Thursday, April 18, 2024

മന്തി....

 മന്തി...

കേരളത്തിലങ്ങോളമിങ്ങോളം ഹോട്ടലുകൾക്ക് മുൻ വശം  കാണുന്ന ബോർഡിൽ കാണുന്ന ഒരു പേര് ആണ് മന്തി... എന്ന് വെച്ചാൽ  കുഴിമന്തി. ബിരിയാണിക്ക് സമം ഉള്ള ഒരു ആഹാര പദാർത്ഥം. ഈ ആഹാരം യുവ ജനതയിൽ നല്ലൊരു ശതമാനം വളരെ ഇഷ്ടപ്പെടുന്നു.

വർഷങ്ങൾക്ക് മുമ്പ് മന്തി എന്ന വാക്കിനർഥം  കാലിൽ മന്ത് രോഗം ഉള്ളവൾ എന്നായിരുന്നു. മന്തന്റെ സ്ത്രീ ലിംഗം ആയിരുന്നു മന്തി. അമ്പഴപ്പുഴ ചേർത്തല, പൊന്നാനി താലൂക്കുകളുടെ ട്രേഡ് മാർക്കായിരുന്നു ഒരു കാലത്ത് മന്ത് രോഗം. രാത്രി അസമയത്ത് ഏറുണാകുളത്ത് നിരത്തിൽ കണ്ടവ്നെ പോലീസ് പിടിച്ച് ചോദ്യം ചെയ്തപ്പോൾ നാട് ഏതെന്ന ചോദ്യത്തിന് ചേർത്തല എന്ന് ഉത്തരം കിട്ടിയ ഉടൻ ഏമാൻ ടോർച്ച് അടിച്ച് കാല് പരിശോധിച്ചതിൽ “ കള്ളം പറയുന്നോടാ..ചേർത്തലക്കാരന്  മന്തില്ലല്ലോടാ.....മോനേ..എന്ന് ആക്രോശിച്ച കഥയിൽ അതിശയോക്തി ഇല്ല.

ആലപ്പുഴക്ക് വടക്ക് മണ്ണഞ്ചേരിയിലെ ഒരു വിവാഹ സദ്യയിൽ  (അന്ന് നിലത്ത് നിരന്നിരുന്ന് ആഹാരം കഴിക്കുന്ന രീതിയാണ്) ലൈനിന്റെ അറ്റത്തിരുന്ന് ഒരു വിരുതൻ ആ ലൈനിന്റെ അവസാനം ഇരുന്ന് ഉണ്ണൂന്ന ഒരു മൂപ്പിലാന്റെ കൈ നോക്കി “ ആരാടാ കാല് കൊണ്ട് ഉണ്ണുന്നേ“ എന്ന് ചോദിച്ചതും കല്യാണ ചെക്കന്റെ അമ്മാവനെ അപമാനിച്ചു എന്ന കാരണത്താൽ പൊരിഞ്ഞ തല്ല് നടന്നതുമായ ചരിത്രം വട്ടപ്പള്ളിയിൽ പ്രചാരത്തിലുണ്ടായിരുന്നു. ആ മൂപ്പിലാന്റെ കയ്യിലായിരുന്നു മന്ത്.

മന്തിയെ പെണ്ണ് കാണാൻ ചെക്കൻ വരുമ്പോൾ  പെണ്ണ് കുളത്തിൽ വെള്ളം കോരാൻ പോകുന്ന നേരം മന്ത് കാൽ കുളത്തിൽ താഴ്ന്ന് നിൽക്കുന്ന സമയത്താണ് പെൺ വീട്ടുകാരുടെ ദല്ലാൾ പെണ്ണിനെ കാണിച്ചിരുന്നത് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്

ആദ്യ രാത്രിയിൽ മണവാളന് മന്തുണ്ടെന്ന് കണ്ട് പരവശയായ പെണ്ണിനോട് കവിയായ പയ്യൻ വടക്കൻ പാട്ട് താളത്തിൽ പാടിയത്രേ  മന്താനാണെന്ന് ചിന്തിക്ക വേണ്ടെടീ മന്തെനിക്കീശ്വരൻ തന്നതാടീ “

എന്റെ ഉമ്മുമ്മാക്കും അവരുടെ രണ്ട് സഹോദരിമാർക്കും നാട്ടിൽ ഭൂരിഭാഗം പേർക്കും ആ കാലത്ത് രണ്ട് കാലിലും മന്തുണ്ടായിരുന്നു. ഉമ്മായുടെ കാലമെത്തിയപ്പോൾ ആ തലമുറയിലേക്ക് വ്യാപനം ഉണ്ടായില്ല.അങ്ങിനെ മന്തും മന്തനും മന്തിയും നിറഞ്ഞ കാലം കടന്ന് പോയി. ഇന്നത്തെ തലമുറക്ക് ആ കഥകളറിയില്ല. 

ഇന്നത്തെ ചെക്കൻ മന്തി വേണം മന്തി വേണം എന്ന് നിർബന്ധം പിടിച്ച് കരയുമ്പോൾ പഴയ മന്തികളെ പറ്റി ഓർത്ത് പോയി.

No comments:

Post a Comment