Tuesday, April 5, 2016

ബാർ പൂട്ടുന്നതിന് മുമ്പും പിമ്പും

  ഇന്നലത്തെ (5-4-2015)    ദേശാഭിമാനി  പത്രത്തിന്റെ  പത്താം പേജിൽ "ലഹരി നാട്" എന്ന  ചുവന്ന മത്തങ്ങാ തലക്കെട്ടിൽ  ലഹരി മരുന്ന് ഉപയോഗത്തെ പറ്റി ഒരു വമ്പൻ ലേഖനമുണ്ട്. കേരളത്തിലെ യുവ ജനങ്ങൾക്കിടയിലെ  ലഹരി ഉപയോഗത്തെ പറ്റി സവിസ്തരം സബ് തലക്കെട്ടുകളുടെ  അകമ്പടിയോടെ വിവരിച്ചിട്ടുള്ള പ്രസ്തുത  ലേഖനത്തിൽ  സ്ഥിതിവിവര കണക്കുകൾ അക്കമിട്ട് നിരത്തിയിരിക്കുന്നു. എല്ലാ സ്ഥിതിവിവര കണക്കുകളുടെ മൈൽകുറ്റി  ബാർ പൂട്ടുന്നതിന് മുമ്പ്  അതിന് ശേഷം എന്ന കണക്കിലാണ്. അതായത് ബാർ പൂട്ടുന്നതിന് മുമ്പുള്ള മയക്ക്മരുന്ന് കഞ്ചാവ് കേസുകളുടെ എണ്ണവും  ബാർ പൂട്ടിക്കഴിഞ്ഞതിന് ശേഷം ഫയൽ ചെയ്ത കേസുകളുടെ എണ്ണവും വിശദീകരിച്ച്  കാണിച്ചിരിക്കുന്നു. ലേഖനം വായിച്ച് തീരുമ്പോൾ ഒരു കാര്യം നമുക്ക് ബോദ്ധ്യമാകുന്നു, ബാർ പൂട്ടിയതിനാലാണ് ഇത്രയും ലഹരി മരുന്നും കഞ്ചാവും ഉപയോഗം കൂടിയതെന്ന്. അപ്പോൾ ബാർ പൂട്ടുന്നതിന് മുമ്പ് അവർക്ക്  കഞ്ചാവ്-മരുന്ന് അടിക്കേണ്ട കാര്യമില്ലാതിരുന്നു എന്നും ലഹരിക്കായി  ബാറിനെ ആശ്രയിച്ചിരുന്നു എന്നും വെളിവാക്കപ്പെടുന്നു. സ്വാഭാവികമായി നമ്മുടെ ഉള്ളിൽ ഉടലെടുക്കുന്ന ചോദ്യം ഈ യുവാക്കൾ ബാറിൽ പോയി മദ്യപിച്ചിരുന്നതിൽ കുഴപ്പമൊന്നുമില്ലേ എന്നാണ്.
  പാർട്ടി പത്രത്തിലെ ഈ   ലേഖനം നമുക്ക്   രണ്ട് സൂചന തരുന്നു. (1) എൽ.ഡി.എഫ്.  അധികാരത്തിൽ വരുമ്പോൾ പൂട്ടിയ ബാറുകൾ തുറക്കപ്പെടും. കാരണം യുവതയെ കഞ്ചാവ്- മയക്ക് മരുന്ന് ശീലത്തിൽ നിന്നും രക്ഷിക്കണമല്ലോ.
(2) മദ്യം വിൽക്കുന്ന ബാറുകൾ സമൂഹത്തിന് ഒഴിച്ച് കൂടാൻ പറ്റാത്ത സ്ഥാപനമാണെന്നും അവ പൂട്ടിയത് മൂലം  ജനങ്ങൾ വഴികേടിലായി  തീർന്നെന്നും.
സ്ത്രീ പീഡനങ്ങൾ വർദ്ധിച്ചത് ദേവദാസി സമ്പ്രദായം  സമൂഹത്തിൽ  അവസാനിപ്പിച്ചതിനാലായിരിക്കാം എന്ന്  ഇപ്പോൾ തോന്നുന്നു.

No comments:

Post a Comment