Wednesday, February 26, 2014

വിവാഹപൂർവ രാത്രികൾ

ഇനി ഏഴു സുന്ദര രാത്രികൾ, 
ഏകാന്ത സുന്ദര രാത്രികൾ
വിവാഹ പൂർവ രാത്രികൾ
 പഴയ ഒരു മലയാള ചലചിത്രഗാനമാണിത്. അശ്വമേധമാണ് പടമെന്ന് എനിക്ക് തോന്നുന്നു. വിവാഹ നിശ്ചയത്തിന് ശേഷം  പ്രതിശ്രുത വധു തന്റെ വിവാഹത്തിനു മുമ്പുള്ള ദിവസങ്ങൾ ഓരോന്നായി തള്ളി നീക്കുന്ന വികാര സാന്ദ്രമായ നിമിഷങ്ങളെ കുറിച്ചുള്ള  ഈരടികളാണ്  മേൽക്കാണിച്ചത്. ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസം. ഇത് വരെ അടുത്ത് പരിചയപ്പെടാത്ത ഇഷ്ടാനിഷ്ടങ്ങൾ എന്തെന്ന് അറിയാത്ത,  പെണ്ണ് കാണൻ വന്നപ്പോഴോ വഴിയിൽ വെച്ചോ മാത്രം ഏതാനും നിമിഷങ്ങളിലെ കൂടി കാഴ്ചമാത്രം നടന്നിട്ടുള്ളതല്ലാതെ മറ്റ് ഒരു പരിചയവും ഇല്ലാത്ത    ഒരാളുമായി ബാക്കി ജീവിതം കഴിച്ച് കൂട്ടാൻ ആരംഭിക്കുന്ന  ആ സുദിനത്തെ കാത്ത് കാത്ത് ഇരിക്കുന്നത്   ഒരു രസം തന്നെയായിരുന്നു. ആദ്യ രാത്രിയിലും പിന്നീടുള്ള രാത്രികളിലും എന്താണ് പറയേണ്ടത് എന്ന് ഈ ദിവസങ്ങളിൽ നിശ്ചയിച്ച് വെച്ചിട്ടുണ്ടാകും.  കാരണം ഇത് വരെ ആ കക്ഷിയുമായി സംസാരിച്ചിട്ട് പോലുമില്ലല്ലോ. രക്ഷകർത്താക്കൾ കൂടിയാലോചിച്ച് നടത്തുന്ന വിവാഹങ്ങളായിരുന്നു അന്നേറെയും.  ആ വിവാഹങ്ങളിലെല്ലാം വിവാഹപൂർവ രാത്രികൾ  ആകാംക്ഷ നിറഞ്ഞതായിരുന്നു.  അത് കൊണ്ട് തന്നെ അത് അനുഭവിച്ചവർക്ക് മേൽക്കാണിച്ച ഈരടികളുടെ അർത്ഥ ഗാംഭീര്യം ഉൾക്കൊള്ളാൻ കഴിയുമായിരുന്നു.
ഇപ്പോൾ ആ പാട്ടിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. വിവാഹ നിശ്ചയം കഴിഞ്ഞാലുടൻ, പെണ്ണിന്റെ മൊബൈൽ നമ്പർ പയ്യനും പയ്യന്റെ നമ്പർ പെണ്ണിനും കൈമാറ്റമാണ് അടുത്ത നടപടി. പറയാനുള്ളത്  എല്ലാം വിവാഹത്തിനു മുമ്പ് തന്നെ അവർ പറഞ്ഞ് തീർത്തിരിക്കും.  ഏട്ടാ വിളിയും മോളേ വിളിയും അഭംഗുരം നടക്കുന്നു, മാതാപിതാക്കളുടെ മൗനാനുവാദത്തോടെ.  പിന്നെന്ത് ആകാംക്ഷയും ടെൻഷനും. ഒന്നും അവശേഷിക്കുന്നില്ല. അത് കൊണ്ട് തന്നെ വിവാഹ പൂർവ രാത്രികൾക്ക് പ്രസക്തിയുമില്ലാതായി. പക്ഷേ ഈ പ്രോഗ്രാമിന് ചിലപ്പോൾ ചില പാർശ്വഫലങ്ങളുമുണ്ടാകും. വിവാഹ മോചനം അമേരിക്കയേക്കാളും ഫാഷനായി വരുന്ന ഈ നാട്ടിൽ  വർഷങ്ങൾക്ക് ശേഷം വിവാഹ മോചനത്തിനായി വെമ്പൽ കൊള്ളുമ്പോൾ  പെണ്ണിന്റെ സ്വാഭദൂഷ്യത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുവാൻ പെണ്ണിന്റെ തുറന്ന ഇടപെടലുകളെ കുറ്റപ്പെടുത്തി ചില വിദ്വാന്മാർ ഈ മൊബൈൽ സംസാരം ചൂണ്ടിക്കാണിക്കുകയും " "കല്യാണത്തിനു മുമ്പ് അവൾ എന്നോട്  ഇങ്ങിനെയൊക്കെ തുറന്ന് ഒരു മടിയുമില്ലാതെ സംസാരിച്ചിട്ടുള്ളവളാ, മോശക്കാരിയൊന്നുമല്ല  ഈ മോൾ...."  അവളുടെ കൂടെ രാത്രി കിടന്നുറങ്ങുമ്പോൾ  തലയിൽ ഹെൽമറ്റ് വെക്കണം, അല്ലെങ്കിൽ വല്ലവന്മാരുടെ ചവിട്ട് തലയിലേൾക്കും...... (ഇപ്പോൾ മോൾ എന്ന വാക്കിന്റെ മുമ്പിൽ ഒരു സർവ നാമം കൂടി ചേർത്താണ് ഈ കശ്മലൻ സംസാരിക്കുന്നത്)
 മേൽക്കാണിച്ച വിധം  ഒരു അനുഭവം  ഈ അടുത്ത ദിവസം ഞാൻ നേരിൽ കേൾക്കുകയുണ്ടായതാണ് ഇപ്പോൾ ഈ കുറിപ്പുകൾക്ക് കാരണമായത്.

6 comments:

  1. ലിവിംഗ് ടുഗദരിന്റെ കാലം എത്തിയില്ലേ ഇക്കാ

    ReplyDelete
  2. തല തിരിഞ്ഞ കാലം അല്ലേ.

    ReplyDelete
  3. ഓപ്പണ്‍ പോളിസി

    ReplyDelete
  4. പെണ്ണിന്റെയും ആണിന്റെയും സ്വാഭദൂഷ്യത്തിന് കാരണം മൊബയിൽ ഫോൺ ഒരു പരുതിവരെ കാരണമാകുന്നുണ്ട് ( പരപുരുഷ + പരസ്ത്രീ ബന്ധം) അതു ഈ മൊബൈൽ വഴിയാണ് വികസിക്കുന്നതും കണ്ടുപിടിക്കപ്പെടുന്നതും

    ReplyDelete
    Replies
    1. മൊബൽഫോണിൽ നിന്നും സ്വഭാവദൂഷ്യങ്ങൾ പ്രവഹിക്കാതിരിക്കാൻ മനസ്സിൽ അതില്ലാതിരുന്നാൽ മതി. മനസ്സ് നന്നായാൽ എല്ലാം ശരിയായിക്കൊള്ളും.

      Delete
  5. ഒരുമിച്ച് ജീവിക്കുന്നെങ്കിൽ സന്തോഷത്തോടെ ജീവിക്കുക. വിവാഹമെന്ന ബന്ധം ബന്ധനമായി അനുഭവപ്പെടരുത്. അതെല്ല, വിവാഹമോചനവും തേടി പോവുകയാണെങ്കിൽ അങ്ങ് പോകട്ടെ.

    ReplyDelete