Wednesday, March 26, 2025

വേദനയൂറും സ്മരണകൾ.

 പരേതർ നിത്യ നിദ്രയിൽ  കഴിയുന്ന  ആ സ്ഥലത്തേക്ക് ഞാൻ  കണ്ണ് മിഴിച്ച് നോക്കിയിരുന്നു. കാരണം അവിടെ  നിന്ന് അവൻ എന്നെ നോക്കി ചിരിക്കുന്നത് പോലെയും സുഖമാണോ   വാപ്പാ  എന്ന് എന്നോട് ചോദിക്കുന്നത് പോലെയും എനിക്ക് തോന്നി. അതെന്റെ വെറും തോന്നലാണെന്ന് എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്.  പക്ഷേ അവനെ അവിടെയാണ് അടക്കിയിരിക്കുന്നതെന്ന് എനിക്കറിയാം.

പതിവ് പോലെ  പള്ളിയിൽ നോമ്പ് തുറക്കായി ഞാൻ എത്തിയതാണ്. നോമ്പ് തുറക്കായി  പള്ളിയിൽ സജ്ജീകരിച്ചിരിക്കുന്ന പന്തലിൽ ഇരുന്നാൽ അൽപ്പം ദൂരെയായി  കബറിടങ്ങൾ കാണാൻ കഴിയും.  എന്റെ മകനും അതിലൊന്നിൽ ഉറങ്ങുകയാണ്.

സായാഹ്നാ‍ന്ത്യവും  സന്ധ്യാരംഭവും  സമ്മേളിക്കുന്ന ഈ  മുഹൂർത്തം മനസ്സിനെ വല്ലാതെ സ്വാധീനിക്കും. പ്രഭാതം ഒരു ദിവസത്തിന്റെ പിറവിയാണ്. സന്ധ്യ ദിവസത്തിന്റെ അന്ത്യവും. അത് കൊണ്ട് തന്നെ സന്ധ്യാ സമയം ഒരു വിഷാദ രാഗം മനസ്സിലേക്ക് ഒഴുകിയെത്തുന്നതിൽ അതിശയമില്ല. അതിനോടൊപ്പം മകനെ അടക്കിയിരിക്കുന്ന ഇടത്തിന്റെ ദർശനവും കൂടി  ഉണ്ടായപ്പോൾ മനസ്സ് വല്ലാതെ തരളിതമാകുന്നുണ്ട്. അവൻ യാത്ര പറഞ്ഞ് പോയിട്ട് ഒരു വർഷവും ഒരു മാസവും പതിനൊന്ന് ദിവസവുമായി. എങ്കിലും  എനിക്കത് ഇന്നലെയായി അനുഭവപ്പെടുന്നുണ്ട്.

നീല ആകാശത്ത് പഞ്ഞിക്കെട്ട് പോലെ വെളുത്ത  മേഘം  ഒഴുകി നടക്കുന്നതിൽ    ഇപ്പോൾ ആരോ ചോര കലക്കി ഒഴിച്ചത് പോലെ അവിടവിടെ ചുവപ്പ് നിറം കാണുന്നുണ്ട്. ഈ അന്തരീക്ഷത്തിലാണ് എനിക്ക് തോന്നിയത് അവൻ അവിടെ നിന്ന് ചിരിക്കുന്നെന്നും സുഖമാണൊ എന്ന് ചോദിക്കുന്നതെന്നും.

എന്നെ വാപ്പാ എന്ന് ആദ്യം വിളിച്ച മകനാണ്. അവനെ തോളിലിട്ട് എത്രയോ കാലം ഞാൻ പാട്ട് പാടി ഉറക്കിയിരിക്കുന്നു. കാലം സൃഷ്ടിച്ച കാരണങ്ങൾ എന്നിൽ  നിന്നും അവനെ  അകറ്റാൻ ഇടയാക്കിയപ്പോളും അവൻ ഇളയ സഹോദരനോട്  പറഞ്ഞുവത്രേ ! “വാപ്പായുടെ  വഴക്ക് കേൾക്കാഞ്ഞിട്ട് ഒരു സുഖവുമില്ലെന്ന് “  ജീവിതമേ അവന് ഒരു തമാശയായിരുന്നല്ലോ. അത് കൊണ്ട് തന്നെയാണല്ലോ ഗുരുതരമായ വൃക്ക രോഗത്തെ അവൻ  തമാശയോടെ കണ്ടതും. അസഹനീയമായ  വേദന അനുഭവിക്കുമ്പോഴും  അവന് എല്ലാം നിസ്സാരമായിരുന്നു. സ്വന്തം മരണം പോലും അവന് ഗുരുതരമല്ലായിരുന്നു.. മരണ ശേഷം ചെയ്യേണ്ട നടപടി ക്രമങ്ങൾ  വരെ അവൻ വാട്ട്സ് അപ്പിൽ അയച്ചു തന്നു. 

 വല്ലാത്ത വേദന എനിക്ക് നൽകിയിട്ടാണ് അവൻ പിരിഞ്ഞ് പോയത്. 

 നോമ്പ് തുറയുടെ ഈ സമയം മനസ്സ് ഏകാഗ്രമാക്കി ഞാൻ പ്രാർത്ഥിക്കുന്നു. 

കരുണാമയനായ നാഥാ! അവന് സ്വർഗം നൾകേണമേ...

Thursday, March 13, 2025

പ്രേമത്തിന്റെ ബിരിയാണിപ്പൊതി

  ഓർമ്മകൾക്ക് മരണമില്ല.  അല്ലെങ്കിലും മരിക്കാത്ത ചില ഓർമ്മകളിലൂടെയാണല്ലോ ജീവിതം വല്ലപ്പോഴുമെങ്കിലും പൂക്കുന്നത്. അത് കൊണ്ട് തന്നെ ഈ അനുഭവം ഈ നോമ്പ് കാലത്ത്  ഒരിക്കൽ കൂടി ഞാൻ പങ്ക് വെക്കുന്നു.

  പട്ടിണിക്കാലത്തായിരുന്നു അന്ന് ആലപ്പുഴയിൽ  നോമ്പ്.
ചക്കര ചായയും  ഒരു വെള്ളയപ്പവും കൊണ്ട്  നോമ്പ് തുറന്നിട്ട്  രാത്രി  മൂന്ന് മണിക്ക് കിട്ടുന്ന റേഷനരി ചോറിന്റെ  ഇടയത്താഴവും പ്രതീക്ഷിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്നുരുളുന്ന ഉറക്കം വരാത്ത രാവുകൾ.
ഞങ്ങൾ ആലപ്പുഴക്കാർക്ക് മാത്രമല്ല, നാടൊട്ടുക്ക്  പട്ടിണിയും പരിവട്ടവും തന്നെയായിരുന്നല്ലോ ആ കാലഘട്ടം നൽകിയിരുന്നത്.
അന്നത്തെ ദിവസം   നോമ്പ് തുറന്നത് ഒരു ചെറിയ പഴം കൊണ്ട് മാത്രം. പതിവ് ചക്കര ചായയുമില്ല വെള്ളയപ്പവുമില്ല. 
മണി ഒൻപത് കഴിഞ്ഞു. പുറത്ത് പൂ നിലാവ് പരന്നൊഴുകിയിരുന്നെങ്കിലും അതിലൊന്നും മനസ്സ് ചെല്ലാതെ  ഈ പതിനാറ്കാരൻ  വിശന്ന് പൊരിഞ്ഞ്  ചായ്പ്പിൽ കമഴ്ന്ന് കിടന്നപ്പോൾ പുറത്ത് വേലിക്കൽ നിന്നും “ശൂ“ എന്ന അടയാള ശബ്ദം കേട്ടു.
 അത് അവളാണ്.
പതിവില്ലാത്തവണ്ണം ദേഷ്യവും സങ്കടവും തോന്നി. വയറു പൊരിയുമ്പോഴാണ് അവളുടെ ഒരു “ ശൂ “. എങ്കിലും ഞാൻ എഴുന്നേറ്റ് വേലിക്കൽ ചെന്നപ്പോൾ  വേലിക്ക് മുകളിലൂടെ  അവൾ ഒരു പൊതി നീട്ടി.
 “ബാപ്പ, കല്ല് പാലത്തിനടുത്ത് ഏതോ പണ്ടകശാല മുതലാളിയുടെ  നോമ്പ് തുറക്ക് ബിരിയാണി വെക്കാൻ പോയി, അവിടെന്ന്  കൊണ്ട് വന്ന ബിരിയാണിയിൽ എനിക്ക് കിട്ടിയ പങ്കാണിത്.“ അവൾ പറഞ്ഞു.
എന്തെന്നില്ലാത്ത സന്തോഷത്താൽ അവളെ കെട്ടിപ്പിടിക്കണമെന്നൊക്കെ തോന്നിയെങ്കിലും  വിശപ്പിന്റെ ആധിക്യത്താൽ  പൊതിയും കൊണ്ട് ചായ്പ്പിന്റെ ഉള്ളിലേക്ക് ഞാൻ വലിഞ്ഞു. അൽപ്പ നേരം കൊണ്ട് പൊതി കാലി ആയി. അപ്പോൾ വേലിക്കൽ നിന്നും വീണ്ടും കേൾക്കാം “ശൂ“
ആൾ പോയില്ലേ? ഞാൻ അങ്ങോട്ട് ചെന്നു,
“എല്ലാം തിന്നോ? അവൾ തിരക്കി.
 “തിന്നു“ സന്തോഷത്തോടെയായിരുന്നു എന്റെ മറുപടി.
“ഇത്തിരി പോലും എനിക്ക് വേണ്ടി ബാക്കി വെച്ചില്ലേ?“ അവളുടെ ചോദ്യം.
“നീ, തിന്നില്ലായിരുന്നോ ..“ ഒരു ഞെട്ടലോടെയായിരുന്നു എന്റെ ചോദ്യം.
“ എനിക്ക് വേണ്ടി ഇത്തിരി ബാക്കി വെക്കൂന്ന്  കരുതി,  ആ ബാക്കി തിന്നാനൊരു കൊതി...“
“നോമ്പ് തുറന്നപ്പോൾ ഒന്നും കഴിച്ചില്ലേ? ഞാൻ ചോദിച്ചു.
“ഇല്ല, ഇന്നലെയും ഒന്നും ഇല്ലായിരുന്നു, ഇന്നലെ ഇടയത്താഴത്തിന് റേഷൻ അരി കഞ്ഞി ആയിരുന്നു“
“നീ  തിന്ന് കഴിഞ്ഞ് ബാക്കി കൊണ്ട് വന്നാൽ  പോരായിരുന്നോ“ എന്റെ സ്വരത്തിൽ പരിഭവവും  കുറ്റപ്പെടുത്തലും ഉണ്ടായിരുന്നു
‘അതെങ്ങിനാ, ഇവിടെ ഒരാൾ ഒന്നും കഴിക്കാതിരിക്കുമ്പോൾ എനിക്കെങ്ങിനെ  തിന്നാൻ ഒക്കും“ ആ സ്വരത്തിൽ വിങ്ങൽ ഉണ്ടായിരുന്നോ
“ഛേ!!!“ എന്റെ ആർത്തിയോട്  സ്വയം എനിക്കുണ്ടായ അവജ്ഞയും പ്രതിഷേധവും  വിഷമവും   എന്നിൽ നിന്നും  ഞാൻ അറിയാതെ  ആ ഒരു വാക്കിലൂടെ പുറത്ത് വന്നു.
“അത് സാരമില്ല, അവിടെ വയറ് നെറഞ്ഞപ്പം  എന്റേം വയറ്  നെറഞ്ഞ്“ അവൾ പറഞ്ഞു
 കുഞ്ഞും നാൾ മുതൽ അവൾ അങ്ങിനെ ആയിരുന്നല്ലോ,അവൾക്ക് എന്ത് കിട്ടിയാലും  അത് എനിക്ക് കൊണ്ട് തരുമായിരുന്നു.
“ എന്നാലും വിശന്നിരുന്ന നിനക്ക് ഇത്തിരി പോലും തരാതെ  നിന്റെ ചോറ് ഞാൻ....ഛേ!!! ഞാൻ പിന്നെയും പറഞ്ഞു.  കഴിച്ചതെല്ലാം  അപ്പോൾ തന്നെ ദഹിച്ചത് പോലെ എനിക്ക് തോന്നി.
പിന്നെത്രയോ നോമ്പ് കാലം വന്ന് പോയി.
ഇന്ന് എന്റെ ആ വീടില്ല,അവളുടെ വീടുമില്ല,
കാലമെന്ന ചൂണ്ടലിൽ കൊരുത്ത്  ഞങ്ങൾ  ഇരുവരും പല തീരങ്ങളിലേക്ക് വലിച്ച് കയറ്റപ്പെട്ട്  പരസ്പരം പിരിഞ്ഞ് ജീവിക്കാനായിരുന്നു വിധിയെങ്കിലും  നോമ്പ് കാലമാകുമ്പോൾ  അന്നത്തെ ഓർമ്മ  ഉള്ളിലേക്ക് കടന്ന് വരും. ലോകത്തിന്റെ ഏതോ കോണിൽ എന്നെ പറ്റി  ഓർമ്മിച്ചോ ഓർമ്മിക്കാതെയോ കഴിയുന്ന അവളുടെ മനസ്സിൽ അന്നത്തെ പൂ നിലാവും ആ ബിരിയാണി പൊതിയും ഇപ്പോഴും ഉണ്ടാകുമോ എന്തോ? എന്നാലും  ഓരോ നോമ്പ് കാലം കടന്ന് വരുമ്പോഴും  എന്റെ  ഉള്ളിൽ ഇരുന്ന് ആരോ ഛേ! എന്ന് പറഞ്ഞ് പോകുന്നു.