Friday, May 30, 2014

പുതിയ തലമുറ ബാഹ്യാകാശ ജീവികളോ!

കുടുംബാംഗങ്ങൾ  എല്ലാവരും    ഒത്ത്ചേരുന്ന   ഒരു ചടങ്ങിൽ പങ്കെടുക്കാനായിരുന്നു  ഞാൻ ആ വീട്ടിലെത്തിയത്.  മുൻ തലമുറയുടെ     പിൻഗാമികളായ  ഞങ്ങൾ  പിൻ തലമുറയുടെ  മുൻ ഗാമികളായതിനാൽ  ഞങ്ങൾക്ക് മുമ്പുള്ള തലമുറയും  ഞങ്ങൾക്ക് ശേഷം വന്ന തലമുറയുമായി  ബന്ധം സ്ഥാപിക്കുന്ന പാലങ്ങളായി ഞങ്ങൾ   വർത്തിച്ചു.. ഞങ്ങൾക്ക്  മുമ്പുള്ളവരെ   വളരെ  നാളുകൾ  കൂടി   കണ്ടപ്പോൾ   ഉപ്പുപ്പാ/  കൊച്ചാപ്പാ/ വല്യപ്പാ "ഇത് എന്റെ മകൻ/  ഇത് എന്റെ മരുമകൻ/  ഇത് എന്റെ പേരക്കുട്ടി/ ഇത് മരുമകൾ..."  എന്നൊക്കെ   ഞങ്ങളുടെ  പിൻ തലമുറയെ  അവർക്ക്  പരിചയപ്പെടുത്താൻ  ഞങ്ങൾ   വെമ്പൽ കൊണ്ടു.  എല്ലാവരും  ഒരുമിച്ച് കൂടുന്ന ഇത്  പോലുള്ള   ചടങ്ങുകളിൽ വെച്ച്  ആണല്ലോ  പുതിയ തലമുറയും  പഴയ തലമുറയും  പരിചയപ്പെടുകയും  ബന്ധപ്പെടുകയും ചെയ്യുന്നത്.  അങ്ങിനെ കുടുംബ ബന്ധങ്ങൾ  പുതുക്കപ്പെടുന്നു. പിന്നീട്  എവിടെയെങ്കിലും വെച്ച് കാണുമ്പോൾ  ഇത്  എന്റെ പിതാവിന്റെ/മാതാവിന്റെ ബന്ധു ആണെന്ന്  നമ്മളും അവർ  ഇങ്ങോട്ടും  മനസ്സിലാക്കി  പെരുമാറുന്നു. കുടുംബം എന്ന സ്ഥാപനം ഉണ്ടായ  കാലം  മുതൽ  ഈ പരിചയപ്പെടാനുള്ള  ത്വര സന്തോഷപൂർവം    മുൻ ഗാമികളിലും പിൻ ഗാമികളിലും   നിലകൊണ്ടു. 
 എന്നാൽ  ഇപ്പോൾ  കാര്യങ്ങളിൽ മാറ്റം വന്നിരിക്കുന്നു. അപ്രകാരമുള്ള  ഒരു പരിചയപ്പെടലിനോ  മറ്റെന്തെങ്കിലും  ക്രിയാത്മകമായ  പ്രവർത്തികളിലോ  ഏർപ്പെടാൻ  മടി കാണിക്കത്തക്ക വിധം പുതു തലമുറ  നിശ്ശബ്ദരാക്കപ്പെട്ടിരിക്കുന്നു. അവർ  വെറുതെ ഇരിക്കുകയല്ല,  അവർ  കയ്യിലിരിക്കുന്ന  മൊബൈലിൽ  ഇന്റർ നെറ്റ്  ലോകത്തിലെവിടെയോ  ചുറ്റി തിരിയുകയാണ്.  അത് ഫെയ്സ് ബുക്ക്  ആകാം,  ട്വിറ്റർ ആകാം, ചാറ്റിംഗ് ആകാം , കമ്പ്യൂട്ടർ ഗെയിമിലാകാം,  ഇതൊന്നുമല്ലെങ്കിൽ ഏതോ  നിയമ സഭ സാമാജികൻ   നിയമ സഭ  നടന്ന് കൊണ്ടിരുന്നപ്പോൾ  ആസ്വദിച്ച് രമിച്ചിരുന്ന  ഇടങ്ങളിൽ     എവിടെയെങ്കിലുമാകാം. ഏതായാലും അവർ ഈ ലോകത്തിലെങ്ങുമില്ല.
 ഈ  വീട്ടിലെ  ചടങ്ങുകൾക്കിടയിലും   ഞാൻ   ആ  കാഴ്ച കണ്ടു.  ഒരു സോഫായിൽ  നിരന്നിരുന്ന്   പുതു  തലമുറ  പെൺ കുട്ടികളടക്കം  നാലഞ്ചെണ്ണം  മൊബൈലിൽ  കുത്തികൊണ്ടിരിക്കുകയോ   തടവിക്കൊണ്ടിരിക്കുകയോ  ചെയ്യുന്നു. മരോട്ടിക്കാ തിന്ന കാക്കയെ പോലെ  അഥവാ കഞ്ചാവ്  അടിച്ച് കിറുങ്ങിയത് പോലെ അവരുടെ  കണ്ണുകൾ   മൊബൈലിൽ  മാത്രം  കേന്ദ്രീകരിച്ചു.
ഇപ്രകാരം  അഭിരമിച്ചിരിക്കുന്നവരുടെ  അടുത്ത് ചെന്ന്  "മോനേ!/മോളേ!  ദാ!  ഇത് എന്റെ കൊച്ചാപ്പാ/ ഇതെന്റെ അമ്മായീ...എന്ന്  പരിചയപ്പെടുത്താൻ  മുതിർന്നാൽ  അവർ ഒന്ന് തലപൊക്കി നോക്കി  കൊച്ചാപ്പായുടെയോ അമ്മായിയുടെയോ  മുഖത്ത്  നോക്കിയിട്ട് ഹീ...ഈ..എന്നൊരു   ഇളി  പാസ്സാക്കി  വീണ്ടും  മൊബൈലിലേക്ക് കണ്ണ്  തിരിക്കും.  വലിയ കാര്യത്തിൽ നമ്മൾ  വിളിച്ച് കൊണ്ട് വന്ന കൊച്ചാപ്പായുടെ/അമ്മായിയുടെ മുമ്പിൽ     നമ്മൾ  ഇളിഭ്യരായി  തീരുകയും ചെയ്യും. അത്  കൊണ്ട്  പരിചയപ്പെടലിന്  ആരും  മുതിർന്നില്ല.

വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളല്ലും   സമയം കിട്ടുമ്പോൾ  ഇപ്പോൾ  ഇത് തന്നെ   അവരുടെ പണി.  കൂട്ടു കുടുംബങ്ങൾ  അപ്രത്യക്ഷമായി  പകരം വന്ന  അണു കുടുംബത്തിലെ ഒറ്റപ്പെട്ട അണുക്കളായി  മാറിയിരിക്കുന്നു  ഈ തലമുറ.   വീട്ടിൽ  ആര്  വന്നാലും ആര്  ഇരുന്നാലും ആര്  പോയലും നാല് ചുറ്റും എന്ത് നടന്നാലും   അവർ  അത്   കാര്യമാക്കുന്നതേ    ഇല്ല.  മഴ വരുന്നതും വെയിൽ പരക്കുന്നതും  നിലാവ്  പെയ്യുന്നതും  മഞ്ഞ്  കുളിർ  പട്ർത്തുന്നതും  പൂവുകൾ പുഞ്ചിരിക്കുന്നതും  കിളികൾ  പാട്ട് പാടുന്നതും  കുതുഹൂലത്തോടെ നോക്കി കണ്ട്  ആഹ്ളാദ   പൂർവം  പ്രകൃതിയെ  നെഞ്ചിലേറ്റുന്ന  ആ തലമുറ ഇന്നില്ല. പകരം     മെഷീനുകളിൽ കുത്തുകയോ  തടവുകയോ  വലിക്കുകയോ  ചെയ്യുന്ന  നാം സിനിമയിൽ കാണുന്ന   ബാഹ്യാകാശ  ജീവികളെ പോലെ  (അവർ  നിലാവ്  കാണുമ്പോൾ സന്തോഷിക്കുകയോ  മഴയെ  നിർന്നിമേഷരായി  നോക്കി  നിൽക്കുകയോ  ചെയ്യാറില്ലല്ലോ)   ഈ തലമുറ  മാറ്റപ്പെട്ടിരിക്കുന്നു    എന്നത് ഒരു ദു:ഖ  സത്യം  തന്നെയാണ്.

3 comments:

  1. ചിലപ്പോ തോന്നും ഈ കുട്ട്യോളൊക്കെ മിണ്ടാന്‍ മറന്നു പോയതാവോ എന്ന്...

    ReplyDelete
  2. എല്ലാരും സ്വന്തം കയ്യിലേയ്ക്ക് മാത്രം നോക്കിയിരിക്കുകയാണ് - എവിടെച്ചെന്നാലും!

    ReplyDelete