Sunday, January 25, 2026

22 വർഷങ്ങൾ കഴിഞ്ഞു


 ആലപ്പുഴ പടിഞ്ഞാറേ ജുമാ മസ്ജിദിൽ വെള്ള മണൽ പരപ്പിൽ ഉമ്മാ ഉറങ്ങാൻ പോയത് ഇന്നേക്ക് 22 വർഷങ്ങൾക്ക് മുമ്പായ്രുന്നു.  വർഷങ്ങൾക്ക് ശേഷം ആ സ്ഥലത്ത് തന്നെ ഉമ്മായുടെ മൂത്ത മകളും (എന്റെ മൂത്ത സഹോദരിയും) കൂട്ടിനു ഉറങ്ങാൻ പോയി.

ഉമ്മാ പോയപ്പോഴുണ്ടായ ശൂന്യത 22 വർഷങ്ങൾക്ക് ശേഷവും മാറിയിട്ടില്ല. ഉമ്മാക്ക് സമം ഉമ്മാ മാത്രമേ ഉള്ളൂ.

എത്ര വലിയ  മാനസിക സംഘർഷമാണെങ്കിലും അത് താഴ്ത്തി വെക്കാനൊരു  ആശ്രയം ഉമ്മാമാത്രമായിരുന്നു. 

എല്ലാം കേട്ടു കഴിഞ്ഞ് ഉമ്മാ പറയും “ സാരമില്ലെടാ, അതെല്ലാം പടച്ചവൻ മാറ്റി തരും“  ആ സ്വാന്തനം മാത്രം മതിയായിരുന്നു എനിക്ക്. ആശ്വാസം ലഭിക്കാൻ.

പോക്ക് വെയിൽ പൊന്നുരുക്കി വീഴ്ത്തിയ  സായാഹ്നത്തിൽ  വീടിനു സമീപത്തെ തെങ്ങിൻ ചുവട്ടിൽ എന്നെ നിർത്തി .ചരുവത്തിലെ വെള്ളം എന്റെ  നഗ്ന മേനിയിൽ കോരി ഒഴിക്കുമ്പോൾ  ചാടി തുള്ളുന്ന  എന്റെ പുറക് വശത്ത് നുള്ളി ഒരു അടിയും തന്ന്   ഉമ്മാ പറയുന്ന “അടങ്ങി നില്ലെടാ  ചെക്കാ, എന്ന സ്നേഹത്തിലുള്ള ശകാരം  ഇന്നും ഓർമ്മയിൽ ഉണ്ട്. വെയിലിന്റെ സ്വർണ നിറം  ഉമ്മായുടെ മുഖം ഒന്നു കൂടി ചുവ പ്പിച്ചിരുന്നത് എത്രയോ വർഷങ്ങൾക്ക് ശേഷവും ഇന്നു ഞാൻ ഓർമ്മിക്കുന്നു.

ഉമ്മാ ഉറങ്ങുകയാണ്....അത്യുന്നതമായ സമാധാനത്തോടെ  ഉറങ്ങ് ഉമ്മാ...വിധി തീർപ്പ് നാളിൽ നമ്മളെ   സ്വർഗത്തിൽ ഒരുമിച്ച് ജീവിപ്പിക്കാൻ നാഥൻ തുണക്കട്ടെ....

Sunday, January 18, 2026

മാധ്യമ വിചാരണ

 ആ ചെറുപ്പക്കാരൻ  ഇന്ന് ആത്മഹത്യ  ചെയ്തില്ലായിരുന്നെങ്കിലുള്ള  അവസ്ഥ എന്തായിരിക്കും.

നാളെ പത്രങ്ങൾ നിറയെ  അയാളുടെ ചിത്രങ്ങൾ സഹിതം  പൊടിപ്പും തൊങ്ങലും ചേർത്ത വാർത്തകൾ വരും. ഫെയ്സു ബുക്കും വാട്സ് അപ്പും റ്റ്വിട്ടറും  പിന്നെ ഈ ബൂമി മലയാളത്തിലുള്ള സർവമാന നവ മാധ്യങ്ങളും ആ വാർത്ത ആഘോഷിക്കും. അയാളുടെ ബന്ധുക്കളും  സ്വന്തക്കാരും വാതിൽ അടച്ച് നാണക്കേട് കൊണ്ട് തലകുനിച്ച് വീടിനകത്തിരിക്കും.

അയാൾ മരണത്തെ പുൽകിയത് കൊണ്ട് ആ വക കാര്യങ്ങൾക്ക് സമാപ്തി ആയി.

ബസ്സിൽ യാത്ര ചെയ്തിരുന്ന  പെൺ കുട്ടിയുടെ പവിത്ര മേനിയിൽ  അടുത്ത് നിന്ന കശ്മലന്റെ  സ്പർശനം ഉണ്ടായതിനെ തുടർന്ന് പെൺകുട്ടി ഉടനെ നവ മാധ്യത്തിലൂടെ സംഭവം ഫോട്ടോ സഹിതം പങ്ക് വെച്ചു. തുടർന്ന് “അതി ജീവിതയുടെ“ പോസ്റ്റിനാൽ ഇരയാക്കപ്പെട്ടവൻ ജീവനൊടുക്കിയ സംഭവത്തെ പറ്റിയാണ് ഞാൻ മുകളിൽ കുറിച്ചത്.

സ്ത്രീകൾക്ക് സമൂഹത്തിൽ  നിന്നും ഉണ്ടാകുന്ന പീഡനത്തെ പ്രതിരോധിക്കാൻ ഡെൽഹി പെൺകുട്ടിയുടെ ദാരുണ മരണത്തിന് ശേഷം സ്ത്രീ സംബന്ധമായ  നിയമങ്ങൾ കർശനമാക്കാൻ നിയമ നിർമ്മതാക്കൾ  തീരുമാനമെടുത്ത് നിയമം നടപ്പിലാക്കി.

അതിന്റെ ഫലം സമൂഹത്തിൽ ഉണ്ടായോ കുറ്റകൃത്യങ്ങൾക്ക് കുറവുണ്ടായോ എന്നത് മറ്റൊരു വിഷയം..അത് പിന്നെ ചർച്ച ചെയ്യാം.

 കുറ്റം ആരോപിക്കപ്പെട്ടാൽ  അത് സത്യമാണോ അല്ലയോ എന്ന് തീർച്ചപ്പെടുത്തുന്നതിനു മുമ്പ്  അത് പത്രത്തിലും നവ മാധ്യമങ്ങളിലും കുറ്റാരോപിതന്റെ ഫോട്ടോയും അയാളുടെ അപ്പൂപ്പന്റെ മേൽ വിലാസവും  സഹിതം നൽകി  മാധ്യമ വിചാരണ നടത്തുന്ന പ്രക്രിയയെ പറ്റിയും  തുടർന്ന്  വഴിയെ പോകുന്ന വായി നോക്കി വരെ വന്ന് കുറ്റാരോപ്പിതനെ  പിച്ചിക്കീറുന്ന അഭിപ്രായ പ്രകടനം നടത്തി ആളാകുന്ന രീതിയെപറ്റിയാണ് ഇവിടെ സൂചിപ്പിക്കാനുള്ളത്  

ഇത് നിയമം മുഖേനെ അവസാനിപ്പിച്ചേ പറ്റൂ. ഇല്ലാ എങ്കിൽ  ഇനിയും നിരപരാധികൾ  കുരിശ് ചുമന്ന് കാൽ വരി ചവിട്ടേണ്ടി വരും.

കുറ്റം ചെയ്തവനെ കർശനമായി ശിക്ഷിക്കേണം അതിൽ ഒരു ആക്ഷേപവും ആർക്കുമില്ല. പക്ഷേ അതിനു മുമ്പ് അവന്റെ കുറ്റം തെളിയിക്കപ്പെട്ടേ പറ്റൂ.

അത് വരെ അവൻ കുറ്റാരോപിതൻ മാത്രമാണ്. ഇത് പറയുമ്പോഴേക്കും  എന്ത് കോടതി ഏത് കോടതി എല്ലാം പണത്തിലും അധികാരത്തിന്മേലാണെന്നും  പാവപ്പെട്ടവനും പാവം സ്ത്രീക്കും നീതിയില്ലാ എന്നൊക്കെ വിളിച്ച് പറയുന്നവരോട് എന്നാൽ പകരം ഒരു നിയമം നിങ്ങൾ കൊണ്ട് വരൂ എന്ന് മറു വാദം ഉന്നയിക്കണം. 

ആരോപിക്കപ്പെട്ടാൽ ഉടനെ അത് അത്രയും ശരിയാണെന്ന് കാഴ്ചപ്പാടോട് കൂടി  ശിക്ഷിച്ചേ മതിയാകൂ എന്ന നിർബന്ധം പിടിക്കുന്നവരോട്  പൊയി തുലയാൻ പറയണം. 

അല്ലെങ്കിൽ ഈ തരത്തിലുള്ള ആത്മഹത്യക്ക് നിങ്ങൾ ഉത്തരം പറയണം.

Sunday, December 28, 2025

ഒരു ജന്മദിനം കൂടി




 മോനേ!  ഇന്ന് നിന്റെ ജന്മദിനമാണ്

വർഷങ്ങൾക്കപ്പുറം  പ്രകാശമാനമായ  ഒരു ഡിസംബറിന്റെ പകലിൽ നീ ജനിച്ചു. നീ ഇപ്പോൾ ജീവിച്ചിരുന്നു എങ്കിൽ  ഈ ദിവസം നീ ആഘോഷിച്ചേനെ....കാരണം ആ വക കാര്യങ്ങളിൽ നിനക്ക് നല്ല താല്പര്യം ആയിരുന്നല്ലോ.

 ഗുരുതരമായ കിഡ്നി രോഗം നിന്നെയും കൊണ്ട് പോയി. രോഗ പീഢയാൽ ശരിക്കും നീ വേദന തിന്നിരുന്നു. അപ്പോഴും നിന്റെ പ്രസന്ന ഭാവം നീ ഉപേക്ഷിച്ചിരുന്നില്ല എന്ന് ഞാനിപ്പോഴും ഓർക്കുന്നു.

ജീവിതമേ നിനക്ക്  തമാശയായിരുന്നല്ലോ.

ഏതെല്ലാം മേഖലയിൽ നീ കൈവെച്ചു. കമ്പ്യൂട്ടർ ഹാർഡ്വെയറിൽ നീ ആചാര്യനായിരുന്നു. കുട്ടികളുടെ സിനിമ നിർമ്മിച്ചു. എല്ലാം പരാജയപ്പെട്ടെന്നു മാത്രം. അപ്പോഴും നിനക്ക് ഒരു വിഷമവും കണ്ടില്ല. അതോ ദുഖം ഉള്ളിൽ ഉണ്ടായിരുന്നോ? നീ അതൊന്നും പറയാറില്ലായിരുന്നു.

എന്റെ വഴക്ക് കേട്ടില്ലെങ്കിൽ നിനക്ക് ഉറക്കം വരില്ലായിരുന്നു. നിന്നെ വഴക്ക് പറഞ്ഞില്ലെങ്കിൽ എനിക്കും  ഉറക്കം ഇല്ല. 

എല്ലാം അവസാനിപ്പിച്ച് നീ ഇപ്പോൾ കൊട്ടാരക്കര പള്ളി  പറമ്പിൽ  കാടു മൂടിയ  ആ മൂലയിൽ ഒരു കുഴിമാടത്തിൽ  ഉറങ്ങുകയാണ്. എന്നും വാപ്പാ  ആ മൂലയിലേക്ക് കണ്ണിമക്കാതെ നോക്കി നിൽക്കും. നീ അവിടെ ഉണ്ട് എന്ന ഓർമ്മ മനസ്സിൽ വരുമ്പോൾ വല്ലാത്ത വീർപ്പ് മുട്ടൽ ഉള്ളിലുണ്ടാകുന്നു.

ആ വീർപ്പ് മുട്ടൽ ആരിലേക്കെങ്കിലും പകരുവാൻ ഈ കുറിപ്പുകൾ  നിമിത്തമാകട്ടെ....

Saturday, December 27, 2025

കോൺഗ്രസ്സ്കാരേ!നിങ്ങൾക്ക് ഹാ! കഷ്ടം...

 കോൺഗ്രസ്സ്കാരേ!  നിങ്ങൾക്ക് ഹാ കഷ്ടം....

സോപ്പിട്ട് കഴുകിയാൽ പുള്ളി പുലിയുടെ പുള്ളി മായുമോ? നിങ്ങളുടെ തമ്മിൽ തല്ല് സ്വഭാവം മാറാനേ പോകുന്നില്ല. 10 വർഷം അധികാരത്തിന് പുറത്ത് നിന്നിട്ടും നിങ്ങൾ പഠിക്കുന്നില്ലല്ലോ?!

 ഇന്ന് രാവിലെ പത്രം എടുത്തപ്പോൾ കണ്ട  വാർത്തകളിലൂടെ കണ്ണോടിച്ചപ്പോൾ എന്റെ മനസ്സിൽ ഉണ്ടായ തോന്നലാണ് ഞാൻ പറഞ്ഞത്.

കോർപ്പറേഷൻ മേയർ സ്ഥാനം പാർട്ടിയുടെ നിലനിൽപ്പിനേക്കാളും മുകളിൽ അത്രയും കൊതിപ്പിക്കുന്നതാണോ?

കൊച്ചി,  തൃശൂർ മേയർതെരഞ്ഞെടുപ്പിലുണ്ടായ  അധികാര വടം വലി.....സിനിമാ കഥയേക്കാളും വെല്ലുന്നതാണ്. അധികാരത്തിന് വേണ്ടി എന്ത് കുണ്ടാമണ്ടികളും ഒപ്പിക്കും.

മേയറുടെ കുപ്പായവും ഇട്ട് മേയർ എന്ന ബോർഡുള്ള കാറിൽ  ആ ഞെളിഞ്ഞിരിപ്പ്...ഹോ അതൊരു സുഖമാണേ....ഫൂ....

നിങ്ങൾക്കറിയാമോ കോൺഗ്രസ്സേ! കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ  ജനം നിങ്ങൾക്കൊപ്പം നിന്നത്  നിങ്ങളെ അത്രക്കങ്ങ് ഇഷ്ടമായിട്ടല്ല. വേറെ നിവർത്തി ഇല്ലാഞ്ഞിട്ടാണ്. കേരള സമൂഹത്തിന്റെ മനസ്സിന് ചേരത്തക്കവിധം മറ്റൊരു കക്ഷി ഇവിടെ വളർന്നിട്ടുമില്ല. അത് കൊണ്ട് തമ്മിൽ ഭേദം തൊമ്മൻ എന്ന്  ചിന്തിച്ച് നിങ്ങൾക്ക് കുത്തി. പിന്നെ കുറേ കൊല്ലമായല്ലോ നിങ്ങൾ പുറത്ത് നിൽക്കാൻ തുടങ്ങിയിട്ട്....ഒരു പക്ഷേ വെന്ത് പരുവമായിട്ടുണ്ടെന്ന് കരുതി ...എവിടെന്ന്!!! 

നിങ്ങൾ നന്നാവൂല്ലാ.... ചുരുക്കം ചില സ്ഥലങ്ങൾ ഒഴികെ  ബാക്കി എല്ലാ സംസ്ഥാനങ്ങളിലും ഭരണത്തിലിരുന്ന നിങ്ങളുടെ അവസ്ഥ ഇന്നെന്താണെന്ന്  അൽപ്പമെങ്കിലും  തിരിച്ചറിഞ്ഞിരുന്നെങ്കിൽ  ഈ അടി പിടിക്ക് ഇറങ്ങി തിരിക്കില്ലായിരുന്നു കട്ടായം...

നിയമ സഭാ തെരഞ്ഞെടുപ്പ് ദാ ഇങ്ങെത്തി. ജനം ഒലത്തി തരും വായും പിളർന്നിരുന്നോ...എല്ലാം കാണുകയും മനസ്സിലാക്കുകയും  ചെയ്യുന്നവരാണ് മലയാളിലളെന്ന തിരിച്ചറിവോടെ  ഇനിയുള്ള സമയം ജീവിച്ചാൽ നിങ്ങൾക്കും നല്ലത് ഈ നാടിനും നല്ലത്....

Monday, December 8, 2025

അനവസരത്തിൽ ഡി.ജി.പി.

 ദിലീപ് കേസിൽ  വിധി വന്ന് 15 മിനിട്ടിനുള്ളിൽ മീഡിയാ വൺ ചാനൽ  മുൻ ഡി.ജി.പി. ആസിഫ് അലിയുടെതായ അഭിമുഖം  പ്രക്ഷേപണം ചെയ്തു.

വിധിന്യായാത്തിലുൾക്കൊള്ളിച്ചതായി  അദ്ദേഹം അവകാശപ്പെട്ട എക്സിബിറ്റിലെ കത്തുകൾ അദ്ദേഹം തന്നെ വായിക്കുകയും  ജഡ്ജിക്ക്  തെറ്റ് പറ്റിയെന്ന് ഉച്ചത്തിൽ  ഘോഷിക്കുകയും ചെയ്തു.

അപ്പോൾ വിധിനായത്തിന്റെ പൂർണ രൂപം പുറത്ത് വരാൻ സമയമായിട്ടില്ല. ജഡ്ജ്മെന്റ് പൂർണ രൂപത്തിൽ പുറത്ത് വരികയും അത് വായിച്ച് വില ഇരുത്തിയതിന് ശേഷം  അപ്രകാരം ഒരു അഭിപ്രായം പഴയ സർക്കാരിന്റെ ഡി.ജി.പി. ഇപ്രകാരം പ്രതികരിക്കുകയും ചെയ്താൽ അതിന് ന്യായീകരണമുണ്ട്. ജഡ്ജ്മെന്റിനെ നിരൂപണം ചെയ്യാൻ  പൗരന് അവകാശം ഉണ്ട്. അതോടൊപ്പം ജഡ്ജിനെ വ്യക്തിപരമായി കുറ്റപ്പെടുത്താൻ  ആർക്കും അവകാശവുമില്ല.

ഏത് ന്യായാധിപനും  തെറ്റ് പറ്റും.  അത് ചൂണ്ടിക്കാണിച്ച് അപ്പീൽ കോടതികളിൽ പോകാം. അല്ലാതെ  ഇന്ന് ആസിഫലി  ചെയ്തത് പോലെയുള്ള ശരീര ഭാഷയിൽ ആക്രോശിച്ചാൽ ആ  തരത്തിലുള്ള പ്രതികരണം  കാരണം ഹാനി സംഭവിക്കുന്നത് നീതി ന്യായ  വ്യവസ്ഥക്കാണെന്ന്  തിരിച്ചറിയേണ്ടത് വക്കീലന്മാരാണ്.

ഒരു കേസിൽ എന്റെ താല്പര്യപ്രകാരം ഞാൻ ഉദ്ദേശിച്ച രീതിയിലെ വിധി വരണമെന്ന്  ബന്ധപ്പെട്ടവർക്കോ  ഫെമിനിസ്റ്റുകൾക്കോ ഇതര സ്ത്രീ പക്ഷ വാദികൾക്കോ  ആഗ്രഹിക്കാനും അപ്രകാരമൊരു വിധി വന്നില്ലെങ്കിൽ  വായിൽ തോന്നിയത്  പ്രതികരിക്കാനും  കഴിഞ്ഞേക്കാം.  പക്ഷേ അത് പോലെ ഒരു അഭിഭാഷകൻ  പ്രതികരിക്കുന്നത് ഒട്ടും ഭൂഷണമല്ല. മുൻ ഡി.ജി.പിയോടൊപ്പം മറ്റൊരു അഭിഭാഷകനും തൽസമയം പ്രതികരിച്ചിരുന്നത് എത്ര സംയമനത്തോടെയായിരുന്നു. അദ്ദേഹം പറഞ്ഞു ജഡ്ജ്മെന്റ് പുരത്ത് വരട്ടെ അത് വായിച്ചതിന് ശേഷം ഗൂഡാലോചന ആരോപണം എങ്ങിനെ തള്ളിയെന്ന കണ്ടെത്തൽ ശരിയോ തെറ്റോ എന്ന്  പ്രത്കർക്കാമെന്ന്. 

അതല്ലേ ശരി. അതായിരിക്കണം ശരി. അല്ലാതെ  മുൻ ഡിജി.പി.യാണെന്ന് പറഞ്ഞ്  ആവേശം കാട്ടരുതേ സാറേ!.