Saturday, October 14, 2017

സ്വപ്നങ്ങളിലൂടെ വീണ്ടും അവള്‍

പകലുറക്കത്തിലായിരുന്ന  ഞാന്‍ "ശൂ ശൂ " എന്നാരോ വിളിക്കുന്ന ശബ്ദം  കേട്ടാണ്  ഉണര്‍ന്നത്. സമയം വൈകുന്നേ രമായിരിക്കുന്നു. മഞ്ഞ വെയില്‍ അന്തരീക്ഷത്തില്‍ സ്വര്‍ണം  കലക്കി ഒഴിച്ചി  രിക്കുകയാണ് .
 ഞാന്‍ വേലിക്കല്‍        വന്ന്‍ നോക്കി. രണ്ടു വേലികള്‍ , അതിനിടയില്‍ ചെറിയ ഇടവഴിയും ഉണ്ട്.     അപ്പുറത്തെ വേലിക്കലെ പൂത്ത  ശീമക്കൊന്ന മരത്തിനു താഴെ അവള്‍ നില്‍പ്പുണ്ടായിരുന്നു. മഞ്ഞ  വെയില്‍ അവളെയും  സ്വര്‍ണ വര്‍ണത്തിലാക്കി . എന്നെക്കണ്ടപ്പോള്‍ ഉണ്ടായ  മനോഹരമായ ആ പുഞ്ചിരി അവളുടെ മുഖത്തെ  ഒന്നുകൂടി പ്രകാശമാനമാക്കിയല്ലോ .
 കയ്യിലിരുന്ന ചെറിയ  പൊതി വേലിയുടെ മുകളിലൂടെ  എറിഞഞപ്പോള്‍  വെളുത്ത കയ്യിലെ ചുവന്ന കുപ്പി വളകള്‍ കിലു കില് ശബ്ദം ഉണ്ടാക്കി. 
പൊതി തുറന്നപ്പോള്‍  പതിവ് പോലെ  മുല്ല പൂക്കള്‍ തന്നെ.
 "എന്തെ  ഇത്ര ഉറക്കം?" അവളുടെ ചോദ്യത്തില്‍ പരിഭവം  നിറഞ്ഞി രുന്നോ ? "വല്ലാത്ത വിശപ്പ് , കിടന്നുറങ്ങി  പോയി." എന്ന എന്റെ മറുപടി ആ മുഖത്ത് വേദനയുടെ നിഴല്‍ പരത്തുന്നത്  ഞാന്‍ കണ്ടു.
"വാപ്പ  ഇപ്പോള്‍ ബിരിയാണി കൊണ്ടു വരും. അപ്പോള്‍ ഞാന്‍ വിളിക്കാം , അത് വരെ  ഒന്ന്‍ കൂടി ഉറങ്ങാന്‍ കിടന്നോ"  എന്നവള്‍ പറഞ്ഞിട്ട് വീട്ടിലേക്ക്  ഓടി പോയി. അവളുടെ വാപ്പ വിവാഹ വീടുകളില്‍ ബിരിയാണി  പാചകക്കാരനാണൂ എന്നും ജോലി കഴിഞ്ഞ് തിരികെ വരുമ്പോള്‍ അയാളുടെ ഓഹരി ബിരിയാണി വീട്ടില്‍ കൊണ്ട് വരുമെന്നും എനിക്കറിയാമായിരുന്നു.
 അവള്‍ തന്ന മുല്ലപ്പൂവിന്റെ  സുഗന്ധത്തില്‍  ലയിച്ച്  ഉടനെ ലഭിക്കാന്‍ പോകുന്ന ബിരിയാണിയും  പ്രതീക്ഷിച്ച്   ഞാന്‍ വീണ്ടും ഉറങ്ങി.
"ഇതെന്തൊരു ഉറക്കമാണ്  എഴുന്നേല്‍ക്ക് "  എന്ന ശബ്ദം കേട്ട് "ബിരിയാണി കൊണ്ടു വന്നോ " എന്ന്‍ ചോദിച്ച് കൊണ്ട് ഞാന്‍ ഉണര്‍ന്നു.
"ബിരിയാണിയോ ആര് കൊണ്ടു വരുമെന്നാണ് ഈ പറയുന്നത്...?  ചോദ്യം എന്റെ ഭാര്യയില്‍ നിന്നുമായിരുന്നു. അവള്‍ എന്റെ മുഖത്തേക്ക്  സൂക്ഷിച്ച് നോക്കി നില്‍ക്കുന്നു. എന്റെ കൌമാരത്തില്‍ നടന്ന സംഭവം  എത്രയോ വര്‍ഷങ്ങള്‍ക്ക്ശേഷം  ഇന്നെന്തിനാണ് സ്വപ്നത്തില്‍ കൂടി ആവര്‍ത്തിച്ചത്?
ഞാന്‍ പരക്കെ നോക്കി. മഞ്ഞ വെയില്‍ പ്രകാശം പരത്തുന്ന സായാഹ്നം ഇല്ല, സ്വര്‍ണ പ്രഭയില്‍ കുളിച്ച് നിന്ന  എന്റെ കളിക്കൂട്ട്കാരിയുമില്ല.ആ മുല്ലപ്പൂവുമില്ല. തുലാ വര്‍ഷം അന്തരീക്ഷത്തെ ഇരുളിലാക്കിയിരുന്നു. അസമയത്ത് വിരുന്ന്കാരെ കണ്ട വീട്ടുകാരിയുടെ മുഖം പോലെ മാനം കറ് ത്തിരിക്കുന്നല്ലോ. കട്ടിലിനു സമീപം ബഷീറിന്റെ  ബാല്യകാലസഖി വായിച്ച് പകുതി ആയ നിലയില്‍ കിടപ്പുണ്ട്.  എത്രാമത്തെ പ്രാവശ്യമാണ് ഞാന്‍ ആ പുസ്തകം വായിക്കുന്നത്.
ആലപ്പുഴയിലേക്ക് പായാനും കളിച്ച് വളര്‍ന്ന ആ വീടിന്റെ   മണല്‍ മുറ്റത്ത് ബാല്യ കാല സ്മരണയില്‍ മുഴുകി കഴിയാനും കൊതിയാകുന്നല്ലോ. ഇപ്പോള്‍ അന്യ കൈവശമായ ആ വീട് കാണുമ്പോള്‍  ഇനി ഒരിക്കലും ഈ വീട് എന്റെതാവില്ലല്ലോ  എന്ന ചിന്ത എത്രമാത്രം വേദനയാണ് എന്നിലുണ്ടാക്കുന്നതെന്ന്‍ ആരറിയാന്‍....

No comments:

Post a Comment