Wednesday, August 19, 2020

നിയന്ത്രണമില്ലാത്ത ജനത.

സ്കൂളിൽ നിന്നും റ്റിസി.വാങ്ങാൽ സൽമാനോടൊപ്പം ഇന്നലെ കൂട്ടിന് പോയി.
കുട്ടികളോട് ഞാൻ പലപ്പോഴും കൂട്ടുകാരെ പോലെയാണ് പെരുമാറുന്നത്, അവരെ കളിയാക്കുകയും അവരോട് തമാശ പറയാറുമുണ്ട്‘സ്കൂളിലേക്കുള്ള ഇടവഴിയെത്തിയപ്പോൾ  ഞാൻ പറഞ്ഞു,
“കാര്യം നടന്ന് കഴിഞ്ഞാൽ അപ്പോൾ തന്നെ അവിടെ നിന്ന് സ്ഥലം വിട്ടോളണം, നിന്റെ കൂട്ട്കാരായ കുരങ്ങന്മാരുമായി സംസാരിച്ച് നിൽക്കരുത്, കൊറോണാ കാലമാണ് സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടാ.....“
അവൻ തല കുലുക്കി സമ്മതിച്ചു.
ഇടവഴിയിൽ പലയിടത്തും കുട്ടികളുടെ വലിയ കൂട്ടം. കുറേ കാലത്തിന് ശേഷം കണ്ട് മുട്ടുന്നവരാണവർ. മാത്രമല്ല പ്ളസ് റ്റൂ കഴിഞ്ഞിരിക്കുന്നു, പലരും പലയിടത്താകും ഇനി.
സ്കൂളിൽ ചെന്നപ്പോൾ അവിടെയും നീണ്ട ക്യൂ. സ്കൂൾ കോമ്പൗണ്ടിലും കുട്ടികളുടെ വലിയ കൂട്ടങ്ങൾ, പെൺ കുട്ടികൾ അങ്ങുമിങ്ങും അലഞ്ഞ് നടക്കുന്നു, കൂട്ടു ചേരുന്നു, ആൺ കുട്ടികളുമായി കുശലം പറയുന്നു,
അത്രയും ആയപ്പോൾ പോലീസ് ജീപ്പ് ഇരച്ച് വന്നു നിന്നു.
“നിങ്ങളെന്താ സ്കൂൾ പ്രവ്ർത്തനം തുടങ്ങിയോ?“ പോലീസ് ഉദ്യോഗസ്ഥൻ ദേഷ്യത്തോടെ ചോദിച്ചു..
“കുട്ടികളുടെ ഉപരിപഠനത്തിന് അപേക്ഷ നൽകാൻ അതിനോടൊപ്പം വെക്കേണ്ട റ്റിസി. നൽകുകയാണ് സർ,“ഒരു അദ്ധ്യാപകൻ മറുപടി പറഞ്ഞു.
“ഈ കാമ്പൗണ്ടിൽ കുട്ടികൾ കൂട്ടം കൂടി നിൽക്കുന്നു, ഇടവഴിയിലെല്ലാം ഉണ്ട് അവന്മാർ സംഘമായി നിൽക്കുകയാണ്, പലതിനും മാസ്ക് ഇല്ല, ഉണ്ടെങ്കിൽ തന്നെ  അത് താടിയിലാണ് ഫിറ്റ് ചെയ്തിരിക്കുന്നത്.......“ ആ ഓഫീസർ ചൂണ്ടിക്കാട്ടി. ഉടൻ തന്നെ ഒന്ന് രണ്ട് അദ്ധ്യാപകർ ചാടി ഇറങ്ങി . കുട്ടികൾ പലരായി പിരിഞ്ഞ് മാറി. പോലീസ് ജീപ്പും പോയി. അധ്യാപകർ  ഓഫീസിലേക്ക് മടങ്ങി. ഉടനെ തന്നെ വീണ്ടും കൂട്ടം ചേരൽ നടന്നു. അവർക്ക് ആവേശമാണ്, ആ ആവേശത്തിൽ മറ്റെല്ലാം അവർ മറന്നു.
ഇതിത്രയും എഴുതിയത്, ഇന്നലെ കേരളത്തിലെ കോവിഡ് ബാധ 1752. ഇന്ന് 2333.  ഇതിൽ ഭൂരിഭാഗവും സമ്പർക്കത്തിലൂടെയാണെന്ന് റ്റി.വി.വാർത്ത.
പ്രബുദ്ധരായ മലയാളികൾ കോവിഡ് ആരംഭകാലത്ത് കർശനമായ ചിട്ടകൾ പാലിക്കുകയും കോവിഡിനെ ഭയത്തൊടെ കാണുകയും ചെയ്തു. അന്ന് സമ്പർക്കത്തിലൂടെ രോഗ ബാധ ഒട്ടുമില്ലായിരുന്നു. മരണം ഒറ്റ അക്കത്തിൽ നിന്നു. ഇന്ന് ആ ഭയമെല്ലാം പോയി  കർശനതയും സൂക്ഷമതയും കൈവിട്ടു. “ഓ! ഞങ്ങളിതെത്ര കണ്ടതാ“ എന്ന മട്ടായി. അതിന്റെ പ്രതിഫലനമാണ് ഞാൻ ഇന്ന് ഈ സ്കൂൾ കാമ്പൗണ്ടിൽ കണ്ടത്. ആ കുട്ടികൾ വരുന്ന വീടുകളിലൊന്നും ഇവർക്ക് കർശന നിർദ്ദേശങ്ങൾ കൊടുത്തിരുന്നില്ലേ? കാരണം അവർക്കൊന്നും ഭയമില്ലായിരുന്നു, മാസ്ക്കുകൾ പോലും ഇല്ലാത്തവർ ധാരാളം. പെൺകുട്ടികളായിരുന്നു, മാസ്ക് ധരിക്കാത്തവരിൽ ഭൂരിഭാഗവും.. ഇതിൽ എത്ര പേർക്ക് കോവിഡ് ഉണ്ട് എന്ന് ആർക്കറിയാം?.
സ്വയം കർശനത പാലിക്കാത്തിടത്തോളം സമ്പർക്കത്തിലൂടെയുള്ള  രോഗ പകർച്ച ഒരിക്കലും കുറയാൻ പോകുന്നില്ല എന്നുറപ്പ്. കോവിഡും കേരളത്തിൽ നിന്ന് പോകാതെ ഇവിടെ തന്നെ ചുറ്റി പറ്റി നിൽക്കും, അതിന്റെ ഉദാഹരണമാണ് ഇന്ന് ഈ സ്കൂളിലേക്കുള്ള ഇടവഴിയിൽ കണ്ട കൂട്ടം കൂടൽ.
സൽമാനുമായി തിരികെ വരുമ്പോൾ കോമ്പൗണ്ടിന്റെ ഒരു ഭാഗത്ത് നിന്നും ഒരു പെൺകുട്ടി ഓടി വന്നു, അവനോട് വലിയ വായിൽ ചിരിച്ച് കൊണ്ട് പറഞ്ഞു“ ഹായ്!!!
ഞാൻ ചുണ്ടിന് കീഴിൽ പിറു പിറുത്തു, പോടീ പിശാചേ!“
സൽമാൻ എന്നെ ഏറ് കണ്ണിട്ട് നോക്കി മറുപടി പറഞ്ഞു “ഹായ്!“
“നീ വീട്ടിലോട്ട് വാടാ കൊച്ച് കഴുതേ! നിനക്ക് ഞാൻ തരാം മോനേ!..., ഞാൻ പിന്നെയും പിറു പിറുത്തു.“
അവൻ ചിരിച്ചു, അവളെ നോക്കി ബൈ പറഞ്ഞു.
  എന്റെ അസൂയയും കുശുമ്പും കൊണ്ടാണ് ഞാൻ അങ്ങിനെ പറഞ്ഞതെന്ന് അവനറിയില്ലല്ലോ.
തിരികെ വരുമ്പോഴും വഴിയിലെല്ലാം കൂട്ടം കൂടൽ തന്നെയാണ് കണ്ടത്. തീർച്ചയായും ഈ ആഴ്ച, കോവിഡ് എണ്ണം മന്ത്രി പറഞ്ഞത് പോലെ 10000 കടന്നേക്കാം.

No comments:

Post a Comment