Friday, August 23, 2019

മഴക്കാലത്തെ വെള്ളക്കെട്ട് ആലപ്പുഴയിൽ

നോക്കെത്താത്ത ദൂരം വരെ  മണൽ പരപ്പുകൾ ജലാശയങ്ങളായി  കാണപ്പെടുമായിരുന്നു  വർഷ കാലങ്ങളിൽ..
 അമ്പലപ്പുഴ ചേർത്തല താലൂക്കുകളിൽ  താഴ്ന്ന പ്രദേശങ്ങൾ മാനത്ത് മഴ കാണപ്പെടുമ്പോൾ ഇതായിരുന്നു അവസ്ഥ..കുളങ്ങളെല്ലാം നിറഞ്ഞ് കവിഞ്ഞ്  കരയേത് കുളമേത് എന്ന് തിരിച്ചറിയാത്ത വിധമാകുമായിരുന്നു. ആ വെള്ളക്കെട്ടുകളിൽ ഉയർന്ന പ്രദേശങ്ങളിലുള്ള വീടുകൾ ദൂരെ നിന്ന് നോക്കിയാൽ കെട്ട് വള്ളം   പോലെ  തോന്നിക്കും. വീട്ടിനുള്ളിൽ വെള്ളം കയറിയാൽ തീരെ നിവർത്തി ഇല്ലാതെ വരുമ്പോൾ  കയറ്റ് കട്ടിലുകളിലായിരിക്കും ഉറക്കം. ആഹാരം  അന്ന്  എങ്ങിനെയെല്ലാമോ കഴിയും. അത് ദിവസം ഒരു നേരം കിട്ടിയാൽ  അത്രയും ഭാഗ്യം. അന്ന് കക്കൂസുകൾ അപൂർവത്തിൽ അപൂർവമായിരുന്നു. തുണ്ട് പുരയിടത്തിന്റെ മൂലയിൽ ആഴത്തിൽ ഒരു കുഴി നിർമ്മിക്കും, അതിലായിരുന്നു, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്.  മഴ വന്ന് വെള്ളക്കെട്ടുകൾ രൂപം പ്രാപിക്കുമ്പോൾ ഈ കുഴികളിൽ വെള്ളം നിറയും, ആ വെള്ളത്തിലൂടെ മലം പൊന്തി നടക്കും. ഒഴുക്കിന്റെ ഗതി അനുസരിച്ച് മലം  എവിടെല്ലാമോ  തങ്ങി കിടക്കും. കർക്കിടകം അവസാനം വരെ ഇത് തന്നെ അവിടങ്ങളിൽ ഗതി.  വെള്ളം അധികരിക്കുമ്പോൾ മുനിസിപ്പാലിറ്റിയിൽ നിന്നോ പഞ്ചായത്ത്കളിൽ നിന്നോ  ജോലിക്കാർ  വന്ന് ചെറിയ ചാലുകൾ കീറി വെച്ച് വെള്ളം അടുത്ത തോടുകളിലേക്ക് ഒഴുക്കി വിടുമ്പോൾ വെള്ളക്കെട്ടിന് ശമനം ഉണ്ടാകും. വീണ്ടും മഴ അധികരിക്കുമ്പോൾ  മേൽ പറഞ്ഞത് തന്നെ ആവർത്തിക്കപ്പെടും. ചുരുക്കത്തിൽ  മഴക്കാലം ശാപമായിട്ടാണ്  ആലപ്പുഴ ജില്ലയിലെ  താഴ്ന്ന പ്രദേശത്ത്കാർക്ക് അനുഭവപ്പെടുക.
ആലപ്പുഴ ലജനത്ത് വാർഡ്, വട്ടപ്പള്ളി, ബീച്ച്,മുതലായ സ്ഥലങ്ങളിൽ മുകളിൽ പറഞ്ഞിരിക്കുന്നതിന്റെ തനി ആവർത്തനം എല്ലാ മഴക്കാലത്തും അനുഭവപ്പെട്ടിരുന്നുവല്ലോ. ഒരു ദുരിതാശ്വാസ ക്യാമ്പുമില്ല, ഒരു സഹായവുമില്ല. ചിലപ്പോൾ സൗജന്യ റേഷൻ അനുവദിച്ചെങ്കിലായി. എന്നിട്ടും മനുഷ്യർ അവിടം വിട്ട് പോവില്ല, മഴ മാറുമ്പോൾ  വീണ്ടും തിരികെയെത്തി  ആ കുടിലുകളിൽ പഴയത് പോലെ താമസം തുടരുമായിരുന്നു.
മുപ്പത് മുപ്പത്തി അഞ്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഇതാണ് ആ പ്രദേശങ്ങളിലെ അവസ്ത എന്ന് ഈ കുറിപ്പുകാരന്  നേരിൽ അറിയാമായിരുന്നു. പിന്നീട് കുടിലുകൾക്ക് പകരം  വലിയ കെട്ടിടങ്ങളായി, കുളങ്ങളെല്ലാം  നികത്തപ്പെട്ടു. കക്കൂസുകൾ നിർമ്മിക്കപ്പെട്ടു. മഴക്കാലത്ത് വെള്ളം ഒഴുകി പോകാൻ ഓടകൾ നിർമ്മിക്കപ്പെട്ടു.
പക്ഷേ ഇപ്പോഴും  പഴയ അവസ്ത തുടരുന്ന ഇടങ്ങൾ നില നിൽക്കുന്നു, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലുമെന്ന്, ഈ തവണത്തെ ചേർത്തല താലൂക്കിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലെ എഴുപത് രൂപാ  തർക്കം വെളിപ്പെടുത്തിയിരിക്കുന്നു.
അതായത് ഭരണമെല്ലാം മാറി മാറി വന്നിട്ടും  മേൽപ്പറഞ്ഞ  വെള്ളക്കെട്ടും  ദുരിതവും പണ്ടത്തെ പോലെ തന്നെ ഇപ്പോഴുമെന്നുള്ള സത്യം  തെളിയിക്കപ്പെട്ടിരിക്കുന്നു  എന്ന്.

No comments:

Post a Comment