Sunday, August 30, 2020

ഓണ കാലത്തെ സിനിമ.

“ഓണത്തിന് പടമെന്ത്?“
“ഓ! അതൊരു സൂപ്പർ സ്റ്റാർ പടമൊപ്പിച്ചു.“
എന്നാലും പടത്തിന്റെ പേർ പറയില്ല.
ഇതായിരുന്നു, ഒരു കാലഘട്ടത്തിൽ ബി.സി. ക്ളാസ് തീയേറ്ററുകളിലെ  ഓണ കാല സിനിമ പ്രദർശന ത്തിന്റെ ഗുട്ടൻസ്. സ്ഥലത്ത് തന്നെയുള്ള എതിർ ഭാഗം തീയേറ്റർ ഏത് പടമാണ് തന്റെ ഓപ്പോസിറ്റ് പാർട്ടി ഇടുന്നതെന്ന്  മുൻ കൂട്ടി അറിഞ്ഞ് അതിനെ വെല്ലാനുള്ള  പടമന്വേഷിക്കും. മമ്മൂട്ടി പടം ഇപ്പുറത്തെങ്കിൽ  ഒന്നുകിൽ അതിനെക്കാളും മെച്ചമായ മമ്മൂട്ടി പടമോ, അല്ലെങ്കിൽ മോഹൻ ലാൽ പടമോ സ്വന്തം കൊട്ടകയിൽ പ്രദർശനത്തിനായി ശ്രമിക്കുമായിരുന്നു... വിതരണക്കാർ തരാൻ മടിക്കുന്നു എങ്കിൽ  ആവശ്യമായ ഡിപോസിറ്റ് നേരത്തെ നൽകി പടമുറപ്പിക്കും.
 അന്ന് റിലീസ്  പ്രധാന നഗരങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനും മുമ്പുള്ള കാലത്ത്  നസീർ പടമോ സത്യൻ പടമോ ഏറ്റുമുട്ടും. ഏതായാലും മൂന്ന് ദിവസം നിർബന്ധമായും തീയേറ്റർ കരകവിഞ്ഞൊഴുകുമായിരുന്നു.. നാലാം ദിവസവും തിരക്ക് ഒട്ടും കുറവ് കാണില്ല. അന്നാണ് ഫാമിലി പ്രേക്ഷകർ വരുന്നത്.
 ഓണത്തിന്  ശരിക്കുമൊരു സദ്യ, അത് കഴിഞ്ഞ് സ്ത്രീകൾ അവരുടെ വക കൂടി ചേരലും കലാ പരിപാടിക്കും പോകുമ്പോൾ ഗ്രാമങ്ങളിലെ യുവാക്കൾ അടുത്ത നഗരത്തിലെ തീയേറ്റർ തിരക്കി പായുമായിരുന്നു. ഉന്തും തള്ളും നടത്തി  അത്യാവശ്യത്തിന് ഒന്ന് രണ്ടടികൾ നടത്തി സിനിമാ കണ്ടില്ലെങ്കിൽ എന്ത് സുഖം?! കറണ്ട് പോകുമ്പോൾ  ( അന്ന് ജനറേറ്റർ  മിക്കവാറും കൊട്ടകകളിൽ കാണില്ല) തീയേറ്ററുകാരന്റെ ശവക്കുഴിയിൽ കിടക്കുന്ന അപ്പനെ വരെ തെറി വിളിക്കാനും, കറന്റ് തിരികെ വരുമ്പോൾ ഹായ്യ്യ്!!! എന്നാർത്ത് വിളിക്കാനും  ഓണ ദിവസമേ കഴിയൂ.
തീയേറ്ററുകാരനും ആണ്ടിലൊരിക്കലുള്ള  ഈ അവസരം ശരിക്കും മുതലെടുക്കുമായിരുന്നു. സീറ്റുകൾ അതിന്റെ കപ്പാസിറ്റി കഴിഞ്ഞാലും    ടിക്കറ്റ് കൊടുക്കും ഓണ ദിവ്സങ്ങളിൽ. അവർക്കതിന് ഒരു മടിയുമില്ല. ടിക്കറ്റെടുക്കാനായി പാഞ്ഞ് വരുന്നവരോട് ഒരു മുൻ കൂർ ജാമ്യമെടുപ്പുണ്ട്.
“സീറ്റില്ല, നിന്ന് കാണാം, നിർബന്ധമില്ല, പിന്നെ അകത്ത് ചെന്ന് സീറ്റ് ചോദിക്കരുത്...“
“എന്ത് പണ്ടാരവുമാകട്ടെ...ടിക്കറ്റ് താ...മാനേജരേ.... പത്ത് പന്ത്രണ്ട് കിലോ മീറ്റർ ദൂരത്ത് നിന്ന് സൈക്കിൾ ചവിട്ടി വരുകയാ...ഇനി സിനിമാ കാണാതെ പോകാൻ വയ്യ....“ ഒരു സൈക്കിളിൽ ഓവർലോഡായി ഇനി ഒരുത്തനെ കൂടി വെച്ച് പാഞ്ഞ് വരുമ്പോഴാണ്  സീറ്റില്ലെന്ന്....“ എന്നും പറഞ്ഞ് ഓടി അകത്ത് കടന്ന് കഴിയുമ്പോഴാണ് അകത്തും നിൽക്കാനാവില്ല, വാതിൽക്കലും പറ്റില്ല, പിന്നെ  നിൽക്കുന്നവരുടെ തലയുടെ മുകളിൽ കൂടി കാണത്തക്ക വിധം ഒരു കാലിൽ നിന്ന് സിനിമാ കാണും.
അന്ന് ഇന്നത്തെ പോലെ  റ്റി.വി.യും കാക്കത്തൊള്ളായിരം സിനിമയും ഇല്ല, ഉണ്ടായാൽ തന്നെ  ഒരു പുതിയ  സിനിമാ ഓണത്തിന് കാണുന്നതിന്റെ ത്രില്ല് ഒന്ന് വേറെ തന്നെയാണ്.
വർഷങ്ങൾക്ക് മുമ്പ് വരെ ഇതായിരുന്നു  ഓണ സിനിമയുടെ ചരിത്രം. പിന്നെ റ്റിവികളും പല പല  ചാനലുകളും വന്നു, പുതിയ പുതിയ പരിപടികൾ ചാനലുകളിൽ മാൽസര്യത്തോടെ അവതരിക്കപ്പെട്ടു അതോടെ ഭൂരിഭാഗം  തീയേറ്ററുകളും പൂട്ടിക്കെട്ടി. ഓലക്കൊട്ടകകൾ ഗൃഹാതുരത്വം അവശേഷിപ്പിച്ച്  എങ്ങോ  പോയി. ചില കൊട്ടകകൾ രൂപാന്തരം പ്രാപിച്ചു. ഫിലിം പെട്ടി റെയിൽ വേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാന്റിൽ നിന്നും പോർട്ടറന്മാർ തലച്ചുമടായി കൊണ്ട് വരുന്ന കാഴകൾ കാണാനില്ലാതായി. കാറിൽ സിനിമായുടെ പോസ്റ്റ് ഒട്ടിച്ച  ബോർഡ് കെട്ടി “ ഇതാ നിങ്ങളുടെ....തീയേറ്ററിൽ  ഓണ സിനിമാ “മാറി നില്ല് വലിയമ്മേ മതിലിടിയും“ പ്രദർശിപ്പിക്കുന്നു....“ എന്നൊക്കെ വിളിച്ച് കൂവിയുള്ള  “അനൗൺസ്മെന്റ്“ ( അതും ഒരു ജോലിയായിരുന്നു) നോട്ടീസ് വലിച്ചെറിയലും കാറിന് പുറകേ നോട്ടീസിനുള്ള പരക്കം പാച്ചിലും എല്ലാ കാഴ്ചകളും എവിടേക്കോ ഓടി മറഞ്ഞു.
ഇതാ...ഇപ്പോൾ കോവിഡ് കാരണം ഓണത്തിന് ഒരു കൊട്ടകയുമില്ല, സിനിമയുമില്ല..സർവ്വം ശാന്തം... ശുഭം....“

No comments:

Post a Comment