Friday, August 28, 2020

തട്ടിപ്പ് യൂണിവേഴ്സിറ്റികൾ

ഭാരത് യൂണിവേഴ്സിറ്റി, പഞ്ചാബ് യൂണിവേഴ്സിറ്റി അൽ ബല യൂണിവേഴ്സിറ്റി, ഗാംഗോക്ക് യൂണിവേഴ്സിറ്റി, ഇങ്ങിനെ പല യൂണിവേഴ്സിറ്റികളും  അവരുടെ വിവിധ കോഴ്സുകളും ( നിലവിൽ നാട്ടിൽ പ്രവർത്തിക്കുന്ന കേരളാ, കോഴിക്കോട് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റികളിലുള്ള  ബിരുദത്തിന് തുല്യമായത് എന്ന് പരസ്യം ചെയ്ത്) ഈ സീസണിൽ രംഗത്ത് വരാറുണ്ട്.
 ഈ സീസണിന് ഒരു പ്രത്യേകത ഉണ്ട്. പ്ളസ് റ്റൂ പരീക്ഷാ ഫലം പുറത്ത് വന്ന് കഴിഞ്ഞാൽ ഉടൻ രക്ഷകർത്താക്കൾ കുട്ടികളെ ഉപരി പഠനാർത്ഥം ആവശ്യമായ സീറ്റ് കിട്ടാൻ പരക്കം പായുന്ന സമയമാണിത്. ഉയർന്ന മാർക്ക് ലഭിച്ചവർക്ക്  ബുദ്ധിമുട്ടില്ലാതെ അവർക്ക് ഹിതാനുസരണം സീറ്റ് ലഭിക്കുമ്പോൾ  മാർക്ക് കുറവുള്ള  കുട്ടികളുടെ രക്ഷ കർത്താക്കൾ  ഉള്ളിൽ തീയുമായി ഓരോ കോളേജിന്റെയും വാതിൽക്കൽ ചെന്ന് തപസ്സ് ചെയ്യുന്ന സമയമാണിത്.
സയൻസ് വിഷയം ആഗ്രഹിക്കുന്നവരും  കോളേജിൽ തന്നെ ചേർന്ന് പഠിക്കണം എന്ന് നിർബന്ധ ബുദ്ധിയുള്ളവരും  വ്യാജ യൂണിവേഴ്സിറ്റികളുടെ തട്ടിപ്പിന് ഇരയാകുന്ന കാഴ്ചയാണ് പോയ വർഷങ്ങളിൽ കണ്ടത്. തങ്ങളുടെ യൂണിവേഴ്സിറ്റി കേരളാ, കോഴിക്കോട്, മഹാത്മാ ഗാന്ധി തുടങ്ങിയ അംഗീകൃത കോളേജുമായി അഫിലിയേറ്റ് ചെയ്തതാണെന്നും കടലാസുകൾ എല്ലാം ശരിയായിരിക്കുകയാണെന്നും ഉയർന്ന ഉദ്യോഗസ്തന്റെ ഒരു ഒപ്പിനായി കാത്തിരിക്കുകയാണെന്നും കുട്ടിയെ ഇവിടെ ചേർത്തു കൊള്ളണം ഉടനെ അഫിലിയേഷൻ കിട്ടും എന്ന് പറഞ്ഞാണ് ഇവർ രക്ഷിതാക്കളെ വലയിലാക്കി കനത്ത ഫീസും ഡൊണേഷനും അടപ്പിക്കുന്നത്. അവസാനം പരീക്ഷാ സമയം ആകുമ്പോൾ  “എന്തോ കുഴപ്പം പറ്റി, അത് ഉടനെ പരിഹരിക്കും എന്നൊക്കെ ഉഡായിപ്പ് പറഞ്ഞ് തടിയൂരും. കുട്ടിയുടെ ഒരു വർഷം പാഴാകും. വലിയ വഴക്ക് ഉണ്ടാക്കുന്നവർക്ക്  അടച്ച തുക ഭാഗികമായി തിരികെ നൽകും, ചിലർ ഒന്നും കൊടുക്കില്ല.
പോയ വർഷം  എം.കോം ബിരുദത്തിന് ചില ട്യൂട്ടോറിയൽ കോളേജുകൾ കുട്ടികളുടെ കയ്യിൽ നിന്നും കനത്ത ഫീസും വാങ്ങി കേരളാ യൂണിവേഴ്സിയുടെ അംഗീകാരം ഉടനെ കിട്ടുമെന്ന് പറഞ്ഞ് പഠിപ്പിച്ചു. അവസാനം ഒരു വർഷം പഠിപ്പിച്ചിട്ട്, അംഗീകാരം കിട്ടാതെ വന്നപ്പോൾ എന്നാൽ നമുക്ക് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി നോക്കാം എന്ന് പറഞ്ഞ് ആ വർഷം കൂടി കളയിപ്പിച്ചു.
 സിബിസി രജിസ്ട്രേഷൻ ഒരു സ്കൂളിന് ലഭിക്കുമ്പോൾ  അത് മറയാക്കി അതിന്റെ അനുബന്ധമായി 10 സ്കൂളുകളിൽ  പഠിപ്പിച്ചിട്ട്, പരീക്ഷ എഴുതാൻ നേരം  രജിസ്ട്രേഷൻ ഉള്ള സ്കൂളിൽ പോയി പരീക്ഷ എഴുതുന്ന വിദ്യ ഈ വർഷം മുതൽ അവസാനിപ്പിച്ചു എന്ന പത്ര വാർത്ത ശ്രദ്ധിക്കുക.
 മാർക്ക് അടിസ്ഥാനപ്പെടുത്തിയുള്ള ഏതെങ്കിലും ഉയർന്ന പഠനം --അതെത്രയോ സുലഭമാണ്-- കുട്ടിക്ക് തരപ്പെടുത്തി കൊടുത്ത് അവന്റെ ഭാവി സുഭദ്രമാക്കാൻ ശ്രമിക്കാതെ അതി മോഹത്താൽ ഈ ഉഡായിപ്പ് യൂണിവേഴ്സിറ്റികളുടെ ചതിയിൽ പെട്ട്, കുട്ടിയുടെ ഭാവിയും ധനവും നഷ്ടപ്പെടുത്താതെ നോക്കേണ്ടത് രക്ഷകർത്താക്കളുടെ കടമയാണ്.

No comments:

Post a Comment