Monday, February 3, 2020

മത സൗഹാർദ്ദം കേരളത്തിൽ

വൃത കാലമായിരുന്നു അന്ന്.
സ്ഥലത്തെ  പ്രധാന  നായർ കുടുംബത്തിലെ ഒരു  പുരുഷന്  എ.ബി. പോസറ്റീവ്  രക്തം വേണം. ആയിരത്തിൽ  എട്ട് പേർക്ക്  മാത്രം കാണുന്ന  അത്രക്ക് സുലഭമല്ലാത്ത  ഈ ഇനം രക്തം വിശ്വാസമുള്ള വ്യക്തിയിൽ നിന്നും  ലഭിക്കണമെന്ന ചിന്തയാൽ കുടുംബാംഗങ്ങൾ  അതിനായി രക്ത ദാതാവിനെ അന്വേഷിച്ച് നടന്നപ്പോൾ  വിവരമറിഞ്ഞ ഞാൻ  വൃതത്താൽ ക്ഷീണിതനായിരുന്നിട്ടും ആ രാത്രിയിൽ പോയി അയാൾക്ക് രക്തം  നൽകി. പിന്നീട്   പലപ്പോഴും എന്നെ കാണുന്ന സന്ദർഭങ്ങളിൽ അയാൾ എന്നെ നോക്കി ചിരിച്ച് കൊണ്ട് പറയും “ഇക്കായുടെ രക്തമാണ് എന്റെ സിരകളിൽ കൂടി ഓടുന്നത്.“
മറ്റൊരു വൃതകാലത്ത്  ഒരു ഉൾ നാടൻ  ഗ്രാമത്തിൽ രോഗിയായ സ്നേഹിതനെ  കാണാൻ പോയി തിരികെ വരുന്ന സമയം ബസ്സ് കിട്ടാത്തതിനാൽ നടന്ന് നടന്ന്  ഒരു അമ്പലത്തിന്റെ മുൻ വശമുള്ള  ചായക്കടയിൽ കയറിയതും  എനിക്ക് നോമ്പ് ആണെന്നറിഞ്ഞപ്പോൾ നോമ്പോ മുസ്ലിം സമുദായമോ അവർക്ക് അപരിചിതമായിരുന്നിട്ടും  ആ ചായക്കടക്കാരനും ഭാര്യയും എനിക്ക് നോമ്പ് തുറക്കാനും  നമസ്ക്കരിക്കാനും സൗകര്യം ചെയ്ത അനുഭവം  ഞാൻ  ഇവിടെ കുറിച്ചിരുന്നു.
ചെറുപ്പത്തിൽ കയറ് കമ്പനിയിൽ ജോലിയിലായിരിക്കവേ  ഈഴവ സമുദായത്തിലെ അംഗമായ തങ്കമണി ചേച്ചി കൊണ്ട് വരുന്ന തൂക്ക് പാത്രത്തിലെ ചോറാണ് പട്ടിണിക്കാരനായ എന്റെ വിശപ്പകറ്റിയതെന്ന അനുഭവവും ഞാൻ ഇവിടെ പങ്ക് വെച്ചിരുന്നല്ലോ. 
പരേതനായ മൊയ്തു മൗലവി ചെറുപ്പത്തിൽ ഒരു ഹിന്ദു സ്ത്രീയുടെ മുലപ്പാൽ കുടിച്ച് വളർന്നതും  അവരുടെ അവസാന കാലം വരെ  അമ്മയുടെ സ്ഥാനത്ത് അവരെ കണ്ട് ആദരിച്ചിരുന്നതും അവരുടെ മരണ ശേഷം  അവരുടെ മകളെ തന്റെ സഹോദരിയെ പോലെ പരിപാലിച്ചിരുന്നതും ഈ കഥ അറിഞ്ഞ ജസ്റ്റിസ് ക്രിഷ്ണയ്യർ തന്റെ എല്ലാ സ്റ്റേജിലും  ഈ ചരിത്രം പ്രസാംഗിച്ചിരുന്ന സംഭവവും നമുക്കറിയാം.
ആലപ്പുഴയിൽ പണ്ട് വളരെ പണ്ട് ഒരു ഹിന്ദു കുടുംബത്തിലെ അച്ചി, തന്റെ നായർക്ക് ഇതര സംബന്ധമുണ്ടെന്ന് കണ്ട് പിടിച്ചതിനെ തുടർന്ന് പ്രതികാര ചിന്തയാൽ  മകളുമായി വീട് വിട്ടിറങ്ങി  ഭർത്താവിന്റെ കുടുംബത്തിന്റെ മുഖത്ത് കരി തേക്കണമെന്ന ചിന്തയാൽ  ഇസ്ലാം മതം സ്വീകരിച്ച് മകളെ  ഒരു മുസ്ലിമിന് പിൽക്കാലത്ത് കല്യാണം കഴിച്ച് കൊടുക്കുകയും ചെയ്തു. ആ മകളുടെ മകനാണ് എന്റെ വാപ്പയുടെ വാപ്പ.
കേരളത്തിലെ ബഹുഭൂരിഭാഗം മുസ്ലിങ്ങളുടെയും  ചരിത്രം നോക്കിയാൽ  ഇപ്രകാരം പല കാരണങ്ങളാൽ മത പരിവർത്തനം ചെയ്തു വന്നവരാണെന്ന് മനസ്സിലാക്കാൻ കഴിയും. അതായത് ഇവിടെയുള്ള പൂർവ സമുദായം തന്നെയാണ് അവരുടെയും പൂർവ സമുദായം. തലമുറ തലമുറയായി ഇവിടെ ജനിച്ച് ഇവിടെ വളർന്ന് സഹോദര സമുദായ അംഗങ്ങളുമായി  ഇടപഴകി  ഏകോദര സഹോദരങ്ങളെ പോലെ ജീവിച്ച് വന്നവർ.
ഉണർന്നിരിക്കുമ്പോൾ  അവർ ജാതി വ്യത്യാസമില്ലാതെ  ഒരുമിച്ച് കഴിഞ്ഞു, ഉറങ്ങാനായി മാത്രം തങ്ങളുടെ കൂരകൾ തിരക്കി പോയവർ.
ഉത്തരേന്ത്യയിലെ വർഗീയ കാറ്റ് ഇവിടെ ചിലപ്പോഴൊക്കെ  അനക്കം സൃഷ്ടിക്കാൻ ശ്രമിച്ചിട്ടും  പരാജയപ്പെട്ട് പത്തി താഴ്തുകയാണുണ്ടായത്.
എന്റെ മതം എനിക്ക് ജീവനാണെങ്കിലും അപരന്റെ    മതത്തെ ഞാൻ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെങ്കിൽ എന്ത്  സ്പർദ്ധ, എന്ത് മത വൈരം?

No comments:

Post a Comment