Saturday, August 22, 2020

കവി പുംഗവന്റെ കോപം....

സിനിമാ നടന്മാർ, സാഹിത്യകാരന്മാർ, മറ്റ് കലാകാരന്മാർ അവർക്കെല്ലാം പൊതുവായ ഒരു അനുമതി ഉണ്ട്, ആരോടും ക്ഷോഭിക്കാം, വായിൽ തോന്നിയത് പറയാം എന്തും ചെയ്യാം.
കുറച്ച് കാലങ്ങൾക്ക് മുമ്പ് ഒരു മഹാ ഗായകന്റെ കൂടെ നിന്ന് സെൽഫി എടുത്ത ചെറുപ്പക്കാരനെഅദ്ദേഹം പിടിച്ച് നിർത്തി ഫോൺ ബലമായി വാങ്ങി ആ സെൽഫി മായ്ച്ച് കളഞ്ഞതും തന്റെ പ്രവർത്തിയെ ന്യായീകരിച്ച് പ്രതികരിച്ചതും ആരും മറന്ന് കാണില്ലല്ലോ.
ഇനിയൊരു മഹാ സാഹിത്യകാരന്റെ കഥ ഉണ്ട്. ഒരു ദരിദ്രവാസി സാഹിത്യകാരൻ താനെഴുതിയ രചനക്ക് ആമുഖം എഴുതാൻ മഹാ സാഹിത്യകാരന്റെ ഉമ്മറത്ത് ചെന്ന് നിന്ന് ശരിക്കും വഴക്ക് കേട്ട കഥ...മഹാ സാഹിത്യകാരൻ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലിരുന്ന സമയത്താണ് ഇതൊന്നും അറിയാതെ ദരിദ്രവാസി സാഹിത്യകാരൻ തന്റെ ഉദ്ദേശ കാര്യത്തിന് മഹാനെ കാണാൻ ചെല്ലുന്നത്.
“നീയെന്ത് കൊണ്ടറിഞ്ഞില്ല, ഞാൻ വിശ്രമത്തിലാണ് എന്നാണ് മഹാൻ ക്ഷോഭത്തോടെ ചോദിച്ചത്. ദരിദ്രവാസിയുടെ ആവശ്യം നിഷ്ക്കരുണം നിരസിക്കുകയും ചെയ്തു.
ഇവരെ ന്യായീകരിക്കാൻ ആദ്യം പറഞ്ഞ പൊതു ബോധം നിലവിലുണ്ട് താനും. മുഴുക്കുടിയനായ മറ്റൊരു കവി പണ്ട് ഒരു പെൺകുട്ടിയോട് കാണിച്ച കോപ്രാന്തം ഒരു സാധാരണക്കാരനായിരുന്നെങ്കിൽ ശിക്ഷ ഇന്നും അനുഭവിച്ചേനെ...ആ കഥ അയാൾ മരിച്ചതിന് ശേഷമാണ് പുറത്ത് വന്നത്.
മറുപടി ആരോടും ആകാം. അതിൽ ഒരു മര്യാദ വേണമെന്ന് സാദാ മര്യാദക്കരും തല കുലുക്കി സമ്മതിക്കും.
ഇവർ എഴുതുന്നതും പാടുന്നതും അഭിനയിക്കുന്നതും സ്വയം ആസ്വദിക്കാൻ മാത്രമല്ലല്ലോ. ഈ ചോദ്യങ്ങൾ ചോദിക്കുന്ന മര്യാദ കെട്ടവർക്ക് വേണ്ടി കൂടി അല്ലേ? മറ്റൊരു തരത്തിൽ പറഞ്ഞാൽ അവരുടെ ഉൽപ്പന്നങ്ങളുടെ ഉപഭോക്താവ് അവരിൽ നിന്നും ഈ ആട്ടും തുപ്പും വാങ്ങി കെട്ടുന്ന സാദാ ഉപഭോക്താവ് തന്നെയാണ്. ഇത് അവർ വല്ലപ്പോഴും എങ്കിലും ഓർക്കണം. അത് കൊണ്ട് തന്നെ ആ ഉപഭോക്താവിന്റെ ഹിതകരമല്ലാത്ത ചോദ്യങ്ങളെ സമചിത്തതയോടെ നേരിടുകയും വേണം.
അല്ലാതെ ഇതാണെന്റെ രീതി വേണമെങ്കിൽ സഹിച്ചോടാ എന്ന മട്ടുണ്ടല്ലോ അത് ഒട്ടും ശരിയല്ല.

No comments:

Post a Comment