Tuesday, September 30, 2025

രോഗം വരാതിരിക്കട്ടെ......

 മകൻ സൈലു  ഇന്നലെ അവൻ ജോലി ചെയ്യുന്നതും മൂന്നാം നിലയിലുള്ളതുമായ സ്ഥാപനത്തിലേക്ക് പടികൾ കയറി പോയ്ക്കൊണ്ടിരുന്നപ്പോൾ നെഞ്ചിൽ വേദന അനുഭവപ്പെട്ടു. ഉടനെ തന്നെ  കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ചെന്നപ്പോൾ പകൽ മൂന്നു മണി കഴിഞ്ഞ ആ സമയം കാർഡിയോളജി സംബന്ധമായ  ഡോക്ടറെ കാണാൻ കഴിയാതെ  അവിടന്നു തിരിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയെ അഭയം പ്രാപിച്ചു. മറ്റൊരു മാർഗവും ഇല്ലാത്തതിനാലാണ് ആ സ്വകാര്യ സ്ഥാപനത്തിലെത്തിയത്. വേദന അധികമായി ഉണ്ടായിരുന്നതിനാൽ കിലോ മീറ്റർ അകലെയുള്ള കൊല്ലത്തോ മറ്റോ പോകാൻ സാവകാശം ലഭിച്ചില്ല.

300 രൂപാ മുടക്കി ആ സ്വകാര്യത്തിലെ അഡ്മിഷൻ  എന്ന “നടയടിയും“ മറ്റും കഴിഞ്ഞ് ബന്ധപ്പെട്ട ഡോക്ടറോട് രോഗ വിവരങ്ങൾ പറഞ്ഞു. ഉടനെ തന്നെ 200 രൂപാ അടച്ച് ഇ.സി.ജി  എടുത്തു പരിശോധിച്ചതിൽ  കുഴപ്പങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന്  ഹാർട്ട് അറ്റാക്ക് ഉണ്ടായോ എന്ന പരിശോധനാക്കായുള്ള രക്ത പരിശോധനാ നടപടി ആരംഭിച്ചു. അതിനിടയിൽ  ഗ്യാസ്  ട്രബ്ൾ ആയിരിക്കുമോ എന്ന  സംശയത്താൽ അതിന്റെ കുത്തി വെപ്പും ട്രിപ്പ് ഇടലും നടത്തി. ദോഷം പറയരുതല്ലോ ഒരുമിച്ച് ബില്ല് തന്ന് നമ്മൾക്ക് അറ്റാക് വരുത്താതിരിക്കാൻ ഓരോ ഇനത്തിനും അപ്പോഴപ്പോൾ  ബിൽ തന്നു കൊണ്ടിരുന്നു. അറ്റാക് ഉണ്ടായോ എന്ന രക്ത പരിശോധനക്ക് 950 ഗ്യാസിങ്കുത്തിവെപ്പും ട്രിപ്പിനും1500... അങ്ങിനെ കഷണം കഷണമായി ബില്ല് തന്ന് ഞങ്ങളെ സമാധാനിപ്പിച്ച് ചികിൽസ മുന്നേറി. രക്ത പരിശോധനയിൽ അറ്റാക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നെഞ്ച് വേദ്ന അപ്പോഴേക്കും മാറി. എങ്കിലും എല്ലാ പരിശോധനയും ഒന്നു കൂടി നടത്താം എന്നായി സ്വകാര്യക്കാർ.

രോഗ സംബന്ധമായി ആധികാരികമായ അഭിപ്രായം ആശുപത്രിയുടേതാണ്. എതിർത്ത് പറയാൻ രോഗിക്കോ ബന്ധുക്കൾക്കൊ മുട്ട് വിറക്കും. അതിനാൽ ഞങ്ങൾ “ആമാ സാമീ“ എന്ന് തലകുലുക്കി.  വീണ്ടും 300 രൂപ ഇ.സി.ജി. 950 രൂപാ അറ്റാക്ക് രക്ത പരിശോധനാ അടച്ചു റിസൽട്ടിനായി കാത്തിരിപ്പ് തുടങ്ങി രാത്രി ഒൻപതരയോടെ ഫലം പുറത്ത് വന്നു. ഇ.സി.ജി. നെഗറ്റീവ്. രക്ത പരിശോധന നെഗറ്റിവ്.  മുകളിൽ ഇരിക്കുന്ന സർവ ശക്തനോട് നന്ദിയും പറഞ്ഞ്  ഇറങ്ങാമെന്ന് കരുതിയപ്പോൾ  ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിൽ നിന്നും  ഒരു വനിതാ  ഡോക്ടർ വന്ന് പരിശോധന നടത്തിയിട്ട്  ചോദിച്ചു “ റിസൽട്ടുകൾ നെഗറ്റീവ്  ആണ് എന്നാലും മെയിൻ ഡോക്ടറെ കണ്ടീട്ട്  നാളെ പോയാൽ പോരേ...?

 തന്ന ബില്ലുകൾ അടച്ച് കഴിഞ്ഞുള്ള  അത്രയും ചെറിയ സമയത്തേക്ക് ആശുപത്രി വാസത്തിന് 400 രൂപായുടെ ബിൽ കൂടി വന്നത് അടച്ച്  വീട് അടുത്താണ് നാളെ വന്ന് കാണാം എന്ന് പറഞ്ഞ് തടി സലാമത്താക്കി. മാത്രമല്ല ഈ സമയത്തിനുള്ളിൽ ഞാൻ തിരുവനന്തപുരം  മെഡിക്കൽ കോളേജിലെ  കാർഡിയോളജിസ്റ്റുമായി  ബന്ധപ്പെട്ടിരുന്നു . വർഷങ്ങളുടെ അനുഭവ ഞ്ജാനമുള്ള  സൗമ്യനായ  ആ ഡോക്റ്റർ  അടുത്ത ദിവസം മകനെ പരിശോധിക്കാം എന്ന് പറഞ്ഞു.. അത് കൊണ്ട് സ്വകാര്യ ആശുപത്രിയിൽ നിന്നും പുറത്ത് ചാടാൻ എനിക്ക് മടിയുണ്ടായില്ല.

ഇവിടെ സ്വകാര്യ ആശുപത്രിയുടെ  വില നിലവാരത്തെ  പറ്റിയല്ല ഞാൻ ഈ കുറിപ്പുകളിലൂടെ പറയാൻ ശ്രമിക്കുന്നത്. യാതൊരു കഴിവും ഇല്ലാത്ത  ഒരു പാവപ്പെട്ടവൻ ഈ അവസ്ഥയിൽ പെട്ടാൽ എന്താണവന്റെ ഗതി? എന്താണിതിനൊരു പരിഹാരം എന്ന് സംവദിക്കാൻ ശ്രമിക്കുകയാണ്.   സാദാ പനിക്ക്  പരസെറ്റാ മോൾ കൊടുക്കാനാണോ സർക്കാർ ആശുപത്രി തുറന്ന് വെച്ചിരിക്കുന്നത്. ഗുരുതരമായ രോഗങ്ങൾ  കൈകാര്യം ചെയ്യാൻ സ്വകാര്യ ആശുപത്രിക്കാർക്ക് ഉള്ള ചങ്കൂറ്റം പോലും സർക്കാർ ആശുപത്രിയിലെ ഭിഷഗ്വരന്മാർക്കില്ലേ? 

ഈ താലൂക്ക് ആശുപത്രി  രൂപത്തിലും ഭാവത്തിലും പഴയതിൽ നിന്നും ധാരാളം മാറിയിട്ടുണ്ടെന്ന് സമ്മതിക്കുന്നതിനോടൊപ്പം  ആ വളർച്ചയോടൊപ്പം നിന്ന്  ഗുരുതര രോഗങ്ങൾക്കും  പ്രത്യേകിച്ച് ഇപ്പോൾ സാധാരണയായി കണ്ട് വരുന്ന ഹൃദയ സംബന്ധമായ  രോഗങ്ങൾക്കും ചികിൽസ ലഭ്യമാകാനുള്ള  നടപടികൾ    കൈ ക്കൊള്ളാനുള്ള  സംവിധാനങ്ങൾ ഉണ്ടായലല്ലേ ആശുപത്രി സാധാരണക്കാർക്ക് തുണയാകൂ. സർക്കാരിന്റെ അവഗണനയല്ല ഇവിടെ, ഡോക്ടറന്മാരുടെ അലസതയും ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മടിയുമാണ് ഇവിടെ പ്രശ്നം.

Saturday, September 27, 2025

വീണ്ടുമൊരു മെഡിസിപ്പ് കതൈ....

 വീണ്ടുമൊരു മെഡിസിപ്പ് കതൈ ചൊല്ലട്ടുമാ....

പതിവ് പോലെ  സൂര്യൻ ഉദിക്കുകയും കിളികൾ ചിലക്കുകയും മറ്റെല്ലാ കാര്യങ്ങളും അതാതിന്റെ പാതയിൽ കൂടി നീങ്ങവേ ഈയുള്ളവന് ഒരു ഫോൺ വിളി. മറു ഭാഗം മധുര മനോഹരമായ ഒരു ലലനാ മണിയുടെ ശബ്ദം.

“സർ...“

“എന്തോ...?“ 

ഈ സാർ  ആ വിളി കേട്ടു.

“....ആശുപത്രിയിൽ നിന്നുമാണ് സർ..“ ആശുപത്രിയുടെ പേര്  മഹിളാ മണി ചൊല്ലി.

എന്താണാവോ ഭവതി മൊഴിഞ്ഞാലും. ഈയുള്ളവൻ ഭവ്യതയോടെ ആവശ്യപ്പെട്ടു.

 കുറച്ച് നാളുകൾക്ക് മുമ്പ്  സാർ ഒരു രോഗിയുമായി ഇവിടെ വരുകയും  ചികിൽസക്ക് ചെലവായ 18000 രൂപാ മെഡിസിപ്പ് പദ്ധതിയിൽ നിന്നും ഈടാക്കി തരാൻ അപേക്ഷ നൽകുകയും എന്നാൽ സാർ നൽകിയ അപേക്ഷ ഇൻഷുറൻസ്കാർ നിഷ്ക്കരുണം നിരസിച്ചതും  സാർ പൈസാ ആശുപത്രിയിൽ അടച്ച് രോഗിയെ ഡിസ്ചാർജ് ചെയ്ത് കൊണ്ട് പോയതും ഓർമ്മയുണ്ടോ?“

:അതെങ്ങിനെ മറക്കാനാണ് കുട്ടീ. പ്രതിമാസം 500 രൂപാ വീതം പെൻഷൻ വിഹിതത്തിൽ നിന്നും പിടിച്ചിട്ടും ആവശ്യം വന്നപ്പോൾ നടുവിരൽ നമസ്കാരം ഇൻഷുറൻസ്കാർ പറഞ്ഞ് അപേക്ഷ  10 വിക്കറ്റിന് 100 റൺസ് അടിച്ച് നമ്മളെ ഔട്ട് ആക്കിയതും എങ്ങിനെ ഞാൻ മറക്കും കുയിലേ...? ഞാൻ വാചാലനായി.

“സാർ പിന്നെന്ത് ചെയ്തു....“ കുയിൽ നാദം പിന്നെയും  ആരാഞ്ഞു...

“അടിയ്ൻ ഒരു പുന പരിശോധന ഹർജി  ഇൻഷുറൻസ്കാർക്ക്  നൽകി അതിൽ ചെറുതല്ലാത്ത ഒരു തുക നഷ്ട പരിഹാരമായി കൂടുതലയി ചോദിക്കുകയും ചെയ്തു..പകർപ്പ് ബന്ധപ്പെട്ടവർക്കും ദാനം ചെയ്തു. പക്ഷേ ആ അപേക്ഷ വേറെ  എവിടെയോ ആണ് കൊടുക്കേണ്ടതെന്ന് പറഞ്ഞു  അയക്കേണ്ടും മേല്വിലാസവും  കാണിച്ച് പഹയൻ ഒരു മറുപടി കത്ത് നമുക്ക് നൽകി. പിന്നേ....എനിക്കതിനല്ലേ നേരം..ഞാൻ ഒരുത്തർക്കും ഒന്നും പിന്നെ അയച്ചില്ല. എന്നിട്ട് എന്റെ മകനായ വക്കീലിനെ വിളിച്ച് പറഞ്ഞു...എടാ വക്കീലേ... ദേ! കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണ്. ഈ ഇൻഷുറൻസ്കാരുമായി ബാപ്പാക്ക് വേണ്ടി ഉപഭോക്തൃ കോടതിയിൽ അങ്കം വെട്ടണം മുറകളെല്ലാം നമുക്ക് പഠിക്കാതെ തന്നെ അറിയാമെന്ന് അവരെ പഠിപ്പിക്കണം. മോൻ പിതാവിന് വേണ്ടി നേരിട്ട് അങ്കം വെട്ടേണ്ട. പകരം ഏതെങ്കിലും ഒരു വക്കീലിനെ ചുമതലപ്പെടുത്തിയാൽ മതി........“ ഇത്രയും ഞാൻ ചെയ്തിട്ടുണ്ട് ഭവതീ...എന്നാൽ ജോലി തിരക്കിനാൽ  മകൻ ഇത് വരെ ഫയൽ ചെയ്തിട്ടില്ലാ എന്നാണറിവ്....“

എന്നാൽ സാറേ! സാറിന്റെ പുന പരിശോധനാ ഹർജി  അനുവദിച്ചതായി ഇൻഷുറൻസ്കാർ  ഇപ്പോൾ അറിയിച്ചിരിക്കുന്നു. സാറിന്റെ  ചികിൽസാ ചെലവ് ഇവിടെ അടച്ചത് ബാങ്ക് അക്കൗണ്ടിലേക്ക് ദേ! അയക്കുന്നു....“ കിളി മൊഴി അവസാനിച്ചപ്പോൾ ഈയുള്ളവൻ അന്തം വിട്ടു നിന്നു. ങേ!...ഇതെന്ത് മറിമായം. ക്ളൈമും പുനപ്പരിശോധനയും നിരസിച്ചത്  വീണ്ടും പുനപ്പരിശോധി ചെന്നോ?!!! 

 ഇതിന്റെ ഗുട്ടൻസ് ഇത് വരെ പിടി കിട്ടിയില്ല. ആരെങ്കിലും ഒന്ന് പറഞ്ഞ് തരുമോ സൂർത്തുക്കളേ....

എന്തായാലും ഇതിന് നന്ദി ആരോട് ഞാൻ ചൊല്ലേണ്ടും....

എന്നെ മെഡിസിപ്പിൽ ചേർത്ത സർക്കാരിനോടോ?

അപേക്ഷ പിന്നെയും പിന്നെയും നിരസിക്കുകയും പിന്നീട് അനുവദിക്കുകയും ചെയ്ത ഇൻഷുറൻസിനോടോ?

നന്ദി ആരോട് ഞാൻ.......