Friday, December 10, 2021

ഗാർഹിക പീഡനവും അണു കുടുംബവും

 ഗാർഹിക പീഡന കേസുകൾ കൊണ്ട് നിറയുന്നു പത്ര താളുകൾ. പക്ഷേ ഈ കേസുകളിൽ യാഥാർത്ഥ്യങ്ങൾ എത്രമാത്രമുണ്ടെന്ന് പരിശോധിക്കാൻ ആരും മെനക്കെടാറില്ല.  ഈ വക കേസുകളിൽ പലതും വ്യാജമാണെന്നും വേറെ പലതും വെറും പക തീർക്കാനുള്ളതാണെന്നും  കണ്ടപ്പോൾ ഉന്നത കോടതി തന്നെ ഇത് സംബന്ധിച്ച് പരാമർശങ്ങൾ നടത്തിയിട്ടുള്ളതായി ഓർക്കുന്നു.

ഭർതൃഗ്രഹത്തിൽ ധനാർത്തി കാരണത്താൽ പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നുവെങ്കിൽ  ഒട്ടും ദയവ് കാണിക്കാതെ ആ കേസുകളിലെ  പെൺകുട്ടിക്ക്  എല്ലാ വിധ സഹായവും പിൻ തുണയും നൽകേണ്ടതും  ആ വക കേസുകളിലെ പ്രതികളെ കർശനമായി തന്നെ ശിക്ഷിക്കേണ്ടതാണെന്നും ഒരു തർക്കവുമില്ല.

എന്നാൽ സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡാനത്തിനുമെതിരെ നിയമം ഉണ്ടെന്നും അത് സ്ത്രീക്ക് വേണ്ടി നിർമ്മിക്കപ്പെട്ടതാണെന്നും  അതിൽ പ്രതി ചേർക്കപ്പെടുന്നവർ ശരിക്കും കുടുക്കിൽ പെടുമെന്നും അറിഞ്ഞ് കൊണ്ട് തന്നെ ആ നിയമം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്നത് എങ്ങിനെ ന്യായീകരിക്കാൻ കഴിയും. നിർഭാഗ്യവശാൽ പോലീസും അഭിഭാഷകരും സമൂഹത്തിൽ ഭൂരിഭാഗം ആൾക്കാരും സത്യമെന്തെന്ന് പരിശോധിക്കാതെ എതിർഭാഗത്തെ ക്രൂശിക്കാനാണ് വ്യഗ്രത കാട്ടുന്നത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം അതില്ലെങ്കിലോ?

കൂട്ടുകുടുംബത്തിൽ നിന്നും അണു കുടുംബത്തിലേക്കുള്ള മാറ്റം യുവതക്ക് അത് ആണായാലും പെണ്ണായാലും സഹിഷ്ണതയുടെയും  സംയമനത്തിന്റെയും പരിശീലനം നഷ്ടപ്പെടുത്തിയെന്നത് ഈ വക കേസുകളുടെ ഒരു കാരണമാണ്  എല്ലാം അങ്ങ് ക്ഷമിക്കണമെന്നല്ല അർത്ഥമാക്കുന്നത്, നിസ്സാര കാര്യങ്ങൾ ഒഴിവാക്കാമല്ലോ.കൂട്ടു കുടുംബത്തിൽ പലതും ഉപദേശിക്കാൻ മുതിർന്നവർ ധാരാളമാണ് അണു കുടുംബത്തിൽ ആ സംവിധാനമില്ല, മാത്രമല്ല തന്റെ മകളെ ഉപദേശിക്കുന്നതിനു പകരം അമ്മായി അമ്മയെ  ഫയർ ചെയ്യാനും എതിർത്ത് തോൽപ്പിക്കാനുമാണ്` മിക്കവാറും അമ്മമാർ നിർദ്ദേശം നൽകുന്നത്.കൂട്ടത്തിൽ “ ഈ തള്ളക്ക് അടങ്ങിയൊതുങ്ങി അവിടെ കഴിഞ്ഞ് കൂടേ? എന്നൊരു ഡയലോഗും കാച്ചും.

വിവാഹ പൂർവ  കൗൺസിലിംഗ് അപൂർവമായേ ചെറുപ്പക്കാർക്ക് ലഭിക്കുന്നുള്ളൂ. അത് മറ്റൊരു കാരണം.

വിവാഹിത ആയ സഹോദരി മാതൃ പേടകത്തിലേക്ക് വിരുന്ന് വരുന്നതാണ്` മിക്കവാറും കേസുകളുടെ ആരംഭമിടുന്നത്. അമ്മയും മകളുമായി ഐക്യ മുന്നണി ഉണ്ടാക്കി  പുത്ര വധുവിന്റെ/ നേരെ ഒളിയമ്പ് എയ്യും. അന്ന് രാത്രി ഭർത്താവിന് കാള രാത്രി ആയിരിക്കും. സഹികെട്ട ആ മനുഷ്യൻ രാവിലെ സ്വന്തം സഹോദരിയുടെ നേരെ ചോദിക്കും എന്താ പെങ്ങളേ നിങ്ങളുടെ കുഴപ്പം...?“ അതോടെ ഇടിയും മഴയും ചീറ്റലും പിഴിയലും അന്തരീക്ഷം കലുഷിതമാകുമ്പോൾ അമ്മ ഇടപെട്ട് മോനോട് ചോദിക്കും നിന്റെ പെണ്ണുമ്പിള  തലയിണ മന്ത്രം ഓതി തന്നതാണോടാ നിനക്ക് വഴക്കുണ്ടാക്കാൻ....“ അവിടെ ഒരു വ്യവഹാരം ഉൽഭവിക്കുകയാണ്. പരസ്പര സ്നേഹമില്ലായ്മയാണ് ഈ വക കേസ്കൾക്ക് കാരണമായി തീരുന്നത്, കൂട്ടത്തിൽ നിതാന്ത ശത്രുതയും. ഇത് ഒഴിവാക്കണമെന്ന ഉപദേശം ആര് നൽകും.

എന്തും ചെയ്ത് എതിർ കക്ഷിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തൊടെ പെൺകുട്ടി ഇറങ്ങി തിരിക്കുകയും ആ  ശ്രമം പരാജയപ്പെടുകയും ചെയ്താൽ ആ സ്ഥിതി വിശേഷം ആത്മഹത്യ ചെയ്തും അവരെ തോൽപ്പിക്കാം എന്ന  ചിന്തയിലേക്കെത്തിക്കും. പത്രങ്ങളും മീഡിയാകളും ആ മരണത്തെ മഹത്വപ്പെടുത്തുമ്പോൾ ആ വക മരണങ്ങൾ നല്ലൊരു വിഭാഗം ചെറുപ്പക്കാരെ അനുകരണത്തിലേക്ക് തള്ളി വിടുന്നു എന്നത് നിഷേധിക്കാൻ കഴിയില്ല. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്നാരാണ്` സമൂഹത്തൊട് പറഞ്ഞ് കൊടുക്കുക.

രണ്ട് കേസുകൾ നിരീക്ഷിച്ചപ്പോൾ മനസ്സിലുണ്ടായ വിചാര വികാരങ്ങളാണ്` ഈ കുറിപ്പുകൾക്ക് ആധാരമായത്.

(1) സ്വന്തം കുടുംബത്തിനായി ഗൾഫിൽ അഹോരാത്രം ചോരനീരാക്കുന്ന ഒരു ഭർത്താവ്. രണ്ട് കുട്ടികളുമായി ഭാര്യ നാട്ടിൽ കഴിയുന്നു. അസമയത്ത് ആ വീട്ടിൽ അപരിചിതനെ പലപ്പോഴും കണ്ട അയൽക്കാർ ഒരു രാത്രി വീട്ടിൽ ചെന്ന് യുവാവിനെ പറ്റി തിരക്കി വീട്ടുകാരി ഇറങ്ങി വന്ന് അത് അവളുടെ ഫെയ്സ്ബുക്ക് ഫ്രണ്ടാണെന്നും നാട്ടുകാർക്കതിലെന്ത് കാര്യമെന്നും മറ്റും പറഞ്ഞ് ചൂടായി. ആ സമയത്ത് ഭർത്താവിന്റെ ബന്ധുക്കൾ  ദേഷ്യപ്പെട്ടു  യുവാവിനെ  പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസ് സ്ത്രീയെ വരുത്തി ചോദ്യം ചെയ്തപ്പോൾ അയാൾ ഉത്തര കേരള സ്വദേശിയാണെന്നും രണ്ട് വർഷമായി അവർ തമ്മിൽ സ്നേഹത്തിലാണെന്നും സ്ത്രീ സമ്മതിച്ചു.  യുവാവിന്റെ രക്ഷ കർത്താക്കൾ നാട്ടിൽ നിന്നും എത്തി ചേരുന്നത് വരെ ഒരു പകലും രാത്രിയും  സ്ത്രീ തന്നെ യുവാവിന് ആഹാരം കൃത്യമായി സ്റ്റേഷനിലെത്തിച്ചു, മാത്രമല്ല് ഗൾഫ്കാരനായ തന്റെ ഭർത്താവുമായുള്ള  വിവാഹ ബന്ധം വേർപെടുത്തണമെങ്കിൽ അതും ചെയ്യുമെന്ന് അവൾ തുറന്ന് പ്രസ്താവനയും നടത്തി. രക്ഷിതാക്കൾ യുവാവിനെ അയാളുടെ നാട്ടിലേക്ക് കൊണ്ട് പോയി.

ഈ കേസിൽ പോലീസ് നിലപാട് വളരെ വിചിത്രമായിരുന്നു,നിങ്ങൾ സദാചാര പോലീസുകാരെ ഞങ്ങൾ അകത്താക്കുമെന്നായിരുന്നു അവരുടെ നിലപാട്.ബന്ധുക്കൾ ഇടപെട്ട് സംസാരിച്ചപ്പോൾ വിവാഹിത ആണെങ്കിൽ പോലും ആണും പെണ്ണൂം തമ്മിൽ ഇടപെട്ടാൽ അതിൽ കുറ്റമില്ലെന്ന് സുപ്രീം കോടതി  പറഞ്ഞിട്ടുണ്ടെന്ന് ഒരു ഏമാൻ കാച്ചി. പരസ്യമായി നടന്ന ഈ സംഭവത്തിന് ശേഷം ആഴ്ചകൾ കഴിഞ്ഞ് ഭർത്താവ് നാട്ടിലെത്തിയപ്പോൾ അവിടെ നടന്ന എല്ലാ കഥകളും അറിയാവുന്ന ഭാര്യാ വീട്ടുകാർ നേരെ  തിരിഞ്ഞ് ആ പാവം പ്രവാസിയെ കുരുക്കിലാക്കാനാണ്` ഇപ്പോൾ ശ്രമം നടക്കുന്നത്. പോലീസ് കൈ മലർത്തി കാണിക്കുന്നു, പോലീസ് ആഫീസർ സ്ത്രീ പക്ഷക്കാരനാണ്` പോലും.   അതങ്ങിനെ തന്നെ വേണമല്ലോ, പക്ഷേ ഈ കേസിൽ ആരുടെ ഭാഗത്താണ് ന്യായം.

(2) അമ്മായി അമ്മയോടുള്ള ദേഷ്യത്താലും പ്രതികാരത്താലും ഒരു മരുമകൾ അമ്മായി അമ്മയുടെ വിവാഹിതയായ മകളെ സംബന്ധിച്ച് മറ്റൊരു പുരുഷനുമായി ചേർത്ത് മോശമായ ആരോപണം അവരുടെ ഭർത്താവിന് മെസ്സേജയച്ചു കൊടുത്തു. മേസ്സേജ് കിട്ടിയ ഗൾഫ്കാരൻ ഭർത്താവ് വാളെടുത്ത് വീശി നിൽക്കുകയാണ്` തന്റെ രണ്ട് കുട്ടികളുടെ അമ്മയെ കാച്ചിക്കളയുമെന്നാണ് തത്ര ഭവാന്റെ  കലിപ്പ്. കാരണം മെസ്സേജയച്ച കക്ഷി  സ്വന്തം അളിയന്റെ ഭാര്യയല്ലേ അതെങ്ങിനെ വിശ്വസിക്കാതിരിക്കും. അളിയൻ സ്വന്തം ഭാര്യയൊട് ഈ വിവരം അന്വേഷിച്ചപ്പോൾ “അവൾക്കിട്ട് ഒരു പണി കൊടുക്കണമെന്ന് വിചാരിച്ച് ചെയ്തതാണെന്ന്“ കുറ്റം സമ്മതിച്ചു. വേണമെങ്കിൽ  അത് കളവാണെന്ന് ഞാൻ അയാൾക്ക് വേറൊരു മെസ്സേജയക്കാമെന്ന് ഭാര്യ ഈസിയായി പറഞ്ഞു.സത്യം തിരിച്ചറിഞ്ഞ അമ്മായി അമ്മയും മരുമകളും കലഹമായി മരുമകൾ വീട്ടിൽ പോയി. അവിടെ നിന്നു കൊണ്ട് അമ്മായിക്കും ഭർത്താവിനുമെതിരെ പോലീസിൽ പരാതി കൊടുത്തു. ആവശ്യം ഇത്രമാത്രം താനും ഭർത്താവും കുഞ്ഞുങ്ങളും മാത്രമടങ്ങിയ ഒരു വീട്.  ഭർത്താവ് തരപ്പെടുത്തി അതിൽ സമാധാനപരമായ കുടുംബ ജീവിതം നയിക്കണം.  അത് വാടകക്കെടുത്താൽ മതി. അപ്പോൾ ഹൃദൃ രോഗിയായ എന്റെ അമ്മയെ എനിക്ക് പരിചരിക്കേണ്ടേ എന്ന്  നിസ്സഹായതയോടെ ഭർത്താവ് ചോദിച്ചപ്പോൽ അത് അവൾക്കറിയേണ്ട. പോലീസും കൂടെ നിന്നു, അവളെ കൊണ്ട് വേറെ മാറി താമസിപ്പിക്കുക എന്നതാണ്  പോലീസിന്റെ നിർബന്ധം. ഭാര്യയോടുള്ള സ്നേഹം പോലീസ് വിരട്ടിയാൽ ഉണ്ടാകുമോ എന്ന് ഭർത്താവ്...

കുറേ ദിവസം കഴിയട്ടെ എന്റെ പെങ്ങളുടെ കാര്യം ഒന്ന് ശാന്തമാകട്ടെ ഞാൻ എന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും സംരക്ഷിച്ചോളാം അപ്പോഴേക്കും അമ്മയും ഒന്ന് തണുക്കും എന്ന് പറഞ്ഞിട്ടൊന്നും ഒരു രക്ഷയുമില്ല, പോലീസ് തുള്ളിക്കൊണ്ട് നിൽക്കുകയാൺ`.  ഭാര്യയെ സംരക്ഷിക്കണം...സംരക്ഷിക്കണം. വേണമല്ലോ ഭാര്യയെ സംരക്ഷിക്കേണ്ടത് ഭർത്താവിന്റെ കടമയാണല്ലോ..ഭർത്താവ് സമ്മതിക്കുന്നു....അപ്പോൾ അമ്മയെ സംരക്ഷിക്കുന്നത് ആര്.../ അത് പോലീസിന് അറിയേണ്ട കാര്യമില്ല, സ്ത്രീ സംരക്ഷണ നിയമങ്ങൾ അത് പാലിച്ചേ പറ്റൂ. ആ സാധു യുവാവെന്ത് ചെയ്യണം.

നിയമം മനുഷ്യനെ സരക്ഷിക്കാനാണ്`, അത് ആരെയും ഉപദ്രവിക്കാനല്ല, നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ കർശന  നടപടികൾ ആവശ്യമില്ലേ.../

No comments:

Post a Comment