Saturday, February 23, 2019

ഉദയാസ്റ്റുഡിയോയും സിനിമകളും.

“സിനിമാ നടൻ സത്യൻ പുലിയുമായി  മൽപ്പിടുത്തം നടത്തുന്നു. ഈ കാഴ്ച കാണാൻ ഏവരെയും പാതിരാപ്പള്ളീ  ഉദയാ സ്റ്റുഡിയോയിലേക്ക് ക്ഷണിക്കുന്നു.“
ഞങ്ങളുടെ  സ്കൂൾ പരിസരത്തും ആലപ്പുഴ പ്രധാന കവലകളിലും  ഈ പരസ്യം ഒരു ദിവസം കണ്ടപ്പോൾ  സത്യനെ കാണാനുള്ള ആഗ്രഹത്താലും  എന്താണ് സംഭവം എന്നുള്ള ആകാംക്ഷയാലും  ഞങ്ങൾ കുട്ടികൾ ആലപ്പുഴയുടെ വടക്ക് വശം  പാതിരാപ്പള്ളീ  ഉദയാ സ്റ്റുഡിയോയിലേക്ക്  പാഞ്ഞു. അവിടെ ജനം തടിച്ച് കൂടിയിട്ടുണ്ട്. വലിയ ഒരു കുഴിയുടെ നാല് ചുറ്റും ജനങ്ങളെ  അണി അണിയായി ഇരുത്തിയിട്ടുണ്ട്. ഞങ്ങൾ കുട്ടികളെ  വെളിയിലേക്ക് ആട്ടിപ്പായിച്ചു. അന്വേഷണത്തിൽ  “പാലാട്ട് കോമൻ “ എന്ന ഉദയാ ചിത്രത്തിൽ  കോമനായി  വേഷമിടുന്ന സത്യൻ നാല് ചുറ്റുമുള്ള  കാണികളുടെ മുമ്പിൽ  പുലിയെ നേരിടുന്ന ഒരു രംഗമുണ്ട്, അതിൽ  എക്സ്ട്രാ നടന്മാരുടെ  ചെലവ് കുറക്കാനും എന്നാൽ രംഗത്തിന് കൊഴുപ്പ് കുറയാത്ത വിധം രംഗം സജ്ജീകരിക്കാനുമുള്ള കുഞ്ചാക്കോ തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് കവലകൾ തോറുമുള്ള പരസ്യമെന്നറിഞ്ഞു. ക്യാമറയുടെ അടുത്ത സീനിൽ സത്യനെ വെച്ചും ദൂരെയുളള സീനിൽ പുലിയുമായി മൽപ്പിടിക്കുന്നത് പുലിയുടെ പരിശീലകനായ  തമിഴനെയും വെച്ച്  ഷൂട്ട് ചെയ്തെന്ന് പിന്നീട് പലരിൽ നിന്നും അറിയാൻ കഴിഞ്ഞു.
അതാണ് കുഞ്ചാക്കോ എഫക്ട്. ചെറിയ ചെലവിൽ  വലിയ സിനിമാ എടുക്കുക. പല ചിതങ്ങളും എടുത്ത് പൊട്ടി നിന്നപ്പോൾ  “ഉമ്മാ“ എന്ന പടം 1960 മാർച്ചിൽ  എടുത്തത് വൻ വിജയമായി. മുസ്ലിം കഥകൾ  അന്ന്  അപൂർവമായിരുന്ന മലയാളം സിനിമാ രംഗത്ത് “ഉമ്മാ“ യും ബാബു രാജിന്റെ സംഗീത സംവിധാനത്തിലുള്ള  പാട്ടുകളും  വൻ ഹിറ്റായി. പടം 100 ദിവസം വരെ ഓടി. നിർമ്മാതാവും സംവിധായകനുമായ കുഞ്ചാക്കോയും അദ്ദേഹത്തിന്റെ ഉദയാ സ്റ്റുഡിയോയും  അതോടെ കേരളത്തിൽ പ്രസിദ്ധി വാരിക്കൂട്ടി. പിന്നെ ഉദയായും കുഞ്ചാക്കോയും  തിരിഞ്ഞ് നോക്കേണ്ടി വന്നില്ല, തൊട്ടതെല്ലാം പൊന്നായി, അപൂർവം ചില ചിത്രങ്ങ്ൾ ഒഴികെ ബാക്കി   എല്ലാ പടത്തിന്റെയും സംവിധായകൻ കുഞ്ചാക്കോ തന്നെ ആയിരുന്നു. ഉമ്മക്ക് ശേഷം 6 മാസം കഴിഞ്ഞ് റിലീസ് ചെയ്ത പടം “സീത“ യും വൻ ഹിറ്റായി. ദക്ഷിണാ മൂർത്തി സ്വാമി സംഗീത സംവിധാനം നി ർവഹിച്ച സുശീല പാടിയ  താരാട്ട് പാട്ട് “ പാട്ടു പാടി ഉറക്കാം ഞാൻ “  ഇന്നും കേരളത്തിൽ അങ്ങോളമിങ്ങോളം  അമ്മമാർക്ക്  ഗൃഹാതുരത്വം തന്നെയാണ് . അടുത്ത പടം 1960ൽ തന്നെ ഡിസംബറിൽ  റിലീസ് ചെയ്ത  “നീലി സാലി“ ആയിരുന്നു.  മലയാളത്തിലെ അദ്യത്തെ മുഴു നീള തമാശ സിനിമ, നായകൻ ബഹദൂറും. രാഘവൻ മാഷിന്റെ  സംഗീത സംവിധാനത്തിലെ നയാപൈസയില്ല  കയ്യിലൊരു നയാപൈസയില്ല ഇന്നും പുതിയൊരു വേർഷനിൽ  ആധുനിക ഉപകരണങ്ങളുടെ സംഗീതത്തിൽ മറ്റൊരു ഗായകന്റെ ശബ്ദത്തിൽ  നമുക്ക് കേൾക്കാം. ആ സിനിമയിലെ മറ്റൊരു പാട്ട്“നീയല്ലാതാരുണ്ടെന്നുടെ പ്രണയ പുഴയിൽ ചിറകെട്ടാൻ......ഞാൻ വളർത്തിയ ഖൾബിലെ മോഹം  പോത്ത് പോലെ വളർന്നല്ലോ“ മലയാളികളെ ഇപ്പോഴും കുടു കുടെ ചിരിപ്പിക്കുന്നു.  ഉദയായുടെ അടുത്ത പടം  1961 ആഗസ്റ്റ് റിലീസ്  “ഉണ്ണിയാർച്ച“ രാഘവൻ മാഷിന്റെ സംഗീതത്തിൽ പിറന്ന, “അന്നു നിന്നെ കണ്ടതിൽ പിന്നെ അനുരാഗമെന്നത് ഞാനറിഞ്ഞു“ എന്ന ഈണം  അന്നത്തെ തലമുറയെയും എന്നത്തെ തലമുറയെയും  വികാരം കൊള്ളിക്കുന്നല്ലോ! പിന്നീട്  പാലാട്ട് കോമൻ, അനാർക്കലി,  തിലോത്തമ, കാട്ട് മങ്ക, ഇണപ്രാവുകൾ, മൈനത്തരുവി.... തുരു തുരാ പടങ്ങൾ.  അതിൽ “ഭാര്യ“ യാണ് സർവ കാല റിക്കോർഡ് ഭേദിച്ച  ചിത്രം. വയലാറും ദേവരാജ് മാഷും ഒന്നിച്ച  പെറിയാറേ പെരിയാറേ പർവത നിരയുടെ പനി നീരേ തുടങ്ങിയ ഗാനങ്ങൾ  ആർക്ക് മറക്കാനാകും.
കുഞ്ചാക്കോ അന്തരിച്ചതിന് ശേഷം  പല ചിത്രങ്ങളും ഉദയാ സ്റ്റുഡിയോയിൽ എക്സൽ പ്രൊഡക്ഷനിൽ ഇറങ്ങിയെങ്കിലും ആ പഴയ കുഞ്ചാക്കോ ചിത്രങ്ങളുടെ ലാഘവത്വം  എടുത്ത് പറയാൻ സാധിക്കില്ല.
കാലം ചെന്നപ്പോൾ  ഉദയാ സ്റ്റുഡിയോക്കും  അന്ത്യമായി, ആ ചരിത്രത്തിലേക്ക് കടക്കുന്നില്ല. ഉദയായുടെ  ഒരു തലമുറ ഇന്നും സിനിമയിൽ കത്തി നിൽക്കുന്നു,ബോബൻ കുഞ്ചാക്കോ.
 എല്ലാവരുടെയും ശ്രദ്ധാ പാത്രമായ ഉദയാ സ്റ്റുഡിയോയുടെ  സമീപത്ത് കൂടി കടന്ന് പോയപ്പോൾ  ഇന്നത്തെ തലമുറക്ക് അജ്ഞാതമായ ഉദയാ സ്റ്റുഡിയോയുടെ ചരിത്രം ഓർത്ത് പോയി.

1 comment: