Friday, March 12, 2021

കടന്ന് പോയ കാലത്ത് കടൽ തീരത്ത്...

 ഹൈക്കോടതിയിലെ  ഒരു കേസിൽ,  ബന്ധപ്പെട്ട കക്ഷിയുമായി ഞാൻ  എറുണാകുളം  പോയി  ആലപ്പുഴ വഴി തിരികെ കൊട്ടാരക്കരക്ക് അന്ന് വരികയായിരുന്നു .   എറുണാകുളത്ത് വക്കീലിനെ കേസ് കാര്യം പറഞ്ഞ് മനസിലാക്കി കൊടുക്കുകയും കോടതി സെക്ഷനിൽ  കയറി ആവശ്യമുള്ള വിവരങ്ങൾ അറിയുകയും ചെയ്തതിലുള്ള സന്തോഷത്തിൽ ആലപ്പുഴ എത്തിയതറിഞ്ഞില്ല.  ഞങ്ങളുടെ കാറ് രക്തസാക്ഷികളുടെ സ്മരണകൾ ഉറങ്ങുന്ന . ആലപ്പുഴ വലിയ ചുടുകാടും കടന്ന്  പുന്നപ്ര അടുക്കാറായപ്പോൾ കക്ഷി പറഞ്ഞു, “സർ, ഇവിടെ നല്ല ഫ്രഷ് മൽസ്യം കിട്ടും നമുക്ക് അൽപ്പം വാങ്ങാം.“ ഞാൻ ഒന്നും പറഞ്ഞില്ല. കാർ  പ്രധാന റോഡിൽ നിന്നും വലത്തോട്ട് തിരിഞ്ഞു കടൽ തീരം ലക്ഷ്യമാക്കി പോയി. 

ഞാൻ ഇരുവശത്തേക്കും നോക്കി ഇരുന്നു. ആ വഴിയുടെ ഇരു വശത്തും വൻ കെട്ടിടങ്ങൾ ഉയർന്നിരിക്കുന്ന കാഴ്ച പുന്നപ്ര ഇപ്പോൾ ആധുനിക കാലത്താണെന്ന് വിളിച്ചറിയിച്ചു. എന്റെ മനസ്സ് വളരെ വളരെ പുറകോട്ട് സഞ്ചരിച്ചു. ആ മണൽ തിട്ടയിൽ നിന്നും ആരോ എന്നെ വിളിക്കുന്നുണ്ടോ? “ശരീഫ് കൊച്ചേ  “ എന്ന്....ആ വിളീ എന്റെ ഉള്ളീൽ ഉയർന്നപ്പോൾ അറിയാതെ കൈ പോക്കറ്റിലേക്ക് നീങ്ങി, ഇവിടെ ഒരാൾക്ക് 25 പൈസാ കൊടുക്കാനുണ്ടല്ലോ.... 

.എന്റെ കൂടെ വരുന്ന കക്ഷികൾക്ക് ഞാൻ ആലപ്പുഴക്കാരനായിരുന്നു എന്നറിയാത്തതിനാൽ  കാറ് മുമ്പോട്ട് പോകുമ്പോൾ കണ്ട് കൊണ്ടിരുന്ന സ്ഥലങ്ങളെ   കുറിച്ച് എനിക്ക്  അവർ  അറിവ് പകർന്ന് തന്നു കൊണ്ടിരുന്നു, ഒന്നുമറിയാത്തവനെ പോലെ ഞാൻ നിശ്ശബ്ദനായി  കേട്ട്കൊണ്ട് ഇരിക്കുകയും ചെയ്തു. 

കുറേ മുമ്പോട്ട് പോയി മൽസ്യ വിൽപ്പന സ്ഥലത്ത് എത്തിയതിനാൽ ഞങ്ങൾ    കാർ നിർത്തി അവിടെ ഇറങ്ങി.   മീനുമായി ഒരു ബോട്ട് വരാനുണ്ട്, അൽപ്പം കാത്തിരിക്കണമെന്നറിഞ്ഞപ്പോൾ. കൂടെയുള്ള കക്ഷികളോട് ഇവിടെയെല്ലാം ഒന്ന് കാണട്ടെ എന്ന് പറഞ്ഞിട്ട് ഞാൻ പടിഞ്ഞാറേക്ക് നടന്നു. സാറേ!, പരിചയമില്ലാത്ത സ്ഥലമാണ് സൂക്ഷിക്കണേ! എന്ന് അവർ പുറകിൽ നിന്ന് വിളിച്ച് പറഞ്ഞു.അവർക്കറിയില്ലല്ലോ ഈ സ്ഥലത്തെല്ലാം ഞാൻ പണ്ട് ഓടി നടന്നതാണെന്ന്. എന്റെ ഉള്ളിൽ മുളച്ച് വന്ന ചിരി പുറത്ത് കാണിക്കാതെ ഞാൻ  കുറച്ച് ദൂരം മുമ്പോട്ട് നടന്നപ്പോൾ  വഴിയിൽ കണ്ട ഒരാളോട് തിരക്കി, ഇപ്പോൾ ഇവിടെ കൂടങ്ങൾ ഒന്നുമില്ലേ? മൽസ്യം ശേഖരിക്കാനും ഉണക്കാനും മറ്റ് ജോലികൾക്കുമായി ചാകര ഉണ്ടാകുന്ന സ്ഥലത്ത് മൽസ്യ വ്യാപാര മുതലാളിമാർ     തീരത്ത് നിന്നും അൽപ്പം ഉള്ളിലായി നിർമ്മിക്കുന്ന മുളയും ഓലകളും കൊണ്ടുള്ള  കൂരകളാണ് കൂടം എന്നറിയപ്പെടുന്നത്.

“ഇപ്പോൾ കൂടത്തിന്റെ ആവശ്യമൊന്നുമില്ലാ സാറേ! ഐസ് പ്ളാന്റുകാർ  നേരിൽ വന്ന് ബോട്ടുകാരുമായി കച്ചവടം നടത്തി മീൻ ഐസ് പ്ളാന്റിൽ കൊണ്ട് പോയി  ശരിയാക്കും. പിന്നെന്തിന് കൂടം?“+ അയാൾ പറഞ്ഞു.

എന്റെ കൂട്ടുകാരൻ ഹംസാക്കോയായുടെ  പിതാവിന് പണ്ട് പുന്നപ്ര  ചാകര പാട്ടിൽ കൂടമുണ്ട്. വാരാന്ത്യങ്ങളിലെ സ്കൂൾ അവധിക്ക് ഞാനും അബ്ദുൽ കാദറും ഹംസാക്കോയയും പുന്നപ്ര കൂടത്തിൽ പോകും. അവിടെ ജോലിക്കാരുമായി സൊറ പറഞ്ഞും ചെറിയ ജോലികൾ ചെയ്തും  അവധി ദിവസങ്ങൾ കഴിച്ച് കൂട്ടും. ചിലപ്പോൾ ബാപ്പു മൂപ്പൻ ചില്ലറ പൈസായും തരും. കൂടത്തിൽ അന്ന് കുതിര പന്തിയിൽ നിന്നും  ജോലിക്ക് വന്നിരുന്ന തങ്കമ്മയും ഫിലോമിനയും മെറ്റിൽഡായും ക്ളാര ചേച്ചിയും ജോസഫ് ചേട്ടനും ഉണ്ട് അവർ ഞങ്ങളുമായി സൗഹൃദത്തിലായപ്പോൾ  ഞങ്ങളോടു ഉള്ള് തുറന്ന് പെരുമാറി. ക്ളാര ചേച്ചി “ഉറയിലിട്ട തെറി വാക്കുകൾ ചേർത്ത് കഥ പറയുന്നത് കേട്ട് ഞങ്ങൾ ആർത്ത് ചിരിച്ചു.

കൂടത്തിന് കിഴക്ക് വശത്തുള്ള ചുള്ളി പറമ്പിൽ നിന്നും രണ്ട് പെൺകുട്ടികൾ കൂടത്തിൽ ജോലിക്ക് വന്നിരുന്നു. അതിൽ ഒരെണ്ണവുമായി ഹംസാക്കോയ കൂടുതൽ ഇഷ്ടത്തിലായി. ക്ളാര ചേച്ചിയുടെ മുരടനക്കവും  ഇരുത്തി മൂളലുമൊന്നും അവന് പ്രശ്നമായതേ ഇല്ല. മറ്റേ പെൺകുട്ടിയുടെ പേര് വിജയമ്മ എന്നായിരുന്നു. പല്ല് അല്പം പൊന്തിയ കറുത്ത നിറമുള്ള വിജയമ്മ എന്നെ ഏത് നേരവും മിഴിച്ച് നോക്കി നിൽക്കും. ഞങ്ങൾ അവളെ പറ്റി മുന വെച്ച് സംസാരിച്ചാലും ആ പാവം പൊട്ടിയെ പോലെ കേട്ട് നിൽക്കുകയും വീണ്ടും എന്നെ നോക്കി മിഴിച്ച് നിൽക്കുകയും ചെയ്യുമായിരുന്നു.  

  രാത്രിയിൽ ഞങ്ങൾ കൂടത്തിന്റെ മുൻ വശം മണൽ പുറത്ത് തിരമാലകളുടെ ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ മാനത്ത് നോക്കി കിടക്കും.  വെട്ടി തിളങ്ങി നിൽക്കുന്ന ചന്ദ്രനും വൈഡൂര്യ മണികൾ പോലുള്ള നക്ഷത്രങ്ങളെയും നോക്കി കഥകളും പറഞ്ഞുള്ള ആ കിടപ്പ് എത്ര  സന്തോഷപ്രദമായിരുന്നു. സംസാരത്തിനിടയിൽ ഹംസാ കോയായുടെ കുട്ടി പ്രണയവും വിജയമ്മയുടെ എന്റെ നേരെയുള്ള തുറിച്ച് നോട്ടവും കടന്ന് വന്ന് ഞങ്ങളെ  ചിരിപ്പിച്ച് കൊണ്ടിരുന്നു.

 ഹംസാ കോയായും കൂട്ടുകാരിയുമായുള്ള സൗഹൃദം കൂടി വന്നപ്പോൾ  “ഇനി ഇതിങ്ങിനെ  വിട്ടാൽ ഈ കൊച്ച് പിള്ളാര് കറുത്തമ്മേം പരീക്കുട്ടിയും കളിക്കും മൂപ്പാ“ എന്ന് ക്ളാര ചേച്ചി ബാപ്പ് മൂപ്പനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മൂപ്പൻ ഹംസാക്കോയായുടെ  കൂടം സന്ദർശനം നിരോധിച്ചെന്ന് പിൽക്കാലത്ത് അറിയാൻ കഴിഞ്ഞു. അപ്പോഴേക്കും ഞാൻ കൂടത്തിൽ പോകുന്നത് അവസാനിപ്പിച്ച് ഒരു പാട് കാലം കഴിഞ്ഞിരുന്നുവല്ലോ.

ആ ദിവസങ്ങളിൽ ഞാൻ പഠിച്ചിരുന്ന മുഹമ്മദൻ സ്കൂളിലെ  എട്ട് ജെ ഡിവിഷനിലെ റഷീദ് സാർ  പരീക്ഷ അടുത്തതിനാൽ  കണക്ക് വിഷയം ഗൃഹപാഠം ശരിക്കും നടപ്പിലാക്കി. ഗൃഹ പാഠം ചെയ്യാൻ  200 പേജിന്റെ നോട്ട് പുസ്തകം നിർബന്ധമായി ആവശ്യമായി വന്നു. അത് വാങ്ങാൻ വീട്ടിൽ ബുദ്ധിമുട്ടായിരുന്നിട്ടും    25 പൈസാ തന്നിരുന്നു.  പക്ഷേ  ആ പൈസാ എന്റെ സഹപാഠിയും കൂട്ടുകാരനുമായിരുന്ന തമ്പിക്ക് ഞാൻ കൊടുത്തു. കാരണം അവൻ രണ്ട് ദിവസമായി ഭക്ഷണം കഴിക്കാതെ ക്ളാസ്സിൽ അവശനായിരുന്ന് കരയുന്നത് കണ്ട് വിവരം അന്വേഷിച്ചപ്പോഴാണ് രണ്ട് ദിവസമായി പട്ടിണി ആണെന്നറിയുന്നത്. അന്ന് നാട്ടിലെ അവസ്ത അതായിരുന്നു. ഞാനും പട്ടിണിയുടെ രുചി അറിയുന്നവനാണ്. ദിവസങ്ങൾക്ക് മുമ്പ് ഞാൻ ഇങ്ങിനെ വിശന്ന് അവശനായപ്പോൾ അവൻ എന്നെ പോറ്റി ഹോട്ടലിൽ കൊണ്ട് പോയി ഉഴുന്നു വടയും ചമ്മന്തിയും വാങ്ങി തന്നിരുന്നല്ലോ. അത് കൊണ്ട് ആ പൈസാ ഞാൻ അവന് കൊടുത്തു. ബുക്ക് വാങ്ങാത്തതിനാൽ സാർ അടിക്കുന്നെങ്കിൽ അടിക്കട്ടെ, എന്നാലും തമ്പിയുടെ കരച്ചിൽ സഹിക്കാൻ പറ്റിയില്ല. വിശപ്പിന്റെ ആധിക്യത്താൽ അന്ന് ഉച്ചക്ക് അവൻ ആ പൈസാക്ക്  അപ്പവും  കടലക്കറിയും കരിപ്പെട്ടി കാപ്പിയും  വാങ്ങി കഴിച്ചു എന്നറിഞ്ഞു.  തിരികെ വന്ന് അവൻ എന്നെ കെട്ടി പിടിച്ച് കവിളിൽ ഒരു ഉമ്മയും തന്നു.

 അതൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. ഇനി തിങ്കളാഴ്ച  ബുക്ക് വാങ്ങിയാൽ മതിയല്ലോ എന്ന്    ഞാൻ കരുതി.പൈസാ കൂടത്തിൽ നിന്നും മറിക്കാം എന്ന പ്രതീക്ഷയും മനസിലുണ്ടായിരുന്നല്ലോ വീട്ടിൽ വിവരം അറിഞ്ഞാൽ ആകെ പ്രയാസത്തിലാകും എന്ന ഭീതിയും മനസ്സിലുണ്ട് എങ്കിലും തമ്പിയുടെ കരച്ചിൽ എന്നെ വിഷമിപ്പിച്ചിരുന്നു 

 അന്ന് വൈകുന്നേരം പതിവ് പോലെ കൂടത്തിൽ പോയി. പിറ്റേ ദിവസം ശനിയാഴ്ച    ഞങ്ങളുടെ കൂടത്തിൽ ജോലിയില്ലാ എന്ന് അവിടെ ചെന്നപ്പോളാണ് അറിയുന്നത്. ജോലിക്കാരും വന്നില്ല, അതിനടുത്ത ദിവസം ഞായർ. മീൻ പിടുത്ത തൊഴിലാളികൾക്ക് അവധി. ഹംസാ കോയായും രാവിലെ ആലപ്പുഴ എന്തോ കാര്യത്തിന് പോയി. ബുക്ക് വാങ്ങാൻ 25 പൈസാ എങ്ങിനെ ഒപ്പിക്കും? കൂടത്തിൽ നിന്നും എങ്ങിനെയും മറിക്കാം എന്നാണ്` കരുതിയിരുന്നത് ഞാൻ ആകെ വിരണ്ടു.

 ഉച്ചയോടെ മറ്റൊരു കൂടത്തിനടുത്ത് കൂടി  ഞാൻ വെറുതെ കറങ്ങാൻ പോയപ്പോൾ ഒരു മൂപ്പിലാൻ   വലിയ മീൻ കുട്ട നിറയെ മത്തിയുടെ പരിഞ്ഞീലുമായി നിന്ന് എന്നോട് ചോദിച്ച് “എടോ കൊച്ചേ! ഇതൊന്ന് റോഡിലെത്തിച്ച് തരാമോ, നിനക്ക് 25 പൈസാ തരാം...“

 മത്തി കൂടത്തിൽ ഉണക്കുന്നതിനു മുമ്പ്  തലയും ഉള്ളിലെ പരിഞീലും കുടലുമെല്ലാം പുറത്ത് കളയും. പരിഞീൽ വറുത്ത് കഴിക്കാൻ രുചിയുള്ളതാണ്. മൂപ്പിലാൻ കൂടത്തിൽ നിന്നും ചുളുവിന് വാങ്ങി കൊണ്ട് പോകാൻ വന്നതാണ്.  എന്റെ മനസ്സിലൂടെ  നോട്ട് ബുക്ക് വാങ്ങുന്നതിന്റെ  ആവശ്യം  തികട്ടി വന്നു.  ഒന്നും ചിന്തിക്കാതെ ഞാൻ സമ്മതം മൂളി. “ഞാൻ കൊണ്ട് തരാം“

 കുട്ടയുടെ അടിയിൽ തലയിൽ അഴുക്ക് വീഴാതിരിക്കാൻ കവുങ്ങിൻ പാള വെച്ചു ഞാൻ സാധനം തലയിലേറ്റാൻ ശ്രമിച്ചു. എനിക്ക് ആവുന്നതിനേക്കാളും ഭാരമുണ്ട്. പക്ഷേ ഞാൻ പതറിയില്ല, ബുക്ക് വാങ്ങിയില്ലെങ്കിലുള്ള അവസ്ത എനിക്കല്ലേ അറിയൂ... മൂപ്പിലാൻ എന്റെ മുൻപേ നടന്ന് റോഡിൽ നിൽക്കുന്ന ഉന്ത് വണ്ടിയുടെ സമീപത്തേക്ക് പോയി.

മണലിൽ കൂടി ഭാരവും വഹിച്ച് ഉച്ച നേരത്തുള്ള നടപ്പ് അത്ര സുഖമുള്ളതല്ല എന്ന് അൽപ്പ ദൂരം നടന്നപ്പോൾ പെട്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. പരിഞീലിന്റെ  വെള്ളവും ചോരയും എന്റെ വിയർപ്പും എല്ലാം കൂടി എന്റെ കഴുത്ത് വഴി  താഴേക്ക് ഒഴുകി ശരീരത്തിലേക്ക്  വന്നു. അസഹ്യമായ നാറ്റവും. കൂടത്തിൽ ജോലിക്കാരില്ലാത്തതിനാൽ തലേന്ന് രാത്രി ആഹാരം തയാറാക്കിയിരുന്നില്ല. ഞാൻ രാവിലെയും  ആഹാരം കഴിച്ചിരുന്നില്ല   എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നുവോ ? തല ചുറ്റുന്നുവോ? എനിക്കൽപ്പം വെള്ളം തരുവാനാരുണ്ട്?. കാലുകൾ വേച്ച് വേച്ച് പോവുന്നു. ഒട്ടും നടക്കാൻ വയ്യ.

 അപ്പോൾ  പുറകിലെ  മണൽ പരപ്പിൽ നിന്നും ഒരു വിളി ചെവിയിലെത്തി “ശരീഫ് കൊച്ചേ......“ വിജയമ്മയുടെ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. പക്ഷേ എനിക്ക് തിരിഞ്ഞ് നോക്കാനാവാത്ത വിധം പിടലി ഉറച്ച് പോയി. നാണം കൊണ്ട് എന്റെ  മുഖം ചുവന്നു, കണ്ണ് നിറഞ്ഞു. പുറകിൽ നിന്നും ഓടി വരുന്ന  ശബ്ദം കേൾക്കാം.

അവൾ എന്റെ  മുമ്പിലെത്തി. “എന്നാ...പണീയാ...കൊച്ചേ...ഈ കാട്ടണേ...അവൾ ഓടി വന്നതിന്റെ  കിതപ്പിലാണ്`. എന്നിട്ട് ഉടനെ തന്നെ  എന്റെ മുമ്പിലേക്ക് അടുത്ത് വന്നു, മീൻ കുട്ട യുടെ അടിയിലേക്ക് തല കൊണ്ട് വന്നു കുട്ട ബലമായി  അവളുടെ തലയിലേക്ക് വലിച്ച് വെച്ചു. അതിനിടയിൽ അവളുടെ മുഖവും എന്റെ മുഖവും കൂട്ടിമുട്ടി. ആ മുഖത്ത് നാണത്തിന്റെ നേരിയ മിന്നലാട്ടം  എനിക്ക് തോന്നിയതാണോ? കുട്ട തലയിലേറ്റി ഒരു കൈ തലയിലെ കുട്ടയിൽ പിടിച്ചും മറു കൈ   താളത്തിൽ വീശിയും  അവൾ മുൻപേ നടന്നു. തലയും കുനിച്ച് പുറകേ ഞാനും. എന്റെ ശരീരത്തിൽ മീൻ വെള്ളവും ചോരയും  കട്ടി പിടിച്ചിരുന്നു. അവൾക്ക് സാധിക്കുന്നത് എനിക്ക് കഴിയുന്നില്ലല്ലോ എന്ന അപകർഷത എന്നെ മൂകനാക്കി.

“ചുള്ളിയിലെ കിണറിൽ പോയി കുളിക്കാം കൊച്ചേ...“ അവൾ തിരിഞ്ഞ്  നോക്കാതെ പറഞ്ഞ് കൊണ്ട് ഭാരവും തലയിലേറ്റി ആ ദൂരമത്രയും വേഗത്തിൽ നടക്കുകയാണ്.

റോഡിലെത്തി ഉന്ത് വണ്ടിയിൽ മീൻ കുട്ട  അവൾ താഴ്ത്തി വെക്കാൻ ഞാൻ സഹായിച്ചു. മൂപ്പിലാനോട് അവൾ ചീറി, തനിക്ക് ആരേം വേറെ കിട്ടീല്ലേ  കാർന്നോരേ! ഈ നാറ്റ പണി എടുക്കാൻ....“ മൂപ്പിലാന് ഒന്നും മനസിലാകാത്തതിനാൽ മടിയിൽ നിന്നും 25 പൈസാഎടുത്ത് അവൾക്ക് കൊടുത്തു. അവൾ അത് കൈ നീട്ടി വാങ്ങിയിട്ട്, കൂടത്തിലേക്ക് നടന്നിട്ട് എന്നോട് പറഞ്ഞു, ബാ....“

“എന്തിനാ പൈസക്ക് ഇത്രേം അത്യാവശ്യം...“ തിളച്ച് പൊന്തുന്ന മണലിൽ കൂടി നടക്കുന്നിതിനിടയിൽ അവൾ തിരിഞ്ഞ് നിന്ന് എന്നോട് ചോദിച്ചു. ഞാൻ എല്ലാ കാര്യവും  അവളോട് പറഞ്ഞു. “ഹെന്റെ ദൈവമേ!...“ എല്ലാം കേട്ട് കഴിഞ്ഞു അവൾ മൂക്കിൽ വിരൽ വെച്ചു.  എന്നിട്ട് എന്റെ കൈ പിടിച്ച് ആ 25 പൈസായുടെ നാണയം കയ്യിൽ വെച്ച് തന്നു. പോയി ബുക്ക് വാങ്ങിക്ക്....കൊച്ചേ“ “വിജയമ്മയാണ് കൂടുതലും ചുമന്നത്, പൈസാ വിജയമ്മ എടുത്തോ...“ഞാൻ അത്മാർഥമായി തന്നെ പറഞ്ഞു.

“അത് വേണ്ടാ...കൊച്ചേ...കൊച്ചിന് എപ്പോഴെങ്കിലും പൈസാ കിട്ടുമ്പം  എനിക്ക് തന്നാൽ മതി.“ എന്നിട്ട് അവൾ  ചുള്ളിയിലെ കിണറിനടുത്ത് എന്നെ കൂട്ടിക്കൊണ്ട് പോയി  വെള്ളം കോരി തന്നു.

ഹംസാ കോയാ വന്നപ്പോൾ ഞാൻ നടന്ന സംഭവങ്ങൾ പറഞ്ഞു. മീൻ കുട്ട ചുമന്നത് കേട്ടപ്പോൾ അവനും വഴക്ക് പറഞ്ഞു. എന്നിട്ട് ഈ വാക്കുകൾ കൂടി കൂട്ടി ചെർത്തു, എടാ അവൾക്ക് നിന്നോട് പിരാന്താ....“ 

“അങ്ങിനെ  ആ പെണ്ണിനെ പറയല്ലേടാ, അവൾ പുറം കറുപ്പാണെങ്കിലും ഉള്ള് തേനാണെടാ....ഇനി ഞാൻ അവളെ കളിയാക്കില്ല....“ ഞാൻ  പറഞ്ഞു.

പിന്നീട് പരീക്ഷാ കാലം ആയതിനാൽ ഞാൻ കുറേ ദിവസത്തെക്ക്  കൂടത്തിൽ പോയില്ല. കുറേ നാൾ കഴിഞ്ഞ് ഹംസാ കോയായെ കാണാൻ ഞാൻ അവിടെ പോയി. എല്ലാം പഴയ പടി നടക്കുന്നു എല്ലാ ജോലിക്കരുമുണ്ട്, വിജയമ്മ ഒഴികെ....

“വിജയമ്മ എവിടെ?“  ഞാൻ തിരക്കി.

“എന്നാത്തിനാ കൊച്ചേ..“. ക്ളാര ചേച്ചി തിരക്കി.

“25 പൈസാ കൊടുക്കാനുണ്ടായിരുന്നു...“ ഞാൻ പറഞ്ഞു. അല്ലാതെന്ത് പറയാനാണ്?

“ ആ പെണ്ണിന് ടൈഫേയിഡ് പനിയാ...തലേം മൊട്ടയടിച്ച് അവിടെ കുത്തി ഇരിക്കണത് കണ്ട്. ..പെണ്ണ്  എല്ലും തോലുമായി...“ ക്ളാര ചേച്ചി പറഞ്ഞു.

മനസ്സിൽ വേദന തോന്നിയെങ്കിലും ചുള്ളിയിൽ അവളുടെ വീട്ടിൽ പോകാൻ എന്തോ എനിക്ക് മടി തോന്നി. ഞാൻ കൊണ്ട് വന്നിരുന്ന 25 പൈസാ ഹംസാ കോയായെ ഏൽപ്പിച്ച് വിജയമ്മ വരുമ്പോൾ കൊടുക്കാനേർപ്പാടാക്കി.

അന്നായിരുന്നു ഞാൻ അവസാനമായി ബാപ്പു മൂപ്പന്റെ കൂടത്തിൽ പോയത്.ഉപ ജീവനം തേടലും പഠനവും എന്നെ  തിരക്കുള്ളവനാക്കി. വളരെ വളരെ  നാളുകൾക്ക് ശേഷം വട്ടപ്പള്ളിയിൽ വെച്ച് ഞാൻ ഹംസാ കോയായെ കണ്ടപ്പോൾ  കൂടത്തിലെ കാര്യങ്ങൾ തിരക്കി. പെട്ടെന്ന് അവൻ പറഞ്ഞു എടാ...ആ പെണ്ണീല്ലെ...വിജയമ്മ...അവൾ മരിച്ച് പോയി ...“ ഞാൻ ഞെട്ടി തെറിച്ചു. എന്റെ ഭാവം കണ്ടത് കൊണ്ടാവാം  ഹംസാ കോയാ പറഞ്ഞു, ഒരു പാവം പെണ്ണായിരുന്നെടാ.....“ 

“ നീ ശരിക്കും  അറിഞ്ഞോടാ, അവൾ മരിച്ചെന്ന്...എനിക്ക് അപ്പോഴും വിശ്വാസം വന്നില.

“പറഞ്ഞറിവാ....മരിച്ച് കാണും ടൈഫോയിഡല്ലായിരുന്നോ“ അവന്റെ ശബ്ദത്തിൽ ഉറപ്പില്ലായിരുന്നു.

 അറിയാതെ എന്റെ  കൈ പോക്കറ്റിലേക്ക് പോയി. 25 പൈസാ...കൊടുക്കാനുള്ളത് അവൻ കൊടുത്ത് കാണുമോ?...“

അവൾ മരിച്ച് കാണില്ല, അവളെങ്ങിനെ മരിക്കാനാണ്..ഞാൻ മനസ്സിൽ പറഞ്ഞു.

“സാറേ! കടലും നോക്കി നിക്കുവാണോ, ദാ...ഞങ്ങൾ മീൻ വാങ്ങി..നല്ല പച്ച മീൻ...“ ചിന്തകളിൽ നിന്നും ഞാൻ ഞെട്ടി ഉണർന്നു. എന്റെ കക്ഷികൾ പോകാൻ തയാറായി നിൽക്കുന്നു. 

ദൂരെ കടലിൽ മുങ്ങാനുള്ള ഒരുക്കത്തിലാണ്` സൂര്യൻ. മാനത്ത് തെന്നി നടക്കുന്ന ഒരു കഷണം മേഘത്തിന് നിറയെ സിന്ദൂരം സമ്മാനിച്ചാണ്  മൂപ്പര്  കടലിലേക്ക് ചാടുന്നത്. ഒരു പറ്റം കടൽ കാക്കകൾ  തിരകളിൽ നിന്നും  പറന്ന് കരയിലേക്ക് വന്നിരുന്നു. ഞാൻ നാല് ചുറ്റും നോക്കി. കൂടം നിന്ന സ്ഥലം ഏതാണ്? ചുള്ളി പറമ്പ് ഏതാണ്? ഒന്നും തിരിച്ചറിയാൻ കഴിഞ്ഞില്ല. വർഷങ്ങൾ എത്രയോ എത്രയോ കഴിഞ്ഞിരിക്കുന്നു. വിജയമ്മ മരിച്ചോ അതോ ജീവനോടെ ഉണ്ടോ? എനിക്കറിയില്ല.

ദൂരെ മണൽ പരപ്പിൽ നിന്നും ആരോ വിളിക്കുന്നോ   ശരീഫ് കൊച്ചേ...യ്... എന്റെ കൈ  കഴുത്തിലും നെഞ്ചിലുമിരിക്കുന്ന മീൻ വെള്ളവും ചോരയും തുടച്ച് മാറ്റാൻ വെമ്പിയോ....ഇല്ലാ ആ കാലമെല്ലാം അങ്ങ് ദൂരെ ദൂരെയാണ്. ഇങ്ങിനി വരാത്ത വണ്ണം ദൂരെ ദൂരെ പോയി മറഞ്ഞു.. ഇന്നിതാ എനിക്ക് പോകാനായി കക്ഷികൾ കാറുമായി കാത്ത് നിൽക്കുന്നു....എനിക്ക് യാത്ര തുടർന്നല്ലേ പറ്റൂ....“

പക്ഷേ ഒന്നെനിക്കുറപ്പുണ്ട്. ഞാൻ എത്ര കാറുകളിൽ സഞ്ചരിച്ചാലും  ഏത് നിലയിലെത്തിയാലും പണ്ടത്തെ പട്ടിണിക്കാരൻ പയ്യൻ എന്റെ ഉള്ളീൽ ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കുകയും ചെയ്യും. പഴയ കാലത്തോട് ഇന്നും ആഭിമുഖ്യം കാണിക്കുന്ന പഴയ സാധു പയ്യൻ.

ഒന്നു കൂടി ആ മണൽ പരപ്പിലേക്ക് നോക്കിയിട്ട് ഞാൻ തിരിഞ്ഞ് നടന്നു....യാത്ര തുടരാൻ.

No comments:

Post a Comment