Wednesday, January 14, 2015

തട്ടിപ്പ് ഇന്റർ നെറ്റിലൂടെ

ഇന്റർ നെറ്റിലൂടെ മൊബൈൽ ഫോൺ കച്ചവടം ഉറപ്പിച്ച്   പൈസാ അടച്ച വ്യക്തിക്ക്  ലഭിച്ച പാഴ്സൽ തുറന്ന് നോക്കിയപ്പോൾ  കണ്ടത് ഒരു ചുടുകട്ടയുടെ പകുതി ഭാഗം  എന്ന്  പത്ര വാർത്ത.    ( ഒരു മുഴുവൻ കട്ടയെങ്കിലും ലഭിച്ചിരുന്നെങ്കിൽ   അതിന്റെ വിലയായ ഏഴ് രൂപാ  മുതലാക്കാമായിരുന്നു.) അന്തം വിട്ട കക്ഷി നിയമ നടപടിക്ക്  മുതിരുകയാണത്രേ!. തട്ടിപ്പിന് ഇരയാകുമ്പോൾ ധന നഷ്ടവും   പറ്റിക്കപ്പെട്ടതിലുള്ള  മനോവിഷമവും നമുക്കുണ്ടാകുന്നു.നമ്മളെ ഒരാൾ കബളിപ്പിക്കുമ്പോൾ  നമ്മൾ  മഠയനായതിനാലാണല്ലോ   അവന് നമ്മളെ പറ്റിക്കാൻ  സാധിച്ചതെന്ന   ചമ്മൽ എപ്പോഴും  നമ്മുടെ ഉപബോധമനസിലുണ്ടാവുകയും ചെയ്യും. പണ്ടും ഈ മാതിരി തട്ടിപ്പുകൾ വ്യാപകമായി നടന്നിരുന്നു.  അന്ന്  മാസികകളും വാരികകളും ആയിരുന്നു  ഈ വക തട്ടിപ്പിന്  വേണ്ടി ഉപയോഗപ്പെടുത്തിയിരുന്നത്.   സിനിമാ മാസികകളിലെ പേജുകൾ  ഈ  മാതിരി പരസ്യങ്ങളാൽ  നിറയപ്പെട്ടിരുന്നു. അഞ്ച് രൂപാ വിലയുള്ള  മാന്ത്രിക  മോതിരമായിരുന്നു  അതിൽ പ്രധാനപ്പെട്ടത്.  ആ മോതിരം ധരിച്ച് ഇഷ്ടപ്പെട്ട  പെണ്ണിനെ   സൂക്ഷിച്ച്    നോക്കിയാൽ  അവൾ പുറകേ വരുമെന്നാണ് പരസ്യം   വാഗ്ദാനം   ചെയ്യുന്നത്.   കൗമാരപ്രായത്തിലെ ആൺകുട്ടികൾ പലരും ഈ തട്ടിപ്പിന് ഇരയായി   മോതിരവും ധരിച്ച് നടന്നു.    മോതിരധാരി  അവർക്ക്    ഇഷ്ടപ്പെട്ട  പെൺകുട്ടിയുടെ  മുഖത്തേക്ക് സൂക്ഷിച്ച് നോക്കി  നടന്നതല്ലാതെ ഫലമൊന്നും ഉണ്ടായില്ലെന്ന്  മാത്രമല്ല അവരിൽ പലരും പെൺകുട്ടികളിൽ നിന്നും  തുറിച്ച് നോട്ടത്തിന് തെറി  കേൾക്കുകയും ചെയ്ത  ചരിത്രം ക്ലാസുകളിൽ  കൂട്ടച്ചിരിക്ക് ഇടയാക്കി. മറ്റൊരെണ്ണമായിരുന്നു  മാന്ത്രിക  സുറുമ. ആ സുറുമ  കണ്ണിൽ എഴുതി  ഭൂമിയിൽ നോക്കിയാൽ  മറഞ്ഞിരിക്കുന്ന നിധി കണ്ടെത്താൻ  കഴിയുമെന്നായിരുന്നു  പരസ്യ ത്തിലെ  വാഗ്ദാനം.  നിധിമോഹികൾ  പലരും തട്ടിപ്പ്ന് ഇരയായി. ഈ തട്ടിപ്പുകളുടെയെല്ലാം  കേന്ദ്ര സ്ഥലം  പഞ്ചാബിലെ ജലന്ധറും ലൂധിയാനയും  മറ്റും  ആയിരുന്നു. മണി ഓർഡറുകൾ ആ നഗരങ്ങളിലെ ഏതോ ഇരുൾ  മൂടിയ  ഗല്ലികളിലെ    മേൽ വിലാസക്കാരന്  കൃത്യമായി  ചെന്ന് ചേരാൻ തക്കവിധം   പോസ്റ്റ്മാനും അവരുമായി രഹസ്യ ഇടപാടുകൾ  ഉണ്ടായിരുന്നതായി പിന്നീട്  വെളിപ്പെട്ടു. ജലന്ധറിലെ തട്ടിപ്പുകളിൽ പ്രധാനപ്പെട്ടത്. മൂട്ടയെ കൊല്ലുന്ന  അൽഭുത യന്ത്ര വിൽപ്പനയായിരുന്നു.  അന്ന്  കേരളത്തിലെ എല്ലാ വീടുകളും   സിനിമാ കൊട്ടകകളും   ഹോസ്റ്റലുകളും ആഫീസുകളും  വായനശാലകളും  മൂട്ടകളുടെ  വിഹാര കേന്ദ്രങ്ങളായിരുന്നു. മൂട്ടയെ കൊല്ലാൻ  ആദ്യം പ്രയോഗിക്കപ്പെട്ടത് ഡി.ഡി.റ്റിയാണ്.  കുറച്ച് കഴിഞ്ഞപ്പോൾ ആ വിഷം മൂട്ടക്ക്  ഫലിക്കാതായി. പിന്നീട്   കിൽ ബെഗ്ഗും  ടിക് ട്വന്റിയും  രംഗത്ത് വന്നു. അതും ഏൽക്കാതിരുന്ന  കാലത്താണ്   പുതിയ  യന്ത്രത്തിന്റെ പരസ്യം വന്നത്.  പലരും   പൈസാ അയച്ച് കൊടുത്ത്   പാഴ്സൽ വരുത്തി   തുറന്ന് നോക്കി  അതിലിരിക്കുന്ന  യന്ത്ര ഭാഗം കണ്ടു അന്തം വിട്ടു. ഒരു കുഞ്ഞ് ചുറ്റിക  ഒരു കൊടിൽ പിന്നെ  ഒരു  അടകല്ലും.  ദോഷം പറയരുതല്ലോ  യന്ത്രം പ്രവർത്തിപ്പിക്കാൻ   ആവശ്യമായ    നോട്ട്സ്    പല ഭാഷകളിൽ  അച്ചടിച്ചത്  അതിലുണ്ടായിരുന്നു. അതിപ്രകാരമായിരുന്നു. മൂട്ടയെ കണ്ടാൽ  ഉടൻ കൊടിൽ കൊണ്ട്  അതിനെ പിടിക്കുക, അടകല്ലിൽ വെയ്ക്കുക, പിന്നീട് ചെറിയ ചുറ്റിക  കൊണ്ട് ഒറ്റ അടി!!! മൂട്ട  അപ്പോൾ തന്നെ ചാകുമെന്ന് ഉറപ്പ്.
  കുറച്ച് കാലം  കഴിഞ്ഞ്     ഈ  തട്ടിപ്പുകൾ  സ്വയമേ അവസാനിക്കുമ്പോൾ     അടുത്തതുമായി  മറ്റൊരുത്തൻ രംഗത്ത് വരും.  അതിൽ പ്രധാനപ്പെട്ടത്  സ്വപ്ന സ്ഖലനത്തിന്റെ ദൂഷ്യങ്ങൾ  അകറ്റാനുള്ള  ഒറ്റ മൂലിയായിരുന്നു. സ്വപ്ന സ്ഖലനം ഭീകരമായ രോഗമെന്ന് ധരിച്ച പയ്യന്മാർ  പലരും ഇത് വാങ്ങി കഴിച്ചു..
  പിന്നീട്  വിസാ കാലമായി. വ്യാജ വിസാ കേസുകൾ വ്യാപകമായപ്പോൾ വ്യാജനേത്  അസലേതെന്ന്  അറിയാതെ  ജനം പലപ്പോഴും വെട്ടിലായി. ഇപ്പോൾ   ഇന്റർനെറ്റ് യുഗത്തിന്റെ തട്ടിപ്പിൽ   നമ്മളെത്തി ചേർന്നിരിക്കുന്നു.   കുറച്ച് ദിവസങ്ങളായി   എന്റെ മൊബൈലിൽ    ഒരേ  സന്ദേശം വന്ന് കൊണ്ടിരിക്കുന്നു.   ആഫ്രിക്കയിലെ  ഏതോ  മഹാനുഭാവൻ പൊതു സേവനത്തിന് വേണ്ടി  ഒന്നര കോടി ഡോളർ     ഉഴിഞ്ഞ് വെച്ചിരിക്കുന്നു,  ആ സേവനത്തിനായി  എന്നെ തിരഞ്ഞെടുത്തിരിക്കുന്നു പോലും.  ഞാൻ ഉടനെ ബന്ധപ്പെടണമെന്ന്.  പൊന്നു  മോനേ!   വേണ്ടാ അനിയാ  എനിക്ക്  ആ പൈസാ.... നിന്റെ മുമ്പിൽ  ചമ്മാൻ  ഞാൻ  ഒരുക്കമല്ലടാ കുട്ടാ!!!

2 comments:

  1. ഹ ഹ ഹ .നമ്മൾ മലയാളികൾ പാഞ്ഞു ചെന്നു വീഴണം.അതാ അതിന്റെ ഒരു ഇത്‌.

    ReplyDelete