Sunday, August 31, 2014

"ആ കടലാസ്സ് ഞാൻ വലിച്ച് കീറും"

 പെട്ടെന്നായിരുന്നു അത് വരെ ശാന്തനായിരുന്ന ആ പയ്യൻ  പൊട്ടി  തെറിച്ചത്.  അവന് ഒൻപത് വയസ്  പ്രായമുണ്ടായിരുന്നു,  അവന്റെ ഇളയവന്  ഏഴു വയസ്സും.
 അവരുടെ  മാതാപിതാക്കൾ  തമ്മിലുള്ള  സംഘർഷം      വിവാഹ ബന്ധം    വേർപിരിയുന്ന  ഘട്ടം വരെ എത്തിയിരുന്നു.
 വർഷങ്ങളുടെ  പഴക്കമുള്ള  ഈ ദാമ്പത്യ ബന്ധം  തകരുന്നതിന്റെ  വിശദാംശങ്ങളിലേക്ക്  കടക്കുന്നില്ല.    ഒരു  ചെറിയ  ശതമാനം  ഗൾഫുകാരുടെ   കുടുംബ  ജീവിതത്തിൽ  പലപ്പോഴും  സംഭവിക്കാവുന്നതായി   പറഞ്ഞ്  കേട്ടിട്ടുള്ള  കഥകളുടെ  ഒരു  ശരി  പകർപ്പ്   തന്നെ  ഈ കഥയും. "നിങ്ങളെ  എനിക്ക് വേണ്ടാ" എന്ന് അയാളുടെ  മുഖത്ത് നോക്കി  ഭാര്യ   പറഞ്ഞ  സന്ദർഭങ്ങൾ പലപ്പോഴും  ഉണ്ടായത്  കൂടാതെ  ഞങ്ങളുടെ  മുമ്പിലും അത്  ആവർത്തിക്കപ്പെട്ടപ്പോൾ   ഭർത്താവിന്  ആ ബന്ധം  തുടരുന്നതിൽ ബുദ്ധിമുട്ട്  അനുഭവപ്പെട്ടു.
സമാധാനപരമായ  ഒരു  തീരുമാനത്തിലെത്തി  ചേരാൻ  വേണ്ടി   മഹല്ല് കമ്മിറ്റി   പള്ളിയിൽ  വിളിച്ച് കൂട്ടിയ   അനുരഞ്ജന  ചർച്ചയിൽ  മാതാവ്   കുട്ടികളെ  കൂടി  കൊണ്ട്  വന്നു.  മണിക്കൂറുകൾ  ദീർഘിച്ച ചർച്ചയുടെ  അവസാനം  അവരെ കൂട്ടിച്ചേർക്കുക  ദുഷ്ക്കരമെന്ന്  ബോദ്ധ്യപ്പെട്ടപ്പോൾ   വിവാഹ ബന്ധം  വേർപിരിയുക  അല്ലാതെ  മറ്റ്  പോം വഴികളില്ലെന്നും     ഇനി   വിവാഹ മോചനത്തെ  തുടർന്നുള്ള   വ്യവസ്തകളെ  പറ്റി സംസാരിക്കുന്നതാണ്  ഉചിതമെന്നും  മധ്യസ്തന്മാർക്കും  മഹല്ല് കമ്മറ്റികൾക്കും  ബോദ്ധ്യം  വന്നു. തുടർന്ന്      ചർച്ചകൾ  ആ വഴിക്ക്  തിരിഞ്ഞു.
അത് വരെ  ആ കുട്ടികൾ  മഹല്ല്  കമ്മിറ്റി  ഓഫീസ്  മുറ്റത്ത്  ഓടിക്കളിക്കുകയും  ചിലപ്പോൾ  പിതാവിനോടൊപ്പം   കുശലം  പറഞ്ഞ്  പിതാവിന്റെ കയ്യിൽ  തൂങ്ങി നടക്കുകയും  മറ്റ്  ചിലപ്പോൾ  മാതാവിന്  സമീപം  വന്നിരിക്കുകയും   ചെയ്തു    .  അവിടെ  നടക്കുന്ന  ചർച്ചകൾ  അവരുടെ  ഭാവിയെ സംബന്ധിച്ചതാണെന്നുള്ള  തിരിച്ചറിവ്  അവർക്കില്ലാതിരുന്നതിനാലോ  എന്തോ   ജ്യേഷ്ടനും  അനുജനും  ആഹ്ലാദചിത്തരായി  കളികളിൽ  മുഴുകി  ഇരിക്കുകയായിരുന്നല്ലോ.
വിവാഹ  മോചനത്തെ  തുടർന്ന്   സ്ത്രീക്ക്   കൊടുക്കേണ്ട  സാമ്പത്തിക  അവകാശങ്ങളെയും  വസ്തുക്കളെയും  സംബന്ധിച്ചും   ധാരണയെത്തിയതിന്  ശേഷം  ചർച്ചകൾ   കുട്ടികളെ  സംബന്ധിച്ചായി. അവരുടെ  ഭാവി,  അവർ  ആരോടൊപ്പം  താമസിക്കും  ഇതെല്ലാം  ചർച്ച ചെയ്യപ്പെട്ടു. രണ്ട്  കുട്ടികളേയും താൻ  വളർത്തിക്കൊള്ളാമെന്ന്  പിതാവ്  ആദ്യം  മുതൽ  പറഞ്ഞ്  കൊണ്ടിരുന്നു.  കുട്ടികളെ  വളർത്തുന്ന  പാട്  അയാളും  അറിയട്ടെ,  ഇനി  അയാൾ  വളർത്തട്ടെ  എന്ന  വാദവുമായി  നിന്ന  മാതാവ് അയാളുടെ  സഹോദരങ്ങളുടെ  വീട്ടിലൊന്നും  കുട്ടികളെ  കൊണ്ട്  പോകരുതെന്നും  അയാൾ  തന്നെ  വളർത്തണമെന്നും  ശാഠ്യം  പിടിച്ചുവെങ്കിലും  അവസാന  നിമിഷത്തിൽ  അവർ കാല്  മാറി,  കുട്ടികളെയും  പങ്ക് വെക്കണമെന്നായി.

ഒരു  കുട്ടിയെ  അവർക്ക് വേണമെന്ന  ആവശ്യം  ഉന്നയിച്ചപ്പോൾ "അപ്പോൾ  നിങ്ങൾക്ക്  ഏത്  കുട്ടിയെ  വേണം"      എന്ന  ഞങ്ങളുടെ     മറു ചോദ്യം   അവരെ കുഴക്കി.  ഏത് കുട്ടിയെ  വേണമെന്ന   വാദവും  മറ്റേ  കുട്ടിയെ തഴയുന്ന  അവസ്ഥ  ഉണ്ടാക്കും.  അവസാനം  ഞങ്ങൾ  തന്നെ പോം വഴി  പറഞ്ഞു,  മൂത്ത കുട്ടിയെ  പിതാവും  ഇളയകുട്ടിയെ  (ഏഴു വയസ്സ്കാരൻ)   മാതാവും  എടുക്കട്ടെ.   അവർ പരസ്പരം  പിരിഞ്ഞ്    ഒരാൾ  പിതാവിനൊപ്പവും  മറ്റേ  ആൾ  മാതാവിനൊപ്പവും  താമസിക്കേണ്ടി  വരുമെന്നതാണ് വേദനാജനകമായ  അവസ്ഥ..

ഒരു കുട്ടിയെ കൂടെ നിർത്തിയാൽ ആ കുട്ടിയുടെ  ചെലവിന് തുക    പിതാവിൽ നിന്നും ആവശ്യപ്പെടാമെന്ന്   അവർ മനസിലാക്കിയിരുന്നു. അത് ചർച്ചകളിൽ അവർ ഉന്നയിക്കുകയും പക്ഷേ  മദ്ധ്യസ്തന്മാർ അത്  നിരസിക്കുകയും ചെയ്തു.  രണ്ട് കുട്ടികളെയും  പിതാവ്  സംരക്ഷിക്കണമെന്ന്  ഇരു കൂട്ടരും ആദ്യം സമ്മതിച്ചതായിരുന്നുവെന്നും  ഇപ്പോൾ  കുട്ടിയുടെ പേരിൽ ലഭിക്കാവുന്ന സാമ്പത്തിക മെച്ചം പ്രതീക്ഷിച്ചാണ്     ഇളയ കുട്ടിയെ  കൊണ്ട്  പോകുന്നതെന്നും   സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് കുഞ്ഞുങ്ങളെ  പിരിക്കാൻ കൂട്ട് നിൽക്കില്ലെന്നും   മാതാവിന് കുട്ടിയെ പോറ്റാൻ    ബുദ്ധിമുട്ടാണെങ്കിൽ  പിതാവ്  സംരക്ഷിച്ച് കൊള്ളുമെന്നും  മദ്ധ്യസ്തന്മാർ അഭിപ്രായപ്പെട്ടപ്പോൾ  കുട്ടിയുടെ പേരിലുള്ള സാമ്പത്തിക ലാഭം അവർ ഉപേക്ഷിച്ചു. കുട്ടിയെ മാത്രം  മതിയെന്നായി.

 മഹല്ല്  സെക്രട്ടറി  മദ്ധ്യസ്ത  തീരുമാനങ്ങൾ  അപ്പോഴപ്പോൾ    കടലാസ്സിൽ  നോട്ട്   ചെയ്തു കൊണ്ടിരുന്നു.

ആ  നിമിഷത്തിലാണ്  ഒൻപത്  വയസ്സ്കാരൻ   പൊട്ടിത്തെറിച്ചത്. "ഞാൻ   ആ  കടലാസ്  വലിച്ച്  കീറും."  അവൻ  വിളിച്ച്  കൂവുകയും  വിമ്മിക്കരയുകയും  ചെയ്തു  കൊണ്ടിരുന്നു. ഞങ്ങൾ  സ്തബ്ധരായി  പോയി.   കുട്ടികൾ  ഈ വക കാര്യങ്ങൾ  ശ്രദ്ധിച്ച്  കൊണ്ടിരിക്കുകയാണെന്നും  കാര്യങ്ങൾ  അവർക്ക്  മനസിലാകുമെന്നും   ഞങ്ങൾക്ക്  തിരിച്ചറിവ്  ഉണ്ടായിരുന്നെങ്കിലും  കുട്ടികളെ  ഞങ്ങൾ  കുട്ടികളായി  മാത്രം  കണ്ടു. അവരുടെ  ദു:ഖത്തിന്റെ ആഴം  ഞങ്ങൾ  ചിന്തിച്ചതേയില്ലായിരുന്നല്ലോ. ഒരേ  കട്ടിലിൽ     ഉറങ്ങിയിരുന്ന, ഒരേ  ഇടങ്ങളിൽ  കളിച്ചിരുന്ന, ആഹാരം  കഴിച്ചിരുന്ന  അവന്റെ കുഞ്ഞനിയനെ   ഒരു ദിവസം  പിരിയുന്ന ഒരു  തീരുമാനത്തോടും അവന് യോജിക്കാൻ  കഴിഞ്ഞില്ല.  ആ തീരുമാനത്തിനെതിരെ  കരയുകയും  വിമ്മിപ്പൊട്ടുകയുമല്ലാതെ  മറ്റെന്ത്  ചെയ്യാൻ അവന്  കഴിയും  . ഞങ്ങൾക്കോ  അവന്റെ മാതാപിതാക്കൾക്കൊ  ഈ ചിന്ത  ഉണ്ടായിരുന്നില്ലല്ലോ. അവന്റെ കരച്ചിൽ  വികാരരഹിതയായി  മാതാവ്  കേട്ടിരുന്നപ്പോൾ  പിതാവ് അവനെ  ആശ്വസിപ്പിച്ച്  പുറത്തേക്ക്  കൂട്ടിക്കൊണ്ട്  പോയി. അവന്റെ  കുഞ്ഞനിയൻ  കണ്ണും  മിഴിച്ച്  ഇതെല്ലാം  നോക്കിക്കൊണ്ടിരുന്നു.  ഈ കുഞ്ഞിന്റെ കരച്ചിലെങ്കിലും  അവരെ യോജിപ്പിച്ചേക്കാം  എന്ന് ഞാൻ  പ്രത്യാശിച്ചെങ്കിലും  ആ സ്ത്രീയിൽ യാതൊരു മാറ്റവും  കണ്ടില്ല.
പിന്നീട്  നടന്ന ചർച്ചകളിൽ  യാതൊന്നും   ഉരിയാടാതെ ഞാൻ ആ പയ്യനെ മാത്രം ശ്രദ്ധിച്ച് കൊണ്ടിരുന്നു. ഇപ്പോൾ  അവൻ കരച്ചിൽ നിർത്തിയിരുന്നു.  പിതാവ് എന്തെല്ലാമോ  പറഞ്ഞ് അവനെ സമാധാനിപ്പിച്ചിരുന്നത് കൊണ്ടാവാം അവൻ അയാളുടെ സമീപം നിശ്ശബ്ദനായി നിന്ന്  അവന്റെ അനുജനെ നിർന്നിമേഷനായി  നോക്കിയത്.
സാമ്പത്തിക  ഇടപാടുകൾ    സ്ത്രീക്ക്  കൊടുത്ത്    തീർക്കുമ്പോൾ  ഇരു കക്ഷികളും പരസ്പരം സമ്മതിച്ച    മറ്റ്  വ്യവസ്തകൾ  നടപ്പിലാക്കാമെന്ന  തീരുമാനത്തെ തുടർന്ന്    മാതാവ്  കുട്ടികളുമായി  പോയി . ഭർത്താവ്  മറ്റൊരു  വഴിക്കും.
തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ആ കുട്ടിയുടെ വിമ്മൽ എന്നെ പിന്തുടർന്നു, ഉറക്കത്തിലും അതെന്നെ തേടിയെത്തി.
കുട്ടികളെ  നമ്മൾ ഒരിക്കലും   കണക്കിലെടുക്കാറില്ല.. അവരുടെ മുമ്പിൽ വെച്ച്  മാതാ   പിതാക്കൾ   ശണ്ഠ  കൂടുമ്പോൾ  അവരുടെ മനസിലൂടെ കടന്ന്  പോകുന്ന വിചാര വികാരങ്ങൾ  എന്തൊക്കെയായിരിക്കും  എന്ന്  നമ്മൾ  തിരിച്ചറിയാറേ ഇല്ല.  എന്റെയും  അവസ്ഥ ഇതായിരുന്നുവല്ലോ. ഭാര്യയുമായി പലപ്പോഴും കലഹിച്ചിരുന്നപ്പോൾ  മുമ്പ്   ഇത്  ഞാൻ  ശ്രദ്ധിച്ചിരുന്നില്ല  എന്നെനിക്കുറപ്പുണ്ട്.
വാക്ക് തർക്കമുണ്ടാകുമ്പോൾ  വാശിയാണല്ലോ  നമ്മുടെ  പ്രാണ വായു.  ജയിക്കണം  ജയിക്കണം  എന്ന  വാശി മാത്രം.  വിട്ട് വീഴ്ച  എന്നത്  സ്ത്രീയിലും  പുരുഷനിലും  ഉണ്ടാകാറേ  ഇല്ല. ആ   വാശിയിൽ  കുഞ്ഞുങ്ങളുടെ വേദന എങ്ങിനെ തിരിച്ചറിയാനാണ്.
കുഞ്ഞുങ്ങൾ എല്ലാം കാണുന്നു, അവർ മനസിലാക്കുന്നു, തിരിച്ചറിയുന്നു എന്ന തിരിച്ചറിവ്  നമുക്കില്ലാതായി  പോയി  എന്നത്  യാഥാർഥ്യം  തന്നെയാണ്.

മേൽപ്പറഞ്ഞ കേസിൽ  മാതാവ്  കുഞ്ഞുങ്ങളെ വീട്ടിൽ ഉപേക്ഷിച്ച് അവരുടെ വീട്ടിൽ  പോയെന്നും  പോലീസ്കാരുടെ    സാന്നിദ്ധ്യത്തിൽ  പിതാവ്   കുട്ടികളെ  ഏറ്റെടുത്ത് ഇപ്പോൾ  സംരക്ഷിച്ച് വരുന്നു  എന്നും  അറിയാൻ  കഴിഞ്ഞു.

2 comments:

  1. എന്തു ചെയ്യാം! ബന്ധങ്ങല്‍ക്ക് വലിയ വിലയില്ലാത്ത കാലം

    ReplyDelete
  2. ആ കുഞ്ഞുങ്ങള്‍ക്ക്‌ നല്ലത് വരട്ടെ.

    ReplyDelete