Saturday, July 2, 2022

പേ വിഷ ബാധ

 പേ വിഷ ബാധയേറ്റ് സംസ്ഥാനത്ത് ആറ് മാസത്തിനുള്ളീൽ മരിച്ചത് 13 പേരാണ്. ഇതിൽ പലരും പേ വിഷ ബാധക്കെതിരെ  കുത്തിവെയ്പ് നടത്തിയവരാണ്`. അവസാനം മരിച്ച പെൺകുട്ടി  കൃത്യമായി നാല് തവണകളിലായി  കുത്തി വെയ്പ് നടത്തിയിരുന്നു. എന്നിട്ടും  മരണം സംഭവിച്ചു.

പതിവ് പോലെ  സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പേ വിഷ ബാധക്കെതിരെ ആന്റി റാബിസ് വാക്സിൻ ആണ്.നൽകുന്നത്. ഇൻഡ്രാ ഡെർമൽ  എന്ന ഈ രീതി കുത്തിവെയ്പ്പ് ചർമത്തിനുള്ളിലാണ് നടത്തേണ്ടത്. ഞരമ്പിലോ മസിലിലോ ആണ് ഈ കുത്തി വെയ്പ്പെങ്കിൽ അത് പ്രയോജനപ്പെടുകയില്ലാ.  അങ്ങിനെ വല്ല നടപടി പിശക് സംഭവിച്ചിട്ടുണ്ടോ  എന്നും പരിശോധിക്കുമത്രേ. അപ്പോൾ ഇതിനെ പറ്റി ഒട്ടും ഗ്രാഹ്യമില്ലാത്തവരാണോ ഈ കുത്തിവെയ്പ്പ് കൈകാര്യം ചെയ്യുന്നത്?  അങ്ങിനെയെങ്കിൽ തന്നെയും  ഒന്നോ രണ്ടോ എണ്ണം കൈ പിശക് സംഭവിച്ചെന്നിരിക്കട്ടെ. പക്ഷേ 13 എണ്ണത്തിലും തെറ്റ് സംഭവിക്കുമോ?

ആദ്യം ചെയ്യേണ്ടത് വാക്സിന്റെ ഗുണ  മേന്മയും  പിന്നെ കാലാവധി തീയതിയുമാണ് പരിശോധിക്കേണ്ടത്. അത് ആര് പരിശോധിക്കും എന്നിടത്താണ് കൗതുകം. നിയമ പരമായ നടപടികൾ പൂർത്തീകരിച്ചാണ് ബന്ധപ്പെട്ട വകുപ്പ് മരുന്നുകൾ വാങ്ങേണ്ടത്. എന്തെങ്കിലും തകരാറ് സംഭവിക്കുമ്പോൾ വാങ്ങിയവർ തന്നെ ആ മരുന്നിന്റെ ഗുണ നിലവാരം പരിശോധിക്കുന്നതിലെ  ന്യായീകരണം എന്താണാവോ? പ്രതിയെ തന്നെ കുറ്റം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയത് പോലെ ആവില്ലേ ആ അന്വേഷണം. ഈ സംശയം ശരിയാണെന്ന് തെളീയിക്കുന്ന വിധം ആരോഗ്യ വ്കുപ്പിൽ നിന്നും ഇന്നത്തെ പത്രത്തിൽ ഒന്ന് രണ്ട് വാർത്താ ശകലങ്ങൾ കാണപ്പെടുകയുണ്ടായി. (ഒന്ന്) മരുന്നിന്റെ ഗുണ നിലവാരം കുഴപ്പമൊന്നുമില്ല പോലും.. അതിന് പിൻ താങ്ങുന്ന ന്യായീകരണമാണ് രസാവഹം.  കൂടെ കടി കൊണ്ടവർക്ക് കുത്തി വെച്ചിട്ടുണ്ട് അവർക്ക്  കുഴപ്പമൊന്നുമില്ലത്രേ! ഓരോരുത്തർക്കും  ഓരോ സമയത്താണ് രോഗ ആക്രമണമെന്നും  അതും വൈറസ്  ബാധ എത്രത്തോളം എന്നതിനെ ആശ്രയിച്ചിരിക്കും രോഗ ആക്രമണമെന്നും ഏത് കൊച്ച് കുട്ടിക്കും അറിയാം.  അത് കൊണ്ട് രോഗം രണ്ടാമത്തെ കക്ഷിക്ക് വരാത്തത് കൊണ്ട് മരുന്ന്് ഭദ്രമാണന്ന് പറയുന്നതിന്റെ ലോജിക്ക് എന്താണ്?. ഒരു പക്ഷേ കുത്തി വെയ്പ്പ് നടത്തിയില്ലെങ്കിലും അവർക്ക് രോഗാക്രമണം ഉണ്ടാവില്ലെങ്കിലോ?

മറ്റൊരു ന്യായീകരണം  മുറിവ് ആഴത്തിലുള്ളതാണെങ്കിൽ വൈറസ് പെട്ടെന്ന് വ്യാപിക്കുമെന്നും കുത്തിവെയ്പ്പെടുത്താലും പ്രതിരോധിക്കാൻ കഴിയില്ല പോലും. പട്ടി എപ്പോഴും ഓടി വന്ന് ഉമ്മ വെച്ചേച്ച് പോവുകയുള്ളുവോ? അതിന് മാത്രമേ ഈ വാക്സിൻ ഫലപ്രപ്രദമാവുകയുള്ളൂവെന്നാണോ വകുപ്പ് പറയുന്നത്. ഒന്നോ രണ്ടോ കേസുകളിൽ ഈ  മുടന്തൻ ന്യായങ്ങൾ ഉപയോഗിക്കാം. പക്ഷേ ഇത്രയുമെണ്ണത്തിനും ഈ ന്യായീകരണ്മ് ഏക്കുമോ?

അന്വേഷണത്തിൽ ആദ്യം ഉൾപ്പെടുത്തേണ്ട വിഷയം മരുന്നിന്റെ ഗുണ നിലവാരം തന്നെയാണെന്ന് ഉറപ്പ്. ഇന്ന് കമ്പോളത്തിൽ ചാത്തൻ കമ്പനികളും അവരുടെ ഉൽപ്പന്നങ്ങളും  ധാരാളം ഉണ്ടെന്ന് മെഡിക്കൽ  രംഗത്തുള്ളവർക്ക് നല്ല വണ്ണം അറിയാവുന്ന വസ്തുതയാണ്. അങ്ങിനെയിരിക്കവേ മരുന്നിന്റെ  ഗുണ നിലവാരം അന്വേഷിക്കുന്നത് സംസ്ഥാനത്തിന് പുറത്ത് ഏതെങ്കിലും  പരിശോധകരെ കൊണ്ടാവുന്നതല്ലേ  ഉത്തമം. 

പൊതുജനത്തിന്റെ  ആയുസ്സിന്റെ പ്രശ്നമാണ്. പട്ടിയെ ഇല്ലാതാക്കാൻ നിയമമില്ല. മരുന്നെങ്കിലും നല്ലവണ്ണം ടെസ്റ്റ് ചെയ്തിട്ട്  ഉപയോഗിക്കാൻ കൊടുക്കുന്നതല്ലേ ന്യായം.

No comments:

Post a Comment