Sunday, August 30, 2020

ഓണ കാലത്തെ സിനിമ.

“ഓണത്തിന് പടമെന്ത്?“
“ഓ! അതൊരു സൂപ്പർ സ്റ്റാർ പടമൊപ്പിച്ചു.“
എന്നാലും പടത്തിന്റെ പേർ പറയില്ല.
ഇതായിരുന്നു, ഒരു കാലഘട്ടത്തിൽ ബി.സി. ക്ളാസ് തീയേറ്ററുകളിലെ  ഓണ കാല സിനിമ പ്രദർശന ത്തിന്റെ ഗുട്ടൻസ്. സ്ഥലത്ത് തന്നെയുള്ള എതിർ ഭാഗം തീയേറ്റർ ഏത് പടമാണ് തന്റെ ഓപ്പോസിറ്റ് പാർട്ടി ഇടുന്നതെന്ന്  മുൻ കൂട്ടി അറിഞ്ഞ് അതിനെ വെല്ലാനുള്ള  പടമന്വേഷിക്കും. മമ്മൂട്ടി പടം ഇപ്പുറത്തെങ്കിൽ  ഒന്നുകിൽ അതിനെക്കാളും മെച്ചമായ മമ്മൂട്ടി പടമോ, അല്ലെങ്കിൽ മോഹൻ ലാൽ പടമോ സ്വന്തം കൊട്ടകയിൽ പ്രദർശനത്തിനായി ശ്രമിക്കുമായിരുന്നു... വിതരണക്കാർ തരാൻ മടിക്കുന്നു എങ്കിൽ  ആവശ്യമായ ഡിപോസിറ്റ് നേരത്തെ നൽകി പടമുറപ്പിക്കും.
 അന്ന് റിലീസ്  പ്രധാന നഗരങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനും മുമ്പുള്ള കാലത്ത്  നസീർ പടമോ സത്യൻ പടമോ ഏറ്റുമുട്ടും. ഏതായാലും മൂന്ന് ദിവസം നിർബന്ധമായും തീയേറ്റർ കരകവിഞ്ഞൊഴുകുമായിരുന്നു.. നാലാം ദിവസവും തിരക്ക് ഒട്ടും കുറവ് കാണില്ല. അന്നാണ് ഫാമിലി പ്രേക്ഷകർ വരുന്നത്.
 ഓണത്തിന്  ശരിക്കുമൊരു സദ്യ, അത് കഴിഞ്ഞ് സ്ത്രീകൾ അവരുടെ വക കൂടി ചേരലും കലാ പരിപാടിക്കും പോകുമ്പോൾ ഗ്രാമങ്ങളിലെ യുവാക്കൾ അടുത്ത നഗരത്തിലെ തീയേറ്റർ തിരക്കി പായുമായിരുന്നു. ഉന്തും തള്ളും നടത്തി  അത്യാവശ്യത്തിന് ഒന്ന് രണ്ടടികൾ നടത്തി സിനിമാ കണ്ടില്ലെങ്കിൽ എന്ത് സുഖം?! കറണ്ട് പോകുമ്പോൾ  ( അന്ന് ജനറേറ്റർ  മിക്കവാറും കൊട്ടകകളിൽ കാണില്ല) തീയേറ്ററുകാരന്റെ ശവക്കുഴിയിൽ കിടക്കുന്ന അപ്പനെ വരെ തെറി വിളിക്കാനും, കറന്റ് തിരികെ വരുമ്പോൾ ഹായ്യ്യ്!!! എന്നാർത്ത് വിളിക്കാനും  ഓണ ദിവസമേ കഴിയൂ.
തീയേറ്ററുകാരനും ആണ്ടിലൊരിക്കലുള്ള  ഈ അവസരം ശരിക്കും മുതലെടുക്കുമായിരുന്നു. സീറ്റുകൾ അതിന്റെ കപ്പാസിറ്റി കഴിഞ്ഞാലും    ടിക്കറ്റ് കൊടുക്കും ഓണ ദിവ്സങ്ങളിൽ. അവർക്കതിന് ഒരു മടിയുമില്ല. ടിക്കറ്റെടുക്കാനായി പാഞ്ഞ് വരുന്നവരോട് ഒരു മുൻ കൂർ ജാമ്യമെടുപ്പുണ്ട്.
“സീറ്റില്ല, നിന്ന് കാണാം, നിർബന്ധമില്ല, പിന്നെ അകത്ത് ചെന്ന് സീറ്റ് ചോദിക്കരുത്...“
“എന്ത് പണ്ടാരവുമാകട്ടെ...ടിക്കറ്റ് താ...മാനേജരേ.... പത്ത് പന്ത്രണ്ട് കിലോ മീറ്റർ ദൂരത്ത് നിന്ന് സൈക്കിൾ ചവിട്ടി വരുകയാ...ഇനി സിനിമാ കാണാതെ പോകാൻ വയ്യ....“ ഒരു സൈക്കിളിൽ ഓവർലോഡായി ഇനി ഒരുത്തനെ കൂടി വെച്ച് പാഞ്ഞ് വരുമ്പോഴാണ്  സീറ്റില്ലെന്ന്....“ എന്നും പറഞ്ഞ് ഓടി അകത്ത് കടന്ന് കഴിയുമ്പോഴാണ് അകത്തും നിൽക്കാനാവില്ല, വാതിൽക്കലും പറ്റില്ല, പിന്നെ  നിൽക്കുന്നവരുടെ തലയുടെ മുകളിൽ കൂടി കാണത്തക്ക വിധം ഒരു കാലിൽ നിന്ന് സിനിമാ കാണും.
അന്ന് ഇന്നത്തെ പോലെ  റ്റി.വി.യും കാക്കത്തൊള്ളായിരം സിനിമയും ഇല്ല, ഉണ്ടായാൽ തന്നെ  ഒരു പുതിയ  സിനിമാ ഓണത്തിന് കാണുന്നതിന്റെ ത്രില്ല് ഒന്ന് വേറെ തന്നെയാണ്.
വർഷങ്ങൾക്ക് മുമ്പ് വരെ ഇതായിരുന്നു  ഓണ സിനിമയുടെ ചരിത്രം. പിന്നെ റ്റിവികളും പല പല  ചാനലുകളും വന്നു, പുതിയ പുതിയ പരിപടികൾ ചാനലുകളിൽ മാൽസര്യത്തോടെ അവതരിക്കപ്പെട്ടു അതോടെ ഭൂരിഭാഗം  തീയേറ്ററുകളും പൂട്ടിക്കെട്ടി. ഓലക്കൊട്ടകകൾ ഗൃഹാതുരത്വം അവശേഷിപ്പിച്ച്  എങ്ങോ  പോയി. ചില കൊട്ടകകൾ രൂപാന്തരം പ്രാപിച്ചു. ഫിലിം പെട്ടി റെയിൽ വേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാന്റിൽ നിന്നും പോർട്ടറന്മാർ തലച്ചുമടായി കൊണ്ട് വരുന്ന കാഴകൾ കാണാനില്ലാതായി. കാറിൽ സിനിമായുടെ പോസ്റ്റ് ഒട്ടിച്ച  ബോർഡ് കെട്ടി “ ഇതാ നിങ്ങളുടെ....തീയേറ്ററിൽ  ഓണ സിനിമാ “മാറി നില്ല് വലിയമ്മേ മതിലിടിയും“ പ്രദർശിപ്പിക്കുന്നു....“ എന്നൊക്കെ വിളിച്ച് കൂവിയുള്ള  “അനൗൺസ്മെന്റ്“ ( അതും ഒരു ജോലിയായിരുന്നു) നോട്ടീസ് വലിച്ചെറിയലും കാറിന് പുറകേ നോട്ടീസിനുള്ള പരക്കം പാച്ചിലും എല്ലാ കാഴ്ചകളും എവിടേക്കോ ഓടി മറഞ്ഞു.
ഇതാ...ഇപ്പോൾ കോവിഡ് കാരണം ഓണത്തിന് ഒരു കൊട്ടകയുമില്ല, സിനിമയുമില്ല..സർവ്വം ശാന്തം... ശുഭം....“

Friday, August 28, 2020

തട്ടിപ്പ് യൂണിവേഴ്സിറ്റികൾ

ഭാരത് യൂണിവേഴ്സിറ്റി, പഞ്ചാബ് യൂണിവേഴ്സിറ്റി അൽ ബല യൂണിവേഴ്സിറ്റി, ഗാംഗോക്ക് യൂണിവേഴ്സിറ്റി, ഇങ്ങിനെ പല യൂണിവേഴ്സിറ്റികളും  അവരുടെ വിവിധ കോഴ്സുകളും ( നിലവിൽ നാട്ടിൽ പ്രവർത്തിക്കുന്ന കേരളാ, കോഴിക്കോട് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റികളിലുള്ള  ബിരുദത്തിന് തുല്യമായത് എന്ന് പരസ്യം ചെയ്ത്) ഈ സീസണിൽ രംഗത്ത് വരാറുണ്ട്.
 ഈ സീസണിന് ഒരു പ്രത്യേകത ഉണ്ട്. പ്ളസ് റ്റൂ പരീക്ഷാ ഫലം പുറത്ത് വന്ന് കഴിഞ്ഞാൽ ഉടൻ രക്ഷകർത്താക്കൾ കുട്ടികളെ ഉപരി പഠനാർത്ഥം ആവശ്യമായ സീറ്റ് കിട്ടാൻ പരക്കം പായുന്ന സമയമാണിത്. ഉയർന്ന മാർക്ക് ലഭിച്ചവർക്ക്  ബുദ്ധിമുട്ടില്ലാതെ അവർക്ക് ഹിതാനുസരണം സീറ്റ് ലഭിക്കുമ്പോൾ  മാർക്ക് കുറവുള്ള  കുട്ടികളുടെ രക്ഷ കർത്താക്കൾ  ഉള്ളിൽ തീയുമായി ഓരോ കോളേജിന്റെയും വാതിൽക്കൽ ചെന്ന് തപസ്സ് ചെയ്യുന്ന സമയമാണിത്.
സയൻസ് വിഷയം ആഗ്രഹിക്കുന്നവരും  കോളേജിൽ തന്നെ ചേർന്ന് പഠിക്കണം എന്ന് നിർബന്ധ ബുദ്ധിയുള്ളവരും  വ്യാജ യൂണിവേഴ്സിറ്റികളുടെ തട്ടിപ്പിന് ഇരയാകുന്ന കാഴ്ചയാണ് പോയ വർഷങ്ങളിൽ കണ്ടത്. തങ്ങളുടെ യൂണിവേഴ്സിറ്റി കേരളാ, കോഴിക്കോട്, മഹാത്മാ ഗാന്ധി തുടങ്ങിയ അംഗീകൃത കോളേജുമായി അഫിലിയേറ്റ് ചെയ്തതാണെന്നും കടലാസുകൾ എല്ലാം ശരിയായിരിക്കുകയാണെന്നും ഉയർന്ന ഉദ്യോഗസ്തന്റെ ഒരു ഒപ്പിനായി കാത്തിരിക്കുകയാണെന്നും കുട്ടിയെ ഇവിടെ ചേർത്തു കൊള്ളണം ഉടനെ അഫിലിയേഷൻ കിട്ടും എന്ന് പറഞ്ഞാണ് ഇവർ രക്ഷിതാക്കളെ വലയിലാക്കി കനത്ത ഫീസും ഡൊണേഷനും അടപ്പിക്കുന്നത്. അവസാനം പരീക്ഷാ സമയം ആകുമ്പോൾ  “എന്തോ കുഴപ്പം പറ്റി, അത് ഉടനെ പരിഹരിക്കും എന്നൊക്കെ ഉഡായിപ്പ് പറഞ്ഞ് തടിയൂരും. കുട്ടിയുടെ ഒരു വർഷം പാഴാകും. വലിയ വഴക്ക് ഉണ്ടാക്കുന്നവർക്ക്  അടച്ച തുക ഭാഗികമായി തിരികെ നൽകും, ചിലർ ഒന്നും കൊടുക്കില്ല.
പോയ വർഷം  എം.കോം ബിരുദത്തിന് ചില ട്യൂട്ടോറിയൽ കോളേജുകൾ കുട്ടികളുടെ കയ്യിൽ നിന്നും കനത്ത ഫീസും വാങ്ങി കേരളാ യൂണിവേഴ്സിയുടെ അംഗീകാരം ഉടനെ കിട്ടുമെന്ന് പറഞ്ഞ് പഠിപ്പിച്ചു. അവസാനം ഒരു വർഷം പഠിപ്പിച്ചിട്ട്, അംഗീകാരം കിട്ടാതെ വന്നപ്പോൾ എന്നാൽ നമുക്ക് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി നോക്കാം എന്ന് പറഞ്ഞ് ആ വർഷം കൂടി കളയിപ്പിച്ചു.
 സിബിസി രജിസ്ട്രേഷൻ ഒരു സ്കൂളിന് ലഭിക്കുമ്പോൾ  അത് മറയാക്കി അതിന്റെ അനുബന്ധമായി 10 സ്കൂളുകളിൽ  പഠിപ്പിച്ചിട്ട്, പരീക്ഷ എഴുതാൻ നേരം  രജിസ്ട്രേഷൻ ഉള്ള സ്കൂളിൽ പോയി പരീക്ഷ എഴുതുന്ന വിദ്യ ഈ വർഷം മുതൽ അവസാനിപ്പിച്ചു എന്ന പത്ര വാർത്ത ശ്രദ്ധിക്കുക.
 മാർക്ക് അടിസ്ഥാനപ്പെടുത്തിയുള്ള ഏതെങ്കിലും ഉയർന്ന പഠനം --അതെത്രയോ സുലഭമാണ്-- കുട്ടിക്ക് തരപ്പെടുത്തി കൊടുത്ത് അവന്റെ ഭാവി സുഭദ്രമാക്കാൻ ശ്രമിക്കാതെ അതി മോഹത്താൽ ഈ ഉഡായിപ്പ് യൂണിവേഴ്സിറ്റികളുടെ ചതിയിൽ പെട്ട്, കുട്ടിയുടെ ഭാവിയും ധനവും നഷ്ടപ്പെടുത്താതെ നോക്കേണ്ടത് രക്ഷകർത്താക്കളുടെ കടമയാണ്.

Sunday, August 23, 2020

പഠന സഹായി ആപ്പ്

മെഗാ സ്റ്റാറും ഒരു കുട്ടിയും ചേർന്ന് അവതരിപ്പിക്കുന്ന റ്റി.വി. പരസ്യം ഒരു സ്വകാര്യ  സെന്ററിന്റേതാണ്. അവരുടെ ആപ്പ് ഡൗൺ ലോഡ് ചെയ്താൽ പഠനം എളുപ്പമാകുമത്രേ! പരസ്യത്തിന്റെ ആകർഷണത്തിനായി  നടന്റെ പഴയ ഒരു സിനിമയിലെ “കളി പഠിപ്പിക്കല്ലേ“ ഡയലോഗ് പുട്ടിന് തേങ്ങാ ഇടുന്നത് പോലെ  കുട്ടിയെ കൊണ്ട് പറയിപ്പിക്കുന്നുമുണ്ട്. ഇവിടെ പ്രസക്തമായ വിഷയം ഈ പരസ്യം നിർമ്മിക്കാൻ താരത്തിന്റെ ഭാരിച്ച കൂലി മറ്റ് ചെലവ് അതോടൊപ്പം അത്രയും നേരം റ്റി.വി.യുടെ  പരസ്യ വാടക, അത് സെക്കന്റിന്, മിനിട്ടിന് കനത്ത തുകയാണ് നൽകേണ്ടത്, ഇതെല്ലാം മൊത്തമായി സ്ഥാപനത്തിന്റെ ചെലവിനത്തിൽ പെടുന്നു എന്നതാണ്. അവർക്കിത് എവിടെ നിന്നും ലഭിക്കുന്നു,?
 തങ്ങളുടെ കുട്ടികൾക്ക് വേണ്ടി  ഈ പരസ്യത്തിൽ ആകർഷിക്കപ്പെട്ട് വലയിൽ വീഴുന്ന സാധാരണക്കാരുടെ മുതുകിൽ    കനത്ത വില ചുമത്തി ഈ ആപ്പ് അടിച്ച് കയറ്റുന്നു.. അല്ലാതെവിടെ നിന്നാണ് അവരുടെ മുടക്ക് മുതൽ ഈടാക്കുക.
പഠിക്കുന്ന കുട്ടി അഥവാ പഠിക്കാൻ താല്പര്യമുള്ള കുട്ടി ഏത് ആപ്പടിച്ചാലും ആപ്പടിച്ചില്ലെങ്കിലും പഠിക്കും, അതിന് പ്രദേശത്തുള്ള ഏതെങ്കിലും അക്രമണൻ പിള്ളയുടെ നേതൃത്വത്തിൽ നടത്തുന്ന സാദാ ട്യൂഷൻ സെന്ററിൽ  പഠന സഹായത്തിനായി പോയാലും മതി. പക്ഷേ  . പരസ്യം കാണുന്ന ജനം അത് പൂർണ സത്യമാണെന്ന് കരുതുന്നിടത്ത് എന്ത് പറഞ്ഞാലും അവരുടെ തലയിൽ കയറില്ല. അവർക്ക് മറ്റവന്റെ ആപ്പ് ഉപയോഗിച്ചേ മതിയാകൂ.എന്നാലല്ലേ അയൽ വാസിയുടെ കുട്ടിയുടെ അത്രയും ഏ. പ്ളസ്സ് എന്റെ കുട്ടിക്കും കിട്ടൂ.

ഇത് തന്നെ മറ്റ് പരസ്യങ്ങളുടെയും ഗതി.

കേൾക്കുന്നതിനേക്കാളും കാണുന്നതാണ് മനസ്സിൽ പതിയുന്നത്. അതും സുന്ദരികളായ തരുണീമണികൾ വന്ന് ഇരുമ്പാണി മുതൽ ഉണക്ക മീനിന്റെ  വരെ ഗുണഗണങ്ങൾ റ്റി.വി.യിൽ വന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ “ഒന്നുമില്ലേലും നല്ലോരു പെൺകൊച്ച് വന്ന് നിന്ന് സാധനത്തിന്റെ ഗുണം പറയുമ്പോൾ എങ്ങിനെ അത് വാങ്ങാതിരിക്കും  അപ്പീ...“ എന്ന് സാദാ മനുഷ്യൻ പറഞ്ഞ് പോകുന്നു.. പരസ്യത്തിന്റെ ഭീമമായ ചെലവും നമ്മൾ വാങ്ങുന്ന ഉൽപ്പന്നത്തിന്റെ മുതുകിൽ കയറുന്നുണ്ട് എന്ന് നമ്മൾ അറിയുന്നില്ലല്ലോ.

ഇപ്പോൾ നിലവിലുള്ള സീസൺ കൊറോണാ വൈറസിനെ നേരിടുന്ന ലോഷന്റേതാണ്. പല കമ്പനിക്കാരും  പരസ്യം തിരിഞ്ഞ് കടിക്കാതിരിക്കാൻ  99 ശതമാനമേ ഫലപ്രാപ്തി പറയുന്നുള്ളൂ. അഥവാ ഏതെങ്കിലും വായിൽ നോക്കി “സംഗതി ഫലിച്ചില്ലേ“ എന്നും പറഞ്ഞ് കേസിന് പോയാൽ, “ നീ  ബാക്കി ഒരു ശതമാനത്തിൽ പെടുന്നവനാണ് എന്ന് പറഞ്ഞ് നിൽക്കാനാണ് ഇപ്പോൾ 99 ശതമാനം  പറയുന്നത്.
ഇനി എത്ര കൊറോണാ  വന്നാലും ഈ പകൽ കള്ളന്മാരുടെ തട്ടിപ്പ് വേലക്ക് ഒരു അന്ത്യവുമില്ലേ ദൈവമേ!

Saturday, August 22, 2020

കവി പുംഗവന്റെ കോപം....

സിനിമാ നടന്മാർ, സാഹിത്യകാരന്മാർ, മറ്റ് കലാകാരന്മാർ അവർക്കെല്ലാം പൊതുവായ ഒരു അനുമതി ഉണ്ട്, ആരോടും ക്ഷോഭിക്കാം, വായിൽ തോന്നിയത് പറയാം എന്തും ചെയ്യാം.
കുറച്ച് കാലങ്ങൾക്ക് മുമ്പ് ഒരു മഹാ ഗായകന്റെ കൂടെ നിന്ന് സെൽഫി എടുത്ത ചെറുപ്പക്കാരനെഅദ്ദേഹം പിടിച്ച് നിർത്തി ഫോൺ ബലമായി വാങ്ങി ആ സെൽഫി മായ്ച്ച് കളഞ്ഞതും തന്റെ പ്രവർത്തിയെ ന്യായീകരിച്ച് പ്രതികരിച്ചതും ആരും മറന്ന് കാണില്ലല്ലോ.
ഇനിയൊരു മഹാ സാഹിത്യകാരന്റെ കഥ ഉണ്ട്. ഒരു ദരിദ്രവാസി സാഹിത്യകാരൻ താനെഴുതിയ രചനക്ക് ആമുഖം എഴുതാൻ മഹാ സാഹിത്യകാരന്റെ ഉമ്മറത്ത് ചെന്ന് നിന്ന് ശരിക്കും വഴക്ക് കേട്ട കഥ...മഹാ സാഹിത്യകാരൻ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലിരുന്ന സമയത്താണ് ഇതൊന്നും അറിയാതെ ദരിദ്രവാസി സാഹിത്യകാരൻ തന്റെ ഉദ്ദേശ കാര്യത്തിന് മഹാനെ കാണാൻ ചെല്ലുന്നത്.
“നീയെന്ത് കൊണ്ടറിഞ്ഞില്ല, ഞാൻ വിശ്രമത്തിലാണ് എന്നാണ് മഹാൻ ക്ഷോഭത്തോടെ ചോദിച്ചത്. ദരിദ്രവാസിയുടെ ആവശ്യം നിഷ്ക്കരുണം നിരസിക്കുകയും ചെയ്തു.
ഇവരെ ന്യായീകരിക്കാൻ ആദ്യം പറഞ്ഞ പൊതു ബോധം നിലവിലുണ്ട് താനും. മുഴുക്കുടിയനായ മറ്റൊരു കവി പണ്ട് ഒരു പെൺകുട്ടിയോട് കാണിച്ച കോപ്രാന്തം ഒരു സാധാരണക്കാരനായിരുന്നെങ്കിൽ ശിക്ഷ ഇന്നും അനുഭവിച്ചേനെ...ആ കഥ അയാൾ മരിച്ചതിന് ശേഷമാണ് പുറത്ത് വന്നത്.
മറുപടി ആരോടും ആകാം. അതിൽ ഒരു മര്യാദ വേണമെന്ന് സാദാ മര്യാദക്കരും തല കുലുക്കി സമ്മതിക്കും.
ഇവർ എഴുതുന്നതും പാടുന്നതും അഭിനയിക്കുന്നതും സ്വയം ആസ്വദിക്കാൻ മാത്രമല്ലല്ലോ. ഈ ചോദ്യങ്ങൾ ചോദിക്കുന്ന മര്യാദ കെട്ടവർക്ക് വേണ്ടി കൂടി അല്ലേ? മറ്റൊരു തരത്തിൽ പറഞ്ഞാൽ അവരുടെ ഉൽപ്പന്നങ്ങളുടെ ഉപഭോക്താവ് അവരിൽ നിന്നും ഈ ആട്ടും തുപ്പും വാങ്ങി കെട്ടുന്ന സാദാ ഉപഭോക്താവ് തന്നെയാണ്. ഇത് അവർ വല്ലപ്പോഴും എങ്കിലും ഓർക്കണം. അത് കൊണ്ട് തന്നെ ആ ഉപഭോക്താവിന്റെ ഹിതകരമല്ലാത്ത ചോദ്യങ്ങളെ സമചിത്തതയോടെ നേരിടുകയും വേണം.
അല്ലാതെ ഇതാണെന്റെ രീതി വേണമെങ്കിൽ സഹിച്ചോടാ എന്ന മട്ടുണ്ടല്ലോ അത് ഒട്ടും ശരിയല്ല.

Friday, August 21, 2020

പൗരോഹിത്വം രണ്ട് തരം.

പൗരോഹിത്യം രണ്ട് തരമുണ്ട്.
സന്ധ്യ നേരത്തും കൂളിംഗ്ളാസ്സും ധരിച്ചും മണിമേടകളിൽ വസിച്ചും ഇന്നോവാ കാറിൽ എ.സിയും പ്രവർത്തിപ്പിച്ച് ജാഡ കാണിച്ചും നടക്കുന്ന ഒരു വിഭാഗം.
ജീവിക്കാൻ ഒരു ഉപാധിയും ഇല്ലാ എന്ന് കണ്ട് കൈ നീട്ടാൻ ഇറങ്ങാതെ മരക്കിഴങ്ങ് വിറ്റ് അതിൽ നിന്നും കിട്ടുന്ന തുച്ഛ വരുമാനം കൊണ്ട് ജീവിക്കുന്ന ദൈവം ഇഷ്ടപ്പെടുന്ന മറ്റൊരു വിഭാഗം. അവർ പണ്ഡിതരും അപ്രകാരം അറിയപ്പെടുന്നതിൽ യാതൊരു താൽപ്പര്യവും ഇല്ലാത്തവരുമാണ്
.എന്നാൽ ആദ്യത്തെ വിഭാഗം പുരോഹിതർ എന്നറിയപ്പെടാൻ യാതൊരു താല്പര്യവും ഇല്ലാത്തവരും പക്ഷേ പണ്ഡിതൻ എന്നറിയാനും അറിയപ്പെടാനും ഏറെ ഇഷ്ടപ്പെടുന്നവരുമാണ്.
പഴങ്ങൾ അധികരിക്കുമ്പോൾ മര കൊമ്പ് കുനിഞ്ഞ് കുനിഞ്ഞ് വരുന്നത് പോലെ അറിവ് വർദ്ധിക്കുമ്പോൾ പണ്ഡിതൻ അങ്ങേ അറ്റം വിനയാന്വിതനാകുന്നു.പുരോഹിതൻ തന്റെ പാണ്ഡിത്വത്തിൽ അഹങ്കാരിയും അധികാര പ്രമത്തനുമായി തീരുന്നു. ഈ കൂട്ടർക്ക് ജനസ്വാധീനം ധാരാളം ലഭിക്കുകയും ചെയ്യും. ലോകത്തിൽ കണ്ട് വരുന്നത് അതാണ്. പ്രകടാത്മകതയാൺ` ജനം ഇഷ്ടപ്പെടുന്നത്.
പക്ഷേ വിനയത്തെയും എളിമയെയുമാണ് കരുണാമയനായ ദൈവം സ്വീകരിച്ചിട്ടുള്ളത് എന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്.
ഞങ്ങളുടെ തലമുറയെ അറിവ് പഠിപ്പിച്ചവർ ആ കാലത്തെ പട്ടിണി എത്രമാത്രം അനുഭവിച്ച് കാണുമെന്നുള്ള ചിന്തയിൽ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ കുറിപ്പുകൾ.