Monday, August 17, 2020

വിദ്യാഭ്യാസം കച്ചവടമാകുമ്പോൾ

“സൽമാന്റെ വീടാണോ“ ഫോണിലാണ് ചോദ്യം.
സൽമാന്റെ ഉമ്മയുടെ ഫോണിലാണ് വിളി വന്നത്.
ഞങ്ങളുടെ സൽമാൻ പ്ളസ് റ്റൂ  65 ശതമാനം  മാർക്ക് വാങ്ങി ജയിക്കുകയും ഉപരി പഠനത്തിന് അപേക്ഷ അയച്ച് നിൽക്കുകയുമാണ്.
ഫോണിൽ വിളിച്ചത് ഒരു സ്ത്രീ സ്വരമാണ്. “നിങ്ങളുടെ സൽമാന് കേന്ദ്ര സർക്കാരിന്റെ ഒരു സ്കോളർ ഷിപ്പ് കിട്ടിയിട്ടുണ്ട്. അത് പ്രയോജനപ്പെടുത്തി  ഉപരിപഠനം ചെയ്യണം. നാളെ രണ്ട് ഫോട്ടോയും  എസ്.എസ്.എൽ.സി. ബുക്കിന്റെ കോപ്പിയുമായി ഇവിടെ എത്തണം “ സ്ത്രീ പറഞ്ഞു.
സൽമാന്റെ ഉമ്മ അന്തം വിട്ടു. “സൽമാന് സ്കോളർ ഷിപ്പോ?“
പരീക്ഷാ കാലത്തിന് മുമ്പ്  ഒരു അപകടത്തെ  തുടർന്ന് കാലിന്റെ എല്ല് പൊട്ടി, രണ്ട് മാസം സ്കൂളിൽ പോകാതെ വീട്ടിലിരുന്ന സൽമാന് കൂടുതൽ മാർക്ക് ലഭിക്കേണ്ടതായിരുന്നു. 65 ശതമാനം മാർക്കേ ഉള്ളൂ എന്ന കാരണത്താൽ ഉപരിപഠനം എന്ന പ്രതിസന്ധിയെ തരണം ചെയ്യാനുള്ള അശ്രാന്ത പരിശ്രമത്തിലിരിക്കുമ്പോഴാണ് ഈ ഓഫർ എന്ന് തിരിച്ചറിയുക.
 വിളിച്ച ആളോട്  പിന്നീട് ഞാൻ സംസാരിച്ചു, കാര്യം വിശദമാക്കാൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പി.എം.വൈ ഫണ്ടെന്നോ മറ്റോ ആ സ്ത്രീ പറഞ്ഞു, (ഓർമ്മ വരുന്നില്ല) അതിൽ നിന്നും സ്കോളർഷിപ്പ് അനുവദിച്ചിട്ടുണ്ടത്രേ!. ഉപരി പഠനത്തിന്റെ 75 ശതമാനം ഫീസിന് ആ സ്കോളർഷിപ്പ് ഉപയോഗിക്കണം.
അപ്പോൾ ബാക്കി 25 ശതമാനം എന്ത് ചെയ്യണം“ ഞാൻ ചോദിച്ചു.
“അത് കുട്ടി അടക്കണം“
“ഏത് കോഴ്സ്“ എന്റെ ചോദ്യം.
“അത് ബിരുദം, പിന്നെ തൊഴിൽ പരിശീലനം മുതലായവ“
“ഫീസ് നിങ്ങൾ തീരുമാനിക്കും അല്ലേ?“
 “അതേ“
“അതായത്, അൻപതിനായിരം രൂപാ നിങ്ങൾ ഫീസ് നിശ്ചയിച്ച്, 37500 രൂപാ സ്കോളർഷിപ്പ് വകയിൽ കഴിച്ച്, ബാക്കി 12500 രൂപാ കുട്ടി അടക്കണം, ശരിയല്ലേ“
“ശരിയാണ്“
“സൽമാൻ ഒരു സ്കോളർഷിപ്പിനും അപേക്ഷ അയച്ചിട്ടില്ലല്ലോ, പിന്നെങ്ങിനെ അവന് സ്കോളർഷിപ്പ് അനുവദിച്ചു“?
“അത് സ്കൂളിൽ നിന്നും അപേക്ഷ  തയാറാക്കി അയച്ചു“
“ഞങ്ങളുടെ ഫോൺ നമ്പർ നിങ്ങൾക്ക് എങ്ങിനെ കിട്ടി?
“സ്കൂളുകാർ  തന്നു“  തുടർന്ന് ഫോൺ കട്ടായി‘
ഞാൻ ഉടനെ സ്കൂളീൽ വിളിച്ചു, ഞങ്ങളുടെ ഫോൺ നമ്പർ ആർക്കെങ്കിലും കൊടുത്തോ എന്ന് ചോദിച്ചു. അവർ ആർക്കും ഫോൺ നമ്പർ കൊടുത്തില്ലെന്ന് മാത്രമല്ല, നമ്പർ ആവശ്യപ്പെട്ട് ആ സർക്കാർ സ്കൂൾ കോമ്പൗണ്ടിൽ വരുന്നവരെ അവർ തുരത്തി വിടുകയാണെന്നാണ് ആ അദ്ധ്യാപകൻ പറഞ്ഞത്. അങ്ങിനെ സ്കോളർഷിപ്പിന് ഒരു അപേക്ഷയും സ്കൂളിൽ നിന്നും അയച്ചിട്ടുമില്ലാ എന്ന് അദ്ദേഹം അസന്നിഗ്ദമായി പറയുകയും ചെയ്തു.
ഈ ആധുനിക കാലത്ത് ഒരു പുതിയ അടവ് മാത്രം.
 കോഴ്സിന്റെ  ഫീസ് പ്രതിവർഷം 12000 രൂപാ ആയിരിക്കും. അത് കുട്ടിയിൽ നിന്നും ഈടാക്കാൻ ആദ്യം അവന് സ്കോളർഷിപ്പ് കിട്ടിയെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുക കോഴ്സിന് ചേർക്കുക, മൊത്തം ഫീസ് അൻപതിനായിരം എന്നും അതിൽ സ്കോളർഷിപ്പ് എഴുപത്തഞ്ച് ശതമാനം 37500  തട്ടിക്കഴിച്ചെന്ന് പറഞ്ഞ് ബാക്കി യഥാർത്ഥ ഫീസ് 12500 അടപ്പിക്കുക.
നിങ്ങൾ മൽസരത്തിൽ ജയിച്ചെന്നും അവാർഡ് തുക  നിങ്ങൾക്കു ഉടനെ കിട്ടുമെന്ന് പറഞ്ഞ് ആ തുക കിട്ടാൻ പ്രാഥമിക ചെലവിനായി ഇത്ര രൂപാ അയക്കുക എന്ന് പറഞ്ഞ് അത് തട്ടിയെടുക്കുന്ന പഴയ സൂത്രം പുതിയ രീതിയിൽ പുറത്തിറങ്ങിയതല്ലേ ഇതും. അല്ലെങ്കിൽ സ്കോളർ ഷിപ്പിന് അപേക്ഷിക്കാത്തവന് അത് കിട്ടുന്നതെങ്ങിനെയാണ്.
വിദ്യാഭ്യാസവും ചികിൽസയും ഇന്ന് കച്ചവടത്കരിച്ചിരിക്കുന്നു. കൂണ് പോലെ മുളച്ച് പൊന്തുന്ന കോഴ്സുകളും, ലക്ഷ്വറി ആശുപത്രികളും  നല്ല വ്യാപാര സ്ഥാപനങ്ങളല്ലേ?


No comments:

Post a Comment