Thursday, November 18, 2021

പോലീസും കുടുംബ കലഹ കേസുകളും.

 “ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മാത്രം മതി ഇങ്ങോട്ടൊന്നും പറയേണ്ടാ.“

കുടുംബ കലഹ കേസുകളിൽ ഭൂരിഭാഗം പോലീസ് ഉദ്യോഗസ്ഥരും സ്ഥിരമായി ഉപയോഗിക്കുന്ന ശൈലിയാണിത്. അതായത് അവർ ഒരു തീരുമാനം എടുത്ത് വെച്ചിട്ടുണ്ട്. അത് കക്ഷികൾ അങ്ങോട്ട് അനുസരിച്ചാൽ മതിയെന്ന്. പ്രശ്നത്തിന്റെ എല്ലാ ഭാഗവും  അവർക്കറിയേണ്ട ആവശ്യമില്ല. അവർ എടുത്ത തീരുമാനം നടപ്പിൽ വരുത്താൻ കക്ഷികളെ  നിർബന്ധിതരാക്കാൻ അവർക്ക് നിർദ്ദേശങ്ങളുണ്ടായിരിക്കാം.  ആ നിർദ്ദേശം  നൽകുന്നത് സ്ഥലത്തെ എം.എൽ.എ. ആകാം മന്ത്രിയുടെ ആഫീസിൽ നിന്നാകാം. പോലീസ് അത് അനുസർക്കാൻ ബാധ്ധ്യസ്തരാണല്ലോ.

 പോലീസിന്റെ മുമ്പിൽ വരുന്ന എല്ലാ കേസുകളും അങ്ങിനെ തന്നെയാണ്...ജനം പഠിച്ച് വെച്ചിട്ടുണ്ട്. വാദി ആയി അല്ലെങ്കിൽ/പ്രതിയായി പോലീസിന്റെ .മുമ്പിൽ എത്തുന്നതിന് മുമ്പ് പോലീസിനെ സ്വാധീനിക്കാൻ കഴിവുള്ള രാഷ്ട്രീയ പാർട്ടിയുടെ  മൂത്ത നേതാവിനെ പോയി കണ്ടതിന് ശേഷമേ അവർ സ്റ്റേഷനിൽ പോവുകയുള്ളൂ. എതിർഭാഗവും അതേ മാർഗം സ്വീകരിച്ചിരിക്കും. അവരും വൻ തോക്കുകളെ കൊണ്ട് വിളിച്ച് പറഞ്ഞിരിക്കും. പോലീസ് തന്റെ തടിക്ക് ഹാനി വരാതെ   ഇതിൽ തൂക്കം ഏതാണ് കൂടുതലെന്ന് നോക്കി അതനുസരിച്ച് പെരുമാറും. ഒരു ശുപാർശയും കേൾക്കാത്ത എസ്സ്.ഐ./  സി.ഐ. റാങ്കിലുള്ളവർ അപൂർവമാണ്.

എനിക്ക് നേരിട്ട് അറിയാവുന്നതും പോലീസിന്റെ മുമ്പിലെത്തിയതുമായ ഒരു കുടുംബ  കലഹ കേസിലും തീരുമാനം മേൽപ്പറഞ്ഞ തരത്തിൽ തന്നെ സംഭവിച്ചു. കേസ് ചുരുക്കത്തിൽ ഇപ്രകാരമാണ്:

ഏക മകന്റെ ഭാര്യ വിവാഹം കഴിഞ്ഞ് ഭർതൃ ഗൃഹത്തിൽ എത്തിയ നാൾ മുതൽ ഭർതൃ മാതാവുമായി  അങ്കത്തിലാണ്. പുതിയ തലമുറയിലെ  പെൺകുട്ടികൾ അണു കുടുംബം ആഗ്രഹിക്കുന്നു. താനും ഭർത്താവും കുട്ടികളും മാത്രമുള്ള  വീട് ആണ് അവരുടെ സ്വപ്നം. ഭർത്താവിന്റെ  മാതാപിതാക്കൾ അവർക്ക് സ്വർഗത്തിലെ കട്ടുറുമ്പുകളുമാണ്. ഭർത്താവ് ഭാര്യക്കും മാതാപിതാക്കൾക്കുമിടയിൽ പെട്ട് തലയിൽകയ്യും കൊടുത്ത് ഇരിക്കും. ഈ കേസിൽ അമ്മായി അമ്മ പെൻഷൻ പറ്റിയ  ഒരു സർക്കാർ ജീവനക്കാരിയാണ് അത്യാവശ്യ രോഗങ്ങൾ കയ്യിൽ സ്റ്റോക്കുണ്ട്. ദിവസം 13 ഗുളികൾ ആഹരിക്കുന്നുണ്ട്. ആ വിഷങ്ങൾ ശരീരത്ത് കയറുന്നത് കൊണ്ടോ അവരുടെ തല മുറയിലെ സ്ത്രീകളുമായി പുതു തലമുറയെ താരതമ്യപ്പെടുത്തുന്നത് കൊണ്ടോ, കലഹം സുലഭം വീട്ടിൽ. എങ്കിലും മകന് വേണ്ടി അവർ അസാരം ക്ഷമിക്കുന്നുമുണ്ട്. എങ്കിലും പെൺ കുട്ടിക്കും അവരുടെ വീട്ടുകാർക്കും ഭാര്യയെയും ഭർത്താവിനെയും വേറെ വീട് എടുത്ത് മാറി താമസിപ്പിച്ചേ പറ്റൂ. കലഹമായി അടിയായി പെൺ കുട്ടി പാരസറ്റാമോൾ ഗുളികകൾ ഉറക്ക ഗുളികകൾ ആണെന്ന് പ്രഖ്യാപിച്ച് ഭർത്താവ് കാൺകെ വിഴുങ്ങി  എന്നിട്ടും വീട് മാറ്റം നടന്നില്ല.“ അമ്മക്ക് ഇത്രയും പ്രായമുണ്ടല്ലോ കുറച്ച് കാലം കൂടി ക്ഷമിച്ചാൽ അവർ പോകും പിന്നെ നമ്മൾ മാത്രമല്ലേ ഉള്ളൂ ഈ വീട്ടിലെന്ന്“ എന്നൊക്കെ ഭാര്യയെ ഉപദേശിച്ചെങ്കിലും  അവൾക്ക് കുലുക്കമൊന്നുമില്ലന്ന് മാത്രമല്ല , ഭാര്യയുടെ ബന്ധുക്കളിൽ ചില ചട്ടമ്പികളെ രംഗത്തിറക്കി നോക്കി ഭാര്യാ വീട്ടുകാർ  കളിച്ച് നോക്കി. അവസാനം അടിയായി വഴക്കായി പെൺകുട്ടി വീട് വിട്ട്  അവളുടെ രക്ഷ കർത്താക്കളോടൊപ്പം താമസമായി. തുടർന്ന് സ്ഥലം പോലീസ് എസ്.ഐ. മുമ്പാകെ സ്തീ ധന പീഡനം, മർദ്ദനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ഒരു കൊട്ട ആരോപണങ്ങൾ കടലാസ്സിലാക്കി പരാതി കൊടുത്തതിന് പുറമേ  ഏതോ കൊല കൊമ്പനെ കൊണ്ട് ശുപാർശ ചെയ്യിക്കുകയും ചെയ്തു. ഭർതൃ മാതാവും അവരുടെ സങ്കടങ്ങൾ കടലാസ്സിലാക്കി ഒരു ചിന്ന ശുപാർശ സഹിതം ഏമാന്റെ മുമ്പിൽ ഫയൽ ചെയ്തു. 

എസ്.ഐ. മുകളിൽ നിന്നും ആരോ നിർദ്ദേശിച്ചത് പോലെ  ഉത്തരവിറക്കി. ഉടനേ തന്നെ വേറെ വീടെടുത്ത് ഭാര്യയെ മാറ്റി  താമസിപ്പിക്കണം. കലഹം ഒഴിവാക്കാൻ അതേ വഴിയുള്ളൂ.

സാർ വീട് വാടകക്ക് എടുക്കാൻ എനിക്ക് സാ‍ാമ്പത്തിക  കഴിവില്ല. എന്ന് ഭർത്താവ് കെഞ്ചി. “ ഈ വയസ്സാം കാലത്ത് എന്നെ ആര് നോക്കും എന്ന് മാതാവ് ചോദിച്ചപ്പോൾ പതിവ് ശൈലി എസ്.ഐ. അദ്ദേഹം  ഉദ്ധരിച്ചു.  “ ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി ഇങ്ങോട്ട് ഒന്നും പറയേണ്ടാ...“

ഭാര്യ ലോകം കീഴടക്കിയ മട്ടിൽ ബന്ധുക്കളുമായി ഇറങ്ങി പോയി. അമ്മായി അമ്മ അടുത്ത നടപടിയെന്തെന്ന് ആലോചിക്കാനും പോയി. ഭർത്താവ് അമ്മയെ കൈ വിടാനാകാതെയും ഭാര്യയെ കൂടെ വേണമെന്ന ആഗ്രഹത്തോടെയും നടുവിൽ പെട്ട് ഉഴറി നിന്നു.

ക്രമ സമാധാന ഭംഗം ഉണ്ടാകാത്തിടത്ത് പോലീസിനെന്ത് റോൾ  കുടുംബ കലഹ കേസുകളിൽ? ഇരു ഭാഗവും വാദങ്ങൾ മുഴുവനും കേൾക്കാതെ  ഏകപക്ഷീയമായി  തീരുമാനം എടുത്താൽ ആ കുടുംബം രക്ഷപെടുകയല്ല നശിക്കുകയല്ലേ ചെയ്യുന്നത്? രാഷ്ട്രീയ കക്ഷികൾ വോട്ടിന് വേണ്ടി ന്യായം നോക്കാതെ ആരെയും ശുപാർശ ചെയ്യുന്നത് വഴി സമൂഹദ്രോഹമല്ലേ ചെയ്യുന്നത്

ആ മാതാവിന്റെ കണ്ണീരിന് ആരാണ് പരിഹാരം കണ്ടെത്തേണ്ടത്.

ഒരുകാര്യം ഉറപ്പ്. അണു കുടുംബം  ആഗ്രഹിച്ചവൾക്ക് കുറേ കാലം കഴിഞ്ഞ് വിധി തിരിച്ചടി നൽകും അവളും അമ്മായി അമ്മ ആയി മാറുമ്പോൾ.


No comments:

Post a Comment