Monday, January 19, 2015

പുരുഷ പീഡനം

സ്ത്രീകൾക്കെതിരെയുള്ള  അതിക്രമങ്ങളെ  നേരിടാൻ  കാലാകാലങ്ങളിൽ  നിയമ നിർമ്മാതാക്കൾ  സൃഷ്ടിക്കുന്ന നിയമങ്ങൾ  നിരപരാധിയായ   പുരുഷനെ എങ്ങിനെ  തിരിഞ്ഞ് കുത്തുമെന്ന് സുവ്യക്തമായി വ്യക്തമാക്കുന്നതായിരുന്നു  അയാളുടെ അനുഭവങ്ങൾ. രണ്ടാമത്തെ കുട്ടിയെ പ്രസവിക്കാൻ സ്വന്തം വീട്ടിൽ  പോയ  അയാളുടെ ഭാര്യ ഇത് വരെ തിരിച്ചെത്തിയിട്ടില്ല.    മദ്ധ്യസ്തന്മാർ   ഇടപെട്ട് പല തവണ ശ്രമങ്ങൾ   നടത്തിയിട്ടും ബാലിശങ്ങളായ  ഒഴിവ് കഴിവുകളും  മുട്ടാപ്പോക്കുമായി പെൺകുട്ടിയുടെ പിതാവ് ദമ്പതികളുടെ കൂടിച്ചേരലിന് തടസമായി  നിന്നു. അയാളുടെ മകൾ പിതാവ്  പറയുന്നതിനപ്പുറം മറു വാക്കില്ലാ എന്നിടത്ത് ഉറച്ച് നിൽക്കുകയും ചെയ്തപ്പോൾ  ഭാര്യയും ഭർത്താവും  രണ്ടിടത്തായി  ജീവിതം കഴിച്ച് കൂട്ടി. ഭർത്താവിന് മൂത്ത കുട്ടി അയാളോടൊപ്പം  കഴിഞ്ഞിരുന്ന കാലഘട്ടത്തെ കളിയും ചിരിയും കൊഞ്ചലും  മധുര സ്മരണകളായി  മനസിലേക്ക് കടന്ന് വന്നപ്പോൾ   ഉണ്ടായ അസ്വസ്തത  കുട്ടികളെ ഞാൻ പോയി എടുത്ത് കൊണ്ട്  വരും    എന്ന് ഭീഷണി  മുഴക്കാൻ പ്രേരകമായി. ഈ വിവരം എങ്ങിനെയോ അറിഞ്ഞ  പെൺകുട്ടിയുടെ പിതാവ് മകളെ  ഹർജിക്കാരിയാക്കി   "എതിർ കക്ഷി     വീട്ടിൽ കയറി   കുട്ടികളെ ബലമായി  എടുത്ത് കൊണ്ട് പോകരുതെന്ന്  "   നിർദ്ദേശിച്ച്  കുടുംബ കോടതിയിൽ നിന്നും  ഏകപക്ഷീയമായി നിരോധനം വാങ്ങി. അങ്ങിനെ  ഭർത്താവ്  ഭാര്യയുടെ  വീട്ടിൽ കയറിയാൽ   പ്രോസക്യൂഷന് വിധേയമാകുന്ന  തരത്തിൽ    സ്ഥിതി  വിശേഷം നിലവിൽ വന്നു. ഭർത്താവ് ഒട്ടും താമസിക്കാതെ  "ഭാര്യ തന്റെ കൂടെ വന്ന് ഭാര്യാധർമ്മം  അനുഷ്ഠിച്ച് ജീവിക്കാൻ നിർദ്ദേശം  കൊടുക്കണമെന്ന് "  കാണിച്ച് റെസ്റ്റ്യുറ്റ്യൂഷൻ  ഒഫ് കൺജൂവൽ  റൈറ്റിന്    ഹർജി ഫയൽ ചെയ്തു. രണ്ടിടത്തും കൗൺസിലിംഗ്   നടന്നപ്പോൾ ഭർത്താവ്  ഭാര്യയുടെ കാല്     താങ്ങി വിളിച്ചു  "  നമുക്ക് നമ്മുടെ വീട്ടിൽ പോയി കുഞ്ഞുങ്ങളുമായി  ഒരുമിച്ച് ജീവിക്കാം  എന്റെ കൂടെ  വരുക."
 ഭർത്താവ്  മദ്യപിക്കുകയില്ലെന്നും  മറ്റ് അനാശാസ്യ നടപടികളില്ലെന്നും  കൂടെ  താമസിച്ചിരുന്ന  കാലത്ത്  തന്നെ  പരിപാലിച്ചിരുന്നുവെന്നും ഭാര്യ സമ്മതിച്ചപ്പോൾ " പിന്നെന്താടോ  അയാളുമായി  പോയി  താമസിച്ചാലെന്ന് " മീഡിയേറ്റർ  പെൺകുട്ടിയോട്  ചോദിച്ചു.  "എന്നെ  ചീത്ത  വിളിക്കുമെന്നും  അയാൾക്ക്   സംസ്കാരം   തൊട്ട് തേച്ചിട്ടില്ലാത്തതിനാൽ  താൻ  കൂടെ പോകുന്നില്ലെന്നുമായിരുന്നു"   അവളുടെ  മറുപടി.    
  ഭർത്താവ്  താമസിക്കുന്ന വീടു സ്ഥലവും അയാളുടേതാണെന്ന ധാരണയിലാണ്    തന്റെ മകളെ വിവാഹം കഴിച്ച് കൊടുത്തതെന്നും  എന്നാൽ  അത് അയാളുടെ മാതാവിന്റെ  പേരിലാണെന്ന്  ഇപ്പോഴാണ്  മനസിലായതെന്നും  എന്റെ മകൾ കണ്ടവരുടെ വീട്ടിൽ താമസിക്കാൻ  ഒരുക്കമല്ലെന്നും  അത്  കൊണ്ട്   മാതാവിൽ നിന്നും  നിന്നും  തന്റെ  മകളുടെയും  കുട്ടികളുടെയും  പേരിൽ വീട് മാറ്റിയാൽ മകളെ  അയക്കാമെന്നും  പിതാവ് കൗൺസിലിംഗിൽ  പറഞ്ഞു.  പെൺകുട്ടി  പഴയ  പടി   " ആമാ  ചാമീ! എല്ലാം     അപ്പാ  ചൊല്ലണ  മാതിരി"  എന്ന  പല്ലവിയുമായി നിന്നപ്പോൾ  മീഡിയേഷനും  കൗൺസിലിംഗും പരാജയമടഞ്ഞു. ഭാര്യയോടും കുട്ടികളോടുമുള്ള  അയാളുടെ സ്നേഹത്തിന്റെ ആഴം  മനസിലാക്കിയ  പെൺകുട്ടിയുടെ  പിതാവ്  സമ്മർദ്ദ  തന്ത്രത്തിലൂടെ  മരുമകന്റെ വീട്  മകളുടെ  പേരിലാക്കാനുള്ള  കുരുട്ട് വിദ്യായാണ്  ഇതെല്ലാമെന്ന്  സുവ്യക്തമാണ്.   ഇത്രയും  കൊണ്ട് മതിയാക്കാതെ പിതാവ് പെൺകുട്ടിയെ ഹർജിക്കാരിയാക്കിയും  മരുമകനെ  എതിർ കക്ഷിയാക്കിയും  സ്ത്രീ സംരക്ഷണത്തിനായി നിർമ്മിച്ച ഡൊമസ്റ്റിക് വയലൻസ് ആക്റ്റ്  (  ഗാർഹിക പീഡന നിരോധന നിയമം) എടുത്ത് പ്രയോഗിച്ചതായി  അയാൾ  അറിഞ്ഞു . ആ ഹർജിയിൽ തുച്ഛ വരുമാനക്കാരനായ  അയാൾ ഭാര്യയ്ക്കും  കുഞ്ഞുങ്ങൾക്കും  പ്രതിമാസ   ചെലവിനായി     ഇരുപതിനായിരം രൂപാ   നൽകുവാൻ  നിർദ്ദേശിക്കണമെന്ന്  കാണിച്ചിട്ടുണ്ടത്രേ!  ഇടക്കാല  ഉത്തരവിലൂടെ 5000 രൂപാ വീതം നൽകാനും  കോടതി  ഉത്തരവുണ്ടാകണമെന്ന      അപേക്ഷയും    ഫയൽ ചെയ്തിട്ടുണ്ട്  പോലും.   "എന്റെ കുഞ്ഞുങ്ങൾക്ക്  ചെലവിന്  കൊടുക്കാൻ  ഞാൻ ബാദ്ധ്യസ്തനാണ്,  എന്നാലാവുന്ന വിധത്തിൽ  കഷ്ടപ്പെട്ട് ഞാൻ  കൊടുക്കാം,  പക്ഷേ എന്നോട്  ഒട്ടും താല്പര്യം കാണിക്കാതെ  എന്നെ  വിട്ട് പിരിഞ്ഞ്  മനപൂർവം  അകന്ന് താമസിക്കുന്ന     അവൾക്കെന്തിന്  ഞാൻ  ചെലവിന്  കൊടുക്കണം,  പൂട്ടി  കിടക്കുന്ന വീടിന്  ആരെങ്കിലും  വാടക  കൊടുക്കുമോ  സാറേ?"  അരിശത്തോടെ  അയാൾ  ഞങ്ങളോട്  ചോദിച്ചു. "മാത്രമല്ല    ചെലവിന്    കിട്ടാനുള്ള   ഈ ഹർജി  അനുവദിച്ചാൽ  ഒരിക്കലും അവൾ  എന്നോടൊപ്പം  വരില്ല,  കോടതി  അനുവദിച്ച  തുക  എന്നിൽ  നിന്നും  വാങ്ങി  സുഖമായി  ആഹാരവും  കഴിച്ച്   അവൾ  എന്റെ മുമ്പിൽ  ഞെളിഞ്ഞ്  നടക്കും.  കൊച്ച് കുട്ടികളെ   എനിക്ക്  വിട്ട് കിട്ടാൻ  ഹർജി  കൊടുത്താൽ അത്  അനുവദിക്കുന്ന  കാര്യം  പ്രയാസമാണ്. മാസത്തിൽ  ഒരു  മണിക്കൂറോ  മറ്റോ  കോടതിയിൽ  വെച്ച്    അവരെ  കാണാൻ  അനുവാദം  തന്നേക്കാം.  എന്റെ  കുട്ടികളെ  കോടതിയിൽ  പോയി  കാണുന്നത്  എനിക്കും  കുട്ടികൾക്കും  വേദനയുണ്ടാക്കും.,  ചെലവിന്  കൊടുക്കാതിരുന്നാൽ ഞാൻ  അകത്ത് പോയി  കിടക്കേണ്ടി വരും.  അറ്റ  കൈക്ക്  ഞാൻ  അത്  തന്നെ    ചെയ്യും  ഭാര്യയെ   വിവാഹ  മോചനം  ചെയ്താൽ  മുസ്ലിമായ  എനിക്കെതിരെ  അടുത്ത  ബോംബ്  പൊട്ടും.  തലാക്ക്  ചൊല്ലപ്പെട്ട  ഭാര്യയ്ക്ക്   ഇന്ത്യൻ    മുസ്ലിംസ് പ്രൊട്ടക്ഷൻ   ആക്റ്റ്   (ഓൺ ഡൈവേഴ്സ്) സെക്ഷൻ3   പ്രകാരമുള്ള  ജീവനാംശം  ലക്ഷങ്ങൾ  കിട്ടാൻ  എന്റെ അമ്മായി  അപ്പൻ  അടുത്ത കേസ്  ഫയൽ  ചെയ്യും     അയാൾ  വേദനയോടെ  പറഞ്ഞു.  ഒരുതരത്തിലും  പുരുഷന്  രക്ഷയില്ലാ സറന്മാരേ!  അയാൾ  പറഞ്ഞവസാനിപ്പിച്ചു.
 സ്ത്രീകളെ  സംരക്ഷിക്കാൻ   നിയമം  സൃഷ്ടിചപ്പോൾ    മുകളിൽ  പറഞ്ഞിരിക്കുന്നത്   പോലുള്ള   സംഭവങ്ങളിൽ  നിന്നും  രക്ഷ  നേടാനുള്ള  പ്രതിവിധി  നിയമ നിർമ്മാതാക്കൾ  കണ്ടതേയില്ല.

No comments:

Post a Comment