Saturday, August 13, 2022

പഴയ തന്ത്രം ഇപ്പോൾ വീണ്ടും?

 പണ്ട് വല്യപ്പൻ ഇറക്കി കളിച്ച  തന്ത്രം കൊച്ച് മോൻ  ഇപ്പോൾ  കളിച്ചതാണോ? ഒരു സംശയമാണേ......

ഉദയാ സ്റ്റുഡിയോ കുഞ്ചാക്കോച്ചൻ  അന്ന് മൊയ്തു പടിയത്തിന്റെ “ഉമ്മ“ എന്ന നോവൽ സിനിമാ നിർമ്മിച്ചപ്പോൾ അതൊരു സാധാരണ സിനിമാ മാത്രമായി ഭവിച്ചേനെ. മുസ്ലിം സ്മുദായത്തിലെ ചില അനാചാരങ്ങൾ പരാമർശിച്ച് കൊണ്ടുള്ള ഒരു മുസ്ലിം കുടുംബ  കഥ മാത്രമായിരുന്നത്. പിൽക്കാലത്ത് പ്രസിദ്ധനായ ഹാസ്യ നടൻ ബഹദൂർ “പാടാത്ത പൈങ്കിളിയിലെ അപ്രധാന റോളിന് ശേഷം പ്രധാന വേഷത്തിൽ മുഴു നീള ഹാസ്യ  വേഷമിട്ട സിനിമായും ആയിരുന്നത്.

മുസ്ലിം കുടുംബ കഥ സിനിമാ ആക്കുമ്പോൾ പ്രേക്ഷകർ ആയി വരേണ്ടത് കൂടുതലും മുസ്ലിങ്ങൾ തന്നെ ആവണമല്ലോ. 1960 ഘട്ടമായ അന്ന് ആ  സമുദായം സിനിമാ ഹറാമാണെന്ന് കരുതുകയും  രാത്രി ഷോക്ക് ഒളിച്ച് പോയി  സിനിമാ കാണുകയും ചെയ്തിരുന്നകാലമാണത്. സ്ത്രീ പ്രേക്ഷകൾ അപൂർവമായിരുന്നു. ഇതര സമുദായക്കാരെ  ചുരുക്കത്തിൽ കിട്ടിയാലായി.. 

 അൽപ്പം സാമ്പത്തിക ഞെരുക്കത്തിലിരുന്ന  സിനിമാ നിർമ്മാതാവിന് ഈ പടം വിജയിച്ചേ മതിയാകൂ, അതായത് കാണികൾ തീയേറ്ററിലേക്ക് ഇരച്ച് കയറിയേ പറ്റൂ. അദ്ദേഹം  കോൺ വെന്റ് ജങ്ഷനിലെ വീട്ടിലേക്ക് മുസ്ലിം സമുദായത്തിൽ പെട്ട മമ്മൂഞ്ഞ് എന്ന ആളെ വിളിച്ച് വരുത്തി 10 രൂപാ പോക്കറ്റിൽ വെച്ച് കൊടുത്ത്    ഉമ്മാ എന്ന സിനിമാ മുസ്ലിങ്ങളെ മൊത്തത്തിൽ അപമാനിക്കുകയാണെന്നും  ആ പടം നിരോധിക്കണമെന്നും പറഞ്ഞു പള്ളിയിലും മറ്റും ബഹളമുണ്ടാക്കാൻ  ഇടപാട് ചെയ്തു. അന്നത്തെ  വലിയ തുകയായ 10 രൂപാ കൈപ്പറ്റിയ മമ്മൂഞ്ഞ് കോണ്വെന്റ് ജങ്ഷന്റെ പടിഞ്ഞാറേ കവലയായ ഡച്ച് ജങ്ഷനിലും  കൊച്ച് കടപ്പാലത്തിലും സക്കരിയാ ബസാറിലും  ഈ പ്രചരണം അഴിച്ച് വിട്ടപ്പോൾ ഉണക്ക പുല്ലിന് തീ പിടിച്ച പോലെ അന്ന് സമുദായം കത്തി ആളാൻ തുടങ്ങി. പിന്നീട് ചാക്കോച്ചൻ തന്നെ അന്നത്തെ മുത്തവല്ലിയൊട് നേരിൽ ചെന്ന്  “ സിനിമാ സമുദായത്തെ അപമാനിക്കാനല്ലാ എടുത്തതെന്നും  മറ്റും പറഞ്ഞ് സമാധാനപ്പെടുത്തി. ഇത്രയും പുക്കാറുണ്ടാക്കി കഴിഞ്ഞപ്പോൾ സിനിമക്ക്  നല്ല പരസ്യം കിട്ടി, സിനിമാ കാണാത്ത മുസ്ലിം സ്ത്രീകൾ വരെ  ഉമ്മാ സിനിമാ പോയി കണ്ടെന്നും പടം 100 ദിവസം വരെ ഓടിയെന്നും ബഹദൂറിന്റെ “ചുമ്മാ മമ്മൂഞ്ഞ്“ വല്ലാതെ പ്രസിദ്ധനായെന്നതും പിൽക്കാല ചരിത്രം.

ഇന്ന് “ന്നാ പോയി താൻ കേസ് കൊട്“ പടത്തിന് നേരെ  ഉണ്ടായ എതിർപ്പും ബഹളവും റോഡിലെ കുഴി അടപ്പുമായി ബന്ധപ്പെട്ട  സിനിമാക്കാർ തന്നെ കൊടുത്ത പരസ്യത്തെ തുടർന്നായിരുന്നെന്നും പിന്നെ പാർട്ടി സെക്രട്ടറി തന്നെ ആ എതിർപ്പിനെ  വിമർശിച്ചെന്നും ഒക്കെ കേട്ടപ്പോൾ  ഈ പടത്തിലഭിനയിച്ച കുഞ്ചാക്കോ) ബോബന്റെ വല്യപ്പനായ  പഴയ കുഞ്ചാക്കോയുടെ കഥ ഓർത്ത് പോയി. സാധാരണ ഗതിയിൽ ഒരു ആവറേജ് പടമായി കലാശിക്കേണ്ട ഈ ചിത്രം എതിർപ്പും നിരോധനാവശ്യവും മറ്റും കേട്ടപ്പോൾവല്യപ്പന്റെ തന്ത്രം കൊച്ച് മോൻ ഉപയോഗിച്ചതാണോ എന്ന് സംശയിച്ച് പോകുന്നു.

1 comment:

  1. ആവറേജ് പടമാണെന്ന് തോന്നുന്നില്ല.

    ReplyDelete