്തിനുള്ള രൂപ ഒരു സ്നേഹത്തിന്റെയടുത്തുനിന്നു കടംവാങ്ങാന്‍ പോകേണ്ടിയിരുന്നതു കൊണ്ട് മൂന്നു ദിവസത്തെ അവധിയെടുത്തു. കാര്യം ഭാഗ്യവശാല്‍ സാധിച്ചു. സാവധാനത്തില്‍ അവനു തിരിച്ചുകൊടുത്താല്‍ മതി. മനസമാധാനത്തോടെ ഞാന്‍ ഓഫീസ്സില്‍ ചെന്നപ്പോള്‍ എന്റെ കസേരയില്‍ മറ്റൊരാല്‍ ഇരിക്കുന്നതാണു കണ്ടതു. എല്ലവരും എന്റെ മുഖത്തു സഹതാപത്തോടെ നോക്കുന്നു. എനിക്കൊന്നും മനസ്സിലായില്ല.
"നിങ്ങളും കോണ്ട്രാക്ടറും തമ്മില്‍ വഴക്കെന്തായിരുന്നു."
എന്റെ കസേരയില്‍ ഇരുന്ന ആള്‍ ചോദിച്ചു.
"വഴക്കോ ........... ഞങ്ങള്‍ തമ്മില്‍ ഒരു വഴക്കുമില്ലായിരുന്നു."
"പിന്നെന്തുകൊണ്ടു നിങ്ങളെ മാറ്റി എന്നെ ജോലിക്കെടുത്തു."
എന്നെമാറ്റിയെന്നോ? എന്റെ ജോലി നഷ്ട്പ്പെട്ടുവോ?
ആകാശം തലകീഴായി മറിയുന്നു. സൂര്യന്‍ എന്റെ കണ്ണിനു നേരെ വരുന്നതായും പോകുന്നതായും തോന്നി.
അടുത്ത നിമിഷം കോണ്ട്രാക്ട്റുടെ വീട്ടിലേയ്ക്കു പാഞ്ഞു. എന്നെ കണ്ടപ്പോള്‍ അദ്ദേഹം തല കുനിച്ചിരുന്നു.
നീണ്ട നിശ്ശബ്ദതയുക്കു ശേഷം കോണ്‍ട്രാക്ടര്‍ പറഞ്ഞു
" നിങ്ങളെ വെച്ചുകൊണ്ടിരിക്കുന്നതു മുതലാളിക്കു ഇഷ്ടമല്ല. ഈമാതിരി ജോലി ചെയ്യുന്നവര്‍ കുറച്ചു കപടങ്ങളെല്ലാം അറിഞ്ഞിരിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പെട്ടന്നു വന്നു പരിശോധിക്കുമ്പോള്‍ കമ്പനിയുടെ രഹസ്യങ്ങള്‍ തുറന്നു പറഞ്ഞാല് പിന്നെ രക്ഷയെന്തു . തല പോകുന്ന കര്യമാണെങ്കിലും സത്യമേ പറയുകയുള്ളൂ എന്നല്ലേ നിങ്ങള്‍ മുതലാളിയോടു പറഞ്ഞത്."
ഓഹോ, അതാണു കാര്യം , അല്ലേ? ഞാന്‍ ഒന്നും ശബ്ദിക്കാതെ തലയും കുമ്പിട്ടു ചവിട്ടു പടികളിറങ്ങി. , മുമ്പോട്ടു നടന്നു. അപ്പോള്‍ കോണ്ട്രാക്ടര്‍ പുറകില്‍ നിന്നു പറഞ്ഞു
" അന്ന് അവിടെ ഉണ്ടായിരുന്നത് മുതലാളിയുടെ ബിസ്സിനസ്സ്‌ പങ്കാളികള്‍ ആയിരുന്നു ; നിങ്ങള്‍ അവരുടെ മുമ്പില്‍ അയാളെ പണമിടപാടില്‍ ശ്രദ്ധ ഇല്ലാത്തവനാക്കി "
എന്നോടുള്ള മുതലാളിയുടെ പക ഞാന്‍ തിരിച്ചറിഞ്ഞു
ഞാന്‍ കമ്പനിസ്റ്റാഫല്ല. കോണ്ട്രാക്ടറുടെ സ്റ്റാഫാണു. അതിനാല്‍ ഒരു യൂണിയനിലും അംഗത്വമില്ല. എപ്പോള്‍ വെണമെങ്കിലും പിരിച്ചു വിടാം .
ഞാന്‍ തിരികെ കമ്പനി പടി വാതില്‍ക്കലെത്തി. തൊഴിലാളികള്‍ കൂട്ടം കൂടി നില്‍ക്കുന്നു. അവര്‍ വിവരം അറിഞ്ഞിരിക്കുന്നു. എല്ലാവരുടെയും മുഖത്തു സഹതാപം . ചിലര്‍ അടുത്തു വന്നു എന്റെ പുറത്തു തലോടി.
എല്ലാവരോടും യാത്ര പറഞ്ഞു
." മോനെ സത്യം പറയുന്നവനു, ഇന്നല്ലെങ്കില്‍ നാളെ ഗുണമേ വരൂ.!" ഒരു തൊഴിലാളി പറഞ്ഞു.
നിറകണ്ണുകളോടെ തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സു പറഞ്ഞു...................... സത്യസന്ധത........ മണ്ണാം കട്ട ഉള്ള ജോലിയും നഷ്ടപെടുത്തി.

എന്റെ സ്വപ്നങ്ങളുടെ നെറുകയില്‍ തന്നെ ആണിയടിച്ച സം ഭവമായിരുന്നു അതു. എന്റെ ഭാവി ജീവിതം മറ്റൊരു വഴിത്തിരിവിലേക്കു നയിച്ച സമുലമായ ഒരു മാറ്റം ഉണ്ടക്കിയ സംഭവത്തെ എനിക്കെങ്ങനെ മറക്കാന്‍ സാധിക്കും ?.

ഇത്രയുമാണു വാരികയില്‍ 1971 ല്‍ പ്രസിദ്ധീകരിച്ചതു.&**************************************
കാലമെത്ര കടന്നുപോയി. അനുഭവ സമ്പത്തു ധാരാളം ഉണ്ടായി. കഠിന പ്രയത്നത്താള്‍ ഉപരി പഠനം തുടര്‍ന്ന്.ജീവിതത്തില്‍ ആശിച്ചതില്‍ ഉപരി ഉയരത്തിലെത്താന്‍ ദൈവ കാരുണ്യം സഹായകരമായി.

കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഞാന്‍ കമ്പനി പരിസരത്തു എത്തി. ആലപ്പുഴ കറുത്തകാളിപാലത്തിനു സമീപമുള്ള മലയാബെല്‍സു എന്ന കമ്പനി. അതിന്റെ ഗേറ്റുകള്‍ പൂട്ടികിടക്കുന്നു. കമ്പനിയുടെ ചുറ്റുമതില്‍ മാത്രം അവശേഷിക്കുന്നുണ്ടു. കെട്ടിടങ്ങള്‍ പൊളിച്ചു കൊണ്ട് പോയി. ഭീമാകാരമായ മെഷീനറികള്‍ അതിനു മുമ്പു തന്നെ കടത്തിക്കൊണ്ട് പോയിരിക്കാം . ആലപ്പുഴയുടെ വ്യവസായ തകര്‍ച്ചയോടൊപ്പം കമ്പനിയും പോയി.

കെട്ടുവള്ളങ്ങള്‍ ലോഡ് ഇറക്കിയിരുന്ന മുന്‍വശത്തെ കനാലില്‍ പായല്‍ പോളകള്‍ കട്ടിപിടിച്ചു കിടക്കുന്നു.
തൊഴിലാളികള്‍ എവിടെയാണാവോ?.
"താമസമെന്തേ വരുവാന്‍ " ഭംഗിയായി പാടിയിരുന്ന മൂസാക്കുട്ടി,
മിമക്രി കാണിക്കുന്ന റഷീദ്ദ്,
പുന്നപ്ര വയലാര്‍ ചരിത്രം പറയുന്ന വാസു - ദിവാകരന്മാര്‍,
എല്ലാവരും എവിടെ പോയി.
മുതലാളി ജീവിച്ചിരിക്കുന്നോ അതോ മരിച്ചോ?

എന്റെ ജീവിതത്തെ മറ്റൊരു കോണിലേക്കു തിരിച്ചു വിട്ട സ്ഥാപനം നിന്നിരുന്ന കാടു പിടിച്ച പറമ്പിലേക്കു സായാഹനത്തില്‍ നിര്‍ന്നി മേഷനായി നോക്കിനിന്നപ്പോള്‍ ജോലി നഷ്ട്ടപ്പെട്ടു തലയും കുനിച്ചു ഇറങ്ങിവന്ന ദിവസ്സം എന്റെ മനസ്സില്‍ തെളിഞ്ഞുവന്നു.

7 comments:

  1. പത്തു പൈസയുടെ സോപ്പു അഞ്ചു പൈസയുടെ നീലം അഞ്ചു പൈസയുടെ ചിരട്ട കരിയുടെ ഇസ്തിരി.....അറുപതുകളിലെ ചിലവു വിവരങ്ങളിലേക്കു കണ്ണോടിക്കുക...അന്നു അതു മതിയായിരുന്നു ഒരു ഷർട്ട്‌ അലക്കി ഇസ്തിരി ഇടാൻ.... അലക്കി തേച്ച ആ അന്തസ്സിന്റെ മറവിൽ അന്നത്തെ തലമുറ ആവലാതി ഇല്ലാതെ ജീവിച്ചു.....

    ReplyDelete
  2. സുദീര്‍ഘമെങ്കിലും ഹൃദ്യമായ വിവരണം...!!!

    ReplyDelete
  3. സുദീര്‍ഘമെങ്കിലും ഹൃദ്യമായ വിവരണം...!!!

    ReplyDelete
  4. സാറിന്റെ ദോശ എണ്ണ അനുഭവ കഥയില് അന്നത്തെ രണ്ടു അണ ഇന്നത്തെ രണ്ടു കോടി a ആണ് എന്ന് പറഞ്ഞല്ലോ. അപ്പോള്‍ ഈ അമ്പത് രൂപ എത്ര കോടി ആയിരിക്കും എന്ന് ഒന്നു ആലോചിച്ചു നോക്കിയെ. അത് കൊണ്ടു അമ്പത് രൂപ കൊണ്ടു ഒരു കുടുംബം നല്ല രീതിയില്‍ തന്നെ ജീവിക്കുവാന്‍ പറ്റുമല്ലോ. കുറച്ചൊക്കെ കള്ളത്തരം കയില്‍ വേണം. പക്ഷെ കയിലിരുപ്പ് മൊത്തം കള്ളത്തരം ആകരുത്. ഒന്നു പിടിച്ചു നില്‍ക്കുവാന്‍ വേണ്ടി മാത്രം കള്ളത്തരം കാണിക്കുക. മനുഷ ജീവിതത്തില്‍ കുറച്ചൊക്കെ കള്ളത്തരം കാണിക്കാത്തവര്‍ ആരും കാണുകയില്ല. തല പോയാല്‍ പിന്നെ കള്ളവും സത്യവും പിന്നെ പറയേണ്ടി വരുത്ത്തില്ലലോ. ഏതായാലും ആ ജോലി പോയികിട്ടിയത്‌ സാറിന്റെ ഭാഗ്യം തന്നെ അല്ലെ. അത് കൊണ്ടു ജീവിതത്തില്‍ അത്യാവശ്യം വേണ്ട ഉപരി പഠനം നടത്തുവാന്‍ പറ്റിയല്ലോ. പിന്നെ ജീവിതത്തില്‍ കുറച്ചൊക്കെ ഉയരത്തില്‍ എത്തുവാനും സാധിച്ചില്ലേ.

    ReplyDelete
  5. വഹാബ്‌ കമന്റിനു നന്ദി.
    മനു,എന്റെ ദോശ കഥ ഇപ്പോഴും മനസ്സിലുണ്ടു അല്ലേ. നന്ദി. പക്ഷേ അൽപ്പം പോലും കള്ളം കാണിക്കാതെ ജീവിക്കാൻ സാധിക്കും എന്നാണു ഞാൻ മനസ്സിലാക്കുന്നതു. അന്നത്തെ അൻപതു രൂപയുടെ വില:- അഞ്ചു പൈസക്കും വില തന്നെ ആയിരുന്നു.;അന്നത്തെ കാലഘട്ടത്തിൽ.

    ReplyDelete
  6. അന്ന് സത്യസന്ധത കാണിക്കാതെ ഇരുന്നെങ്കില്‍ ഇന്ന് ഇവിടെ ഹൃദ്യമായ ഒരു പോസ്റ്റ്‌ ജനിക്കില്ലായിരുന്നൂ! നന്ദി, ആശംസകള്‍.

    ReplyDelete
  7. സത്യം എന്നതിന്റെ നിര്വ്വചനം, സമയവും സന്ദര്‍ഭവുമനുസരിച്ച് വ്യത്യസ്തപ്പെട്ടിരിക്കും. അല്ലെ. നല്ല വിവരണം.

    ReplyDelete