Sheriff Kottarakara
  • HOME
  • Blog School
  • Directory
  • Facebook
  • Photography
  • Blogger
  • Wordpress

Saturday, May 18, 2013

പഴയ മൊല്ലാക്കായും പുതിയ ഉസ്താദ്മാരും






ബാല്യ കാലത്തിൽ മത  പഠനത്തിന്റെ ആദ്യാക്ഷരങ്ങൾ  ചൊല്ലിതന്ന ഉസ്താദുമാരും പള്ളി അഥവാ  ഓത്ത്പുരയും അന്ന്  അവിടെ ഉണ്ടായിരുന്ന  സഹപാഠികളും  പലപ്പോഴും ഓർമ്മകളിലേക്ക്  കടന്നു  വരാറുണ്ട്.  ഇന്നും  എല്ലാവരുടെയും  ചുണ്ടിൽ തേനിറ്റിക്കുന്ന ആ  ഈരടികൾ  എങ്ങിനെ നമുക്ക്  മറക്കാൻ  കഴിയും?



“
ഓത്ത് പള്ളിയിൽ  അന്ന് നമ്മൾ
പോയിടുന്ന  കാലം….”

 
കഴിഞ്ഞുപോയ ആ  കാലഘട്ടങ്ങളിലെ കഥകളിലെ പ്രധാന കഥാപത്രങ്ങളായിരുന്നു ഉസ്താദ്മാർ. ചില സ്ഥലങ്ങളിൽ മൊല്ലാക്ക എന്നും  ഈ  സാധുക്കൾ  അറിയപ്പെട്ടു.  ചിലയിടങ്ങളിൽ അവർ കുട്ടികൾക്കു മത പഠനം നടത്തി കൊടുക്കുന്നതിനോടൊപ്പം  പള്ളിയിലെ  മുക്രിപ്പണിയും ചിലയിടങ്ങളിൽ ഇമാമിന്റെ ജോലിയും നിർവഹിച്ചു വന്നു. സമൂഹത്തിൽ ബഹുമാനിതരായിരുന്നെങ്കിലും അവരിൽ ഭൂരിഭാഗവും ദാരിദ്ര്യത്തിന്റെ പര്യായങ്ങളായിരുന്നു എന്നതായിരുന്നു  പരമാർത്ഥം.


 പഠിതാക്കൾ വല്ലപ്പോഴും നൽകി  വന്നിരുന്ന  ചില്ലറ തുട്ടുകളോ പള്ളി ഭാരവാഹികൾ നൽകിയിരുന്ന തുച്ഛ  ശമ്പളമോ മാത്രമായിരുന്നു  ഇവരുടെ വരുമാനമെന്നതിനാൽ വീട്ടിലെ  സ്ഥിതി തുലോം ദയനീയമായിരുന്നു. കല്യാണമോ സുന്നത്തോ ഖത്തമോ (മരണ വീടുകളിൽ പിന്നീട്  നടത്തുന്ന അടിയന്തിരം) എവിടെയെങ്കിലും ഉണ്ടാകുമ്പോൾ ഖുർആൻ പാരായണത്തിനും പ്രാർത്ഥനക്കും വിളിക്കുന്ന  സന്ദർഭത്തിൽ ലഭിക്കുന്ന ആഹാരമാണ് പലപ്പോഴും ഈ സാധുക്കളുടെ വയറു നിറക്കുന്നത്. അപ്പോഴും അവരുടെ വീട്ടിലെ അടുപ്പിൽ പൂച്ച ഉറങ്ങുന്ന സ്ഥിതിയായിരുന്നു. എങ്കിലും ചിലർ അടിയന്തിര വീടുകളിൽ നിന്നും ആഹാരം സംഘടിപ്പിച്ച് വീട്ടിലെത്തിക്കും. അഭിമാനമോർത്ത് പലരും അതിനു മുതിരാറില്ല. ഫലം വയറു നിറച്ച്  വീട്ടിലെത്തുന്ന മൊല്ലാക്കായെ എതിരേൽക്കുന്നത്  വീട്ടിലുള്ളവരുടെ വിശപ്പിന്റെ മുരളിച്ചകളായിരിക്കുമെന്നതിനാൽ വയറു നിറഞ്ഞതിന്റെ സുഖം അദ്ദേഹത്തിനു ലഭിക്കാറില്ല എന്നതായിരുന്നു സത്യം.

 
മൊല്ലാക്കാമാരുടെ ഈ ദുരിതവും അതു പരിഹരിക്കാനുള്ള  അവരുടെ നെട്ടോട്ടവും വിരുതന്മാർക്ക് പലപ്പോഴും കഥകൾ മെനയാൻ കാരണമാക്കി. മൊല്ലാക്കാമരെ പറ്റിയുള്ള പല കഥകളും പ്രസിദ്ധവും അതിനാൽ തന്നെ പ്രസിദ്ധരായ പല കഥാകൃത്തുകളുടെ രചനകളിൽ അവ ഇടം പിടിക്കുകയും ചെയ്തു. പറഞ്ഞു പഴകിയ  ആ കഥകളിൽ  ചിലത് ഇവിടെയും കുറിച്ചിടുന്നത് അന്നത്തെ സാമൂഹികാന്തരീക്ഷം വ്യക്തമാക്കുവാൻ ഉപകരിക്കുമെന്ന് കരുതി  മാത്രമാണ്.

 
മഹശറ നാളിൽ (മഹശറ=പരലോക വിചാരണ) നരകത്തിൽ നിന്നും പുക  പൊന്തുന്നത് കണ്ട് ഖത്തവീട് (മരണാനന്തര അടിയന്തിരം നടക്കുന്ന വീട്) ആണെന്ന്  കരുതി  നല്ല ഒരു ഭക്ഷണം ലഭിക്കുമെന്ന് ആശിച്ച്  നമുടെ മൊല്ലാക്ക  അവിടേക്ക് ഓടി പോയി  എന്ന് ഒരു കഥ.

 
ആരെങ്കിലും മരിച്ചാൽ ആ മരണത്തെ തുടർന്ന് മൂന്ന് ഏഴ്, പതിനൊന്ന്, നാല്പത്, ദിവസങ്ങളിൽ മുസ്ലിം സമുദായത്തിൽ പലരും പരേതരുടെ സ്വർഗ പ്രവേശനത്തിനായി അടിയന്തിരങ്ങൾ നടത്താറുണ്ട്. യാസീൻ (ഖുർആനിലെ പ്രധാനപ്പെട്ട അദ്ധ്യായം) പാരായണം ചെയ്യാൻ മൊല്ലാക്കായെയാണ് ക്ഷണിക്കാറു പതിവ്. ആഹാരം ലഭിക്കും കൂട്ടത്തിൽ കൈ  മടക്കും. നാട്ടിൽ രോഗങ്ങൾ കുറയുകയും അതിനാൽ തന്നെ മരണങ്ങൾ ഇല്ലതാകുകയും ചെയ്തപ്പോൾ മൊല്ലാക്കായുടെ വയറ്റത്തടിച്ച പോലെ ആയി. മരണം കുറഞ്ഞപ്പോൾ മൊല്ലാക്കായുടെ വരുമാനം നിലച്ചു. ഗതി കെട്ടപ്പോൾ പ്രായം കൂടിയ ആൾക്കാരെ കാണുമ്പോൾ മൊല്ലാക്കാ ചോദിക്കുമത്രേ! “ങ്ങളെന്തേ,  പള്ളിയിലേക്ക്  വരണില്ലേ?’’

 
നമസ്കരിക്കാൻ  പള്ളിയിലേക്ക് വരുന്നില്ലേ എന്ന ക്ഷണമാണതെന്ന് കേൾക്കുന്നവർക്ക്  തോന്നാമെങ്കിലും നിങ്ങൾ ഇത്രേം വയസ്സായിട്ടും മരിച്ച് പള്ളി കുഴിയിലേക്ക് വരുന്നില്ലേ എന്നാണ് മൊല്ലാക്കയുടെ ഉള്ളിലിരുപ്പെന്ന് കഥ കെട്ടി ഉണ്ടാക്കിയവർ പറയുന്നു.

ആൾക്കാർ  മരിച്ചാലല്ലേ  മൊല്ലാക്കാക്ക് ഗുണമുള്ളൂ.

 
തൊണ്ണൂറു വയസ്സായ ഒരു കാർന്നോരു വടിയുമിടിച്ച് വഴിയിൽ കൂടി എതിരേ വരുന്നത് കണ്ട മൊല്ലാക്കാ ചോദിച്ചു.

 “
എന്തേ, ങ്ങളു അങ്ങോട്ടൊന്ന് വന്നൂടേ”

കൈ കണ്ണിനു മുകളിൽ വെച്ച് ആരാണ് തന്നോട് ആ  ചോദ്യം ചോദിച്ചതെന്ന് തിരിച്ചറിഞ്ഞ് കാർന്നോർ ഒട്ടും താമസിച്ചില്ല മറുപടി കൊടുക്കാൻ.’

 “
ജ്ജും മയ്യത്തായി, അന്റെ കത്ത ചോറും തിന്നിട്ടേ ഞ്ഞമ്മളു കുയ്യിലേക്കുള്ളൂ  ബലാലേ…! “

 
കുട്ടികളെ മത പഠനം നടത്താൻ മദ്രസയിലേക്കയച്ചപ്പോൾ അൽപ്പം പുരോഗമനക്കാരനായ പിതാവ് മൊല്ലാക്കായോട് പറഞ്ഞു. “കുട്ട്യോൾക്ക് സൊൽപ്പം നാട്ട് കാര്യങ്ങളും ങ്ങളു ചൊല്ലി കൊടുക്കീൻ മൊല്ലാക്കാ….”

 
പൊതു വിജ്ഞാനം  ആണ് രക്ഷകർത്താവ് ഉദ്ദേശിച്ചത്.  അതിനാൽ തന്റെ പൊതു വിജ്ഞാന ഭണ്ഡാരം മൊല്ലാക്കാ കുട്ടികളുടെ മുമ്പിൽ തുറന്നു.

 “  
പുടിച്ചാ വലിയണതും വിട്ടാല് ശുരുങ്ങണതുമായ സാദനത്തിന്റെ പേരു പറ, മെയ്തീനേ ?”

 “
റവറ് ഉസ്താദേ!” ചോദ്യത്തിന്റെ ഉത്തരം റബറാണെന്ന മെയ്തീന്റെ മറുപടി മൊല്ലാക്കായെ ക്രുദ്ധനാക്കി, “കേറി നിക്ക് ഹമുക്കേ, ബെഞ്ചിൻ മേളിൽ,  പാത്തുമ്മാ ജ്ജ് പറ, ന്താ സാദനത്തിന്റെ പേര്….?”

 “
ചക്ക ചീള് ഉസ്താദേ”… (.ചക്കയുടെ കറ), തെക്കൻ കേരളത്തിൽ ചക്ക  അരക്ക്  എന്ന പറയുന്ന ചക്ക കറ ആണ് “പുടിച്ചാ വലിയണതും വിട്ടാല് ശുരുങ്ങണതുമായ സാദന”മെന്ന പാത്തുമ്മായുടെ  കണ്ട് പിടുത്തം പാത്തുമ്മാ ഓത്ത് പുരയിൽ വരുന്നതിനു തൊട്ട് മുമ്പ് വീട്ടിൽ കൈകാര്യം ചെയ്ത ചക്കയെ മനസിൽ ഓർത്തുകൊണ്ടാണെന്ന് മൊല്ലാക്ക  അറിയുന്നില്ലല്ലോ. എങ്കിലും മൊല്ലാക്കാക്ക്  ആ ഉത്തരം  അങ്ങ് ഇഷ്ടപ്പെട്ടു.

 “
ജ്ജ് ആണെടീ ബമ്പത്തി, മെയ്തീനേ!  ഹമുക്കേ! ഓളെ കണ്ട് പടി ബലാലേ” എന്ന് അഭിപ്രായം  പാസ്സാക്കുകയും ചെയ്തു.

 
ഈ കഥ പ്രസിദ്ധ സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുല്ല തന്റെ ഒരു നോവലിൽ

ഉൾക്കൊള്ളിച്ചിട്ടുണ്ട്  എന്നാണെന്റെ ഓർമ്മ.

 
ഹിജറാ വർഷ കലണ്ടർ പ്രചാരത്തില്ലാത്തതിനാൽ അറബ് മാസ തീയതി ചോദിക്കുമ്പോൾ പറഞ്ഞ് കൊടുക്കുന്നതിന് പള്ളിയിലെ മുസലിയാർ മൊല്ലാക്കായെ ചുമതലപ്പെടുത്തിയിരുന്നു. മാസപ്പിറവി ദൃശ്യമാകുമ്പോൾ മൊല്ലാക്ക ഒരു കലത്തിൽ ഒരു ചെറിയ കല്ല് നിക്ഷേപിക്കും. പിറ്റേ ദിവസവും ഒരു കല്ല്, ആ വിധത്തിൽ മാസപ്പിറവി കണ്ട ഒന്നാം രാവ് മുതൽ കലത്തിൽ ഓരോ കല്ല് നിക്ഷേപിച്ച്  വന്നു. മാസത്തിൽ ഏതെങ്കിലും ദിവസം മുസലിയാർ മൊല്ലാക്കായെ വിളിച്ച് ഇന്ന് എത്രയാ തീയതി എന്ന് ചോദിച്ചാൽ മൊല്ലാക്ക കലത്തിലെ കല്ല് കുടഞ്ഞിട്ട് എണ്ണി തിട്ടപ്പെടുത്തും. പതിനേഴ് കല്ലുണ്ടെങ്കിൽ മൊല്ലാക്കാ മുസലിയാരോട് പറയും.

“
ഇന്ന്  തീയതി പയിനേയ് മുസലിയാരേ!”

 
ഇങ്ങിനെ കാര്യങ്ങൾ ശരിയും കൃത്യവുമായി നടന്ന് വരവേ മൊല്ലാക്ക ഓരോ കല്ല് വീതം കലത്തിൽ ഇടുന്നത് കണ്ട കുട്ടികൾ ഒരു ദിവസം രണ്ട് കൈ നിറയെ കല്ലുകൾ കലത്തിലിട്ടു. ആ മാസത്തിൽ ഒരു ദിവസം മുസ്ലിയാർ മൊല്ലാക്കായെ വിളിച്ച് ചോദിച്ചു.

 “
ഇന്ന് തീയതി എത്ര ആയീ…..കുഞ്ഞയ്മതേ!”

 
മൊല്ലാക്ക കലത്തിലെ കല്ല് കുടഞ്ഞിട്ട് എണ്ണി തുടങ്ങി. തീയതി പറഞ്ഞ് കൊടുക്കുവാൻ സമയം എടുത്തപ്പോൾ മുസലിയാർ ചൂടായി ചോദിച്ചു.

 “
എന്തേ …ആയീല്ലേ…?”

 
മുസലിയാരേ! ഇപ്പോ തീയതി നാൽപ്പത്തി ഒന്ന്…..” മൊല്ലാക്കാ പൂർത്തിയാക്കുന്നതിനു മുമ്പേ മുസലിയാർ അതിശയത്തോടെ ചോദിച്ചു

 “
അജായിബിൽ അജായിബ്, ന്താ ബലാലേ ജ്ജ് പറേണത്, തീയതി നാല്പത്തി ഒന്നാ…!!!

 
മൊല്ലാക്കാ തലയിൽ കൈ വെച്ച് പറഞ്ഞുവത്രേ!. “തീർന്നില്ലാ മുസലിയാരേ! ഇനിയും  തീയതി എണ്ണാൻ ബാക്കീണ്ട് കലത്തില്…ഹെന്റെ പടച്ചോനേ! ഇദെന്ത് മറിമായം.!!!

 
ഹിജറ വർഷത്തിലെ ശഅബാൻ മാസം 14 തീയതിയിൽ ബറാത്ത് എന്നൊരു  ആഘോഷം പണ്ട് നിലവിലുണ്ടായിരുന്നു.  ഇന്ന് അത് ആരും ആഘോഷിക്കാറില്ല. അന്നത്തെ ദിവസം ഉസ്താദ്മാർ തങ്ങളുടെ ശിഷ്യന്മാരെയും കൂട്ടി ബൈത്തും മറ്റ് അറബി ഗീതങ്ങളും ഈണത്തിൽ പാടി എല്ലാ വീടുകളുടെ മുമ്പിലും ചെല്ലും. വീട്ടുകാരിൽ നിന്നും കിട്ടുന്ന കൈമടക്ക് വൈകുന്നേരമാകുമ്പോഴേക്കും ആ കാലത്തെ ചെറുതല്ലാത്ത ഒരു തുകയായി പരിണമിച്ചിരിക്കും. കുട്ടികൾക്ക് അന്ന് ഉച്ചക്ക് ഉസ്താദിന്റെ വകയാണ് ഊണ് എന്നതിനാൽ അവരും ഉൽസാഹത്തിൽ ഉസ്താദ് ചൊല്ലുന്ന ബൈത്തിന്റെ  അനുപല്ലവിയെ തുടർന്ന് ആ ഗീതത്തിന്റെ പല്ലവി ഉച്ചത്തിൽ പാടിക്കൊണ്ടിരിക്കും.

 
ആലപ്പുഴയിൽ വട്ടപ്പള്ളി ഭാഗത്തെ ഞങ്ങളുടെ ഉസ്താദ് ആ വർഷത്തിലെ ബറാത്തിനു അൽപ്പം താമസിച്ചാണ് ഇറങ്ങി തിരിച്ചത്. എങ്കിലും ഉസ്താദ് ചൊല്ലി തന്ന

“
അസ്സലാത്തു അലന്നബി വസ്സലാമു അല റസൂൽ
അശ്ശഫീഹിൽ അബ്തഹീ വൽഹബ്ബെബിൽ യാറബീ…”
എന്ന ബൈത്തിന്റെ പല്ലവി  ആയി

“
അല്ലാഹു അല്ലാഹ് അല്ലാഹു അല്ലാഹ്

അല്ലാഹു യാ നബി യാ റസൂലുള്ളാ..”

എന്ന് ഈണത്തിൽ ഞങ്ങൾ പാടിക്കൊണ്ടിരുന്നു (ഞങ്ങൾക്ക് ആകെ കൂടി ചൊല്ലാൻ അറിയാമായിരുന്നത് അത് മാത്രമായിരുന്നതിനാൽ ഉസ്താദ് എന്തു പാടിയാലും ഇത് മാത്രം ഞങ്ങൾ ഏറ്റു പാടി)

 
പക്ഷേ അന്നത്തെ ദിവസം ആലപ്പുഴയിലെ മറ്റ് വാർഡുകളിലെ ഉസ്താദന്മാർ എല്ലാ വീടുകളിലും കയറി നേരത്തെ പിരിവ് നടത്തിയതിനാൽ വൈകി ചെന്ന  നമ്മുടെ ഉസ്താദും ഞങ്ങളും ചെല്ലുന്ന വീടുകളിലാരും ഞങ്ങളുടെ നേരെ കനിഞ്ഞില്ല. നേരത്തെ വന്ന ഉസ്താദ്മാർക്ക് കൊടുത്ത് പോയല്ലോ ഉസ്താദേ! എന്ന മറുപടിയാണ് എല്ലായിടത്ത് നിന്നും ലഭിച്ചത്. ചുരുക്കം ചിലർ തന്നത് ഞങ്ങൾക്ക് ഉച്ചക്ക് ആഹാരം വാങ്ങി തരാൻ പോലും തികയില്ലായിരുന്നു. ഉച്ചയായപ്പോൾ ഒരു നാൽക്കവലയിൽ എത്തിയ ഉസ്താദ്  ആകെ പരിക്ഷീണനായി. അദ്ദേഹം ആകാശത്തേക്ക് കൈ ഉയർത്തി പ്രാർത്ഥനയായി നല്ല ഈണത്തിൽ ഒരു പാട്ട് പാടി. ഒരു നിമിഷ കവിത.

 “
ഞാനും വലഞ്ഞെന്റെ പിള്ളാരും  വലഞ്ഞ്
ഏതൊരു വീട്ടിന്റെ  വാതിൽക്കൽ ചെല്ലും?
ഹെന്റള്ളോ ഏതോരു വീട്ടിന്റെ വാതിൽക്കൽ ചെല്ലും?

 
ഉസ്താദ് പാടിയതെന്തെന്നറിയാതെ ഞങ്ങൾ ഉടനെ പല്ലവി  ഈണത്തിൽ പാടി
”
അല്ലാഹു അല്ലാഹ് അല്ലാഹു അല്ലാഹ്,  അല്ലാഹു യാനബി യാ റസൂലുല്ലാ...”
ഈ പാട്ടുകൾ കേട്ടു കൊണ്ടിരുന്ന ഒരു ഹോട്ടലുകാരൻ ഞങ്ങളെ വിളിച്ച് വയർ നിറയെ ആഹാരം തന്നു.

  
പള്ളി ഭാരവാഹികൾ ശമ്പളം കൂട്ടി കൊടുക്കാതിരുന്നതിനാൽ നമസ്കാര വേളയിൽ സുജൂദിലായ സമയം ( സുജൂദ്=സാംഷ്ടാംഗ നമസ്കാരം) നമസ്കാരത്തിന് നേതൃത്വം നൽകിയ മൊല്ലാക്കാ പുറകിൽ നിന്ന് നമസ്കരിക്കുന്നവർ  സുജൂദിൽ നിന്നും എഴുന്നേൽക്കാൻ സംജ്ഞ  നൽകാതെ അവരെ സാംഷ്ടാംഗത്തിൽ തന്നെ കിടത്തിയിട്ട് സലാം വീട്ടി എഴുന്നേറ്റ് പോയതും അപ്പോൾ അവിടെ വന്ന ഇതിനു ദൃക്  സാക്ഷി  ആയ ആളോട് “അബിടെ കിടക്കട്ടെ അവന്മാര്, ആങ്ഹാ എനിക്ക് ശമ്പളം കൂട്ടി തരില്ലാ അല്ലേ…?” എന്ന് പരിതപിച്ചതും  ശമ്പളം കൂട്ടി കൊടുക്കാത്തതിനാൽ വെള്ളിയാഴ്ച്ചയിലെ ഖുതുബാ പ്രഭാഷണത്തിന്റെ കൈ പുസ്തകവുമായി മറ്റൊരു മൊല്ലാക്കാ മരത്തിൽ കയറി ഇരുന്നതും മൊല്ലാക്കാ കഥകളായി ഒ.അബ്ദുല്ലാ സാഹിബ് പണ്ട് എഴുതിയതിനു ഇനിയും പുതുമ നശിച്ചിട്ടില്ല.

 
ഈ കഥകൾ ആവർത്തന വിരസമായിരിക്കാമെങ്കിലും തലമുറകളായി പറഞ്ഞുവന്ന കഥകൾ മുൻ കാലത്തിന്റെ പ്രതിനിധികളായി വന്ന് ആ കാലത്തെ പറ്റി നമുക്ക് പലതും പറഞ്ഞ് തരുമെന്നതിനാൽ ഞാനും ഇവിടെ അത് ആവർത്തിച്ചു എന്ന് മാത്രം.

 
ഈ തമാശ കഥകൾ പറയുമ്പോഴും ആ സാധുക്കളുടെ അന്നത്തെ അവസ്ഥ വളരെ പരിതാപകരമായിരുന്നു എന്ന സത്യം നിഷേധിക്കാൻ കഴിയില്ല. വിഷമങ്ങളും ദാരിദ്ര്യവും പുറത്ത് പറയാതെ ആ പാവങ്ങൾ അന്ന് ജീവിച്ചുവന്നു. വർഷങ്ങൾ കഴിഞ്ഞ് താൻ അക്ഷരങ്ങൾ പഠിപ്പിച്ച  കുട്ടികൾ  വളർന്ന് വലിയ പത്രാസിൽ തന്റെ മുമ്പിൽ വന്ന് പെടുമ്പോഴും അവർ കൈ നീട്ടിയിരുന്നില്ല. നമ്മൾ അറിഞ്ഞ് എന്തെങ്കിലും  കൊടുത്താൽ വാങ്ങും അത്ര തന്നെ. എങ്കിലും അവർ എത്ര സ്നേഹ സമ്പന്നരായിരുന്നു. എത്ര ലാളിത്യമായിരുന്നു അവർക്ക്. നമുക്കും അവരോട് അതിയായ ബഹുമാനവും സനേഹവും തോന്നിയിരുന്നു.

 
കാലം കടന്ന് പോയി. പഴയ മൊല്ലാക്കാ കാലഘട്ടം അവസാനിച്ചു. ഇന്ന് എല്ലാവരും ഉസ്താദ്മാർ ആണ് ഉസ്താദ്മാർക്ക് ഗൗരവവും സ്റ്റാറ്റസും വർദ്ധിച്ചു. രാത്രി നേരത്തും കൂളിംഗ്ലാസും മസ്ലിൻ തുണിയുടെ ജൂബായും മോട്ടോർ സൈക്കിളും തലേക്കെട്ടും എല്ലാമായി.

പേരുകൾ പോലും വായിൽ കൊള്ളാത്ത വിധമാണ് ബാഖവി, അൽ ഖാസിമി, തുടങ്ങിയ ബിരുദങ്ങൾ പേരിനൊപ്പം  ചേർത്തല്ലാതെ അവർ അറിയപ്പെടാൻ  ആഗ്രഹിക്കുന്നില്ല. പലരും ശൈഖുനാകളായി. ഹസ്രത്തുകളായി കോണ്ടോസ്സാ കാറുകളിൽ സഞ്ചരിക്കുന്നു. പണ്ട് ഈ വക  അരമന ദിവ്യന്മാരൊന്നു മില്ലാതിരുന്നപ്പോഴും മുസ്ലിം കുട്ടികൾ ഖുർ ആൻ പഠിച്ചു. മനപ്പാഠമാക്കി. പാവം പഴയ  മൊല്ലാക്കാമാർ ജനങ്ങളുമായി അന്ന് ഇടപഴകി ജീവിച്ചു. ഈ കാലഘട്ടത്തിലെ  പല ഉസ്താദന്മാരോടും   സലാം ചൊല്ലിയാലും അവർ തിരികെ മറുപടി പറയാൻ രണ്ട് മിനിട്ട് ആലോചിച്ചിട്ട് ഗൗരവത്തിൽ പറയും… “വ അലൈക്കും….”

പുഞ്ചിരിയും സദഖ(ദാനം)യാണെന്ന പ്രവാചക അരുൾപ്പാട് അവർ മറന്നിരിക്കുന്നു. അത്രക്കുണ്ട് സാധാരണക്കാരോടുള്ള അവരുടെ ഗൗരവം.

 
അത് കാണുമ്പോൾ പഴകി തുന്നിയ കുപ്പായവും മുട്ടിൻ താഴെ വെച്ച് മുണ്ടും ഉടുത്ത് ഒരു കാലൻ കുടയുമായി വായ് നിറയെ ചിരിയോടെ നാട്ടിൻ പുറത്തെ വഴിയിലൂടെ കൂനി നടന്ന് വരുന്ന ആ പഴയ മൊല്ലാക്കാ മനസിലേക്ക് വന്ന് നമ്മോട് ചോദിക്കുന്നു

 “
അസ്സലാമു അലൈക്കും എന്തുണ്ട് മോനേ! ബിസേസങ്ങള്…?”

 




























Available














Offline
Offline
Offline




Posted by ഷെരീഫ് കൊട്ടാരക്കര at 7:37 AM 12 comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: പലവക

Wednesday, May 15, 2013

ദാഹ ജലം തരുമോ...


സസ്യ ശ്യാമള കോമളമായ,    ആറും  തോടും  കര  കവിഞ്ഞൊഴുകിയിരുന്ന,  ഒരു  വർഷത്തിൽ  ഏഴു  മാസം  നല്ലവണ്ണം  മഴ  പെയ്തിരുന്ന  അതിനാൽ തന്നെ  ജല സമ്പുഷ്ടമായ   നമ്മുടെ  സ്വന്തം  പൊന്നു  മലയാള  നാട്ടിൽ  ഉടനീളം  ഇപ്പോൾ  കാണുന്ന  കാഴ്ചയാണ്  ഈ  ചിത്രങ്ങളിൽ.

ഓരോ  വീടിന്റെയും  വാതിൽക്കൽ  പാത്രങ്ങൾ  നിരത്തി   വെള്ളത്തിനു  വേണ്ടിയുള്ള  കാത്തിരിപ്പ്.  ഞങ്ങൾ  താമസിക്കുന്ന  സ്ഥലത്ത്  കൂടി   കടന്ന്  പോകുന്ന    പഞ്ചായത്ത്  റോഡിന്റെ  വശങ്ങളിൽ   ഓരോ വീടിന്റെയും  ഭാഗങ്ങളിൽ  കുടി  വെള്ളത്തിനായി  പാത്രങ്ങൾ  നിരത്തി  കാത്തിരുപ്പ്.
  എപ്പോഴാണ്  വെള്ളവും  വണ്ടിയും  വരുന്നതെന്നറിയില്ലല്ലോ.  അതിനാൽ  രാത്രിയും  പകലും  ദാഹ  ജലത്തിനായുള്ള  ഈ  കാത്തിരുപ്പ്  നീണ്ട് നീണ്ട്  പോകുന്നു.  വണ്ടി  വന്നാൽ  അവർക്ക്  ഉടനെ  തിരികെ  പോകണം,  ഇതേ  പോലെ  പാത്രങ്ങളുമായി  അനേകങ്ങൾ  കാത്തിരിക്കുകയാണ്.  അതിനാൽ  വെള്ളം  ആവശ്യമുള്ളവർ  പാത്രങ്ങൾ  എപ്പോഴും  തയാറാക്കി  നോക്കി  ഇരിക്കുന്നു.



  കൊച്ച്  കുട്ടികൾക്ക്  വരെ  ഇതിന്റെ  ഗൗരവം  അറിയാം.  ഞങ്ങളുടെ  സഫായും   പാത്രങ്ങളുമായി  വെള്ളവും  വണ്ടിയും  വരുന്നത്  നോക്കി  നിൽക്കുകയാണ്.

 ഹൂറേ!!!  ദാ  വെള്ളവും  വണ്ടിയും  വന്നേയ്യ്........ ഓടി  വായോ  നാട്ടുകാരേയ്.....!!!


 പാത്രം  നിറച്ച്  ഒഴിക്കെന്റെ  ചേട്ടാ......കുട്ടികൾ  വരെ  വെള്ളത്തിന്റെ  കാര്യത്തിൽ  യാചിക്കുകയാണ്


ഇതാ  ഞങ്ങളുടെ   വീടിലേക്കുള്ള  വിഹിതവും   ഒഴിച്ച്  തരുന്നു.  ശരിക്കും  നിറച്ച്  തരുന്നുണ്ടോ  എന്ന  നിരീക്ഷണത്തിലണ്  കുട്ടികൾ.

ഇപ്രകാരം  കുടി  വെള്ളം  സർക്കാർ  ചെലവിൽ  കിട്ടിയില്ലെങ്കിൽ   ജനങ്ങളുടെകാര്യം  കട്ട  പൊഹ..   രാജസ്ഥാനിലെ  അവസ്ഥയല്ല  ഇത്,  നമ്മുടെ  കേരളത്തിലെ  അവസ്ഥയാണിത്. ഒരു  ലക്ഷം  കോടി  ലിറ്റർ  മഴ  വെള്ളം  പ്രതി  വർഷം  നമുക്ക്  ലഭിക്കുന്നുവെന്നും   ഒരു  ലിറ്ററിന്  ഒരു  രൂപാ  പ്രകാരം  അത്  കുപ്പിയിലാക്കി  കൊടുത്താലും  ഒരു  ലക്ഷം  കോടി  രൂപാ  അതായത്  നമ്മുടെ  സർക്കാർ  ബഡ്ജറ്റിലെ  വരവിനത്തിൽ  കാണിക്കുന്ന  തുകയേക്കാളും  നമുക്ക്  പ്രതിവർഷം  സമ്പാദിക്കാമെന്ന  വാർത്ത  പത്രത്തിൽ  വായിച്ചത്  തലയിലേക്ക്  വരുമ്പോൾ   പിന്നെ  എവിടെയാണ്  നമുക്ക്  പിഴച്ചതെന്ന്  ചിന്തിച്ച്  പോകുന്നു. വാട്ടർ  മാനേജ്മെന്റ്  ഏട്ടിൽ  മാത്രമായി   ഒതുങ്ങുന്നു.  കിണറുകൾ  മൂടപ്പെട്ടു.  തിരുവനന്തപുരം   നഗരത്തിൽ  ധാരാളം  കിണറുകൾ  ഉണ്ടായിരുന്നത്   ഒരെണ്ണം  പോലും  അവശേഷിക്കാത്ത  വിധത്തിൽ  വീടുകൾ  ഒരു  സെന്റിലും  ഒന്നര  സെന്റിലുമായി   പണിതുയർത്തി  കൊണ്ടിരിക്കുന്നു. വീട്ടാവശ്യത്തിന്  ജലത്തിന്  പൈപ്പ്  തന്നെ  ശരണം.  എന്തെങ്കിലും  കാരണവശാൽ  ജലവിതരണം  മുടങ്ങിയാൽ  ബാത്ത് റൂമിൽ  പോകാൻ  പത്ത്  സോഡായോ  കുപ്പി  വെള്ളമോ  പൊട്ടിച്ച്  ബക്കറ്റിലൊഴിച്ച്  കൊണ്ട്  പോകേണ്ട  അവസ്ഥയാണിന്ന്.  നമ്മളും  മോശമല്ല.  വീട്  നിർമാണത്തിനു  പ്ലാൻ  സഹിതം    നഗര   സഭയോടോ  പഞ്ചായത്തിനോടോ അനുവാദം  ചോദിക്കുമ്പോൾ  പ്ലാനിൽ  മഴ  വെള്ളം ശേഖരിക്കുന്ന  കുഴിക്കുള്ള  ഇടം  കണ്ടത്തെണമെന്ന  വ്യവസ്തയുണ്ട്.  അത്  പ്ലാനിൽ  മാത്രമൊതുക്കി  പരിശോധിക്കാൻ  വരുന്നവന്  കൈമടക്ക്   കുഴിക്കാത്ത  കുഴി  കാണിച്ച്   കൊടുത്ത്   കാര്യം  സാധിക്കാൻ  മിടുക്കരാണല്ലോ  നമ്മൾ.

അടുത്ത  യുദ്ധം  ജലത്തിനു  വേണ്ടിയാണെന്ന്  എല്ലാവരും  പറയുമ്പോൾ   ദൈവം  കനിഞ്ഞ്  നമുക്ക്  കിട്ടുന്ന  ജലമെന്ന  അപൂർവ  വസ്തു പാഴാക്കാതെ  വേണ്ട  വിധത്തിൽ  കൈകാര്യം  ചെയ്ത്   വേനൽക്കാലം  ഇത്  പോലെ  പാത്രങ്ങൾ  നിരത്തി  വണ്ടിയും  കാത്ത്  ഇരിക്കുന്ന  അവസ്ഥ  ഒഴിവാക്കാനായി   ലഭ്യമാകുന്ന  ജലം   അത്  ലഭിക്കാതിരിക്കുമ്പോൾ  പ്രയോജനപ്പെടുത്തുന്നതിനായി  പദ്ധതികൾ  ആസൂത്രണം  ചെയ്യേണ്ടിയിരിക്കുന്നു.
Posted by ഷെരീഫ് കൊട്ടാരക്കര at 4:40 AM 9 comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ലേഖനം

Sunday, May 12, 2013

സഫായും സായിപ്പും






അഗസ്തീശ്വരം  പോകുന്ന  യാത്രാ മദ്ധ്യേ    ചരിത്രം  ഉറങ്ങുന്ന പത്മനാഭപുരം  കൊട്ടാരം സന്ദർശിച്ചു. അവിടെ   വീൽ ചെയറിൽ  കൊട്ടാരം  കാണാനെത്തിയ  സായിപ്പിനെ  കണ്ടപ്പോൾ  സഫാ  കൗതുകത്താൽ  അടുത്ത്  ചെന്ന്  സായിപ്പിനെയും  വീൽ ചെയറിനെയും  നിരീക്ഷിച്ചു.  അടുത്ത് വന്ന  സഫായെ  കണ്ടപ്പോൾ  സായിപ്പിനും  കൗതുകം.

 പുറകിൽ  മാറി  നിന്ന്  ഈ കാഴ്ച്ച  കണ്ട്  ചിരിക്കുന്നത്  "എന്റെ  എല്ലാം  പോയി  മോളേ" എന്ന  എന്റെ  പോസ്റ്റിലെ  നായകൻ   സ അദ്.
Posted by ഷെരീഫ് കൊട്ടാരക്കര at 6:37 AM 1 comment:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ചിത്രങ്ങള്‍

Saturday, May 11, 2013

സഫാ ബാറ്റ് ചെയ്യുകയാണ്

സഫാ  ബാറ്റ്  ചെയ്യുകയാണ്, 
  ക്രിക്കറ്റ്  കളിക്ക്   ശരിയായ  ബാറ്റ്   കിട്ടിയില്ലെങ്കിൽ  മടൽ  വെട്ടി  ബാറ്റ്  ഉണ്ടാക്കും .  പുതിയ  തലമുറക്ക്  ഇപ്പോൾ ആകെ  അറിയാവുന്ന  കളി  ഇത്  മാത്രം .  കണ്ണ്  പൊത്തി  കളിയും ,  കള്ളനും  പോലീസ്  കളിയും  നാട്ടിൻ  പുറത്തിന്റെ  ബാല  കേളികളെല്ലാം  എന്നേ  പോയി  മറഞ്ഞു. 
Posted by ഷെരീഫ് കൊട്ടാരക്കര at 4:12 AM 4 comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ചിത്രങ്ങള്‍
Newer Posts Older Posts Home
Subscribe to: Posts (Atom)

Search This Blog

Followers

Archives

  • ►  2025 (11)
    • ►  May (3)
    • ►  April (1)
    • ►  March (2)
    • ►  February (2)
    • ►  January (3)
  • ►  2024 (42)
    • ►  December (5)
    • ►  November (5)
    • ►  October (4)
    • ►  September (4)
    • ►  August (1)
    • ►  July (3)
    • ►  June (4)
    • ►  May (2)
    • ►  April (3)
    • ►  March (3)
    • ►  February (4)
    • ►  January (4)
  • ►  2023 (37)
    • ►  December (2)
    • ►  November (3)
    • ►  October (4)
    • ►  September (3)
    • ►  August (3)
    • ►  June (2)
    • ►  May (4)
    • ►  April (4)
    • ►  March (5)
    • ►  February (4)
    • ►  January (3)
  • ►  2022 (58)
    • ►  December (4)
    • ►  November (6)
    • ►  October (3)
    • ►  September (2)
    • ►  August (7)
    • ►  July (4)
    • ►  June (3)
    • ►  May (6)
    • ►  April (2)
    • ►  March (8)
    • ►  February (7)
    • ►  January (6)
  • ►  2021 (70)
    • ►  December (5)
    • ►  November (4)
    • ►  October (2)
    • ►  September (6)
    • ►  August (5)
    • ►  July (8)
    • ►  June (9)
    • ►  May (4)
    • ►  April (5)
    • ►  March (9)
    • ►  February (7)
    • ►  January (6)
  • ►  2020 (92)
    • ►  December (6)
    • ►  November (7)
    • ►  October (6)
    • ►  September (8)
    • ►  August (12)
    • ►  July (9)
    • ►  June (9)
    • ►  May (10)
    • ►  April (6)
    • ►  March (5)
    • ►  February (5)
    • ►  January (9)
  • ►  2019 (65)
    • ►  December (5)
    • ►  November (3)
    • ►  October (7)
    • ►  September (3)
    • ►  August (4)
    • ►  July (9)
    • ►  June (4)
    • ►  May (6)
    • ►  April (7)
    • ►  March (6)
    • ►  February (5)
    • ►  January (6)
  • ►  2018 (56)
    • ►  December (6)
    • ►  November (5)
    • ►  October (3)
    • ►  September (7)
    • ►  August (6)
    • ►  July (5)
    • ►  June (1)
    • ►  May (4)
    • ►  April (4)
    • ►  March (4)
    • ►  February (6)
    • ►  January (5)
  • ►  2017 (48)
    • ►  December (4)
    • ►  November (3)
    • ►  October (6)
    • ►  September (4)
    • ►  August (3)
    • ►  July (2)
    • ►  June (3)
    • ►  May (3)
    • ►  April (5)
    • ►  March (3)
    • ►  February (5)
    • ►  January (7)
  • ►  2016 (82)
    • ►  December (4)
    • ►  November (9)
    • ►  October (8)
    • ►  September (10)
    • ►  August (6)
    • ►  July (8)
    • ►  June (6)
    • ►  May (5)
    • ►  April (7)
    • ►  March (11)
    • ►  February (4)
    • ►  January (4)
  • ►  2015 (42)
    • ►  December (1)
    • ►  November (3)
    • ►  October (3)
    • ►  September (3)
    • ►  August (5)
    • ►  July (3)
    • ►  June (2)
    • ►  May (3)
    • ►  April (4)
    • ►  March (5)
    • ►  February (6)
    • ►  January (4)
  • ►  2014 (57)
    • ►  December (4)
    • ►  November (3)
    • ►  October (3)
    • ►  September (5)
    • ►  August (6)
    • ►  July (2)
    • ►  June (7)
    • ►  May (6)
    • ►  April (8)
    • ►  March (4)
    • ►  February (6)
    • ►  January (3)
  • ▼  2013 (59)
    • ►  December (3)
    • ►  November (13)
    • ►  October (8)
    • ►  September (6)
    • ►  August (1)
    • ►  July (4)
    • ►  June (5)
    • ▼  May (4)
      • പഴയ മൊല്ലാക്കായും പുതിയ ഉസ്താദ്മാരും
      • ദാഹ ജലം തരുമോ...
      • സഫായും സായിപ്പും
      • സഫാ ബാറ്റ് ചെയ്യുകയാണ്
    • ►  April (2)
    • ►  March (2)
    • ►  February (5)
    • ►  January (6)
  • ►  2012 (38)
    • ►  December (2)
    • ►  November (1)
    • ►  September (2)
    • ►  August (2)
    • ►  July (2)
    • ►  June (2)
    • ►  May (2)
    • ►  April (5)
    • ►  March (5)
    • ►  February (8)
    • ►  January (7)
  • ►  2011 (69)
    • ►  December (3)
    • ►  November (5)
    • ►  October (3)
    • ►  September (7)
    • ►  August (7)
    • ►  July (6)
    • ►  June (4)
    • ►  May (4)
    • ►  April (7)
    • ►  March (6)
    • ►  February (7)
    • ►  January (10)
  • ►  2010 (86)
    • ►  December (5)
    • ►  November (3)
    • ►  October (5)
    • ►  September (8)
    • ►  August (10)
    • ►  July (12)
    • ►  June (5)
    • ►  May (4)
    • ►  April (5)
    • ►  March (10)
    • ►  February (12)
    • ►  January (7)
  • ►  2009 (71)
    • ►  December (8)
    • ►  November (7)
    • ►  October (16)
    • ►  September (5)
    • ►  August (4)
    • ►  July (12)
    • ►  June (5)
    • ►  May (5)
    • ►  April (7)
    • ►  March (2)

About Me

My photo
ഷെരീഫ് കൊട്ടാരക്കര
വളരെ ഏറെ എഴുതി; കുറച്ചു മാത്രം വെളിച്ചം കണ്ടു; ഇപ്പോഴും എഴുത്തു തുടരുന്നു, കാരണം എനിക്കു എഴുതാതിരിക്കാനാവില്ലല്ലോ. എന്റെ മനസ്സിൽ ഇപ്പോഴും സ്വപ്നങ്ങൾ നിറഞ്ഞു നിൽക്കുകയാണല്ലോ!
View my complete profile
ജാലകം
web counter
വിരുന്നുകാർ

Popular Posts

  • “പാവങ്ങൾ“....... ഒരു ആസ്വാദനം....
    157  വർഷങ്ങൾക്ക്  മുമ്പ് 1862ൽ വിക്ടർ ഹ്യൂഗോ “ലസ് മിസറബിൾസ്“ ഫ്രഞ്ച് ഭാഷയിൽ എഴുതി.. 1925ൽ   നാലാപ്പാട്ട് നാരായണ മേനോൻ  “പാവങ്ങൾ “ എന്ന പേര...
  • ഭൂലോഗത്ത് കാളകള്‍ മേയുന്നു
    മനസില്‍ പതഞ്ഞ് പൊന്തിയ അമര്‍ഷം ഒഴിവാക്കാനാണു ഈ കുറിപ്പുകള്‍ . ബൂലോഗത്തിന്റെ അടിയന്തിര ശ്രദ്ധ ഞാന്‍ ഇവിടെ അവതരിപ്പിക...
  • മഴയും പുഴയും.
    മഴ വന്നു അതോടൊപ്പം പുഴയില്‍ വെള്ളവും .
  • എന്റെ എല്ലാം പോയി മോളെ!
    ചിത്രത്തില്‍ കാണുന്ന മാന്യ ദേഹത്തെ കൊല്ലം കരിക്കോട് ഡോക്റ്റര്‍ ലത്തീഫ് സാഹിബിന്റെ ആശുപത്രിയില്‍ കൊണ്ടു പോയി സുന്നത്ത് അടിയന്തിരം നടത്ത...
  • ചെറായി മീറ്റ് ..നന്ദി.
    ചെറായിയില്‍ നിന്നും ഇപ്പോള്‍ വീട്ടിലെത്തി സമയം രാത്രി പതിനൊന്നു. ഒന്നു കുളിച്ചു, നേരെ കമ്പ്യൂട്ടറിലേക്കു. മകന്‍ വന്നു ഒന്നു എത്തിനോക്കി പോയി...
  • അമ്പലനടയില്‍ നോമ്പ്തുറ
    എന്റെ  ഒരു  സ്നേഹിതന്‍  സുഖമില്ലാതെ  കിടക്കുന്നു  എന്നറിഞ്ഞ്  അവനെ  കാണാനായാണ് ഞാന്‍  ആ സ്ഥലത്തെത്തിയത്. താമസ  സ്ഥലത്ത്  നിന്നും 12കിലോമീറ...
  • കണ്ണൂര്‍ മീറ്റ്‌ -പറയാത്തകഥകള്‍
    കണ്ണൂര്‍ ബ്ലോഗ് മീറ്റിനെ സംബന്ധിച്ച് വിവരണങ്ങള്‍ ബ്ലോഗ് മീറ്റ് റിപ്പോര്‍ട്ടു ചെയ്യുന്ന പണ്ഡിത കേസരികള്‍ ശരിയായ രീതിയില്‍ ...
  • ഈ സാധനം എന്റെതല്ലാ.
    എന്റെ ഒരു ആ ത്മാര്‍ത്ഥ സുഹൃത്തിനു മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ ചില സ്വഭാവങ്ങളുണ്ട് . എന്നെക്കാളും വളരെ ചെറുപ്പമ...
  • കായലില്‍ ബ്ലോഗ്‌ ചര്‍ച്ച
    6-1-2011 വ്യാഴാഴ്ച്ച ഇരുപതോളം ബ്ലോഗറന്മാര്‍ എറുണാകുളം മറൈന്‍ഡ്രൈവില്‍ ഒരുമിച്ച് കൂടുകയുണ്ടായി. ഈ സംഗമം ബൂലോഗത്തെപ്പറ്റി അവഗാഢമായ ഒരു ...
  • ബൂലോഗത്ത് കാളകള്‍ മേയുന്നു
    മനസില്‍ പതഞ്ഞ് പൊന്തിയ അമര്‍ഷം ഒഴിവാക്കാനാണു ഈ കുറിപ്പുകള്‍ . ബൂലോഗത്തിന്റെ അടിയന്തിര ശ്രദ്ധ ഞാന്‍ ഇവിടെ അവതരിപ്പിക്കു...
  • അനുഭവം (243)
  • ഓര്‍മ്മ (20)
  • കഥ (16)
  • കഥ --ഇതു കോടതിക്കഥകള്‍ . (1)
  • കഥ...ഇതു കോടതിക്കഥകള്‍ ഭാഗം അഞ്ചു (1)
  • കവിത (1)
  • ചിത്രങ്ങള്‍ (95)
  • ചിത്രങ്ങൾ (19)
  • ചിത്രങ്ങള്‍. (8)
  • നര്‍മ്മം (12)
  • നർമ്മം (3)
  • പലവക (187)
  • പ്രതികരണം (246)
  • പ്രതികരണം. (76)
  • ലേഖനം (38)
  • വാര്‍ത്ത (10)
Simple theme. Powered by Blogger.