Wednesday, April 5, 2017

സിനിമ ഭ്രാന്ത്

സിനിമ അന്നും ഇന്നും കുട്ടികൾക്ക് ഹരം തന്നെയാണ്. കിട്ടുന്നപൈസാ ചെലവാക്കാതെ സൂക്ഷിച്ച്സിനിമാ ടിക്കറ്റ് എടുക്കുക എന്നത് ;നിർബന്ധ കർമ്മമായി ;അനുഷ്ഠിച്ചിരുന്ന ബാല്യകാലവും അന്ന് പറ്റുന്ന അമളികളും മനസിൽ നിന്ന് മായുകില്ല.
ആലപ്പുഴ ശീമാട്ടിയിൽ ശിവാജി ഗണേഷന്റെ ഏതോ പടം ഓടുന്ന വിവരം അറിഞ്ഞ്ഞങ്ങൾ നാല് പേർക്ക് ആ ചിത്രം കാണണമെന്നുള്ള ആഗ്രഹം ഉണ്ടായി ;;  എല്ലാവരുടെയും പാക്കറ്റിലെ പൈസാ നുള്ളി പെറുക്കി കണക്ക് കൂട്ടിയിട്ടും രണ്ട് ബെഞ്ച് ടിക്കറ്റ് എടുക്കാനുള്ളതേ ഉണ്ടായിരുന്നുള്ളൂ. എന്തായാലും സിനിമാ കാണണമെന്നും എന്തെങ്കിലും  വഴി ഉരുത്തിരിഞ്ഞ് വരുമെന്നുമുള്ള പ്രതീക്ഷയാൽ  കുട്ടികളായ   , റഷീദ്, സഫർ,ഞാൻ,  ചട്ട്കാലൻ കാസിം എന്നിവർ ശീമാട്ടി ലക്ഷ്യം വെച്ച് പാഞ്ഞു. വട്ടപ്പള്ളിയിൽ നിന്നും ഇരുമ്പ് പാലം വഴി ശീമാട്ടിയിലേകുള്ള ആ പ്രയാണത്തിൽ വയറ്  കാലിയായിരുന്നുവല്ലോ! വിശക്കുമ്പോൾ  എന്തെങ്കിലും വാങ്ങി കഴിക്കാനായി വീട്ടിൽ നിന്നും തന്നിരുന്ന ചില്ലറ പൈസാ ആയിരുന്നു  ഞങ്ങൾ സിനിമാ കാണാനായി ഉപയോഗിച്ചിരുന്നത്.
  രണ്ട് കുട്ടികൾക്ക്ഒരു ടിക്കറ്റ് തോത് വെച്ച് ചിലപ്പോൾ ;കയറ്റി വിടുമായിരുന്നു. ഞങ്ങളുടെ കയ്യിൽ രണ്ട് ടിക്കറ്റിന്റെ പൈസായുമുണ്ട്.

 മനസ് നിറയെ പ്രാർത്ഥനയുമായി മെയിൻ ഗേറ്റ് വാച്ചർ മൂർത്തിയുടെ മുമ്പിൽ ടിക്കറ്റ് പഞ്ചിംഗിനായി ഞങ്ങൾ കൈകൂപ്പി നിന്നു. മൂർത്തി ഞങ്ങളെ ഉഴിഞ്ഞ് നോക്കി ചോദിച്ചു " രണ്ട് ടിക്കറ്റും നാല് പേരുമോ? വിട്ടോ.. വിട്ടോ.. സ്ഥലം വിട്ടോ..." മൂർത്തിയുടെ കർശനത ഞങ്ങളെ വീണ്ടും വിനയാന്വിതരാക്കി,  അകത്ത് കയറി പറ്റാൻ ഞങ്ങൾ അയാളുടെ മുമ്പിൽ  താണു വീണ് കേണു .
 "എടാ പറഞ്ഞില്ലേ, ഒരാൾക്ക് ഒരു ടിക്കറ്റ്, അതില്ലെങ്കിൽ സ്ഥലം വിട്ടോ...
ഞങ്ങൾ പോകാതെ നിൽക്കുന്നത് കണ്ടപ്പോൾ  അയാൾ ചിരിച്ച് കൊണ്ട് പറഞ്ഞു,
"അത്രക്ക് നിർബന്ധമാണെങ്കിൽ.. ഒരു സൂത്രം പറഞ്ഞ് തരാം ഒരു ടിക്കറ്റിന് രണ്ട് കാലുകളാണ്  അകത്ത് കയറേണ്ടത്, നിങ്ങൾ ഒരാൾ മറ്റവനെ എടുക്കുക, അങ്ങിനെ രണ്ട് പേർ രണ്ടവന്മാരെ എടുക്കുക, അങ്ങിനെ രണ്ട് ടിക്കറ്റിന്  നാല്  കാൽ കയറണം, മറ്റേ രണ്ടവന്മാരുടെ കാൽ നിലത്ത് തൊടരുത്".
 എങ്ങിനെയെങ്കിലും സിനിമ കാണണമെന്നുള്ള  അതിമോഹത്താൽ ഞങ്ങൾ എന്തിനും തയാറായിരുന്നു.  ഞാൻ ചട്ട്കാലനെ എടുത്തു, റഷീദ് സഫറിനെ എടുത്തു.   മുക്കിയും മൂളിയും അകത്തെ ഗെയ്റ്റിലേക്ക്  നടന്ന  ഞങ്ങളെ ചൂണ്ടി  മൂർത്തി അവിടെ നിന്ന ഗെയ്റ്റ് മാനെ  കൈ കാണിക്കുന്നത് ഞങ്ങൾ കാണാതിരുന്നില്ല.അവിടെ ചെന്നെത്തിയപ്പോൾ ഗെയ്റ്റ്മാൻ ഞങ്ങളെ  നോക്കി ആക്രോശിച്ചു, " ഇതെന്താ സർക്കസ് കൂടാരമോ?    ഇവിടെ സർക്കസ് കാണിക്കേണ്ട  ഓടെടാ ഇവിടെന്ന്...." മൂർത്തി പുറകിൽ നിന്ന് കൈ കൊട്ടി ചിരിച്ചു. അയാൾ ഞങ്ങളെ പറ്റിക്കുകയായിരുന്നു എന്ന് അപ്പോഴാണ്  കുട്ടികളായ ഞങ്ങൾക്ക് മനസിലായത്. ഗെയ്റ്റ്മാന്റെ   ആക്രോശം  കേട്ട് ഞാൻ ചട്ട് കാലനെ നിലത്തിട്ടു. അവൻ "ട" പോലെ നിലത്ത് കിടന്നു. വീഴ്ചയിൽ അവന് എന്തോ പറ്റിയെന്ന് ധരിച്ച്  അയാൾ എന്റെ നേരെ പിന്നെയും ആക്രോശിച്ചു, "വാരിക്കൊണ്ട് പോട  ഇവനെ കുട്ടയിൽ.." ചട്ട്കാലൻ അനങ്ങിയില്ല, ഞങ്ങൾ മൂന്ന് പേരും  അവന്റെ തലക്കിരുന്ന് കരഞ്ഞു.  മൂർത്തി ഓടി വന്ന് കാസിമിന്റെ മുഖത്ത് വെള്ളം  തളിച്ചപ്പോൾ അവൻ കണ്ണ് തുറന്നു ആരും കാണാതെ എന്നെ നോക്കി  മുഖം കൊണ്ട് ഒരു ആംഗ്യം കാണിക്കുകയും ചെയ്തു.  അവൻ അഭിനയിക്കുകയായിരുന്നെന്ന് എനിക്ക് മനസിലായി. ഏതായാലുംഅവന്റെ അഭിനയം  ഫലം ചെയ്തു  അവർ  ഞങ്ങളെ അകത്ത് കയറ്റി വിട്ടു ഞങ്ങൾ അന്ന് സിനിമാ കാണുകയും ചെയ്തു.

ഇന്ന്  ശീമാട്ടി ഇല്ല, മെയിൻ ഗേറ്റ് വാച്ചർ മൂർത്തിയും മരിച്ച് കാണും' റഷീദും  പോയി, സഫർ സിനിമാ പ്രൊഡക്ഷൻ രംഗത്ത് നിന്നും തിരികെ വന്ന് അവശനായി കഴിഞ്ഞ് കൂടുന്നു. കാസിം എവിടെയാണാവോ.
ദിവസം മുഴുവൻ  വീട്ടിനുള്ളിൽ ഇരുന്ന് വിരലറ്റം റിമോർട്ടറിൽ അമർത്തി ഇന്നത്തെ കുട്ടികൾക്ക്  എത്ര സിനിമായും കാണാൻ കഴിയുന്ന ഈ കാലത്ത് പണ്ട്  ഒരു സിനിമാ കാണാൻ ഞങ്ങൾ പെട്ട പാട് ഓർമ്മിക്കുന്നത്  തന്നെ രസകരമാണ്

1 comment:

  1. നല്ല ബാല്യകാല സ്മരണകൾ.. ഇക്കഴിഞ്ഞ ദിവസം ഏതോ ഒരു പഴയ സിനിമയുടെ പിന്നാമ്പുറത്ത് ശരീഫ് കൊട്ടാരക്കര എന്ന് കണ്ടു...ശരീഫ്ക്ക തന്നെയോ അത്?

    ReplyDelete