Friday, September 23, 2022

കെ.എസ്.ആർ.റ്റി.സിയും ചില ചിന്തകളും.

  കുറച്ച് നാളുകൾക്ക് മുമ്പ് ഞാൻ കൊല്ലത്ത് ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ    കൊട്ടാരക്കര നിന്നും കെ.എസ്.ആർ.റ്റി.സി ബസ്സിലെ യാത്രക്കാരനായി പോവുകയായിരുന്നു.  വഴിയിലെ  തിരക്കും ബസ്സിന്റെ മെല്ലെ പോക്കും കാരണം യോഗത്തിൽ നിശ്ചിത സമയത്ത് എത്തിച്ചേരുമോ എന്ന സംശയത്താൽ കണ്ടക്ടറോട്  ഞാൻ ചോദിച്ചു.

സർ, കൊല്ലത്ത് ഈ ബസ് എപ്പോൾ എത്തും“ ആ കണ്ടക്ടർക്ക് അതിന് മറുപടി പറയാൻ സാധിക്കില്ല എന്നെനിക്കറിയാം. പക്ഷേ  യോഗത്തിൽ കൃത്യ സമയത്ത് എത്തിച്ചേരുമോ എന്ന ഉൽക്കണ്ഠയിലിരിക്കുന്ന എനിക്ക് ഏത് മറുപടിയും  ആശ്വാസകരമാകുമായിരുന്നു.

അയാൾക്ക് പറയാം“ റോഡിലെ തിരക്ക് കണ്ടില്ലേ എന്ത് ചെയ്യാനൊക്കും..എത്തേണ്ട സമയം ഇത്ര മണിക്കാണ്.....പക്ഷേ  ആ മനുഷ്യൻ അമ്മിക്കല്ലിന് കാറ്റ് പിടിച്ചത് പോലെ  ഇരുന്നു. ഒരു മറുപടിയും തന്നില്ല. ഞാൻ ആലോചിച്ചു, ഈ ബസ്സിലെ  യാത്രക്കാരെല്ലാവരും ഓരോ ചോദ്യങ്ങൾ ചോദിക്കാനൊരുമ്പെട്ടാൽ അയാൾ കഷ്ടത്തിലാകും, അപ്പോൾ അയാൾ നിശ്ശബ്ദത പാലിക്കുന്നതാണ് നല്ലതെന്ന് കരുതിക്കാണും അതായിരിക്കാം അയാൾ മിണ്ടാത്തത്. എന്ന് സമാധാനിച്ചു.

പക്ഷേ അൽപ്പം അസഹിഷ്ണത  ഉള്ള യാത്രക്കാരനാണെങ്കിൽ  വീണ്ടും ആ ചോദ്യം ആവർത്തിക്കും, അതിനും മറുപടി കിട്ടിയില്ലെങ്കിൽ “ അയാളുടെ വായിൽ നാവില്ലായിരിക്കും“ എന്ന് പ്രതികരിച്ചേക്കാം, അത് കേട്ട ഉടനെ നാവില്ലാത്ത  കണ്ടക്ടർ വാ തുറന്ന്  നല്ല രണ്ട് മലയാളം പറഞ്ഞേക്കാം, അങ്ങിനെ ഒരു ശണ്ഠക്ക് ഹേതു ആകാം ആ നിശ്ശബ്ദത.

പണ്ട് കാലത്ത് പോലീസ് കഴിഞ്ഞാൽ സർക്കാർ വണ്ടിയിലെ കണ്ടക്ടർക്കും ഡ്രൈവർക്കുമായിരുന്നു ഗൗരവം കൂടുതൽ. “സാറേ ഇതെങ്ങോട്ടാ ഈ ബസ്സ് “ അല്ലെങ്കിൽ ഇത് അടുക്കള മൂലക്കുള്ള  ബസ്സ് ആണോ എന്ന് ബസ്സിലെ സാരഥിയോട് പുറത്ത് നിന്ന് ചോദിച്ചാൽ ബോർഡ് വായിച്ച് നോക്ക് എന്ന മറുപടിയോ അല്ലെങ്കിൽ  “വായില്ലാ കുന്നപ്പൻ“ ആയി  ഇരിക്കുകയോ ചെയ്യും. അവിടെയും   യാത്രക്കാരെല്ലാവരോടും മറുപടി പറയാൻ വയ്യ എന്ന  പ്രതികരണമായിരിക്കാം ജീവനക്കാർക്ക് ഉണ്ടാകുന്നത്. പൊതു ജനത്തിന്റെ മനശ്ശാസ്തം പഠിക്കേണ്ട ആവശ്യമൊന്നും ജീവനക്കാർക്കില്ല.  അത് കൊണ്ട് തന്നെ ചുണ്ടിൽ ഒരു ചെറു ചിരിയുമായി ഒരു ട്രാൻസ്പോർട്ട് ജീവനക്കാരനെയും കാണുകയുമില്ല. ഗൗരവം തന്നെ ഗൗരവം.

 ഇതെല്ലാം സർക്കാർ വക ശകടത്തിലെ ജീവനക്കാരുടെ  സ്വഭാവ വിശേഷമാണ്. അവരുടെ നിശ്ശബ്ദതയും ഗൗരവവും അവർ സർക്കാർ വിലാസമായതിനാലും  കൃത്യമായി ഒന്നാം തീയതി  പപ്പനാവന്റെ ചക്രം കയ്യിൽ കിട്ടുമെന്ന  അഹന്തയിലുമാണ് ഉണ്ടാകുന്നത്. കുറച്ച് കാലമായി കാര്യങ്ങൾ കൈ വിട്ട് പോയപ്പോൾ  ഒന്നാം തീയതി വേതനം മുടക്കം വരുകയും ചെയ്തപ്പോൾ  എല്ലാ ഗൗരവവും പാളീസായി.

ഇതിത്രയും എഴുതി കൂട്ടിയത്  കെ.എസ്.ആർ.റ്റി.സി. ജീവനക്കാർക്ക് ശമ്പളം മുടങ്ങിയപ്പോൾ  ആ ശമ്പളം രണ്ട് മാസത്തിലൊരിക്കലോ  ഒന്നിനും നിശ്ചയമില്ലാത്ത അവസ്തയിലോ വന്ന് ചേർന്നപ്പോഴും പൊതു ജനമെന്ന കഴുതകളാരും  ഒരു വാക്ക് കൊണ്ട് പോലും പ്രതികരിച്ചതായി കാണപ്പെട്ടില്ല., അവരും പഴയ കണ്ടക്ടറെ പോലെ നിശ്ശബ്ദരും ഗൗരവ സ്വമിമാരാ വുകയും.അതിൽ നിന്നും ജീവനക്കാരോട് ജനത്തിന്റെ  ഉള്ളിലിരിപ്പ് വെളിവാക്കപ്പെടുകയും ചെയ്തുവല്ലോ.

അത് കൊണ്ട് തന്നെ കൺസഷൻ ടിക്കറ്റ് എടുക്കാൻ വന്ന അഛനെയും മകളെയും ഉപദ്രവിച്ച കേസിൽ  കുറ്റക്കാർക്കെന്തുണ്ട് പറയാനെന്നും അവർ അങ്ങിനെ പ്രകോപിതരാകാൻ കാരണമെന്തെന്നും അവരുടെ  ഒരു വാക്ക് പോലും  പുറത്ത് വരാത്ത വിധം അവർ കല്ലെറിയപ്പെട്ടു. ഇവിടെ ഞാൻ അവരെ ന്യായീകരിക്കുകയല്ല ചെയ്യുന്നത് ജനത്തിന് ഇത്രത്തോളം കലിപ്പ് സർക്കാർ ബസ്സ് ജീവനക്കാരോടുണ്ടാകാൻ കാരണമെന്തെന്ന് അവർ സ്വയം ചിന്തിക്കാനും  തുടർന്ന് സ്വയം മാറാനും കിട്ടിയ സന്ദർഭമാണിതെന്ന് ഓർമ്മിപ്പിക്കാനായി പറഞ്ഞെന്ന് മാത്രം.

No comments:

Post a Comment