Monday, November 1, 2021

പങ്ക് കച്ചവടം

  ദിവസങ്ങൾക്ക് മുമ്പ് ഈ പോസ്റ്റ് ഞാൻ കുറിച്ചിട്ടതിന് ശേഷം  അത് പബ്ളിഷ് ചെയ്യാതെ എന്ത് കൊണ്ടോ മടിച്ചിരുന്നു. ഇന്ന് രാവിലെ സമാന രീതിയിലുള്ള മറ്റൊരു സംഭവം എന്റെ സ്നേഹിതൻ ഫോണീൽ വിളിച്ചറിയിച്ച് ഭാവി നടപടികളെ പറ്റി ആരാഞ്ഞപ്പോൾ ഈ പ്രവണതകൾ ഇപ്പോൾ പകർച്ചവ്യാധികൾ പോലെ പടർന്ന് പിടിച്ചിരിക്കുന്നതായി  തിരിച്ചറിഞ്ഞതിനാൽ തീർച്ചയായും ഈ കുറിപ്പുകൾ പ്രസിദ്ധീകരിക്കണമെന്ന് തീർച്ചയാക്കി. ഇത്രയും ആമുഖമായി സൂചിപ്പിച്ച് കൊണ്ട് സംഭവത്തിലേക്ക്      നമുക്ക് വരാം.  

 ഭർത്താവും രണ്ട് കുഞ്ഞുങ്ങളുമുള്ള യുവതി  ഇന്റർ നെറ്റിലൂടെ പരിചയപ്പെട്ട യുവാവുമായി  പടിപടിയായി  അതിർവരമ്പുകൾ ലംഘിച്ച്  പെരുമാറി എന്നുള്ളത് തെറ്റും വഞ്ചനയും ഒരിക്കലും  മാപ്പർഹിക്കാത്തതുമാണ്. ആ കേസിൽ ഭർത്താവ്  പരമ ശൂദ്ധനും  തന്റെ കുടുംബത്തെ പ്രാണന്  തുല്യം സ്നേഹിക്കുന്നവനും ആ കുടുംബത്തിന് വേണ്ടി അന്യ നാട്ടിൽ പൊയി എല്ല് മുറിയുമാറ് കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവനുമാണ്. ഈ സത്യം ശരിക്കും അറിയാവുന്ന അവൾ ചെയ്തത് വിശ്വാസ വഞ്ചന മാത്രമല്ല,  ഏറ്റവും ക്രൂരമായ പ്രവർത്തിയുമാണ്.

അതവിടെ നിൽക്കട്ടെ . അവർ തമ്മിലുള്ള ബന്ധം ഇനി ഒരിക്കലും മുന്നോട്ട് പോവില്ല എന്ന് ഭർത്താവ് തീർത്ത് പറയുമ്പോൾ വിധി എന്തെന്ന് കാലം തീരുമാനിക്കട്ടെ.. ഞാൻ ആ കാര്യം പറയുവാനല്ല ഈ പോസ്റ്റിൽ ഉദ്ദേശിക്കുന്നത്, കാരണം നാം ഇത് കേട്ട് കേട്ട്  ചെവിക്ക് തഴമ്പായി കഴിഞ്ഞു.എനിക്ക് പറയാനുള്ളത് ശാന്തനായ ആ ചെറുപ്പക്കാരന്  തന്റെ ഭാര്യയെ പറ്റിയുള്ള ഈ വാർത്ത  ലഭിച്ചതെങ്ങിനെ എന്നുള്ളതാണ്.

ഇന്റർനെറ്റ് കാമുകൻ യുവതിയോടുള്ള അവന്റെ സ്നേഹം ( അവന്റെ വികാരത്തെ  സ്നേഹം എന്ന പരിശുദ്ധ വാക്കിനാൽ  വിശേഷിപ്പിക്കുന്നത് ഒട്ടും ശരിയല്ല).      മറ്റ് പല ആവശ്യങ്ങൾക്കുമായി പ്രയോജനപ്പെടുത്തി.. ഒരു പ്രത്യേക സാഹചര്യത്തിൽ അവൻ പറയുന്ന വിധമെല്ലാം പെരുമാറേണ്ടി വന്ന ആ യുവതിയുടെ ഫോട്ടോകൾ പിന്നീട്  അവന്റെ സ്നേഹിതന് നൽകുകയും  അവൻ അത് ഉപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തി തനിക്ക് വിധേയയാക്കി.  ഈ  വാർത്തയും നമുക്ക് പുതിയതല്ലാതായി മാറിക്കഴിഞ്ഞു. ഇത്രയുമായപ്പോൾ സങ്കൽപ്പ ലോകത്ത് നിന്നും തലയിലെ മദമെല്ലാം തീർന്ന് യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തിയ യുവതി  അവന്മാരെ രണ്ടിനെയും ഫോണിൽ ബ്ളോക്ക്  ചെയ്യുകയും പരസ്പരം ബന്ധപ്പെടാനുള്ള എല്ലാ മാർഗങ്ങളും  അടക്കുകയും ചെയ്തു. പ്രശ്നം അവിടെ തീരേണ്ടതാണ്. പക്ഷേ  യുവതി താനുമായുള്ള  ബന്ധങ്ങൾ അവസാനിപ്പിച്ച കലിയാൽ രണ്ടാമൻ തന്റെ കൈവശമുള്ള രണ്ട് പേരുടെയും   കുറേ വോയിസ് മെസ്സേജുകളും  ഫോട്ടോകളും യുവതിയുടെ ഭർത്താവിന് അയച്ച് കൊടുത്തു.  ഈ സാധനങ്ങൾ ആ പാവപ്പെട്ട യുവാവിന് ഇടിവെട്ടേറ്റതു പോലുള്ള  അനുഭവമുണ്ടാക്കി.   . ബാക്കി ഉള്ള കാര്യങ്ങൾ  എന്തെന്ന് ആ മനുഷ്യന്റെ കണ്ണീൽ നിന്നുമൊഴുകിയ കണ്ണീർ പറഞ്ഞ് തന്നു.

ഇവിടെ ഞാൻ ഈ പോസ്റ്റിട്ടത് ആ രണ്ട് ഇന്റർനെറ്റ് കാമുകന്മാർക്കെതിരെയുള്ള ശിക്ഷാ നടപടികളെ സംബന്ധിച്ച് സൂചിപ്പിക്കാനാണ് യുവതി  ഇവന്മാർക്കെതിരെ നടപടികളെടുക്കുകയും  അവർ രണ്ട് പേരെയും നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരുകയും ചെയ്താൽ ഇന്ന് ഇന്ത്യയിൽ നിലവിലുള്ള ക്രിമിനൽ നിയമ വ്യവസ്ത പ്രകാരം പരമാവധി കുറേ തടവ് ശീക്ഷ അവന്മാർക്ക്  ലഭിച്ചേക്കാം. ജയിൽ ജീവിത കാലത്ത് കിട്ടുന്ന  ആനുകൂല്യങ്ങളും പരോളും മറ്റ് സൗജന്യങ്ങളും തട്ടിക്കഴിച്ച് അവർ രണ്ട് പേരും  പുറത്തിറങ്ങുമ്പോൾ കാലം നൽകുന്ന ബോണസ്സായ മറവിയാൽ സമൂഹം ,  അവരുടെ ചെയ്തികളെ നിറം മങ്ങിയ കണ്ണടകളാൽ വീക്ഷിക്കും, പിന്നെ എല്ലാം സാധാരണത്തെ പോലെ ആകും. പക്ഷേ അവർ ചെയ്ത കുറ്റം എത്ര ഭീകരമായിരുന്നു  എന്ന്  ആരും ചിന്തിക്കില്ല.

ചതുരോപാ‍ായങ്ങളാൽ ഒരു സ്ത്രീയെ വശത്താക്കുന്നു അവളുടെ ജീവിതം തകർക്കുന്ന വിധം പെരുമാറുന്നു.  (അവളുടെ കുറ്റം ഞാൻ ചെറുതായി കാണുന്നില്ല , അത് വേറെ വിമർശീക്കേണ്ടതാണ്, അവൾക്ക് തക്കതായ ശിക്ഷ ലഭിക്കുക തന്നെ ചെയ്യുമെന്നാണ് തോന്നുന്നത്) 

തന്നെ വിശ്വസിച്ചിരുന്ന ഭർത്താവിനെ അവൾ ചതിക്കുന്നു, അവളെ ഒന്നാമൻ ചതിക്കുന്നു, രണ്ടാമനെ ഒന്നാമൻ രംഗത്ത് കൊണ്ട് വരുന്നു.

മദം പൊട്ടിയ ആനയെ പോലെ രണ്ടാമൻ അവളുടെ ജീവിതത്തിലേക്ക് തകർത്ത് തരിപ്പണമാക്കുന്ന വിധം  കടന്ന് കയറുന്നു.  അതും മതിയാകാതെ  അവളെ തീർത്തും അടിമയാക്കാൻ ശ്രമിക്കുന്നു.

തന്നെ  നിരാകരിച്ച അവളെ കൊലപ്പെടുത്തുന്നതിനേക്കാളും ക്രൂരമായി അവളുടെ ഫോട്ടോകൾ ഈ വിവരങ്ങൾ ഒന്നുമറിയാത്ത ഭർത്താവിന് അയച്ച് കൊടുത്ത് അയാളെ ഇഞ്ചിഞ്ചായി കൊല്ലുന്നു. അയാളുടെ ഭാഷയിൽ അയാളുടെ ഭാവി ജീവിതം  ഇരുട്ടിലാക്കി. അയാൾ പറഞ്ഞത് ഇപ്രകാരമായിരുന്നു“ എന്റെ തലയിലേക്ക് ഇടിവാൾ ഇറങ്ങിയത് പോലെയായിരുന്നു ആ ഫോൺ കാൾ. ഇനി എന്നാണ്` എനിക്കുറങ്ങാൻ കഴിയുക അത്രത്തോളമുള്ള ചതിയല്ലേ അവൾ എന്നോട് ചെയ്തത്....“

ഇതിലൊന്നും പെടാത്ത ആ രണ്ട് പിഞ്ച് കുട്ടികളെയും അനാഥരാക്കി. വഴിയാധാരമാക്കി. ഇനി അവർക്ക് മാതാപിതാക്കളെ ഒരുമിച്ച് കണ്ടുള്ള ജീവിതം ഇല്ലാ എന്നുറപ്പാക്കി. അവരുടെ ഭാവി ജീവിതത്തിൽ സ്വന്തം മാതാവിന്റെ കളങ്കം കരി പുരട്ടും. തീർച്ച.

പറയുക , അവന്മാർക്ക് രണ്ടെണ്ണത്തിനും കേവലം വർഷങ്ങളുടെ തടവ് ശിക്ഷ മാത്രം മതിയോ? (അതും അവൾ കേസ് കൊടുത്താൽ മാത്രം. ഇല്ലാ എങ്കിൽ അവന്മാർ ഇനിയും ആരെയെങ്കിലും കുഴിയിൽ വീഴ്ത്തുന്ന പരിപാടി തുടർന്ന് നമ്മുടെ ഇടയിൽ സസുഖം കഴിയും)

പറയുക സമൂഹത്തിൽ പടർന്ന് പിടിക്കുന്ന ഈ മാരക പ്രവണതക്കെതിരെ എന്ത് ചെയ്യാൻ കഴിയും?

ഈ ചോദ്യം ഞാൻ സമൂഹത്തിന്റെ മുമ്പിൽ വെക്കുന്നു.

No comments:

Post a Comment