Monday, October 3, 2022

മദ്ധ്യസ്തതാ ശ്രമ വേദിയിൽ

 കെ.എസ്സ്.ആർ.റ്റി.സി വനിതാ കണ്ടക്ടറുടെ കലിതുള്ളലും  ശകാര വർഷവും  വീഡിയോ കണ്ടപ്പോൾ  അസഹിഷ്ണതയും  കോപവും വന്നാൽ ആണായാലും പെണ്ണായാലും   സംസാരവും തുടർന്നുള്ള പ്രതികരണവും  എത്രമാത്രം  തരം താണ് പോകുമെന്നുള്ള സത്യം ഒന്ന് കൂടി  ബോദ്ധ്യപ്പെട്ടു. കഴിഞ്ഞ ദ്ദിവസം മറ്റൊരു സംഭവത്തിന് ഞാൻ ദൃക്സാക്ഷി ആയിരുന്നല്ലോ. ഉയർന്ന ബിരുദക്കാരിയായ  ഒരു യുവതിയുടെ കലി കയറിയ പെരുമാറ്റമായിരുന്നു അത്. മാന്യതയും സസ്കാരവും  തനിക്ക് ലഭിച്ചിരുന്ന വിദ്യാഭാസത്തിന്റെ  വിലയും കളഞ്ഞുള്ള തനി  തെരുവ് സസ്കാരമായിരുന്നു അന്ന് കണ്ടത്.

കോടതിയിൽ നിലവിലുള്ള വിവാഹ സംബന്ധമായ  കേസിലെ പരാതിക്കാരിയായിരുന്നു ആ യുവതി.  എതിർ കക്ഷി ഭർതൃ പിതാവും മാതാവും.  ആണ്. ഭർത്താവ് ജോലി സംബന്ധമായി  വിദേശത്തായതിനാൽ തന്റെ പിതാവിന് നിയമാനുസരണ മുക്ത്യാർ (പവർ ഓഫ് അറ്റോർണി) കോടതിയുടെ  അനുവാദത്തോടെ  നൽകി പിതാവ് കോടതിയിൽ അയാളെ പ്രതിധാനം ചെയ്തു.കേസിൽ ഭർത്താവിനെ കൂടാതെ മാതാ പിതാക്കളും കക്ഷികളായതിനാൽ സ്വന്ത നിലയിലും ആ മാതാ പിതാക്കൾക്ക് ഹാജരാകേണ്ട ബാദ്ധ്യത ഉണ്ടായിരുന്നു.

വിവാഹ സമയം തന്റെ രക്ഷകർത്താക്കൾ തനിക്ക് വേണ്ടി   നൽകിയ തുകയും സ്വർണാഭരണങ്ങളും ഭർത്താവിന്റെ മാതാ പിതാക്കളും ചേർന്നാണ് വാങ്ങിയതെന്ന  സാധാരണ വിവാഹ ബന്ധ കേസിലെ  ആരോപണം ഈ കേസിലും ഉണ്ടായിരുന്നു. മിക്കവാറും ഈ വക കേസിലെ സാമ്പത്തിക ആരോപണങ്ങൾ  ഭാഗികമായി ശരിയും ചിലതിൽ  പൂർണമായി  കളവുമായിരിക്കും. അഭിഭാഷാകന്റെ വാഗ്വിലാസമനുസരിച്ച്  തുക കൂടിക്കൊണ്ടേ ഇരിക്കും.  ഈ കേസിൽ ഒരു പൈസായും പെണ്ണീൽ നിന്നോ അവളുടെ രക്ഷ കർത്താക്കളിൽ നിന്നോ വാങ്ങിയിരുന്നില്ലെന്ന് മാത്രമല്ല സ്വർണം പൂർണമായി പെൺ കുട്ടി വീട് വിട്ട് പോകുമ്പോൾ കൂടെ കൊണ്ട് പോവുകയും ചെയ്തിരുന്നു എന്നത് തികച്ചും സത്യമായിരുന്നു. ഭർത്താവിന്റെ വീട്ടുകാർക്ക് പെണ്ണിന് മെഡിക്കൽ ബിരുദമുണ്ടായിരുന്നു എന്നത് തന്നെ  വലിയ  കാര്യമായി തോന്നിയിരുന്നു. കാരണം  ശുദ്ധ നാട്ടിൻ പുറക്കാരായിരുന്ന അവർക്ക് മരുമകൾ മെഡിക്കൽ ബിരുദക്കാരിയാണ് എന്നത് തന്നെ അവരുടെ സങ്കൽപ്പത്തിന് അപ്പുറമായിരുന്നുവല്ലോ. പത്ര പരസ്യം വഴിയായിരുന്നു വിവാഹാലോചന നടന്നിരുന്നത്.

 അവരുടെ വീട്ടിൽ  ഏതാനും ആഴ്ചകൾ മാത്രം താമസിച്ചിരുന്ന മരുമകളെ അവർ പൊന്ന് പോലെ നോക്കി. മകൻ വിദേശത്ത് ജോലിക്ക് പോയപ്പോൾ അന്ന് തന്നെ മരുമകളും അവളുടെ വീട്ടിലേക്ക് പോയി. കാരണം നഗര വാസിയായ അവൾക്ക് ഈ ഗ്രാമീണ ജീവിതം ഒട്ടും തന്നെ ഇഷ്ടപ്പെട്ടില്ല. സുന്ദരനും ഉയർന്ന ശമ്പളവുമുള്ള  ഭർത്താവിനെ മാത്രം ആവശ്യമുള്ള അവൾക്ക് മറ്റുള്ളവരെല്ലാം തനി പട്ടിക്കാട്ട്കാരായിരുന്നു.

പൂർണമായും തന്റെ വരുതിയിൽ ഭർത്താവ് കഴിയണമെന്ന് നിർബന്ധമുള്ള  പെൺകുട്ടിക്ക് കുറച്ച് നാൾ കഴിഞ്ഞപ്പോൾ  ഭർത്താവിന് മറ്റേതോ പെൺകുട്ടിയുമായി ബന്ധമുണ്ടെന്നും അതല്ലാ സത്യമെങ്കിൽ  ജോലി ഉപേക്ഷിച്ച് തന്റെ വീട്ടിൽ വന്ന് താമസിക്കണമെന്നും അയാൾക്ക് ജോലി താൻ തരപ്പെടുത്തി നാട്ടിൽ കൊടുത്തു കൊള്ളാമെന്നുമുള്ള പെൺകുട്ടിയുടെ  ആവശ്യത്തിന്. ഭർത്താവ് വഴങ്ങിയില്ലെന്ന് മാതമല്ല പെൺ കുട്ടിയുടെ ഫോൺ വഴിയുള്ള ഒരു സംഭാഷണത്തിനും പ്രതികരിക്കുകയോ മറുപടി പറയുകയോ ചെയ്തില്ല. ഫോണിൽ അവളെ ബ്ളോക്ക് ചെയ്യുകയും ചെയ്തു. കാരണം അയാൾ ആ ചുരുങ്ങിയ കാലം കൊണ്ട് അത്രത്തോളം ശകാരവും വ്യാജ ആരോപണങ്ങളും ഭാര്യയിൽ നിന്നും കേട്ടിരുന്നു. അങ്ങിനെയാണ് പെൺകുട്ടി  കോടതിയിലെത്തുന്നത്. 

ഏത് ദാമ്പത്യ ബന്ധ കേസും കോടതിയി ൽ വരുന്നത് ആദ്യമേ തന്നെ മീഡിയേഷന് ശ്രമിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശമുള്ളതിനാൽ  അതിനായി തയാറാക്കിയ മീഡിയേഷൻ സെന്ററിൽ കക്ഷികൾ നിർബന്ധ്മായി പങ്കെടുത്തേ മതിയാകൂ. അങ്ങിനെയാണ് നമ്മുടെ  കക്ഷികളും മീഡിയേറ്ററുടെ മുമ്പിലെത്തുന്നത്.

കോടതിയുടെ മീഡിയേറ്ററല്ലേ എന്നുള്ള ഉൾഭയത്താൽ നമ്മുടെ ഗ്രാമ വാസികൾ ഭവ്യതയോടെ  പെരുമാറിയപ്പോൾ നഗര വാസിയായ പരാതിക്കാരി അവരെ അങ്ങ് തേച്ചൊട്ടിച്ചു. വായിൽ തോന്നിയതെല്ലാം  അവൾ ആ മാതാ പിതാക്കളെ പറഞ്ഞു. അവരുമായുള്ള ബന്ധത്താൽ അവളുടെ എല്ലാ അഭിമാനവും നഷ്ടമായെന്നും അവളുടെ കുടുംബത്തിലെ മറ്റംഗങ്ങൾക്ക് വിവാഹാലോചന പോലും ഈ വിവാഹ ബന്ധം കാരണത്താൽ  ഇപ്പോൾ വരുന്നില്ലെന്നും മറ്റും അവൾ തന്മയത്തൊടെ അവതരിപ്പിച്ചു. ഇടക്ക് ആ പിതാവ് എന്തോ മറുപടി പറയാൻ ഒരുങ്ങിയപ്പോൾ അവൾ  അതെല്ലാം തടഞ്ഞു  ഹിസ്റ്റീരിയാ ബാധിതയെ പോലെ  പെരുമാറി.. മീഡിയേറ്റർ കഴിവതും നിശ്ശബ്ദയായിരുന്നു. അവർക്കറിയാം അവർ എന്തെങ്കിലും പ്രതികരിച്ചാൽ പെൺകുട്ടി പ്രകോപിതയാകുമെന്നും രംഗം വഷളാകുമെന്ന്.

 കൂടുതൽ മദ്ധ്യസ്തതാ ശ്രമത്തിനായി മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിയപ്പോൾ പുറത്തിറങ്ങി വന്ന  പാവം കക്ഷികൾ എന്നോട് ചോദിച്ചു  ഇതാണോ സാറേ മദ്ധ്യസ്തതാ ശ്രമമെന്ന്.... അവരുടെ ചോദ്യം ന്യായമാണ്. ഞാൻ അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയും അടുത്ത അവധിക്ക് എങ്ങിനെ വിഷയം കൈ കാര്യം ചെയ്യണമെന്നു അവരെ പഠിപ്പിക്കുകയും ചെയ്തു. 

അൽപ്പം കഴിഞ്ഞ് ഞാൻ ആ മീഡിയേറ്ററെ കണ്ടു ചോദിച്ചു, “ മാഡം ആ പെൺകുട്ടിയെ അൽപ്പം നിയന്ത്രിച്ച് കൂടായിരുന്നോ എന്ന്. അതിന് അവർ ചിരിച്ച് കൊണ്ട് പറഞ്ഞു “വടക്കൊരു സ്ഥലത്ത് ഉയർന്ന പോലീസ് ഓഫീസറുടെ മുമ്പിൽ വെച്ച്  മദ്ധ്യസ്തതാ ശ്രമത്തിനിടയിൽ ഭാര്യ പ്രകോപിതയായി ഭർത്താവിന്റെ കരണത്തടിച്ചു, അതിനെ ചൊല്ലി ആ പോലീസ് ഓഫീസർ അവളെ ശകാരിച്ചു,  ശകാരം കേട്ട പെൺകുട്ടി വീട്ടിൽ പോയി തൂങ്ങി, മീഡിയാ വിഷയം ഏറ്റെടുത്തു വികാര നിർഭരമായ ലേഖനങ്ങളും ചാനൽ ചർച്ചകളും സ്പഷ്യൽ അന്വേഷണ റിപ്പോർട്ടുകളും  നാട്ടിൽ പരന്നൊഴുകി. പോലീസ്കാരൻ സസ്പൻഷനിലും  ഭർത്താവും കുടുംബവും ഇരുമ്പഴിക്കുള്ളിലും ആയിട്ടും ചാനലുകളിലെ ശൗര്യം കുറഞ്ഞിരുന്നില്ല. അത് കൊണ്ട് സാറേ ഇപ്പോഴത്തെ പെൺകുട്ടികളുടെ പ്രതികരണം കണ്ട് പ്രതിഷേധിക്കാൻ ഇറങ്ങി തിരിച്ചാൽ പണി പശുവിൻ പാലിൽ കിട്ടും.....“ ശരിയാണ് പക്വതയും പാകതയും വന്ന ആ സ്ത്രീ പറഞ്ഞത് കാലത്തെ ശരിക്കും പഠിച്ചിട്ട് തന്നെയാണ്.

വനിതാ കണ്ടക്ടറുടെ ബസ്സിലെ ശകാര വീഡിയോ കണ്ടപ്പോൾ ആ മീഡിയേറ്റർ പറഞ്ഞത് എനിക്ക് ശരിക്കും ബോദ്ധ്യപ്പെട്ടു.

No comments:

Post a Comment