Sunday, September 15, 2019

തൊട്ടിയിൽ ചാടികൾ

എല്ലാവർക്കും ഓണ അവധി ദിവസങ്ങൾ  സന്തോഷകരമായി അനുഭവപ്പെടുമ്പോൾ  കുറച്ച് കാലങ്ങൾക്ക് മുമ്പ് വരെ ചിലർക്ക്  ഈ ദിവസങ്ങൾ  ദു:ഖകരമായിരുന്നു.
പതിറ്റാണ്ടുകൾക്ക് മുമ്പ്  നമ്മുടെ നാട്ടിൽ  ദാരിദ്ര്യം  കൊടി കുത്തി വാഴ്ന്നിരുന്ന  ദിവസങ്ങളിൽ തെരുവ് കുട്ടികൾ എന്നൊരു വിഭാഗം  ഉണ്ടായിരുന്നു.  അവർക്ക് മാതാപിതാക്കൾ ഉണ്ടായിരുന്നിരിക്കാം  ഇല്ലാതിരുന്നിരിക്കാം. അവരുടെ ലോകം തെരുവിൽ നിറഞ്ഞ് നിന്നു. ജോലിക്ക് വേണ്ടി മുതിർന്നവർ തന്നെ പരക്കം പായുമ്പോൾ കുട്ടികൾക്ക് എവിടെ നിന്ന് ജോലി ലഭിക്കാനാണ്. കിട്ടുന്നിടത്ത് നിന്ന് കൈ നീട്ടി വാങ്ങി കഴിച്ച് പീടിക തിണ്ണയിൽ അന്തി ഉറങ്ങിയിരുന്ന വിഭാഗത്തിൽ പെട്ട ഇവരെ പഴയ ബ്ളാക്ക് ആൻട് വൈറ്റ് സിനിമകളിൽ  നമ്മൾ കണ്ടിരുന്നു.
അവരുടെ ആഹാരത്തിന്റെ പ്രധാന ഉറവിടം ഹോട്ടലുകളുടെ പുറക് വശത്തെ എച്ചിൽ തൊട്ടികളായിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നവർ ഉഛിഷ്ടം ഈ തൊട്ടികളിൽ കൊണ്ട് കളയും. ആ എച്ചിലായിരുന്നു തെരുവ് കുട്ടികളുടെ  ആഹാരം. അന്ന് മിക്ക ഹോട്ടലുകളിലും ഊണീന് വാഴയില ആയിരുന്നു ഉപയോഗിച്ചിരുന്നത്. ആ വാഴയില  ഊണ് കഴിഞ്ഞ് എച്ചിലുമായി കൊണ്ട് കളയുന്നത് കൈവശപ്പെടുത്താൻ  തെരുവിന്റെ ഈ സന്തതികൾ തെണ്ടി പട്ടികളുമായി വരെ  അടിപിടി കൂടി.
തുടർച്ചയായി ഓണ അവധി വരുമ്പോൾ അന്ന് മിക്കവാറും ഹോട്ടലുകളും അടച്ചിടും. ആ ദിവസങ്ങളിൽ  തെരുവിലെ കുട്ടികൾ മുഴു പട്ടിണിയിലുമാകും.അങ്ങിനെ മറ്റുള്ളവർക്ക് സന്തോഷകരമായ ദിനങ്ങൾ അവർക്ക് ദു:ഖകരമായി തീർന്നു.
ഇങ്ങിനെയൊരു കാലം പിൽക്കാല സമ്പൽ സമൃദ്ധിയാൽ  മെച്ചപ്പെടുകയും  എച്ചിൽ തൊട്ടികൾ തന്നെ  ഇല്ലാതാവുകയും തെരുവിലെ  സന്തതികൾ എന്നൊരു വിഭാഗം തന്നെ  മറഞ്ഞ് പോകുകയും ചെയ്തു. നമ്മുടെ നാടിന്റെ   അഭിവൃദ്ധിയും ഗൾഫ് പണത്തിന്റെ സാന്നിദ്ധ്യവും പ്രതിശീർഷ വരുമാനത്തിന്റെ വളർച്ചയുമാണ് അതിന് കാരണമായത്.
ഇപ്പോൾ പടി പടിയായി  തളർന്ന് കൊണ്ടിരിക്കുന്ന  നമ്മുടെ  സാമ്പത്തികാവസ്ഥ  പൊതുവേ നാട്ടിൽ മുരടിപ്പും മാന്ദ്യവും  സൃഷ്ടിക്കുമ്പോൾ  അൽപ്പ കാലത്തിനുള്ളീൽ  തന്നെ നമ്മുടെ നാട് പഴയ എച്ചിൽ തൊട്ടി കാലത്തേക്ക് തിരിച്ച് പോകുമോ എന്ന്  ഭയ ക്കേണ്ടിയിരിക്കുന്നു.

No comments:

Post a Comment