Friday, September 8, 2017

വില്ലേജാഫീസിൽ ആത്മഹത്യ ഉണ്ടാകുന്നതെങ്ങിനെ?

ആര് ഭരിച്ചാലും  ഒരിക്കലും ശരിയാവാത്ത  ചിലരുണ്ട്, സർക്കാർ സർവീസിലെ ചില  ജീവനക്കാർ പ്രത്യേകിച്ചും വില്ലേജാഫീസിലെ  ചിലർ. (എല്ലാവരും അങ്ങിനെയല്ല)
വില്ലേജാഫീസറെ സമീപിച്ച് കാര്യം നടക്കാതെ വന്ന് തൂങ്ങി മരിക്കുന്നത് എന്ത് കൊണ്ടാണെന്ന് ഇപ്പോൾ എനിക്കറിയാം.
സമൂഹത്തിന്റെ നന്മക്കായി  ശമ്പളം നൽകി  ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്  പൊതു ജനങ്ങളെ  നിയമ വിധേയമായി സഹായിക്കാൻ മാത്രമാണ്. ആ നിയമ ത്തിനെ സംബന്ധിച്ച് മേലധികാരികളോട് സംശയം ചോദിക്കാനെന്ന ഭാവേനെയും നിയമത്തിൽ അജ്ഞത നടിച്ചും   ഫയലുകൾ വെച്ച് താമസിപ്പിച്ച് പൗരനെ ദ്രോഹിക്കുക എന്നത് സ്ഥിരം സ്വഭാവമാക്കിയ ചില ജീവനക്കാരുണ്ട്. അവരെ  മേലധികാരികൾക്ക് ഒരു  പുല്ലും ചെയ്യാൻ കഴിയില്ല.
അനസ് (പേര് യഥാർത്ഥമല്ല) വർഷങ്ങൾക്ക് ശേഷം ഗൾഫിൽ നിന്നും തിരികെ വന്നത്  രോഗിയായതിനാലായിരുന്നു. ഇപ്പോൾ  നിത്യചെലവുകൾക്ക് വക കണ്ടെത്താൻ പോലും  കഴിയാത്ത അവസ്ഥയിലാണ്.
 മാതാ പിതാക്കളുടെ പേരിലുണ്ടായിരുന്ന സ്വത്തിന്മേൽ അനസിനും സഹോദരങ്ങൾക്കും അവകാശമുണ്ട്. ഒരു സഹോദരിയുടേതൊഴികെ  ബാക്കി സഹോദരങ്ങളുടെ ഓഹരികൾ ഗൾഫിൽ ജോലി ഉണ്ടായിരുന്ന കാലത്ത് അനസ് വിലയായി എഴുതി വാങ്ങി. സഹോദരി വസ്തു ഓഹരി ചെയ്യാൻ സമ്മതിക്കുകയുമില്ല, വിട്ടു തരികയുമില്ല. ഗതി കെട്ടപ്പോൾ അനസ് സ്ഥലം മുൻസിഫ്ഫ് കോടതിയിൽ വസ്തു വീതം വെച്ച് കിട്ടുന്നതിന് കേസ് ഫയൽ ചെയ്തു. അയാൾ ഗൾഫിലായിരുന്നപ്പോൾ ലീവിന് വന്നപ്പോഴാണ് കോടതിയെ സമീപിച്ചത്. നീണ്ട വർഷങ്ങളുടെ വ്യവഹാര നടത്തിപ്പിന് ശേഷം തന്റെ അവകാശം സ്ഥാപിച്ച്   ആദ്യം പ്രാരംഭ വിധിയും  പിന്നീട് ഫൈനൽ വിധിയും സമ്പാദിച്ച്  വിധി നടത്തി കിട്ടാൻ വീണ്ടും കോടതിയിൽ നിന്നും  ഉത്തരവ് വാങ്ങി. ഈ കാലമത്രയും സഹോദരി വക്കീലിനെ വെച്ച്  അനസിന്റെ കേസ് പരാജയപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നും നിരീക്ഷിക്കുക. അവസാനം കോടതിയിൽ നിന്നും മുൻസിഫ് അധികാരപ്പെടുത്തിയ ആമീൻ വസ്തു അളവുകാരനുമായി  സ്ഥലത്തെത്തി കോടതി ഉത്തരവിൻ പ്രകാരം വസ്തു അളന്ന് തിരിച്ച് അനസിന്റെ ഭാഗം വസ്തു വേർ തിരിച്ച് ആ വസ്തുവിൽ അനസിന്റെ നിയമാനുസരണമായ അവകാശം കൂട്ടായ വസ്തുവിൽ നിന്നും വേർപെടുത്തി വിട്ടൊഴിപ്പിച്ച്  കൈവശപ്പെടുത്തി കൊടുത്തു. ഇതിനായി  ആമീൻ റിപ്പോർട്ടും പ്ലാനും തയാറാക്കി കോടതിയിൽ സമർപ്പിച്ചപ്പോൾ കേസ് തീർന്നു എല്ലാം ശരിയായി. പക്ഷേ ഇനിയാണ് അനസിന്റെ നിർഭാഗ്യം ആരംഭിക്കുന്നത്.
തന്റെ പേരിൽ കോടതിയിൽ നിന്നും  കൈവശപ്പെടുത്തി തന്ന വസ്തു  പോക്ക് വരവ്  ചെയ്യാൻ  (മ്യൂട്ടേഷൻ) വില്ലേജാഫീസിൽ ചെന്ന അനസിനോട്  സഹോദരി കൂടി വന്നാലേ പോക്ക് വരവ് ചെയ്തു കൊടുക്കൂ എന്നും  ( വർഷങ്ങൾ കേസ്  നടത്തി എതിർത്ത സഹോദരിയുടെ കാര്യമാണ് പറയുന്നത്) അല്ലെങ്കിൽ പോക്ക് വരവ് ചെയ്ത് കൊടുക്കണമെന്ന് കോടതിയിൽ നിന്നും ഉത്തരവ് വാങ്ങി ചെല്ലണമെന്നും, അതുമല്ലെകിൽ  കോടതിയിൽ നിന്നും വില്ലേജാഫീസറെ അറിയിക്കണമെന്നും  ഇങ്ങിനെ ഓരോ കുതർക്കങ്ങളാണ്  നേരിട്ടത്.  ഇതിനിടയിൽ ഒരു ജീവനക്കാരി പറഞ്ഞുവത്രേ! അഥവാ പോക്ക് വരവ് ചെയ്താലും ഈ വസ്തു വെച്ച്  ലോൺ തരാൻ ബാങ്ക്കാർ മടിക്കുമെന്ന്. അതായത് കോടതി വിധിക്ക് പുല്ല് വിലയെന്ന്.
 അയാൾ ദിവസങ്ങൾ ആഴ്ചകൾ വില്ലേജാഫീസിൽ കയറി ഇറങ്ങി നടന്നു. കേസിന്റെ പ്രാരംഭ വിധിയും അവസാന വിധിയും  ആമീന്റെ  റിപ്പോർട്ടും സർട്ടിഫൈഡ് കോപ്പി അനസ് ഹാജരാക്കിയിരുന്നത്  വായിച്ച വില്ലേജാഫീസർ  തനിക്ക് കുരുക്കുണ്ടാകാതിരിക്കാൻ ആവശ്യത്തിന് സംശയങ്ങൾ കുത്തിക്കുറിച്ച് ഫയൽ താലൂക്കാഫീസിലേക് അയച്ചു. താലൂക്ക് ആഫീസിൽ സംശയം ദൂരീകരിക്കാൻ സർകാർ വക്കീലിന്റെ അഭിപ്രായത്തിനായി ഫയൽ അവിടെക്ക് അയച്ചു. ഫയൽ ഇപ്പോൾ സർക്കാർ വക്കീലാഫീസിൽ ഉറക്കത്തിലാണ്. നീണ്ട വർഷങ്ങളുടെ അനുഭവത്തിൽ നിന്നും എനിക്കറിയാവുന്ന ഒരു വസ്തുതയുണ്ട്. വസ്തു ഒഴിപ്പിച്ച് കൊടുത്ത  ആമീന്റെ റിപ്പോർട്ടും ബന്ധപ്പെട്ട വിധി ന്യായവും ഉണ്ടെങ്കിൽ ആ വസ്തു പോക്ക് വരവ് ചെയ്തു കൊടുക്കാം.  ഇതിനു മുമ്പ് ഏറെ കേസുകളിൽ ഞാൻ അത് കണ്ടിട്ടുണ്ട് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. എല്ലാ വില്ലേജാഫീസറന്മാരും ഇതറിയുന്നുമുണ്ട്.
ഫയൽ തള്ളി തന്നാൽ അടുത്ത നടപടിയിലേക്ക് കടക്കാം, അത് തള്ളി തരുകയുമില്ല.  ഇതിന് വേണ്ടി ഒരു പൈസാ  അവിഹിതമായി നൽകരുതെന്ന് ഞാൻ അനസിനോട് കർശനമായി പറഞ്ഞിട്ടുണ്ട്.
  വില്ലേജാഫീസിൽ ന്യായമായ കാര്യം നടക്കാതിരുന്നപ്പോൾ മുമ്പ് നടന്നത് ഒന്നുകിൽ ആത്മഹത്യ ചെയ്യുകയോ  അല്ലെങ്കിൽ വില്ലേജ്  ആഫീസിന് തന്നെ പടക്കം വെക്കുകയോ അതുമല്ലെങ്കിൽ ആ വില്ലേജാഫീസറുടെ ചെകിട്ടിൽ പടക്കം പൊട്ടിക്കുകയോ തുടങ്ങിയ കാര്യ പരിപാടികളാണ്.
അനസ് ഇതൊന്നും ചെയ്യാതെ കാത്തിരിക്കുകയാണ്. അവസാനം  എന്താകും ഫയലിന്റെ തീർപ്പ്  എന്നറിയാൻ.

No comments:

Post a Comment