Tuesday, May 29, 2018

റേഷൻ അരിയും കുറേ ഓർമ്മകളും.

സർക്കാർ അനുവദിച്ച വെളുത്ത നിറമുള്ള റേഷൻ കാർഡുമായി  റേഷൻ  ഷോപ്പിൽ ചെന്നു.
 കുടുംബാംഗത്തിന്റെ  വിരൽ കമ്പ്യൂട്ടറിൽ പതിപ്പിച്ചാലേ റേഷൻ സാധനങ്ങൾ  തരുകയുള്ളൂ എന്ന പുതിയ നിയമത്താൽ   നാട്ടിൽ അപൂർവമായ മണ്ണെണ്ണ ലഭിക്കുവാനായി ഭാര്യയുടെ  ഉത്തരവിൻ പ്രകാരം  സ്ർക്കാർ വക ന്യായവില സ്ഥാപനത്തിൽ ഞാൻ ഹാജരായതാണ്.
 “അരി വാങ്ങണം സർ“ സ്ഥാപന ഉടമസ്ത ഭവ്യതയോടെ മൊഴിഞ്ഞു.
“അരി വേണ്ട“  മരുമകളുടെ പ്രതികരണം ഉടനെ വന്നു. പക്ഷേ ഞാൻ  പറഞ്ഞു,  “അരി എടുത്തോളൂ“
“വീട്ടിൽ നല്ല അരി ഇരിപ്പുണ്ട്“ അവൾ പതുക്കെ പറഞ്ഞു.
 ശരിയാണ് വീട്ടിൽ നല്ല അരി ഉള്ളപ്പോൾ     ഗന്ധമുള്ളതും കല്ലും മറ്റും ഉള്ളതുമായ  റേഷൻ അരി വാങ്ങുന്നതെന്തിന്? ഏതായാലും ആ അരി ഞാൻ വാങ്ങി വീട്ടിൽ വന്നു
“ഇന്ന് ഈ അരി  കൊണ്ട് ചോറ് വെക്കണം.“ അടുക്കളയുടെ ഉടമസ്തയായ മഹതിയുടെ മുമ്പിൽ ഞാനെന്റെ അപേക്ഷ സമർപ്പിച്ചു. അവൾ ഒറ്റ നോട്ടത്തിൽ അരി പരിശോധിച്ചു മൂക്ക് ചുളീച്ച്  പരിശോധനാ ഫലം പ്രഖ്യാപിച്ചു
“ഈ വീട്ടിൽ വേറെ ആരും  ഈ അരിയുടെ ചോറ്  തിന്നില്ല “
“ ഞാൻ കഴിക്കുമല്ലോ“ എന്റെ പ്രതികരണത്തിന്റെ ആഴം കടുപ്പിച്ചുള്ള സ്വരത്തിലായിരുന്നു.
അവൾക്കറിയില്ലല്ലോ പണ്ട് നിക്കറുമിട്ട് നടന്ന കാലത്ത് ഉമ്മ തന്ന ഒരു രൂപാ നാണയവും റേഷൻ കാർഡും കുട്ടയും  മുറുകെ പിടിച്ച് റേഷൻ കടയിലെ നീണ്ട ക്യൂവിൽ മണിക്കൂറുകളോളം  കാത്ത് നിന്ന്  രാത്രി സമയത്ത് അരി കിട്ടുമ്പോൾ അതും  കൊണ്ട്ഓടി  വന്ന് ഉമ്മായെ ഏൽപ്പിച്ച്  ചോറ് വേവുന്നതും നോക്കി  അടുപ്പിന് സമീപം  കാത്തിരുന്ന ആ ദിവസങ്ങളെ....  റേഷൻ  അരി വേവുമ്പോഴുള്ള ആ മണം മറ്റുള്ളവർക്ക്  അരോചകമായി തോന്നുമ്പോൾ കുന്തിരിക്കത്തിന്റെ സുഗന്ധമായാണ് വിശപ്പുള്ളവന് അനുഭവപ്പെടുക.  ഈ അരി തന്നെ വേവിച്ചാണ് പള്ളിക്കൂടത്തിൽ ഉച്ചക്കഞ്ഞി ആയും തരുന്നത്. 50 പൈസയാണ് ഒരു ഇടങ്ങഴി അരിയുടെ വില. ഒരു കാർഡിന് ആഴ്ചയിൽ രണ്ടിടങ്ങഴി. അത് കൂടാതെ അരി വേണമെങ്കിൽ കരിഞ്ചന്തയിൽ വാങ്ങണം. അതിന് കഴിവില്ലാത്തവർ  റേഷൻ അരിക്കായി കാത്തിരിപ്പ് തുടരണം. റേഷൻ അരി കൂടാതെ ആ വിലക്ക് അന്ന് ആലപ്പുഴ കോൺ വെന്റ്  ജങ്ക്ഷന് സമീപം സർക്കാരിന്റെ സഹകരണ ഷോപ്പിലും ഒരു കിലോ ലഭിക്കും. അരിക്ക് വേണ്ടിയുള്ള നെട്ടോട്ടം, ക്യൂവിൽ നിൽപ്പ് മുറ തെറ്റി  ക്യൂവിൽ കയറുന്നവന്റെ നേരെയുള്ള ആക്രോശം, ചീത്ത വിളി  ഉന്തും തള്ളും ഇതെല്ലാം  അനുഭവിച്ചവർക്കേ  അതിന്റെ ത്രിൽ മനസിലാകൂ.
കാലം ചെന്നതിന് ശേഷം എന്നിലുണ്ടായ അഹങ്കാരവും  താൻ പോരിമയും ദൂരെ കളയാൻ  പഴയ ഓർമ്മകളിലേക്ക് ഞാൻ ഊളിയിടാറുണ്ട്. ഞാൻ ആരുമായിരുന്നില്ല എന്നെന്നെ തന്നെ ബോദ്ധ്യപ്പെടുത്താൻ .  ഈ റേഷനരി ചോറും എന്നെ പഴയതിലേക്ക് കൊണ്ട് പോകും എന്നുറപ്പ്. ആസ്വാദ്യകരമായ ആ അരി വേവുന്ന മണം  ഒന്നാസ്വദിക്കണമല്ലോ.

No comments:

Post a Comment