Tuesday, February 26, 2019

ഉഷ്ണ രാശി കരപ്പുറത്തിന്റെ ഇതിഹാസം.

 “ഉഷ്ണ രാശി,  കരപ്പുറത്തിന്റെ ഇതിഹാസം“  വായിച്ച് തീർത്തു. കെ.വി.മോഹൻ കുമാർ രചിച്ച  ഈ നോവൽ  440 പേജിൽ  375 രൂപാ വിലക്ക് ഗ്രീൻ ബുക്ക്സാണ്  പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഒരു നെടു വീർപ്പോടെ യാണ്  ഈ പുസ്തകം വായിച്ച് തീർത്തത്. കേരളത്തിന്റെ  സാമൂഹ്യ ഘടനെയെ തന്നെ അപ്പാടെ മാറ്റി മറിച്ച  പുന്നപ്ര വയലാർ  സമരത്തിന്റെയും  അതിലേക്ക് നയിച്ച  കയ്പേറിയതും  തീപ്പൊള്ളലേൽക്കുന്നതുമായ  കാരണങ്ങളെയും  ഒരു ദൃക് സാക്ഷി വിവരിക്കുന്നത്    കേൾക്കുമ്പോഴുള്ള  അനുഭൂതിയാണ് പുസ്തകം പ്രദാനം ചെയ്യുന്നത്  എന്ന് മടി കൂടാതെ പറയാൻ സാധിക്കും. പഴയ പോരാളികളെ കണ്ടും സംഭവസ്ഥലങ്ങൾ സന്ദർശിച്ചും  ബന്ധപ്പെട്ട ചരിത്രങ്ങൾ വായിച്ചും വർഷങ്ങൾ എടുത്ത് അദ്ദേഹം പുസ്തകം   തയാറാക്കിയപ്പോൾ ആ രചന അപ്രകാരമാകാതിരിക്കാൻ തരമില്ലല്ലോ.
  പുന്നപ്ര സമരത്തിൽ പങ്കെടുത്തവരും അവരുടെ കുടുംബാംഗങ്ങളുമായും       ഈയുള്ളവനു ബാല്യത്തിൽ ഇടപെടാൻ സാധിച്ചിരുന്നു. കൂടാതെ  ആലപ്പുഴയിൽ കയർ ഫാക്ടറികളിലെതൊഴിലാളികളുമായും  പോർട്ട് വർക്കേഴ്സ് തൊഴിലാളികളുമായി കൗമാരത്തിൽ ഇടപഴകാനും കഴിഞ്ഞിരുന്നു മുതിർന്നപ്പോൾ അവരിൽ നിന്നും കിട്ടിയ  ചരിത്ര സത്യങ്ങൾ ഉൾക്കൊള്ളീച്ച്       കിഴക്കൻ വെനീസായ ആലപ്പുഴ കഥാപാത്രമായി   ഒരു പുസ്തക രചനക്ക് വേണ്ടി  അന്ന് എന്റെ വീട്ടിൽ നിന്നും കേവലം മൈലുകൾ മാത്രമകലമുള്ളതും  പഞ്ചാരകൂന പോലെ  വെളുത്ത മണൽ നിറഞ്ഞതുമായ  പുന്നപ്ര, വലിയ ചുടുകാട്, പരവൂർ  തുടങ്ങിയ സ്ഥലങ്ങൾ   പലപ്പോഴും സന്ദർശിച്ച്  കുറിപ്പുകൾ എടുക്കുകയും ചെയ്തിരുന്നു പക്ഷേ ആ രചന  എന്ത് കൊണ്ടോ പൂർത്തിയാക്കാതെ ഇന്നുമെന്റെ പഴയ ഫയലുകളിൽ അവശേഷിക്കുന്നു.
അന്നത്തെ പോരാളികളുടെ പിൽക്കാല ജീവിതം ആയാസരഹിതമായിരുന്നില്ല. പലരും പഴയ ജോലികൾക്ക് വീണ്ടും പോയി. സർക്കാരിൽ നിന്നും പലർക്കും കൊട്ടാരക്കര താലൂക്കിൽ ഭൂമി പതിച്ച് കിട്ടിയെങ്കിലും  മണലിൽ തൂമ്പാ കിളച്ച് പരിചയിച്ച ആ പാവങ്ങൾക്ക് വേങൂർ മലയിൽ കട്ടി തറ കിളക്കാനാവാതെ കിട്ടിയ വിലക്ക് ഭൂമി നാട്ടുകാർക്ക് നൽകി വീണ്ടും ആലപ്പുഴക്ക് ചേക്കേറി. ചിലർക്ക് പെൻഷൻ ലഭിച്ചു. പുസ്തകം വായിച്ച് കൊണ്ടിരുന്നപ്പോൾ ഇതെല്ലാം മനസിലേക്ക് കടന്ന് വന്നു.
 ഈ പുസ്തകത്തിലൂടെ കടന്ന് പോകുന്ന വായനക്കാരന് അന്ന് തൊഴിലാളികൾ അനുഭവിച്ച  ദുരിതങ്ങളും യാതനകളും പോലീസും ജന്മിഗുണ്ടകളും ചേർന്ന് നടത്തിയ കൊടും ക്രൂരതകളും തിരിച്ചറിയാൻ സാധിക്കും.ആ തലമുറയോട് ആദരവും ബഹുമാനവും തോന്നും. ആ യാതനകളിൽ നിന്നും ഉയിർകൊണ്ടതാണ് ഇന്നത്തെ പ്രസ്ഥാനമെന്നും മനസിലാക്കാൻ കഴിയും . പക്ഷേ..........
 നന്നെ  ചെറുപ്പത്തിൽ എന്റെ മാമായുടെ (അമ്മാവന്റെ)  സൈക്കിളിന് പുറകിൽ ഇരുന്ന് ആലപ്പുഴ ശവക്കോട്ട പാലത്തിന് സമീപമുള്ള ബന്ധു വീട്ടിൽ  പോയി വരുമ്പോൾ  ഒരു കട വരാന്തയിൽ ഇരിക്കുന്ന,  മുഖം കരുവാളിച്ച  ഒരു മനുഷ്യനെ കണ്ട് മാമാ സൈക്കിളിൽ നിന്നുമിറങ്ങി.  അടുത്ത് ചെന്ന് കുശലം പറഞ്ഞ് മടങ്ങിയ   മാമാ എന്നോട് പറഞ്ഞു “ മോനേ!  അതാണ് കുന്തക്കാരൻ പത്രോസ് “. അന്ന് അയാൾ ആരെന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട്  ഞാനറിഞ്ഞു, പുന്നപ്ര സമരത്തിന് ഡിക്ടേടറായി  നിശ്ചയിക്കപ്പെട്ട് ആളിക്കത്തുന്ന അഗ്നിയായി ആലപ്പുഴയിൽ നിറഞ്ഞ് നിന്ന, പിടി കൂടി കെട്ടി വരിഞ്ഞ് തന്റെ മുമ്പിൽ കൊണ്ട് വരണമെന്ന് സർ സി.പി.  ഉത്തരവിട്ടതിനെ തുടർന്ന് ശവക്കോട്ട പാലം മുതൽ തുമ്പോളി വരെ  വീടുകൾ പരിശോധിക്കുമ്പോൾ പോലീസിന്റെ കണ്ണുകളെ അതി വിദഗ്ദമായി വെട്ടിച്ച് രക്ഷപ്പെട്ട , ലക്ഷങ്ങൾ തലക്ക് വില ഉണ്ടായിരുന്ന ആ കെ.വി. പത്രോസിനെയാണ് ഞാൻ അന്ന് കണ്ടത് എന്ന്. അന്ന് അദ്ദേഹത്തെ ആറാട്ടു വഴി സെല്ലിലെ  സാധാരണ അംഗമായി തരം താഴ്ത്തിയിരുന്നു. എല്ലാ നേതാക്കളെയും മറമാടിയിരുന്ന  വലിയ ചുടുകാടിൽ സഖാക്കളുടെ അയലത്തൊന്നും തന്നെ  മറമാടി അവർക്ക് താനൊരു ശല്യമാകരുതെന്ന് പറഞ്ഞ് വെച്ച പത്രോസ്. ആണി രോഗം ബാധിച്ച കാലുമായി     സൈക്കിളിന് പുറകിൽ കയറ്റ് പായ കെട്ടി വെച്ച് വിൽപ്പന നടത്തി അവസാന കാലം  ഉപജീവനമാർഗം കണ്ടെത്തി.
പുസ്തകം വായിച്ചു കൊണ്ടിരുന്നപ്പോൾ  പണ്ട് കേട്ടതും അറിഞ്ഞതും മനസിലാക്കിയതുമായ സംഭവങ്ങൾ   എന്റെ മനസിലൂടെ  ചലചിത്രം പോലെ വീണ്ടും വീണ്ടും കടന്ന് പോയപ്പോൾ  അതെല്ലാമൊന്ന് കുത്തിക്കുറിക്കാൻ തോന്നി.

No comments:

Post a Comment