Thursday, August 15, 2019

പ്രളയവും ഉരുൾ പൊട്ടലും അന്നും ഇന്നും....

 കഴിഞ്ഞ വർഷവും കർക്കിടകത്തിൽ ശക്തമായ മഴയും അതിനെ തുടർന്നുള്ള ദുരന്തവും  കേരളത്തിൽ ഉണ്ടായി. നൂറ് കണക്കിന് ആൾക്കാർ മരിക്കുകയും അനേകായിരം കോടി രൂപയുടെ  വസ്തു വകകൾ നഷ്ടമാവുകയും ചെയ്തു. ഏക മനസ്സോടെ ജനം ദുരന്തത്തെ നേരിട്ടപ്പോൾ പ്രളയ ബാധിതരുടെ  കഷ്ടപ്പാടുകൾക്ക് ഏറെ ശമനം കിട്ടി. ഈ വർഷവും പ്രളയത്തിന്റെ തനിയാവർത്തനം തന്നെ ഉണ്ടായി മരണം 104 കഴിഞ്ഞു. സാമ്പത്തിക നഷ്ടം എത്രയെന്ന് ഇനിയും തിട്ടപ്പെടുത്തേണ്ടി ഇരിക്കുന്നു. അടുത്ത വർഷവും  ഇത് തന്നെയാണ് ഗതിയെങ്കിൽ ദീർഘ വീക്ഷണത്തോടെയുള്ള നടപടികൾ എടുത്ത് ദുരന്തത്തെ നേരിടാൻ നാം സജ്ജരാകേണ്ടിയിരിക്കുന്നു.
പണ്ടും അതി വൃഷ്ടി ഉണ്ടായിരുന്നു വെള്ളപ്പൊക്കം ഉണ്ടായിരുന്നു ആറ്റിലും  തോട്ടിലും  കുളത്തിലും കടലിലും  വെള്ളത്തിൽ വീണ് മരണവുമുണ്ടായിരുന്നു അന്നും ഇടവപ്പാതിയും കറുത്ത കർക്കിടകവും  മലയാളിക്ക് ഭയം നൽകുന്ന മാസങ്ങളായിരുന്നു. പക്ഷേ  അപകട മരണത്തിന്റെയും ദുരന്തങ്ങളുടെയും വ്യാപ്തി  ഇത്ര മാത്രം ഉണ്ടായിരുന്നില്ല.  അതിന്റെ കാഴ്ചകളും വാർത്തകളും വീട്ടിനുള്ളിൽ സ്വസ്ഥമായിരുന്ന്  കാണാൻ തക്കവിധം  പ്രചരിപ്പിക്കാൻ  ചാനലുകളും സോഷ്യൽ മീഡിയാകളും ഉണ്ടായിരുന്നില്ല.  അത് കൊണ്ട് തന്നെ പിറ്റേന്ന് വരുന്ന വർത്തമാന പത്രങ്ങളിൽ നിന്നും മാത്രം ജനം  വെള്ളപ്പൊക്ക വിശേഷങ്ങൾ അറിഞ്ഞു.
ഉരുൾ പൊട്ടൽ അന്നും  ഉണ്ടായി പക്ഷേ വനത്തിനുള്ളീൽ താമസിക്കുന്ന ആദിവാസികളും വനവും പുഴയും    തൊഴിലിടമായി കണ്ട് ജീവിച്ചിരുന്നവരും മാത്രം ഉരുൾ പൊട്ടൽ ദുരന്തത്തിനിരയായി. ഉരുൾ പൊട്ടി നഗര കേന്ദ്രത്തിലേക്ക് എത്തിപ്പെടുന്ന അവസ്ഥ ഉണ്ടായതേ ഇല്ല. ഉരുൾ പൊട്ടി ആർത്തലച്ച് വരുന്ന മലവെള്ളത്തെ ഉൾക്കൊള്ളാൻ വിസ്ത്ർതമായ നദികളും  തോടുകളും കുളങ്ങളും വിശാലമായ തണ്ണീർ തടങ്ങളും  നെൽപ്പാടങ്ങളും അന്നുണ്ടായിരുന്നതിനാൽ വെള്ളം ജനവാസമുള്ളീടത്തേക്ക് അലച്ചെത്തുന്ന പ്രവണത ഉണ്ടായതേ ഇല്ല,
മനുഷ്യൻ പ്രകൃതിയെ  ആക്രമിച്ച്  അതിന്റെ സന്തുലിതാവസ്ത നശിപ്പിക്കാനൊരുങ്ങിയത് മുതൽ  ദുരന്തങ്ങൾ വർദ്ധിക്കാൻ തുടങ്ങി. ജനസംഖ്യ വർദ്ധിച്ചപ്പോൾ  പാർപ്പിടങ്ങൾക്ക് വേണ്ടി ഭൂമിയുടെ ആവശ്യം വർദ്ധിച്ചു. നാട് അളന്ന് തീർന്നപ്പോൾ കാടും നദീ തീരവും  തോട്ടിൻ കരയും കടൽ തീരവും അളന്ന് തിരിച്ച് ഉപയോഗിക്കാൻ തുടങ്ങി.  സാധാരണ മഴയിൽ     ഇപ്രകാരം അതിക്രമിച്ച കയറിയ ഇടങ്ങളിലെ  ജനം പിടിച്ച് നിൽക്കുമ്പോൾ കാലവർഷത്തിലെ കർക്കിടകം പോലുള്ള മാസങ്ങളിൽ  ഈ പാർപ്പിടങ്ങൾ ഉപയോഗമില്ലാതായി. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ കൂടി യാത്ര ചെയ്യുമ്പോൾ  കാണുന്ന തോട്ടരികിലുള്ള വീടുകളിലെ ജനം മഴക്കാലത്ത് മറ്റെവിടെയെങ്കിലും താമസിക്കാൻ ഇടം തേടും. മഴ തീരുമ്പോൾ തിരിച്ച് വരും. പുറക്കാട്, പുന്നപ്ര  അമ്പലപ്പുഴ കടൽ തീരങ്ങളിൽ നാഷണൽ ഹൈ വേയുടെ പടിഞ്ഞാറ് വശം കാണുന്ന വീടുകളിലെ ആൾക്കാരും ഇത് തന്നെ ചെയ്യുന്നു.പെരിയാർ, ഭാരതപ്പുഴ തുടങ്ങിയ  പുഴയുടെ തീരങ്ങളിലെ താമസക്കാരും തഥൈവ.
പണ്ട് പെയ്യുന്ന മഴ തന്നെ ഇന്നും പെയ്യുന്നു, പണ്ട് വെള്ളത്തിന് ഒഴുകി പോകാൻ ഇടമുണ്ടായിരുന്നു, ആ ഇടങ്ങളിൽ മനുഷ്യൻ കയറി വീട് വെച്ചാൽ വെള്ളം എങ്ങോട്ട് പോകാനാണ്. പണ്ട് ഉരുൾ പൊട്ടിയാൽ അതിനെ ഉൾക്കൊള്ളാൻ ഭൂവിസ്തൃതി  ഉണ്ടായിരുന്നിടത്ത് ഇന്ന് അതില്ല.
ദീർഘ വീക്ഷണത്തോടെ  പാർപ്പിട നിർമ്മാണത്തിന്  അനുമതി നൽകുകയും പ്രകൃതിയെ അതിന്റെ പാട്ടിന് വിടാൻ തയാറാവുകയും ചെയ്താൽ  ദുരന്തങ്ങൾ ഒഴിവാക്കാം. മുമ്പില്ലാത്ത വണ്ണം ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടുന്നത് ഒഴിവാക്കാം അല്ലാതെ  പ്രളയം ദുരന്തം എന്നൊക്കെ വിളിച്ച് കൂവിയിട്ട് എന്തുണ്ട് കാര്യം?!!!

No comments:

Post a Comment