Friday, February 14, 2025

കടന്ന് പോയി ഒരു വർഷം


 ഇന്നേക്ക് ഒരു വർഷം മുമ്പ് അതായത് 2024 ഫെബ്രുവരി പതിനാലാം തീയതി പുലർച്ച ഒന്നരമണിക്ക് ഒരു ഫോൺ കാൾ.

അസമയത്തെ ഫോൺ കാൾ പരിഭ്രാന്തി മനസ്സിൽ പടർത്തും. മകൻ ഷിബു ആശുപത്രിയിൽ ആയിരുന്നല്ലോ. അതിനാൽ ഭയം കൂടുതലായി. എന്തായാലും മനസ്സിന്  ദാർഡ്യം വരുത്തി ഫോൺ എടുത്തു.

ഷിബു മരിച്ചു. ഫോണിലൂടെ ആ വിവരം കിട്ടി. എന്റെ ജീവിതത്തിൽ എന്നെ ആദ്യം വാപ്പാ എന്ന് വിളിച്ചവൻ. അവൻ പോയിരിക്കുന്നു. വേദനകളുടെ ലോകത്ത് നിന്നും  എന്നെന്നേക്കുമായി സമാധാനത്തിന്റെ ലോകത്തേക്ക് പോയി.

മനസ്സിൽ തുളുമ്പി നിന്നിരുന്ന അത്യധികമായ ദു:ഖത്തെ  അമർത്തി ശബ്ദത്തിൽ കർശനതയും ദേഷ്യവും വരുത്തി  (എന്റെ സങ്കടത്തെ മറച്ച് വെക്കാനുള്ള ശ്രമമായിരുന്നത്) ഫോൺ വിളിച്ചയാളോട് അവ്ന്റെ  മയ്യത്ത് അടക്കുന്നതിനെ സംബന്ധിച്ചും മറ്റും സംസാരിച്ചു.

ദിവസങ്ങൾക്ക് മുമ്പ് അവന്റെ മയ്യത്ത് സംസ്കരണത്തെ പറ്റിയും പിന്നെ ഞാൻ ചെയ്യേണ്ട ചില വിഷയങ്ങളെ പറ്റിയും അവൻ എന്നോട് സംവദിച്ചിരുന്നിരുന്നു. വൃക്ക രോഗത്തിന്റെ ഗുരുതരാവസ്ഥയിൽ എത്തിയ അവൻ മരണത്തെ മുമ്പിൽ കണ്ടിരുന്നതിനാൽ സാധാരണ കാര്യം ചർച്ച ചെയ്യുന്നത് പോലെയായിരുന്നത്.  അപ്പോഴും അവൻ പോകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.

അവൻ എപ്പോഴും അങ്ങിനെ തന്നെയായിരുന്നു.  ഏത് ഗുരുതര വിഷയവും  തമാശ രൂപേണ അവതരിപ്പിക്കും. ഒരു വിഷയവും അവന് ഗുരുതരമല്ലായിരുന്നു  സ്വന്തം മരണം പോലും. എന്തെല്ലാം അനുഭവങ്ങളിലൂടെ അവൻ കടന്ന് പോയിരിക്കുന്നു.അവനെ എത്രമാത്രം ഞാൻ ശകാരിച്ചിരുന്നു. മറ്റൊരു തരത്തിൽ  എന്നിൽ നിന്നും അവന് കുറ്റപ്പെടുത്തലേ കിട്ടിയിരുന്നുള്ളൂ. അതിനെ പറ്റിയും അവൻ ആരോടോ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു:-

“വാപ്പായുടെ രണ്ട് വഴക്ക് കേട്ടില്ലെങ്കിൽ എനിക്ക് ഉറക്കം കിട്ടില്ലാ“ 

ഇപ്പോൾ ആരും വഴക്ക് പറയാത്തിടത്തേക്ക് എന്റെ മോൻ പോയിട്ട് ഒരു വർഷമായി. ഞാൻ എത്രമാത്രം  അവനെ സ്നേഹിച്ചിരുന്നെന്ന് എനിക്കല്ലേ അറിയൂ...നിന്റെ ഓർമ്മയിന്മേൽ രണ്ടിറ്റ് കണ്ണീർ.....

Friday, January 24, 2025

ഉമ്മാ ഇന്നും മനസ്സിൽ....

 ചെന്നിണം പടിഞ്ഞാറേ മാനത്ത് പരന്ന് തുടങ്ങിയതേ ഉള്ളൂ.

പക്ഷികൾ ചേക്കേറാൻ ബഹളമുണ്ടാക്കി പറന്ന് കൊണ്ടിരുന്ന  ആ നേരം സന്ധ്യയുടെ  മൗന  രാഗത്തിലൂടെ ഉമ്മായുടെ ശബ്ദം ഒഴുകി വന്ന് കൊണ്ടിരുന്നു.  ഷരീഫേ!.....

ഉമ്മാ വിളിക്കുകയാണ്. കളി നിർത്തി പൂഴി മണ്ണിൽ നിന്നും ഓടിചെന്നപ്പോൾ തൊട്ടടുത്തുള്ള കുളത്തിൽ നിന്നും വെള്ളം കോരി വെച്ച് ഉമ്മാ കാത്ത് നിൽക്കുന്നു  എന്നെ കുളിപ്പിക്കാൻ. ഉടുത്തിരുന്ന നിക്കർ ഊരി കളഞ്ഞ് തുടയിൽ രണ്ട് നുള്ളും തന്ന് ഉമ്മാ ചോദിച്ചു. “എവിടെ ആയിരുന്നെടാ ഇത്രേം നേരം....“

തണുത്ത വെള്ളം ശരീരത്ത് വീണപ്പോളുള്ള സുഖത്താൽ തുള്ളി ചാടിക്കൊണ്ടിരുന്നപ്പോൾ  ഉമ്മാ ചോദിച്ചു.

,“ഇത്രേം വലുതായിട്ടും ഇന്നീം ഞാൻ വേണോ നിന്നെ കുളിപ്പിക്കാൻ“

“ഞാൻ വലുതായാലും  ഉമ്മാ എന്നെ കുളിപ്പച്ചാൽ മതി“ എന്ന എന്റെ മറുപടി കേട്ടപ്പോൾ മുറുക്കി ചുവപ്പിച്ചിരുന്ന ആ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞതു ഇന്നും എന്റെ ഓർമ്മയിലുണ്ട്.

എത്രയോ വർഷങ്ങൾക്ക് സേഷം ആ പുഞ്ചിരി ഒരിക്കൽ കൂടി ഞാൻ കണ്ടു, ഉമ്മായുടെ അന്ത്യ നിമിഷങ്ങളിൽ.

കോടതി  ആവശ്യങ്ങൾക്കായി കൊട്ടാരക്കരയിൽ നിന്നും പുനലൂരിലേക്ക് പോയ ഞാൻ അന്ന് കുന്നിക്കോടെത്തിയപ്പോൾ ഉള്ളിൽ പെട്ടൊന്നൊരു വിളി. “ഷരീഫേ!...“

മനസ്സിലെന്തോ ഒരു വിങ്ങൽ. കഴിഞ്ഞ ദിവസം ആലപ്പുഴ ആശുപത്രിയിൽ ആയിരുന്ന ഉമ്മായെ  ഞാൻ പോയി കണ്ട് മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് ബോദ്ധ്യപ്പെട്ട് തിരിച്ച് വന്നതാണല്ലോ. എന്തായാലും ഞാൻ ബസ്സിൽ നിന്നിറങ്ങി ആലപ്പുഴക്ക് തിരിച്ചു. സന്ധ്യ ആയി ആശുപത്രിയിലെത്തിയപ്പോൾ. 

ഉമ്മാ ഊർദ്ധൻ വലിക്കുകയാണ്. പെങ്ങൾ പറഞ്ഞു.“ഉമ്മാ...ദാ...ഷരീഫ് വന്നു...“

ശ്വാസം കിട്ടാൻ പയാസപ്പെടുന്ന ആ നിമിഷത്തിലും ഉമ്മായുടെ ചുണ്ടിൽ നേരിയ പുഞ്ചിരി വിരിഞ്ഞു. എന്റെ മുഖത്തേക്ക് കണ്ണുകൾ തിരിഞ്ഞു. അൽപ്പ നേരം കഴിഞ്ഞു  ഉമ്മാ പോയി. വർഷങ്ങൾക്ക് മുമ്പ് നടന്ന ആ സംഭവം ഇന്നത്തെ ദിവസമായിരുന്നു.

ആലപ്പുഴ  പടിഞ്ഞാറെ ജുമാ മസ്ജിദിലെ  പഞ്ചാര പോലെ വെളുത്ത മണ്ണൂള്ള പള്ളി പറമ്പിൽ  ഉമ്മാ ഉറങ്ങുന്നു.

ഉമ്മാക്ക് സ്വർഗം ലഭിക്കുമാറാകട്ടെ......എല്ലാ ദിവസത്തേയും പോലെ ഇന്നും ഞാൻ പ്രാർഥിക്കുന്നു.ഈ ലോകത്ത് നിന്നും ഉമ്മാ പോയ ദിവസമാണല്ലോ ഇന്ന്...


Thursday, January 16, 2025

പ്രേം നസീർ ഓർമ്മകൾ

 ജനുവരി 16 ആയ ഇന്ന് പ്രേം നസീറിന്റെ ഓർമ്മ ദിനമാണു

. പകരം വെക്കാനാളില്ലാത്ത ഈ അതുല്യ നടന്റെ സിനിമാ റിക്കാര്ഡുകള് ഇനിയും തിരുത്തപ്പെട്ടിട്ടില്ല . അദ്ദേഹവുമായി ബന്ധപ്പെട്ടു രണ്ടു മറക്കാനാവാത്ത ഓര്മ്മകള് മനസ്സില് നിറഞ്ഞു നില്ക്കുന്നു. ഒന്ന് അദ്ദേഹം കാരണം എന്റെ ബാല്യകാല സുഹൃത്തിനെ ഞാന് മര്ദ്ദിച്ചു . രണ്ടാമത്തേത് എന്റെ ജീവിതം തന്നെ മാറ്റി മറിക്കാനായി ഇരുപത്തി അഞ്ചു രൂപാ അദ്ദേഹം എനിക്ക് തന്നു.

ആദ്യത്തേത് എന്റെ വളരെ കുഞ്ഞു നാളിലെ ഓര്മ്മയാണ്. അന്ന് ഞാന് വിശ്വസിച്ചിരുന്നത്, സിനിമയിലെ രൂപങ്ങള് എല്ലാം ജീവനുള്ളതായിരുന്നു എന്നാണു. . എന്റെ ബാല്യകാല സുഹൃത്ത് തടിയന് ശുക്കൂര് അതിനെ ഖണ്ഡിച്ചു പറഞ്ഞു അതെല്ലാം വെറും ഫോട്ടോകള് ആണെന്ന്.നസീര് എന്റെ ഇഷ്ട്ട താരമായിരുന്നു ആ നസീര് വെറും ഫോട്ടോ ആണെന്ന് പറഞ്ഞാല് ഞാനെങ്ങിനെ സഹിക്കും. പക്ഷെ അവനോടു അതിനെ പറ്റി അടികൂടാന് പോയാല് തടിയന് എന്നെ ഒരു പരുവമാക്കും. അങ്ങിനെയിരിക്കെ അവന്റെ വാദം ശരിയാണെന്ന് തെളിയിക്കാന് ഒരു സംഭവം ഉണ്ടായി. ആലപ്പുഴ ശീമാട്ടിയിലും ശ്രീ കൃഷ്ണായിലും രണ്ടു നസീര് പടം ഒരുമിച്ചു വന്നു. ജീവനോടെയാണ് സ്ക്രീനില് വരുന്നതെങ്കില് ഒരേ സമയം രണ്ടിടത്തും വരാന് പറ്റില്ലല്ലോ. വാദം ജയിച്ച ശുക്കൂര് എന്നെ കളിയാക്കി ആര്ത്തു ചിരിച്ചു. എന്റെ ഉള്ളു ചുട്ടു നീറി. അവസരം വരാന് ഞാന് നോക്കി ഇരുന്നപ്പോള് ദാ...ശുക്കൂര് പള്ളിയില് നമസ്കരിക്കുന്നു. നമസ്കാരത്തില് ആര് എന്ത് ചെയ്താലും പ്രതികരിക്കരുതെന്നാണ് നിയമം. അവന് സുജൂദ് (സാഷ്ട്ടാംഗ നമസ്കാരം) പോയ നേരം ഞാന് അവന്റെ മുതുകില് ഒരിടി കൊടുത്തു.
കാലങ്ങള് എത്രയോ കഴിഞ്ഞിട്ടും ഈ കഥ പറഞ്ഞു ഞാനും അവനും ചിരിക്കുമായിരുന്നു. ഞാന് കൊട്ടാരക്കരയിലായപ്പോള് അവന് കൊച്ചി പള്ളുരുത്തിയില് എക്സയ്സ് വകുപ്പില് ജോലിയിലായി. ഒരു ദിവസം റോഡില് കുഴഞ്ഞു വീണു ആ കൂട്ടുകാരന് മരിച്ചു എന്ന് അറിയാന് കഴിഞ്ഞു.
രണ്ടാമത്തെ സംഭവം എന്റെ സിനിമാ അഭിനയവുമായി ബന്ധപ്പെട്ടതാണ്. സിനിമാ തലയ്ക്കു കയറി അഭിനയിക്കാന് മദ്രാസിലേക്ക് ഒളിച്ചു പോയ ഞാന് നസീറുമായി കണ്ടു മുട്ടി. ആ കൂടി കാഴ്ച "ശ്മശാനത്തിലെ രാത്രി " എന്ന എന്റെ അനുഭവ കുറി പ്പിലുണ്ട്. അതില് ഞാന് ഇങ്ങിനെ എഴുതി
""പലതും ഈ സിനിമാ ഫീല്ഡില് ഞാൻ കണ്ടു.പലതും അനുഭവിച്ചു. ഏറെവിവരിക്കാനുള്ള അനുഭവങ്ങൾ.
ഷൂട്ടിംഗ്‌ ഏരിയായിലെ ജോലിക്കാരോട്‌ കെ.പി.ഉമ്മറിന്റെതലക്കനവും പുശ്ചത്തോടുമുള്ള പെരുമാറ്റവും അതുല്യ നടൻപി.ജെ. ആന്റണിയുടെ "മോനേ" എന്ന സ്നേഹവും വിനയവുംനിറഞ്ഞ വിളിയും അവരെപറ്റി പറഞ്ഞ്‌ കേട്ടത്‌ ശരിയാണെന്ന്‌ എനിക്ക്‌ബോദ്ധ്യപ്പെട്ടു.ഷീലാമ്മയുടെ അഭിനയ പാടവം നേരിൽ ഞാൻകണ്ടു.ബഹദൂറിന്റെ നിഷ്കളങ്കമായ ചിരിയും തമാശകളുംഇടപെടലും എനിക്കു അനുഭവിക്കാൻ കഴിഞ്ഞു. മധു സാറിന്റെഅന്തസുറ്റ പെരുമാറ്റവും നസീർ സാറിന്റെ മാന്യമായസമീപനവും ഒരിക്കലും ഞാൻ മറക്കില്ല.ഷൂട്ടിംഗ്‌ കഴിഞ്ഞ ഒരുസാ യാഹ്നത്തിൽ കാറിൽ കയറുന്നതിനു മുമ്പു ഡ്രൈവർ വരാൻകാത്തിരുന്ന ചില നിമിഷങ്ങളിൽ ഞാൻ എന്റെ മദിരാശിവരവിന്റെ ഉദ്ദേശം അദ്ദേഹത്തോടു പറയാൻ ധൈര്യം കാട്ടി.നസീര്സാര് 5 രൂപയുടെ അഞ്ച്‌ നോട്ടുകൾ എന്റെ കയ്യിൽതന്നിട്ടുപറഞ്ഞു:-
"നാട്ടിൽ പോയി പഠനം തുടരുക..." ആ അഞ്ച്‌ നോട്ടുകളിൽ നാലുഎണ്ണം ഞാൻ ചിലവഴിച്ചു. അഞ്ചാമത്തേത്‌ ആ വർഷത്തെഡയറിയിൽ എന്റെ സിനിമാ ഭ്രാന്തിന്റെ ഓർമ്മക്കായി സൂക്ഷിച്ചുഎങ്കിലും കാലങ്ങൾ വരുത്തി വെച്ച പഴക്കവും പ്രാണികളുടെആക്രമണവും എന്റെ പഴയ ഡയറികളിൽ ചിലതുനശിപ്പിച്ചപ്പോൾ ആ അഞ്ചു രൂപാ നോട്ടും ജീർണ്ണിച്ചു പോയി......"
ഇന്ന് ഈ പതിനാറാം തീയതി ആ വലിയ മനുഷ്യന് അന്തരിച്ച ദിവസമാണ്. അന്ന് അദ്ദേഹം എന്നെ നാട്ടിലെക്കു പറ ഞ്ഞയചില്ലായിരുന്നു എങ്കില് തമിഴ് നാട്ടിലെ ഏതെങ്കിലും മൂലയില് ഞാനിന്നും കഴിഞ്ഞേനെ. ആ ഓര്മ്മ എന്നുമെന്റെ മനസ്സില് നില നില്ക്കും.

Friday, January 10, 2025

ഷേവിംഗ് സോപ്പും കുറേ ചിന്തകളും

 രണ്ട് ദിവസം കൂടുമ്പോൾ ഷേവ് ചെയ്യുക എന്റെ ശീലമാണ്.അത് സ്വയം ചെയ്താലേ ഒരു സുഖം ലഭിക്കൂ. അതിനാൽ തന്നെ അതിനു വേണ്ടിയുള്ള സാധന സാമഗ്രികകൾ  എപ്പോഴും കരുതുകയും ചെയ്യും.

അങ്ങിനെയിരിക്കവേ ഷേവിന് പ്രാരംഭമായി മുഖത്ത് പുരട്ടുന്ന  സോപ്പ് തീർന്നതിനാൽ സോപ്പ്  വാങ്ങാനായി പതിവ് കടയിൽ അന്വേഷിച്ചപ്പോൾ സാധനം ഇല്ല. പല കടകളിലും തുടർന്ന് കയറി ഇറങ്ങി. എല്ലായിടത്തും ഒരേ പല്ലവി. സോപ്പില്ല, ക്രീം തരാം സർ... ക്രീം എനിക്ക് ഇഷ്ടമല്ല. 

ഒരു കടയിലെ പരിചയക്കാരൻ പറഞ്ഞു. സോപ്പ് കമ്പനികൾ പൂട്ടി സർ. ഇനി ക്രീം കമ്പനികളും പൂട്ടും, അതിനും ആവശ്യക്കാർ കുറവാണ്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാനെങ്കിലും കച്ചവടം നടക്കുന്നില്ല എങ്കിൽ  പിന്നെന്തിനു കമ്പനികൾ പ്രവർത്തിപ്പിക്കണം. അത് പൂട്ടി മറ്റ് പണികൾ നോക്കും. ഇപ്പോൾ ആൾക്കാർ താടി പ്രിയരാണ്. ഷേവ് ചെയ്യാതെ താടി വളർത്തി നടക്കുന്നു പുതു തലമുറ.

ഞാൻ റോഡിലേക്ക് നോക്കി. ശരിയാണ് ഭൂരിഭാഗം യുവാക്കളും താടി ഫിറ്റ് ചെയ്തിരിക്കുന്നു.. ചേനക്ക് വേര് ഇറങ്ങിയത് പോലെ മൂന്ന് നാല് രോമം മുഖത്ത് വന്നിട്ടുള്ള പയ്യൻസും ഷേവ് ചെയ്യതെ  ബുദ്ധി ജീവികളായി നടക്കുന്നു.

ആവശ്യക്കാരാണല്ലോ കമ്പോളം ചലിപ്പിക്കുന്നത്. ആവശ്യക്കാരില്ലെങ്കിൽ കമ്പോളം പൂട്ടും.

വർക്ക്ഷോപ്പുകൾ വന്നപ്പോൾ കൊല്ലന്റെ (കരുവാൻ) ആലകൾ പൂട്ടി. തൂമ്പാ (മൺ വെട്ടി) കയ്യുകൾ നിർമ്മിച്ചിരുന്ന ആശാരിമാർ ഇപ്പോൾ ഇല്ല.കസേര, കട്ടിൽ ചൂരൽ വരിഞ്ഞിരുന്ന  ജോലിക്കാരെ കണി കാണാൻ പോലും കിട്ടുന്നില്ല. അമ്മിക്കല്ലും കുഴവിയും കൊത്താൻ നടന്നിരുന്ന “കല്ല് കൊത്താനുണ്ടോ“  വിളികൾ ഇപ്പോൾ ഇടവഴികളിൽ  കേൾക്കാത്തത് അവരൊന്നും ചത്ത് പോയതിനാലല്ല, മിക്സിയും ഗ്രൈന്ററും വീടുകളിൽ വന്നതിനാലാണ്. നാഴിയും ഇടങ്ങഴിയും കിലോഗ്രാമിനു വഴിമാറി കൊടുത്തു. അങ്ങിനെ ആവശ്യക്കാർ ഇല്ലാത്തതിനാൽ  പലതും പൂട്ടി. ആ കൂട്ടത്തിൽ എന്റെ സോപ്പ് കമ്പനിയും പൂട്ടി.

ഇനി ക്രീം കമ്പനികളും പൂട്ടുന്നതിനു മുമ്പ് രണ്ട് നാലെണ്ണം വാങ്ങി സ്റ്റോക്ക് ചെയ്യാം. അല്ലെങ്കിൽ ഷേവ് ചെയ്യാതെ ബൂജി കളിച്ച് നടക്കേണ്ടി വരും.

Saturday, December 28, 2024

എങ്ങിനെ നിന്നെ മറക്കും?


 മോനേ! നീ ഇപ്പോൾ എവിടെയാണോ അവിടെ  നിനക്ക്  സുഖമാണോ?

ഇന്ന് നിന്റെ ജന്മദിനമാണ്.

2024 ഫെബ്രുവരിയിൽ നീ അവസാന യാത്ര പറഞ്ഞ്  പോയതാണല്ലോ.

വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ ദിവസം പകൽ രണ്ടര മണിക്ക്  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ  ള്ളേ..ള്ളേ വിളിച്ച് ജനിച്ച  നിന്റെ രൂപമാണ് നീ എത്ര വലുതായിട്ടും എന്റെ മനസ്സിൽ ഓടി ഓടി വന്നിരുന്നത്. കാരണം എന്നെ ആദ്ദ്യം  വാപ്പാ എന്ന് വിളിച്ചത് നീയായിരുന്നല്ലോ.

മരണം മുന്നിൽ കണ്ട് രോഗാവസ്ഥയിൽ നീ എനിക്കായി കുറിച്ചയച്ച വാക്കുകൾ ഇപ്പോഴും ഓർമ്മയുണ്ട്.

എന്ത് ദുഖമുണ്ടായാലും പ്രതിസന്ധികൾ ഉണ്ടായാലും  പുഞ്ചിരിയായിരുന്നു നിന്റെ മുഖത്ത് അന്നുണ്ടായിരുന്നത് എന്നത് എപ്പോഴും എന്നെ അതിശയിപ്പിച്ചിരുന്നു.

വാപ്പായുടെ ഉള്ളിൽ ഇപ്പോഴും നിറഞ്ഞ്നിൽക്കുന്നത് വിങ്ങലാണ് എന്നത് ആരോടും പറയാനാവാത്തതിനാലാണ് ഇന്ന് നിന്റെ ജന്മ ദിനത്തിൽ ഈ  വാക്കുകൾ ഇവിടെ കുറിച്ചിടുന്നത്.








 നിന്റെ മുഖത്ത് എന്നത് ഇപ്പോഴും എന്നെ