Monday, August 10, 2020

മനസ്സിൽ ഇരുട്ട് നിറച്ചവർ.

ഒരു വശത്ത് മരണ ഭീതി പരത്തി കോവിഡ്. പിന്നൊരു വശത്ത് എല്ലാം നഷ്ടപ്പെടുത്തി  പെരുമഴയും കാറ്റും. ഇനിയും മറ്റൊരു ഭാഗത്ത്  ഉരുൾ പൊട്ടി, ഉറങ്ങാൻ കിടന്നവർ  എന്നെന്നേക്കും ഉറങ്ങി പോയ പ്രകൃതി ദുരന്തം , ഇനി ഒരിടത്ത്  സ്വന്തം നാട് തൊട്ട് തൊട്ടില്ലാ എന്ന അവസ്ഥയിൽ ആകാശത്ത് നിന്നും ഭൂമിയിലെത്തിയപ്പോഴുണ്ടായ വിമാന ദുരന്തം  . അങ്ങിനെ എല്ലാ തരത്തിലും വിധത്തിലും മനുഷ്യ ജീവിതം ഇത്രക്കേ ഉള്ളൂ എന്ന്  പ്രകൃതി മനുഷ്യനെ ബോദ്ധ്യപ്പെടുത്തിയിട്ടും  മനുഷ്യൻ പഠിക്കുന്നില്ലാ എന്ന് ഫെയ്സ്ബുക്കിലെ ചില കുറിപ്പുകൾ നമ്മെ ചൂണ്ടിക്കാണിക്കുന്നു. മനസ്സിൽ നിറയെ ഇരുട്ട് നിറച്ചവർ  ഇപ്പോഴും മദിച്ച് വാഴുകയാണ്.
എന്നാണിവർ നന്നാവുക?.
 എന്റെ മതവും വിശ്വാസവും എനിക്ക് വലുതാണ്. പക്ഷേ ഞാൻ അതിൽ അഭിരമിക്കുന്നതോടൊപ്പം ഞാൻ അല്ലെങ്കിൽ ഞങ്ങളുടെ മതവും വിശ്വാസവും പരിപാലിക്കുന്നവർ മാത്രം ഈ ഭൂമിയിൽ മതിയെന്നും അല്ലാത്തവർ  വെറും  നികൃഷ്ടരാണെന്ന കാഴ്ചപ്പാടിൽ ഗർവോടെ പെരുമാറുകയും ചെയ്യുന്നവർ ഇരുട്ടിന്റെ സന്തതികൾ തന്നെയാണ്, അവർ ഏത് മതക്കാരായാലും ശരി.
ഒരാൾ ദുരന്തത്തിലാകുമ്പോൾ അവൻ മറ്റവനാണ് അങ്ങിനെയും കുറേ ചാകട്ടെ എന്ന് കരുതി  മാറി പോകുന്നവൻ ഏത് മതത്തിൽ പെട്ടവനായാലും മനുഷ്യനല്ല, അവൻ നരഭോജിയേക്കാളും അധമനാണ്.
അന്യ ദു:ഖത്തിൽ  കരുണ കാണിക്കാത്തവൻ  ഏത് മത വിശ്വാസിയായാലുമെന്താണ് പ്രയോജനം.
ഉത്തരേന്ത്യയിലെ  വർഗീയത ഇവിടെ ഇല്ലല്ലോ എന്ന് സമാശ്വസിച്ചിരുന്നു. ചെറുപ്പത്തിൽ നാനാ ജാതി മതസ്തരും ഒന്നിച്ചിരുന്ന് പള്ളിക്കൂടങ്ങളിൽ ഇടപഴകിയിരുന്നത്  മുതിർന്ന് പ്രായം ചെന്നിട്ടും മറക്കാതെ പഴയ ആ സൗഹൃദം എപ്പോഴും മനസ്സിൽ നില നിർത്തി പോന്നവരായിരുന്നു നമ്മൾ. ബാല്യകാല സുഹൃത്തുക്കളെ  വർഷങ്ങൾക്കു ശേഷം കാണുമ്പോൾ “ എവിടെ ആണെടോ താനിപ്പോൾ“ എന്ന് തോളിൽ തട്ടി ചോദിക്കുന്ന നല്ല സംസ്കാരത്തിലായിരുന്നു നമ്മൾ.
 പണ്ട് കാലത്തും മനസ്സിൽ ഇരുട്ട് നിറച്ചവർ ഉണ്ടായിരുന്നിട്ടും അവർ തുച്ഛത്തിൽ തുഛമായിരുന്നു. അയൽ വാസിയുടെ ആഹാരം പങ്കിട്ടും അവന്റെ സുഖ ദു:ഖങ്ങളെ തന്റേതായി കണ്ടും നാം കാലം പോക്കി. അന്നും എല്ലാവരും മത വിശ്വാസികളായിരുന്നു. പക്ഷേ ആ മത വിശ്വാസം അപരനെ ആശുപത്രിയിൽ കൊണ്ട് പോകാൻ സഹായിക്കാനും അവന്റെ വീട്ടിലെ എല്ലാ അടിയന്തിരങ്ങളും നമ്മുടേതെന്ന പോലെ ചുമതലയേറ്റാനും  പ്രേരിപ്പിക്കുന്നതായിരുന്നു. അവന്റെ പുര ഓല മേയുന്നതും നമ്മൾ എല്ലാവരും ചേർന്നായിരുന്നു. അന്ന് സമ്പത്തും പണക്കൊഴുപ്പും കുറവായിരുന്നു, പട്ടിണി കൂടെ ഉണ്ടായിരുന്നു. ഇന്ന് സമ്പത്തിന്റെ ആധിക്യത്തിൽ പട്ടിണി എന്തെന്ന് ആർക്കുമറിയാത്ത സ്തിതി വന്നത് കൊണ്ടാണോ ഈ അഹങ്കാരം.
മനസ്സിലെ ഇരുട്ട് മാറ്റി മനുഷ്യനെ മതം കൊണ്ട് വേർ തിരിക്കാതെ മനുഷ്യനെ മനുഷ്യനായി കാണാനുള്ള സന്മനസ്സ് ഉണ്ടാകാത്തിടത്തോളം ഇനിയും പല ദുരന്തങ്ങൾ വഴി പ്രകൃതി നമ്മളെ നേരെയാക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുമെന്ന് കാലം സാക്ഷി.

No comments:

Post a Comment