Thursday, August 13, 2020

വലിയ ലോകം ചെറിയ മനുഷ്യർ

സക്കീർ ഗൾഫിൽ നിന്നും  നാട്ടിലെത്തിയപ്പോൾ  അധികാരികളുടെ നിർദ്ദേശാനുസരണം 4 ആഴ്ചത്തെ ക്വാറന്റൈനിൽ പോയി. സ്വന്തം വീട്ടിലെ ഒരു മുറിയിലാണ് അയാൾ കഴിഞ്ഞിരുന്നത്. ഭാര്യ ഒഴികെയുള്ള വീട്ടിലെ മറ്റ് അന്തേ വാസികളെ നേരത്തെ അവിടെ നിന്നും ബന്ധു വീടുകളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ആഹാരം ഭാര്യ വാതിൽക്കൽ കൊണ്ട് ചെന്ന് കൊടുക്കും.  വർഷങ്ങൾക്ക് ശേഷം കാണുന്ന ഭാര്യ അയാളെ വല്ലാതെ  മാനസികമായി പ്രലോഭിപ്പിക്കുകയും ഏകാന്തത അനുകൂല സാഹചര്യം തോന്നിപ്പിക്കുകയും ചെയ്തെങ്കിലും  “ നമുക്കും നമ്മുടെ കുഞ്ഞുങ്ങൾക്കും വേണ്ടിയല്ലേ ഇക്കാ ഈ കഷ്ടപ്പാട് “ എന്ന ഭാര്യയുടെ അനുനയത്തിലുള്ള പ്രതികരണം അയാളെ  ക്വാറാന്റയിൻ  അതിന്റെ ശരിയായ അർത്ഥത്തിൽ   പാലിച്ച് കഴിയാനും കാലാവധി പൂർത്തിയാക്കാനും സഹായിക്കുകയും ചെയ്തു.
ബാബുക്കുട്ടൻ  ഗുജറാത്തിൽ നിന്നും ഒരു വർഷത്തിന് ശേഷം വീട്ടിലെത്തിയതാണ്. “എനിക്കൊന്നുമില്ല, എനിക്കൊന്നുമില്ല, വെറുതെ  ആൾക്കാരുടെ പേടിയാണ് “ എന്നൊക്കെ വന്ന അന്നു മുതൽ അയാൾ നിരന്തരം ഉരുവിട്ടെങ്കിലും  ആരോഗ്യ പ്രവർത്തകരും ബന്ധപ്പെട്ട അധികാരികളും കർശന നിർദ്ദേശം നൽകിയതിനാൽ  ബന്ധുക്കൾ അയാളെ വീട്ടിലെ ഒരു മുറിയിൽ റ്റിവി.ഉൾപ്പടെ  എല്ലാ സൗകര്യം ഒതുക്കി, ആ മുറിയിൽ അയാളെ കുടിയിരുത്തി. സമയാ സമയങ്ങളിൽ ഭാര്യ ആഹാരം കൊണ്ടെത്തിച്ചു. മറ്റ് കുടുംബാംഗങ്ങൾ  അടുത്ത് തന്നെയുള്ള മറ്റൊരു വീട്ടിലേക്ക് സ്ഥലം മാറി. ഭാര്യ ജനലിന് സമീപം ചെന്ന് നിന്ന് നാല് ആഴ്ച  ദാ! ന്ന് പറന്ന് പോകും ചേട്ടൻ  അടങ്ങി ഒതുങ്ങി കഴിഞ്ഞാൽ മതി  എന്ന് തണുപ്പൻ സ്വരത്തിൽ ഉപദേശിച്ചു. പക്ഷേ ബാബുക്കുട്ടൻ ഭാര്യയെ കാണുമ്പോൾ കാളക്കൂറ്റൻ മുക്കുറ ഇടുന്നത് പോലെ മുക്കുറ ഇടുകയും, “എടീ, എനിക്കൊന്നുമില്ല, ഈ പിരാന്തന്മാരെല്ലാം കൂടി വെറുതെ ആളെ മക്കാറാക്കുകയാണ്, നീ ഇങ്ങ് കയറി വാ എന്ന് പല തവണ നിർബന്ധിച്ചു. ചേട്ടൻ കാപ്പി കുടി, ചേട്ടൻ ചോറു കഴിക്ക് എന്നൊക്കെ ഭാര്യ ഒഴിവ് പറഞ്ഞ്  മാറി.  “എടീ, പണ്ട് ഭാര്യ നേരത്തേ മരിച്ച  കാർന്നോരെ കാണാൻ കൊച്ച് മക്കൾ ചെന്ന് , കാപ്പി കുടി വല്യപ്പാ, കഞ്ഞി കുടി വല്യപ്പാ എന്ന് സ്നേഹ സ്വരത്തിൽ പറഞ്ഞപ്പോൾ  വല്യപ്പൻ “കാപ്പി കുടി വല്യപ്പാ, കഞ്ഞി കുടി വല്യപ്പാ , എന്നൊക്കെ നീ പറഞ്ഞാൽ മതി ഭാര്യ മരിച്ച എന്റെ സൂക്കേടെന്താണെന്ന് നിനക്കൊന്നും അറിയേണ്ടല്ലോ എന്ന് ചീറി പറഞ്ഞത് പോലെ എന്റെ വിഷമം എന്താണെടീ നീ മനസിലാക്കാത്തത് എന്ന് ദേഷ്യപ്പെട്ട് ചോദിച്ചു. ഭാര്യ അത് കേട്ട് പുസ്കെന്ന് തിരിഞ്ഞ് പോയപ്പോൾ ബാബുക്കുട്ടന്റെ ദേഷ്യം ഇരട്ടിച്ച്   “കാണിച്ച് തരാമെടീ നിന്നെ ഞാൻ“ എന്ന് ഭാര്യയുടെ നേരെ ആക്രോശിച്ചിട്ട് അയാൾ കതക് തുറന്ന് പുറത്തിറങ്ങി നേരെ വഴിയിലേക്കിറങ്ങിയപ്പോൾ  “അയ്യോ ചേട്ടൻ കയറും പൊട്ടിച്ച് പുറത്ത് ചാടിയേ എന്ന് ഭാര്യ ഉച്ചത്തിൽ നിലവിളിച്ചു. അയൽ വാസികൾ ആരോ ബന്ധപ്പെട്ട അധികാരികൾക്ക് ഫോൺ ചെയ്തു. അവർ ഉടൻ തന്നെ  ബാഹ്യാകാശ സഞ്ചാരികളുടെ യൂണി ഫോം അണിഞ്ഞ്  പാഞ്ഞെത്തി  റോഡിൽ നിന്നിരുന്ന ബാബുക്കുട്ടനെ ഓടിച്ചിട്ട് പിടിച്ച് എവിടെയോ കൊണ്ട് പോയി. പോകുമ്പോഴും അയാൾ ഭാര്യയെ  ശ്രേഷ്ഠ മലയാളത്തിൽ സംബോധന ചെയ്യുന്നുണ്ടാ‍ായിരുന്നു.
അരുൺ ചെറുപ്പക്കാരനാണ് എങ്ങിനെയോ അയാൾക്ക് കോവിഡ് ബാധിച്ചു. പക്ഷേ യാതൊരു ബാഹ്യ രോഗ ലക്ഷണവും അയാൾക്കില്ലായിരുന്നു. രക്ത പരിശോധന അയാൾ കോവിഡ് രോഗിയെന്ന് സ്ഥാപിക്കുകയും , സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പക്ഷേ നിർഭാഗ്യവാനായ ആ യുവാവ്  മാനസിക സമ്മർദ്ദം താങ്ങാനാവാതെ ആശുപത്രിയിൽ തന്നെ  ആത്മഹത്യ ചെയ്തു.
ഈ മൂന്നു കേസുകളിലെയും പേരുകൾ മറ്റൊന്നാണ്. പക്ഷേ കോവിഡിനെ നേരിടുന്ന മനുഷ്യരുടെ വിവിധ  മാനസികാവസ്ഥ ചൂണ്ടിക്കാണിച്ചത് യഥാർത്ഥമാണ്.
നാളിത് വരെ ഇപ്രകാരമുള്ള  രോഗവും അതിന്റെ പരിചരണവും നാട്ടിൽ ഉണ്ടായിട്ടില്ല.മുൻ അനുഭവങ്ങൾ ഇല്ലായെങ്കിലും  സന്ദർഭാനുസരണം യുക്തമെന്ന് തോന്നുന്നത് സർക്കാർ ചെയ്യുന്നു. പക്ഷേ അതിനോടൊപ്പം  ഗൗരവതരമായി കാണേണ്ടത് രോഗ ശങ്ക ഉള്ളവരുടെയും രോഗം ബാധിച്ചവരുടെയും മാനസികാവസ്ഥയെ എങ്ങിനെ കൈകാര്യം ചെയ്യാം എന്നതാണ്. നാം പത്രം വായിക്കുകയും റ്റി.വി. കാണുകയും ചെയ്ത് കാര്യങ്ങൾ  അറിയുന്നു എങ്കിലും  ക്വാറന്റയിനിൽ കഴിയുന്നവന്റെ മാനസികാവസ്ഥ അതത്തോളം ഗൗരവ തരമായി എടുക്കുന്നില്ല.
ആവശ്യമായ കൗൺസിലിംഗുകൾ ഇപ്പോൾ അത്യന്താപേക്ഷിതമായിരിക്കുന്നു. കോവിഡ് പരിഹാരത്തിന്റെ തീവ്ര യത്നത്തിനിടയിൽ ഇനി അതും കൂടി വേണോ എന്ന ചോദ്യത്തിന് ജോലി ഒന്നും ഇല്ലാതെ ശമ്പളം കൈ പറ്റി  കഴിയുന്ന സൈക്കിയാട്രിക്സും  സൈക്കോളജിസ്റ്റുകളും  വകുപ്പിൽ ധാരാളമായിട്ടുണ്ടല്ലോ, അവരെ ഈ ചുമതല ഏൽപ്പിക്കുക, അവർക്കും ഒരു ജോലി ആകട്ടെ. അങ്ങിനെ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാകട്ടെ.

No comments:

Post a Comment