Thursday, February 13, 2020

കോടതി ആമീൻ

ആമീൻ!
പ്രാർത്ഥനകളുടെ അവസാനം പറയുന്ന  ആമീൻ എന്ന പദമല്ല ഞാൻ ഉദ്ദേശിച്ചത്. കോടതിയിലെ ഉദ്യോഗസ്തനായ  ആമീനാണ്  ഇവിടെ പരാമർശ വിഷയം.
ന്യായാധിപന്റെ വിധി  സിവിൽ കേസുകളിൽ  നടപ്പിലാക്കുന്ന ചുമതലയാണ്  ആമീനുള്ളത്. ജപ്തി ചെയ്യൽ, കേസിനാസ്പദമായ വസ്തു  പ്രതിയിൽ നിന്നും വാദിക്ക് ഒഴിപ്പിച്ച് കൊടുക്കുക, പ്രതിയിൽ നിന്നും വാദിക്ക്  കിട്ടാനുള്ള  തുക  ഈടാക്കി കിട്ടുന്നതിന്  പ്രതിയെ സിവിൽ  വാറന്റിൽ  അറസ്റ്റ് ചെയ്ത്  ഹാജരാക്കുക, അയാളെ  സിവിൽ ജെയിലിൽ  കൊണ്ട് വിടുക  തുടങ്ങി പലവിധ ചുമതലകളാണ് ആമീനുള്ളതിനാൽ നാട്ടും പുറങ്ങളിൽ ആമീൻ ഒരു ഭയങ്കര അധികാരമുള്ള വ്യക്തിയാണ്. കോടതിയിലെ  ഉദ്യോഗസ്തരിൽ  പരമോന്നതനായ  ശിരസ്തദാറോട് പോലും ചിലപ്പോൾ ഗ്രാമീണർ പണ്ട് ചോദിക്കാറുണ്ടായിരുന്നത്രേ!
“സാർ  എന്നാണ് ആമീനാകുന്നത്?“ ആമീന്  ലോവർ  ഡിവിഷൻ ക്ളർക്കിന്റെ  ശമ്പളമേ ഉള്ളൂ എന്ന  സത്യം പാവത്തിനറിയില്ലല്ലോ.
ഹേഡങ്ങത്തയും  എസ്.ഐ.യുമാണല്ലോ നമ്മുടെ ഭാഷ.
പണ്ട് വസ്തുക്കൾ ഏക്കർ കണക്കിന് ഉണ്ടായിരുന്നപ്പോൾ അതിൽ ഭാഗം പിരിവും ഉടമസ്താവകാശ തർക്കവും മറ്റും കേസാവുകയും കേസിന്റെ വിധി സമ്പാദിച്ചവർ  വസ്തു കൈവശക്കാരിൽ നിന്നും ഒഴിപ്പിക്കാൻ  കോടതിയിൽ  നിന്നും ഉത്തരവും വാങ്ങി ആമീൻ സഹിതം സ്ഥലത്തെത്തും. ആമീൻ ചില നടപടി ക്രമങ്ങൾക്ക് ശേഷം  വസ്തു പ്രതിയിൽ നിന്നും  ഒഴിപ്പിച്ച് വാദിക്ക് കൊടുത്തതായി സ്ഥലത്ത് പ്രഖ്യാപിച്ച് റിപ്പോർട്ട് കോടതിക്ക് നൽകും. റിപ്പോർട്ടിൽ ചിലപ്പോൽ പ്രതിയും  വാദിയും ഒപ്പിടും.  മിക്കവാറും പ്രതി ഒപ്പിടില്ല. തന്റെ കൈവശ ഭൂമി നഷ്ടപ്പെടുന്നതിൽ ആരാണ് സന്തോഷിക്കുക. അയാളുടെ വക സ്വകാര്യ സ്വത്തുക്കൾ വല്ലതുമുണ്ടെങ്കിൽ അതെടുത്തും ഉത്തരവിൽ പറയാത്ത നിർമ്മാണങ്ങൾ ഉണ്ടെങ്കിൽ  അത് പൊളിച്ച് കൈവശപ്പെടുത്തിയും   അയാൾ കരഞ്ഞും കൊണ്ട് സ്ഥലം കാലിയാക്കും. ചിലപ്പോൽ അയാൾ അതിന് തയാറില്ലെങ്കിൽ  ആമീൻ ആ വക സാധനങ്ങൾ കസ്റ്റഡിയിലെടുത്ത് കൊടതിയിൽ ഹാജരാക്കും. പിന്നീട് അവയിൽ അവകാശം സ്ഥാപിച്ച് പ്രതിക്ക് കൊണ്ട് പോകാം. അപ്രകാരം ഒരു വസ്തു ഒഴിപ്പിന് ഞങ്ങളുടെ പ്രഖ്യാതനായ  ഒരു ആമീൻ സ്ഥലത്ത് പോയി  ഉത്തരവ് നടപ്പിലാക്കി  വാദിക്ക് കൊടുത്തതിന് ശേഷം പ്രതി പൊളിച്ച് കൊണ്ട് പോകാത്തതും  അവരുടെ പാർപ്പിടവുമായ ഷെഡ്  പൊളീച്ച് കോടതിയിൽ കൊണ്ട് വന്നു. ഷെഡിലുണ്ടായിരുന്ന ലൊട്ട് ലൊടുക്ക് സർവ സാധനങ്ങളും “ഭീകരൻ“ കോടതിയിൽ കൊണ്ട് വന്നിരുന്നു. കോടതിയുടെ മുറ്റത്തുള്ള പ്ളാവിന്റെ ചുവട്ടിൽ നിക്ഷേപിച്ചിരുന്ന ആ സാധനങ്ങളിൽ, ചട്ടി, കലം, ദൈവങ്ങളുടെ ഫോട്ടോകൾ , തുടങ്ങിയവ ഉൾപ്പെട്ടിരുന്നു. വേണമെങ്കിൽ  ആ വക സാധങ്ങൾ അവിടെ  ഉണ്ടായിരുന്ന പ്രതികൾക്ക് എടുത്ത് കൊണ്ട് പോകുന്നതിന് ഒരു നിയമ തടസ്സവും ഇല്ലായിരുന്നു. അമീൻ വാദിയെ  തന്റെ അധികാരം കാണിക്കാൻ ഈ സാധങ്ങൾ കോടതിയിലേക്ക് കൊണ്ട് വന്നതാണ്. പ്രതികൾ  സാധുക്കളായ  ദളിതുകളായിരുന്നു. അവർ ഹൈ കോടതി വരെയും കേസ് പറഞ്ഞെങ്കിലും  എല്ലാറ്റിലും  പരാജയമടയുകയും വസ്തുവിൽ നിന്നും ഒഴിഞ്ഞ് കൊടുക്കേണ്ടിയും വന്നു. അവർ  കോടതി മുറ്റത്ത്  കൂട്ടമായി വന്ന് തങ്ങളുടെ വക സാധനങ്ങൾ നിരീക്ഷിച്ച് കൊണ്ട് നിന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. ആമീൻ  വിധിയുടമസ്തനായ വാദിയുടെ മുമ്പിൽ തന്റെ വീരകൃത്യം പ്രകടിപ്പിച്ച്   ഗമയോടെ  കവാത്ത് ചെയ്തു നിന്നിട്ട് ഇങ്ങിനെ ഉച്ചത്തിൽ പറഞ്ഞു.
“ചട്ടിയും കലവും സർവതും കൊണ്ട് വന്നു  കേട്ടോ അവർക്ക്  ആവശ്യമുണ്ടെങ്കിൽ അപേക്ഷ നൽകി കോടതിയിൽ നിന്നും എടുത്തോണ്ട് പോട്ടെ.“.
അത് കേട്ട  പ്രതികളിലൊരാളായ പ്രായം ചെന്ന സ്ത്രീ പറഞ്ഞു. “സാർ ഒരെണ്ണം കൊണ്ട് വരാൻ വിട്ട് പോയി“
ചോദ്യ ഭാവത്തിൽ ആമീനദ്ദേഹം അവരെ നോക്കിയ  ആ ക്ഷണത്തിൽ  അവർ ഉടു മുണ്ടുരിഞ്ഞ് അയാളുടെ നേരെ എറിഞ്ഞു, ഇത്  മറന്ന് പോയതാ, ഇന്നാ, എടുത്തോ“
അപ്പോൾ  ആമീൻ സാറിന്റെ മുഖത്ത് കണ്ട  ആ ഭാവം വർഷങ്ങൾക്ക് ശേഷവും  എനിക്ക് മറക്കാൻ കഴിഞ്ഞിട്ടില്ല. 

No comments:

Post a Comment