Thursday, March 28, 2024

അത്താഴ ഓർമ്മകൾ

മുനിഞ്ഞ് കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ രാത്രി രണ്ട് മണി സമയത്ത് ഉമ്മ ഉരുട്ടി തന്ന ചോറ് ഉരുളകൾ  പാതി ഉറക്കത്തിൽ ഞാൻ വിഴുങ്ങിക്കൊണ്ടിരുന്നു.കണ്ണിലേക്ക് ഇഴഞ്ഞെത്തുന്ന ഉറക്കം ഒരു വശത്തും വിശപ്പിന്റെ ആന്തൽ മറുവശത്തും നിന്ന്  എന്നെ ഉറങ്ങിയും ഉണർത്തിയും പരവശനാക്കിയപ്പോൾ വേലിക്കൽ നിന്നും അത്താഴം കൊട്ടുകാരന്റെ അറബന കൊട്ട് ഉച്ചത്തിൽ കേട്ടതിനാൽ ഉറക്കം   ഓടി പോയി

നോമ്പ് കാലത്ത്  അലപ്പുഴ വട്ടപ്പള്ളിയിൽ അത്താഴം കൊട്ടുകാരൻ ഖാലിദിക്ക ഈണത്തിൽ ബൈത്തും  പാടി അറബനയും മുട്ടി ഉഷാർ ബാബാ ഉഷാർ“ എന്ന് പറഞ്ഞ് ആൾക്കാരെ വിളിച്ചുണർത്തുന്നത്  പതിവായിരുന്നല്ലോ.ഈ സേവനത്തിന് പ്രതിഫലമായി നോമ്പ്  ഇരുപത്തി ഏഴാം രാവിൽ ആൾക്കാർ അയാൾക്ക് കൈമടക്ക് നൽകാറുണ്ട്,

ഇന്ന് രാത്രിയിൽ മുൻ വശത്ത് ബെഞ്ചിലിരുന്ന ബാപ്പാ വിളിച്ച് പറഞ്ഞു “ ഞങ്ങൾ ഉണർന്ന് ഖാലിദേ!“

ഖാലിദിക്ക ബൈത്ത് പാടി കമ്പിക്കകത്ത് പറമ്പ് ലക്ഷ്യമാക്കി വേഗത്തിൽ പോയി. 

“അള്ളായും അവൻ തന്റെ റസൂലിനെ കഴിഞ്ഞുള്ള 

ഐനയിനിൽ മണി ആയ അതർപ്പ മോനേ.....! 

എന്ന ബൈത്ത് ഞാൻ സാകൂതം ശ്രദ്ധിച്ചു. ഞാൻ ഉമ്മായൊട് ചോദിച്ചു. അയാൾക്ക് പേടി ആകാതിരിക്കാനായിരിക്കും  ഉച്ചത്തിൽ പാടുന്നതല്ലേ ഉമ്മാ....?“

“ആരെ പേടിക്കാനാണെടാ....“

“ശെയ്ത്താനെ.....“ ഞാൻ പറഞ്ഞു.

എടാ  റമദാൻ നോമ്പ് തൊടങ്ങുമ്പോ അന്ന് തന്നെ എല്ലാ ശെയ്ത്താന്മാരേയും പടച്ചോൻ ചങ്ങലക്കിടും...പിന്നെവിടാ ശെയ്ത്താൻ....“!

ഓ! അതാണ് ഖാലിദിക്കാക്ക് പേടിയില്ലാത്തത്.....ഹദ്ദ് ശരി......

റേഷനരി ചോറ് ഉണ്ട് കഴിഞ്ഞ് ഞാൻ ചക്കര പാലിന് കാത്തിരുന്നു. തേങ്ങാ പാലിൽ ശർക്കര ചീവിയിട്ട് വാഴപ്പഴവുമായി ചേർത്ത് ഞെരടി ഉണ്ടാക്കുന്ന സ്വാദിഷ്ട പാനീയമായിരുന്നു ചക്കര പാൽ. അതാണ് നോമ്പ് അത്താഴത്തിന്റെ സ്പെഷ്യൽ ഐറ്റം. ദാരിദ്ര്യം കാരണം വല്ലപ്പോഴുമേ  അത് തയാറാക്കൂ.  അത്താഴത്തിന് ആ ഐറ്റം ഉണ്ടെന്ന് പറഞ്ഞ് എന്നെ മോഹിപ്പിച്ചാണ് ഉമ്മാ  ഉറക്കത്തിൽ നിന്നും ഉണർത്തിയത്. ഇനി നാളെ രാത്രിയിലേ എന്തെങ്കിലും വയറ് നിറയേ കഴിക്കാൻ തരുകയുള്ളൂ(. നോമ്പ് തുറ സമയം ഒരു ഈന്തപ്പഴമോ ഒരു വെള്ളയപ്പമോ മാത്രം. പകൽ മുഴുവൻ വിശന്നിരുന്നിട്ട്  സന്ധ്യക്ക് ആന വായിലമ്പഴങ്ങാ പോലെ അത് കഴിച്ചിട്ട് എന്ത് മെച്ചം... പുലർ കാലത്തെ ഈ ആഹാരം മാത്രമാണ് എരിയുന്ന വയറിന് ഒരു ആശ്വാസം. ചിലപ്പോൽ അതും കാണില്ല, അപ്പോൾ ഉമ്മായോട് ചോദിക്കും “ രാത്രീലും നോമ്പാണോ ഉമ്മാ......“

ചക്കര പാലും കുടിച്ച് കഴിഞ്ഞപ്പോൾ ഉമ്മ നിയ്യത്ത്  (പ്രതിജ്ഞ) പറഞ്ഞ് തന്നു.

ന ബൈത്തു സൗമഖദിൻ അൻ അദായി ഫർളു റമദാനീ ഹാദിഹീ സനദീ ലില്ലാഹീ ത ആലാ  പിന്നീട് അതിന്റെ മലയാള പരിഭാഷയും ഉരുവിടീക്കും( ഈ വർഷത്തെ  റമദാൻ മാസത്തിലെ  നിർബന്ധമാക്കപ്പെട്ട നാളത്തെ നോമ്പിനെ  സർവശക്തനായ ദൈവത്തിന് വേണ്ടി പിടിച്ച് വീടുവാൻ ഞാൻ കരുതി ഉറപ്പിക്കുന്നു)

നിയ്യത്ത് കഴിഞ്ഞപ്പോഴേക്കും  പമ്മി പമ്മി എത്തിയ ഉറക്കം എന്നെ ഏതോ മൂലയിലേക്ക് ഓടിച്ചു. അവിടെ ചുരുണ്ട് കൂടി കിടക്കുമ്പോൾ ദൂരെ നിന്നും ഖാലിദിക്കായുടെ അറബന മുട്ടും ഉഷാർ ബാബാ വിളിയും രാത്രിയുടെ നിശ്ശബ്ദതയിൽ ഒഴുകി എത്തി എന്നെ തഴുകി കൊണ്ടിരുന്നു

 പഴയ ഈ ഓർമ്മ ഇപ്പോൾ ഇവിടെ പങ്ക് വെക്കാൻ കാരണം റമദാൻ നോമ്പിനെ പറ്റിയും ഇഫ്ത്താറിനെ സംബന്ധിച്ചും പത്രങ്ങളുടെ വിശേഷാൽ പതിപ്പിൽ    വരുന്ന ഒരു ലേഖനത്തിലും മീനമാസത്തിലെ കത്തിക്കാളുന്ന വെയിലത്ത് ഉമി നീര് പോലും ഇറക്കാതെ പകലന്തിയോളം പശി ദാഹങ്ങളെ അടക്കി മനസ്സിനെ നിയന്ത്രിച്ച് കഴിയുന്ന പരിശീലനത്തെ പറ്റി  ഒരു വാക്ക് പോലും മിണ്ടാറില്ല    എന്നത് കൊണ്ടാണ് അതിലെല്ലാം റമദാനിലെ രുചികരമായ ഭക്ഷണങ്ങളുടെ രുചിയെ പറ്റിയുള്ള വാചക കസർത്തുകൾ മാത്രം. റമദാൻ നോമ്പ് എന്നാൽ തീറ്റ മൽസരം   എന്നായി പോയോ? അത് കാണുമ്പോൾ പണ്ടൊരു കാലത്ത് ഇങ്ങിനെയും നോമ്പുണ്ടായിരുന്നു എന്ന് പറയാൻ തൊന്നി.

ഇതു കൂടി വായിക്കുക: പ്രവാചക തിരുമേനി പലപ്പോഴും നോമ്പ് തുറന്നത് ഒരു കാ‍രക്കാ ചീന്ത് കൊണ്ട് മാത്രമായിരുന്നു.

No comments:

Post a Comment