Wednesday, July 16, 2025

മെഡിസിപ്പ് തട്ടിപ്പ്

 മെഡിസിപ്പ്..

സ്വന്തം.ജീവനക്കാർക്കും പെൻഷൻ കാർക്കുമായി സർക്കാർ ഒരുക്കിയ ആരൊഗ്യ സംരക്ഷണ  കവചം.  അഥവാ ഇൻ ഷുറൻസ് കമ്പനിക്കായി ഒരുക്കിയ  സൽക്കാരം.

പ്രതിമാസം 500 രൂപാ വീതം അതായത്  വർഷം തോറും 6000 രൂപാ ഈ ഇനത്തിലായി  സർക്കാർ ജീവനക്കാരിൽ നിന്നും പെൻഷൻ കാരിൽ നിന്നും  സർക്കാർ ഈടാക്കുന്നുണ്ട്.

പകരം ജീവനക്കാരന്/പെൻഷൻ കാരന്  രോഗം വരുമ്പോൾ  സർക്കാർ ലിസ്റ്റിലുള്ള  ആശുപത്രിയിൽ കിടത്തി ചിൽസിക്കേണ്ടി വരുകയാണങ്കിൽ  ഒരു നിശ്ചിത ആശുപത്രി ചെലവ് സർക്കാർ നിയോഗിച്ച ഇൻഷുറൻസ്കാരൻ നൽകുമെന്നാണ് വ്യവസ്ഥ. 

കേട്ടാൽ തോന്നുക നമ്മൾ പഴം തൊലി ഉരിഞ്ഞ് തിന്നുന്നത് പോലെ എത്ര  എളുപ്പം.എന്ന്.

ഒരിക്കലുമല്ല. എങ്ങിനെ തുക കൊടുക്കാതിരിക്കാമെന്നാണ് ഇൻഷുറൻസ്കാരുടെ നോട്ടം.

എന്റെ വീട്ടിൽ നിന്നും 2 പെൻഷൻ കാർ ഉൾപ്പടെ 3 പേർ  മെഡിസിപ്പിൽ അംഗങ്ങളാണ്. 1500 രൂപ പ്രതിമാസം അടയുന്നുമുണ്ട്. എന്നിട്ടും അതിലൊരാൾ സർക്കാർ ലിസ്റ്റ് ചെയ്ത  ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഡോക്ടറന്മാരുടെ നിർദ്ദേശാനുസരണം 5 ദിവസം  അഡ്മിറ്റായി ചികിൽസിച്ച വകയിൽ 17570 രൂപാ  ക്ളൈം ഉന്നയിച്ച് ആശുപത്രിക്കാർ അയച്ച ബിൽ  ഇൻഷുറൻസ്കാർ ഒരു പൈസാ പോലും അനുവദിക്കാതെ പൂർണമായി തള്ളി തിരിച്ചയച്ച് തന്നു. പറഞ്ഞ കാരണം   മെഡിസിൻ കൊണ്ട് ഭേദമാകുന്ന ഈ രോഗത്തിനായി ഐ.പി.  ചെലവ് തരേണ്ട ആവശ്യമില്ലാ എന്ന്.

രോഗിക്ക് ഐ.പി. ആകാൻ ഒരു ആഗ്രഹവുമില്ലായിരുന്നു. രോഗത്തിന്റെ തൽസ്ഥിതിക്ക് ആശുപത്രിയിൽ ഡ്രിപ്പ് ഇട്ട് കിടന്നും മറ്റ് രീതികൾ അവലംബിച്ചും  കിടത്തി ചിൽസിച്ചേ മതിയാകൂ എന്നതിനാലാണ് ഡോക്ടറന്മാർ അഡ്മിറ്റ് ചെയ്തത്.

ഇവിടെ പ്രസക്തമായ ചോദ്യം  ഓ.പി. ചികിൽസയാണോ ഐ.പി.ചികിൽസയാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഡോക്ടറാണോ ഇൻഷുറൻസ്കാരാണോ?

രോഗത്തെ സംബന്ധിച്ച് ആധികാരികമായ റിപ്പോർട്ട് തരേണ്ടത് ഡോക്ടറന്മാരോ  ഇൻഷുറൻസ്കാരോ?

പ്രതിമാസം ജീവനക്കാരിൽ നിന്നും 500 രൂപാ പിടിച്ച് സർക്കാർ ഈ ഇൻഷുറൻസ്കാർക്ക് നൽകുന്നതിൽ ജീവനക്കാർക്ക് എന്ത് മെച്ചം.

നാട്ടിൽ അനേകം ഇൻഷുറൻസ് കമ്പനിയുള്ളതിനാൽ തങ്ങളുടെ പൈസാ ഏത് കമ്പനിക്ക് ഏത് തോതിൽ കൊടുക്കണമെന്ന വിവേചനാധികാരം ജീവനക്കാർക്ക് നൽകുന്നതല്ലേ  ഉത്തമം. സർക്കാർ എന്തിന് ഈ പൊല്ലാപ്പ്  തലയിൽ വലിച്ച് വെയ്ക്കുന്നു?

ഈ കാര്യത്തിൽ പുനർ ചിന്തക്ക് സർക്കാർ തയാറാകണം. അതിനായി വേണം ജീവനക്കാർ പ്രതിഷേധിക്കേണ്ടത്.

Friday, May 30, 2025

ഓർമ്മയിലെ കടലാസ്സ് തോണി

 മഴ കോരി ചൊരിയുന്നു.

മഴ വെള്ളം റോഡരികിലൂടെ  പാഞ്ഞൊഴുകി  പോകുന്നത് ഞാൻ കണ്ണിമക്കാതെ നോക്കി നിന്നു.

ആലപ്പുഴ ലജനത്ത്  മാർക്കറ്റിന് സമീപം  കട  വരാന്തയിൽ നിൽക്കുകയാണ് ഞാൻ.

എന്റെ സ്നേഹിതന്റെ മകന് ആലപ്പുഴ കോടതിയിൽ ഒരു കേസുണ്ട്. ആ കേസിന്റെ നടപടികൾക്കായി സ്നേഹിതനോടൊപ്പം  ആലപ്പുഴയിൽ വന്ന ഞാൻ യാദൃശ്ചികമായാണ് ലജനത്ത് മാർക്കറ്റിന് സമീപം വന്ന് പെട്ടത്.

 തുള്ളിക്കൊരു കുടം പെയ്ത് കൊണ്ടിരിക്കുന്ന  മഴ സൃഷ്ടിച്ച വെള്ള ചാലിൽ നോക്കി നിൽക്കവേ ആ ചാലിന് സമീപം  8 വയസ്സുള്ള ഒരു പയ്യനെ ഞാൻ കണ്ടു. 

വെളുത്ത് മെലിഞ്ഞ ഒരു പയ്യൻ.  അവൻ  കടലാസ് വഞ്ചി ഉണ്ടാക്കി ആ  വെള്ളത്തിൽ ഇറക്കി അതിന്റെ പാച്ചിൽ കണ്ട് സന്തോഷിച്ച് നിൽക്കുകയായിരുന്നു.

അത് ഞാനായിരുന്നു. അനേകമനേകം വർഷങ്ങൾക്ക് മുമ്പുള്ള ഞാൻ.

 അവിടെ നിൽക്കുന്ന കട മുറികളിൽ  ഒന്നിലെ ചിട്ടി ആഫീസിൽ വാപ്പാക് ജോലി ഉണ്ടായിരുന്നു. സ്കൂൾ അവധികളിൽ ഉമ്മ എന്നെ വാപ്പാ ജോലി ചെയ്യുന്ന ചിട്ടി ആഫീസിലേക്ക് പറഞ്ഞ് വിടുമെന്നതിനാൽ ബാല്യകാലം പലപ്പോഴും ആ ചിട്ടി ആഫീസിൽ കഴിച്ച് കൂട്ടേണ്ടി വന്നിരുന്നു.

വീട്ടിലെ കുസൃതികൾ കാരണം  ശല്യം ഒഴിവാക്കാനും   വിശക്കുന്നേ എന്ന എന്റെ മുറവിളിയിൽ നിന്നും രക്ഷപെടാനുമായി ഉമ്മ കണ്ടെത്തിയ ആ ഉപായത്താൽ   ഒരു തടവ് പുള്ളിയെ പോലെ എനിക്ക് അവിടെ കഴിയേണ്ടി വന്നു.  രാത്രി ഏറെ ചെന്നാണ് ആ കാലത്ത് വല്ലതും വിശപ്പിന് കിട്ടിയിരുന്നത്.

ആ കാലത്തെ മഴ സൃഷ്ട്ടിക്കുന്ന കൊടും വിശപ്പ് മറക്കാനായി ഞാൻ കണ്ട് പിടിച്ച മാർഗമായിരുന്നു  മഴ വെള്ള ചാലിൽ കടലാസ് വഞ്ചി ഓടിക്കുക.

എത്രയോ വർഷങ്ങൾക്ക് ശേഷം ഞാൻ ഈ സ്ഥലത്ത് എത്തുമെന്നും  മഴയത്ത് ഒഴുകുന്ന വെള്ള ചാലും നോക്കി ഓർമ്മകൾ അയവിറക്കുമെന്നും അന്ന് ഞാൻ സ്വപ്നേപി വിചാരിച്ചിരുന്നില്ല.

എത്രയോ മനുഷ്യ ജന്മങ്ങൾ ഇവിടെ കഴിഞ്ഞ് പോയിരിക്കുന്നു. എത്ര പെട്ടെന്നാണ് കാലം ഓടി പോയത്. ഇന്നലെകളുടെ ശവ ശരീരം കടന്ന് ഇന്നിൽ കാല് ചവിട്ടി നിന്ന് തിരിഞ്ഞ് നോക്കുന്ന ഞാൻ അന്തം വിട്ട് പോകുന്നു. എത്രയെത്ര ജീവിതാനുഭവങ്ങളിലൂടെയാണ് ഞാൻ കടന്ന് വന്നത്.ആ എട്ട് വയസ്സ്കാരനിൽ നിന്നും ഇന്നുള്ള ഞാനിലെത്താൻ  ഒരു പാട് വഴികൾ ഞാൻ താണ്ടിയിരിക്കുന്നല്ലോ. ഒരിക്കലും മറക്കാൻ കഴിയാത്ത  ജീവിതാനുഭവങ്ങൾ

ഓർമ്മകളേ! നിങ്ങൾക്ക് കോടി കോടി നന്ദി.





  

Tuesday, May 20, 2025

ചുക്കിരിയും പെനീസും

 മറ്റുള്ളവരോട് മൂത്രം ഒഴിക്കുന്ന യന്ത്ര സംവിധാനത്തെ  പറ്റി പറയുമ്പോൾ ചുക്കിരി എന്നോ സുനാപ്പീ  എന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും  മലയാള വാക്കുകൾ ഉപയോഗിച്ചാൽ ഉണ്ടാകുന്ന അശ്ളീലത പെനീസ് എന്ന ആംഗലേയ വാക്ക് ഉപയോഗിക്കുമ്പോൾ ഉണ്ടാകത്തതെന്താണാവോ?

സായിപ്പിനോടുള്ള ബഹുമാനവും ഭയവും ഇന്നും മനസ്സിൽ നിന്നും പോകാത്തതിനാൽ  ചുക്കിരിക്കുള്ള  ജാള്യത പെനീസിന് ഇല്ലാതായതാണ് എന്ന് പറഞ്ഞാൽ ശരിയല്ലേ?

ഫുഡ് കഴിച്ചോ എന്ന ചോദ്യത്തിനേക്കാളും ബഹുമാന്യത കുറവാണല്ലോ ഭക്ഷണം കഴിച്ചോ എന്ന  ചോദ്യത്തിന്.

 ഇത്തിരി കറിയുടെ ചാറ് തരുമോ എന്ന് ഹോട്ടലിലെ  വിളമ്പ്കാരനോട് ചോദിക്കുന്നതിനേക്കാളും ഗമാലിറ്റി ആണ് അൽപ്പം ഗ്രേവി കൊണ്ട് വാ എന്ന് പറയുന്നതിൽ., 

കന്യാകുമാരിയിൽ സൺ റൈസ് കാണാൻ പോകുന്നതിലും താഴത്തെ നിലയിലാണ് സൂര്യോദയം കാണാൻ പോകുന്നു എന്ന് പറയുന്നതിൽ.

ഇറങ്ങി പോടോ എന്ന് പറയുന്നതിലും അധികാരം ഗെറ്റ് ഔട്ട് അലറുന്നതിൽ കാണപ്പെടുന്നു.

നമുക്ക് യാത്ര പോകുന്നതിനേക്കാളും ഇഷ്ടം ടൂർ പോകുന്നതിനാണ്.

ടൈം എന്തായി എന്ന് കേശവദേവിനോട് പണ്ട് ആലപ്പുഴയിലെ  സ്കൂൾ കുട്ടികൾ ചോദിച്ചപ്പോൾ ഫോറേ കാൽ  എന്ന് ദേവ് മറുപടി പറഞ്ഞത് ചുമ്മാതല്ല.

 വൈദ്യുതി ഗമനാഗമന നിയന്ത്രണ യന്ത്രം എന്ന് പറയുന്നതിനേക്കാളും  സ്വിച്ച് എന്നു പറയുന്നതിലും  ഇരുകാലി എന്നതിനേക്കാളും ബെഞ്ച് എന്നു പറയുന്നതിലും ഒരു ചന്തമുണ്ട്.പക്ഷേ മമ്മീ റൈൻ കമ്മിംഗ് പെട്ടെന്ന് റണ്ണിക്കോ എന്ന് അലറുമ്പോൾ ഒരു ചന്തവുമില്ല കുന്തവുമില്ല.

 സായിപ്പിനോടുള്ള ബഹുമാനവും ഭയവും ഇന്നും മനസ്സിൽ നിന്നും പോകാത്തതിനാൽ തന്നെയാണ് സായിപ്പിന്റെ പെനീസിന് നമ്മുടെ നാടൻ ചുക്കിരിയേക്കാളും ഗമ കൂടിയത്.

  സ്ഥാനത്തും അസ്ഥാനത്തും ആംഗലേയം ഉപയോഗിച്ചാൽ സായിപ്പാവൂലാ മോനേ!അതിലും ഭേദം നാടൻ മലയാളി ആകുന്നത് തന്നെയാണല്ലോ.



Friday, May 9, 2025

സച്ചുവിന് ഇന്ന് ഇരുപത്....

 

സച്ചു എന്ന് കൂടി വിളിപ്പേരുള്ള  ഞങ്ങളുടെ സ അദിന് ഇന്ന് ഇരുപത് വയസ്സ്.

കൊട്ടാരക്കര എം.ഇ. എസ്. പ്രൈമറി സ്കൂളിൽ നിന്നും ഈ ചുമടുമായി  തുടങ്ങിയ വിദ്യാഭ്യാസ യാത്ര ഇപ്പോൾ  ചാത്തന്നൂർ എം.ഇ.എസ്. എഞിനീറിംഗ്   കോളേജിൽ കമ്പ്യൂട്ടർ സയൻസിൽ രണ്ടാം കൊല്ലമെത്തിയിട്ടുണ്ട്.

കരുണാമയൻ ആരോഗ്യവും ദീർഘായുസ്സും നേർമാർഗവും പ്രദാനം ചെയ്യാൻ പ്രാർത്ഥിക്കുന്നു.

Sunday, April 6, 2025

ഘ്ടോൽക്കെചൻ

 ഘടോൽക്കചൻ !!!

മഹാഭാരതം കഥകളിൽ എനിക്കേറെ ഇഷ്ടപ്പെട്ട കഥാ പാത്രമാണ് ഘടോൽക്കചൻ.

പണ്ട് കുഞ്ഞ്ന്നാളിൽ  മായാ ബസാർ എന്ന തമിഴ് സിനിമാ കണ്ടതിന് ശേഷമായിരുന്നു  ഈ ഇഷ്ടത്തിന്റെ തുടക്കം. കനത്ത മീശയുള്ള  രങ്ക റാവു ആയിരുന്നു  ഘടോൽക്കചനായി വേഷം കെട്ടിയ നടൻ. പൊതുവേ രാജാ പാർട്ടിൽ  തിളങ്ങുന്ന നടനാണ് രങ്ക റാവു. മായാ ജാലക്കാരനായ ഘടോൽക്കചൻ പാടിയ  ആ സിനിമയിലെ ഒരു പാട്ട്  ഇന്നും എന്റെ സ്മരണയിലുണ്ട്.

“ കല്യാണ  ചമയൽ സാദം

   കായ്കനികളാൽ പ്രഭാവം

  ഇത് കൗരവ പ്രസാദം

  ഇതുവേ എനിക്ക് പോതും.......ഹഹഹ!! ഹാഹാ!

പിന്നീട് ഞാൻ ഘടോൽക്ചനെ സംബന്ധിച്ച എല്ലാ കഥകളും  താല്പര്യത്തോടെ വായിക്കുമായിരുന്നു. അങ്ങിനെ ഘടോൽക്കചൻ  മായാവിയായ രാക്ഷസനാണെന്നും പഞ്ച പാണ്ഡവരിൽ രണ്ടാമനായ ഭീമന്റെ പുത്രനാണെന്നും ഹിഡുംബന്റെ സഹോദരി ഹിഡുംബി ആണ് മാതാവെന്നും മനസ്സിലാക്കി. മാത്രമല്ല മഹാഭാരത യുദ്ധത്തിൽ കൗരവരെ വിറപ്പിച്ച യോദ്ധാവാണ് അദ്ദേഹമെന്നും അവസാനം നിവർത്തി ഇല്ലാതെ വന്ന അവസ്ഥയിൽ അർജുനനെ വധിക്കാൻ വെച്ചിരുന്ന ഏക ആയുധം  കർണൻ ഘടോൽക്കചനെതിരെ പ്രയോഗിച്ച് കൊലപ്പെടുത്തിയെന്നും  വായിക്കുമ്പോൾ മനസ്സിൽ ഒരു വലിയ വേദന അനുഭവപ്പെട്ടിരുന്നു.  കൃഷ്ണൻ ഘടോൽക്കചനെ യുദ്ധ നേതൃത്വം എൽപ്പിച്ചതിലൂടെ  രണ്ട് കാര്യം സാധിച്ചു. ഒന്നാമത്തേത് അർജനനെ  നേരിടാനുള്ള  കർണനെ നിരായുധനാക്കി. രണ്ടാമത്തേത്  രാജ പദവി അവകാശ തർക്കം ഭാവിയിലുണ്ടാകാതെ പരിഹരിച്ചു.

അങ്ങിനെ ഘടോൽക്കചൻ ഒരു ഇതിഹാസമായി എന്റെ മനസ്സിൽ ജീവിച്ച് വരവേ  ഈ അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ നോവൽ ഘടോക്കചൻ ഒന്നും രണ്ടും ഭാഗം  (രണ്ടാം ഭാഗത്തിന്റെ പേര് രാക്ഷസ പർവം) എന്റെ ശ്രദ്ധയിൽ പെട്ടു. പാലക്കാട് ജില്ലയിൽ മുടപ്പല്ലൂർ സർക്കാർ ഹൈസ്കൂളിലെ ഭാഷാദ്ധ്യാപകനായ പത്തനംതിട്ട സ്വദേശി രാജേഷ് കെ.ആർ. ആണ് ഗ്രന്ഥകർത്താവ്. ലോഗോസ് ബുക്ക്സ് ആണ് 450 രൂപാ വീതം വിലയുള്ള  ഈ രണ്ട് പുസ്തകവും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഘടോൽക്കചനോടുള്ള  പ്രിയത്താൽ യഥാക്രമം 302-334 പേജുകളുള്ള  ഈ പുസ്തകങ്ങൾ രണ്ട് ദിവസങ്ങൾ കൊണ്ട് വായിച്ച് തീർക്കാനായി. വായന അവസാനിച്ചപ്പോൾ  അറിയാതെ പറഞ്ഞ് പോയി. “ എന്റെ രാജേഷേ! സമ്മതിച്ച് തന്നിരിക്കുന്നു.“ അസാധാരണമായ പാത്ര നിർമ്മിതി. രംഗ വിവരണം. കഥാ പാത്രത്തിന്റെ മനോവ്യാപാരങ്ങളുടെ ചെറിയ അംശം പോലും  വായനക്കാരിലേക്ക് സംവദിക്കാനുള്ള മിടുക്ക്. വായന അവസാനിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഹാംഗ് ഓവർ  മാറുന്നില്ല. 

ഘടോൽക്കചൻ മാത്രമല്ല  മകനും ഭാര്യയും മാതാവും കൊച്ച് മകനും ഇതിൽ മിഴിവുറ്റ കഥാപാത്രങ്ങളാണ്. കൂട്ടത്തിൽ വാസുകി, കാർക്കോടകൻ ,  ഏകലവ്യൻ, ബകൻ, ശകുനി.  തുടങ്ങി ഇതിഹാസത്തിലൂടെ നമ്മുടെ മനസ്സുകളിൽ വില്ലൻ വേഷത്തിൽ രൂപപ്പെട്ടിരുന്നവർ മറ്റൊരു രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു.

അന്നത്തെ കാലഘട്ടത്തിലെ അധ:കൃത സമൂഹം ചരിത്രം നിർമ്മിക്കുന്നവരിലൂടെ  എങ്ങിനെയെല്ലാം മാറ്റി മറിക്കപ്പെട്ടാണ് നമ്മുടെ മുമ്പിലെത്തിയിരുന്നതെന്ന് അതിശയപ്പെട്ട് പോകുന്നു നമ്മൾ.   അന്ന് സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട കീഴാള സമൂഹത്തിന്റെ  യാതനകൾ  മനസ്സിൽ തട്ടും വിധം കഥാകാരൻ നമ്മുടെ മുമ്പിൽ വരച്ച് കാട്ടുന്നുണ്ട്.  നോവൽ വായിച്ച് തീരുമ്പോൾ നമ്മുടെ മനസ്സിലെ വില്ലൻ വേഷങ്ങൾ  മറ്റൊരു രൂപത്തിലും ഭാവത്തിലും നിസ്സഹായരായി ദു:ഖ കഥാപാത്രങ്ങളായി  പ്രതിഷ്ഠിക്കപ്പെടുന്നുണ്ട്.

ഇനി ഞാൻ ഉറങ്ങട്ടെയും രണ്ടാം ഊഴവും  തുടങ്ങി ഈ ജനുസ്സിൽ പെട്ട പല പുസ്തകങ്ങളും വായിച്ചിട്ടുണ്ടെങ്കിലും ഇതൊന്ന് വേറെ തന്നയാണ്.

അതിനാൽ തന്നെ ഏവരുടെയും വായനക്കായി ഈ രണ്ട് പുസ്തകങ്ങളും  നിറഞ്ഞ മനസ്സോടെ ശുപാർശ ചെയ്യുന്നു.