Monday, February 10, 2014

പിന്നെയും ശങ്കരൻ തെങ്ങിൽ...

കേരളാ പോലീസിന്റെ  ക്രൈംറിക്കാർഡ് ബ്യൂറോ 2013  നവംബർ വരെയുള്ള കേസ് വിവരങ്ങൾ പുറത്ത് വിട്ടപ്പോൾ  സ്ത്രീകളുടെ നേരെയുള്ള ഉപദ്രവങ്ങളെ  സംബന്ധിച്ച്  കിട്ടിയ കഴിഞ്ഞ വർഷ കണക്ക്  ഇപ്രകാരമാണ്: ബ്രാക്കറ്റിൽ 2012ലെ കണക്ക്) ബലാൽ സംഗം1095 (1019)  പീഡനം 3992 (3735) സ്ത്രീകളുടെ നേരെ ലൈഗികാതിക്രമങ്ങളിൽ ശരിക്കും  വർദ്ധനവുണ്ടായതായി കണക്ക് വെളിപ്പെടുത്തുന്നു.. ചില ഇനങ്ങളിൽ കുറവുമുണ്ട്. തട്ടിക്കൊണ്ട് പോകൽ 162(214)സ്ത്രീധന മരണം 19(32) ഭർതൃ വീട്ടിലെ പീഡനം 4395(5216) എന്ന തോതിൽ കുറഞ്ഞെങ്കിലും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം 2013ൽ നവംബർ വരെ 12689 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട് കഴിഞ്ഞു.  റിപ്പോർട്ട് ചെയ്യാത്ത ബലാൽസംഗങ്ങളും അതിക്രമങ്ങളും എത്രമാത്രം  കാണുമെന്ന് തിട്ടപ്പെടുത്താൻ ബ്യൂറോ  ഒന്നും നിലവിൽ ഇല്ലല്ലോ!.  ട്രെയിനിൽ സൗമ്യ കൊല്ലപ്പെട്ട വഷത്തിൽ  റെയിൽ വേയുമായി ബന്ധപ്പെട്ട  അതിക്രമ  കേസുകൾ  38 കേസുകളായിരുന്നെങ്കിൽ 2012ൽ അത്  86 ആയി  ഉയർന്നു.

ഡെൽഹി പെൺകുട്ടി ബലാൽസംഗത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധത്താൽ നിയമ നിർമ്മാതാക്കൾ അപ്പം ചുട്ടെടുക്കുന്നത്  പോലെ സ്ത്രീ സംരക്ഷണ നിയമങ്ങൾ  പടച്ചുണ്ടാക്കി. സ്ത്രീക്ക് മാന നഷ്ടം ഉണ്ടാക്കിയാൽ നടപടിയെടുക്കാൻ അവലംബിക്കുന്ന നിലവിലുണ്ടായിരുന്ന ഐ.പി.സി. 354 വകുപ്പിന് ചെനപ്പുകൾ കുറേ  ഏറെ  ചേർത്തു.എ.ബി.സി. ഡി.  അങ്ങിനെ പോയി,  ഉപ വകുപ്പുകൾ. ചുരുക്കത്തിൽ ഒരു പെണ്ണിനെ ഒന്ന് സൂക്ഷിച്ച് നോക്കിയാൽ പോലും കേസിൽ പ്രതിയാകുന്ന അവസ്ഥ. പെണ്ണ് ഇരിക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞ് നിന്ന് ആംഗ്യം കാണിച്ച് പോയാൽ പറയുകയേ വേണ്ട. ബസിൽ കയറിയാൽ സ്ത്രീയുടെ അടുത്ത് പോയി നിൽക്കാൻ പോലും ഭയക്കേണ്ട വിധം നിയമ പരിരക്ഷണം സ്ത്രീക്ക്  ലഭിച്ചു. പ്രതിയാക്കപ്പെട്ട് വിചാരണ  നേരിടേണ്ടി വന്ന  മഹാ ഭൂരിപക്ഷം പുരുഷകേസരികളും  കർശനമായ ശിക്ഷാ വിധികളെ നേരിടേണ്ടി വന്നു.  ഇതെല്ലാമാണെങ്കിൽ തന്നെയും സ്ത്രീയെ സംരക്ഷിക്കാൻ പടച്ചുണ്ടാക്കിയ ആ നിയമങ്ങൾ എത്രത്തോളം പ്രായോഗികമായി  ഭവിച്ചു എന്ന് വെളിപ്പെടുത്തുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. നിയമങ്ങൾ കർശനമാക്കിയിട്ടും  ശിക്ഷാ വിധികൾ പലതും പുറത്ത് വന്നിട്ടും   ശങ്കരൻ അറ്റ് ദി കോക്കനട്ട് ട്രീയിൽ  തന്നെയാണിപ്പോഴുമെന്നാണ് കണക്കുകൾ നമ്മോട്് പറയുന്നത്. നിയമങ്ങൾ കർശനമാക്കുന്നതിനോടൊപ്പം മറ്റെന്ത് മാർഗം കൂടി നാം കണ്ടെത്തണം? എന്താണിനി പരിഹാരം. എന്ത് കൊണ്ട് പുരുഷന്മാർ പണ്ടില്ലാത്ത വിധം  ഇപ്പോൾ അക്രമണകാരികളാകുന്നു. ഓരോ കേസിലും കഠിനമായ ശിക്ഷകൾ വാർത്തകളിലൂടെ പുറത്ത് വന്നിട്ടും രാജ്യത്തെ മുക്കിലും മൂലയിലും ഈ വാർത്തകൾ ചെല്ലാൻ  ഈ കാലത്ത് ചാനലുകളും പത്രങ്ങളും ഉണ്ടായിരിക്കെ അതെല്ലാം  പുല്ല് പോലെ അവഗണിച്ച് പിടക്കോഴിയെ പൂവൻ  ഓടിക്കുന്നത്  പോലെ പുരുഷന്മാർ  ഭവിഷ്യത്ത് ചിന്തിക്കാതെ സ്ത്രീകളെ കാണുമ്പോൾ  എന്ത് കൊണ്ട് പ്രകോപിതരായി  ഉന്മത്തരായി അവരെ   ഉപദ്രവിക്കുന്നു. ഇത് കുറിക്കുമ്പോൾ തന്നെ ഡെൽഹിയിൽ മറ്റൊരു പെൺകുട്ടിയെ ഉപദ്രവിച്ച വാർത്ത വന്ന് കഴിഞ്ഞു. സമൂഹം ഒന്നാകെ ചിന്തിച്ച് പരിഹാരം  കാണേണ്ട വിഷയമല്ലേ  ഇത്?  നിയമം കർശനമാക്കി, അത് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചത് കൊണ്ട്  മാത്രം  പരിഹാരമാകുമോ. 

ഈ കുറിപ്പ് അവസാനിക്കുന്നതിനു മുമ്പ് മുകളിൽ കാണിച്ച  കണക്കുകൾ പത്രത്തിൽ നിന്നും കിട്ടിയ ദിവസം തന്നെ  ലഭിച്ച മറ്റൊരു വാർത്താ ശകലം കൂടി ഇതിന് പിൻ കുറിയായി ചേർക്കുന്നു. ഡെൽഹിയിലോ മറ്റോ നിന്നാണ് വാർത്ത.  ആദരണീയയായ ഒരു വനിതാ ക്ഷേമ പ്രവർത്തക, "വസ്ത്രധാരണത്തിൽ  സ്ത്രീകൾ അൽപ്പം മാന്യത പുലർത്തുന്നത് പുരുഷന്മാരിൽ നിന്നും ഉണ്ടാകുന്ന ഉപദ്രവങ്ങൾക്ക് അൽപ്പം പ്രതിവിധി ആകും"  എന്നോ മറ്റൊ തട്ടി വിട്ടതിന് ചെറുപ്പക്കാരികളെല്ലാം കൂടെ കൂവി ആർത്ത് ആ പാവം വല്യമ്മയെ കീറി ഭിത്തിയിലൊട്ടിച്ചുവത്രേ! "ആദരണീയ ആയ ആ സ്ത്രീ ആയത് കൊണ്ട്  മാത്രം ഞങ്ങൾ  കൂടുതൽ പ്രതികരിക്കുന്നില്ലാ എന്നും സ്ത്രീകളുടെ വ്യക്തി സ്വാതന്ത്രിയത്തിൽ ഇട പെടുന്ന ഒരു അഭിപ്രായവും ഞങ്ങൾ കണക്കിലെടുക്കില്ലാ" എന്നും ആ യുവ വനിതാ നേതാവ് പ്രതികരിക്കുകയും ചെയ്തു.

4 comments:

  1. പ്രതിവിധിയില്ല, പ്രതി മാത്രമേ ഉള്ളു. വിധിയൊട്ടില്ല താനും. വിതുരക്കേസ് പോലെ, സൂര്യനെല്ലി പോലെ. ആദ്യം മാതൃകാപരമായി ശിക്ഷിക്കട്ടെ. എന്നിട്ട് വസ്ത്രത്തെപ്പറ്റി പറയൂ ആദരണീയയേ” എന്നാണെനിക്ക് ആ ആദരണീയയോട് പറയാനുള്ളത്.

    ReplyDelete
  2. ഇതിനേക്കുറിച്ചു കൂടുതലൊന്നും പറയാനില്ല എങ്കിലും ഒന്നോ രണ്ടോ ആളുകള്‍ ചെയ്യുന്ന തെറ്റിനെ ഒരു സമൂഹത്തെ മുഴുവന്‍ തെറ്റുകാരായി കാണാതിരിക്കുക. അത് സ്ത്രീ ആയാലും പുരുഷനായാലും.

    മാതൃകാപരമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുക ഇതാണ് അക്രമങ്ങള്‍ക്കും അനീതികള്‍ക്കുമുള്ള ഏക പോംവഴി.

    ReplyDelete
  3. ഈ പറയുന്ന നിയമങ്ങളൊക്കെ ഏട്ടിലെ പശുവാണ്... പുല്ലു തിന്നില്ല.. റിക്കാര്‍ഡ് ചെയ്യപ്പെട്ട കേസുകള്‍ അല്ലെതെ കോടതിയില്‍ നിന്നും ശിക്ഷ കിട്ടിയ എത്ര സംഭവങ്ങള്‍ ഉണ്ട്?
    സന്തോഷ്‌

    ReplyDelete
  4. എന്നോട് ഒരു അറബി ചോദിച്ചു.
    നിങ്ങളുടെ നാട്ടില്‍ എന്താണിങ്ങനെ. കുറ്റകൃത്യം സംശയതീതമായി തെളിഞ്ഞിട്ടും എന്തുകൊണ്ട് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല.
    തെളിവുകളും സാക്ഷികളും ഇല്ലാത്ത കേസുകളില്‍ വിസ്താരത്തിനു വകുപ്പുണ്ട്. അല്ലാത്തവരെ എന്തിന് അപ്പീലുകള്‍ക്ക് അനുവദിക്കുന്നു.
    ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് നിര്‍ബന്ധമുണ്ടെന്ന് പറഞ്ഞു നോക്കിയെങ്കിലും ടിയാന്‍ സമ്മതിച്ചു തരുന്നില്ല.

    ReplyDelete