Tuesday, March 23, 2021

കോവിഡും മനുഷ്യനല്ലാത്ത ജീവികളും.

 വീടിനടുത്ത് നിർമ്മാണം പൂർത്തിയാക്കാതെ  വളരെ നാളുകളായി സ്ഥിതി  ചെയ്യുന്ന  കെട്ടിടത്തിന്റെ ഇരു നിലകളിലും  പട്ടികൾ താവളമടിച്ചിരിക്കുന്നു. ഒരു ദിവസം അതി രാവിലെ  മേൽ പറഞ്ഞ കെട്ടിടത്തിന്റെ പ്രധാന വാതായനത്തിൽ കൂടി  വരി വരിയായി പുറത്തേക്കിറങ്ങി പോകുന്ന പട്ടികളെ ഒരു രസത്തിനായി ഞാൻ എണ്ണി. 52 എണ്ണമുണ്ട്. സമീപ ഗ്രാമമായ മൈലത്ത് കാണപ്പെടുന്ന ഒരു കാൽ മുറിഞ്ഞ് മാറി  മൂന്ന് കാലിൽ ഞൊണ്ടി ഞൊണ്ടി പായുന്ന കറുത്ത ഒരു പട്ടി കൂടി രാത്രി താവളത്തിനായി  ഈ കെട്ടിടത്തിലേക്ക് വരുന്നുണ്ട്; കാരണം ഞാൻ എണ്ണിയ കൂട്ടത്തിൽ മൈലത്ത് വെച്ച് ഞാൻ കണ്ടിരുന്ന അദ്ദേഹവും ഞൊണ്ടി ഞൊണ്ടി ഇറങ്ങി വരുന്നത് കാണാൻ കഴിഞ്ഞു. ഇനി അവർ രാത്രിയാകുമ്പോൾ ശയിക്കാനായി  ഈ കെട്ടിടത്തിലേക്ക് എത്തിച്ചേരും.

അതവിടെ നിൽക്കട്ടെ, പട്ടിയുടെ രാതി താവളത്തെ പറ്റി പറയാനല്ല ഞാനിവിടെ മുതിരുന്നത്. ഞാൻ ആ ജാഥ കണ്ടപ്പോൾ ഒരെണ്ണത്തിനും മുഖത്ത്  മാസ്ക് ഇല്ലായിരുന്നു. ഒരെണ്ണവും സാനിറ്ററൈസർ  ഉപയോഗിക്കുന്നതായി അറിവില്ല പക്ഷേ ഇത്രയും കാലമായി ഭൂമിയിലെ താമസക്കാരായ  അവർക്കൊന്നും കോവിഡ് പിടി പെട്ടതായി  കാണപ്പെട്ടില്ല. വടക്കൊരു മുൻ മന്ത്രിണി ഉള്ളതിനാൽ   കെട്ടിടത്തിൽ താവളമടിക്കുന്നതിൽ ആരെങ്കിലും അവരെ ദേഹോപദ്രവം  ഏൽപ്പിക്കുമെന്ന ഭയവും അവർക്കില്ല.എതയോ കാലങ്ങളായി ഇവരെ ഞാൻ കാണുന്നു. ഒരു കുഴപ്പവുമില്ലാതെ  വരുന്നു പോകുന്നു. 

ഇത് തന്നെയാണ് പുരയിടത്തിലുള്ള മരങ്ങളിലും മറ്റും താവളമടിക്കുന്ന കാക്ക, കൊക്ക്, കുരുവി, വണ്ണാത്തി കിളി, കാക്കത്തമ്പുരാട്ടി, കുയിൽ, റൂഹാൻ കിളി, പച്ചിലക്കുടുക്ക, ചവറ്റിലെ കിളി, തുടങ്ങി സർവമാന പറവകളും  കോവിഡ് ബാധയേൽക്കാതെ ജീവിക്കുന്നു. കോവിഡ് വൈറസിന്റെ വേലയൊന്നും ഇവരോട് ചെലവാകില്ലായിരിക്കും. അതല്ലാ എങ്കിൽ വൈറസിനെ നേരിടാൻ ഇവരിലെല്ലാം പ്രകൃതി  ഏതോ പ്രതിരോധം തീർത്തിരിക്കാം. ആ പ്രതിരോധം മനുഷ്യരിൽ ഇല്ലായെന്നുള്ളതിന്റെ തെളിവാണല്ലോ ദിനം പ്രതി വരുന്ന കണക്കുകൾ.

പ്രകൃതി ഒരിക്കലും ജീവികളോടുള്ള  കരുതലിൽ  വ്യത്യാസം കാണിക്കില്ല. അപ്പോൾ മനുഷ്യേതര ജീവികൾക്ക് പ്രതിരോധം  ഉണ്ടെങ്കിൽ ആ പ്രതിരോധം മനുഷ്യനും ലഭിക്കേണ്ടതല്ലേ?

എന്താണ്`പ്രകൃതി നകിയ  ആ പ്രതിരോധം.? നാം നിരീക്ഷിക്കേണ്ടിയിരിക്കുന്നു. ഇപ്രകാരം പ്രകൃതിയെ നിരീക്ഷിക്കുകയും തുടർന്ന് ഗവേഷണങ്ങൾ നടത്തിയുമാണല്ലോ മനുഷ്യൻ പലതും കണ്ടെത്തിയത്. ആപ്പിൾ മേലോട്ട് പോകാതെ താഴോട്ട് വീഴുന്നതെന്തെന്ന് ന്യൂട്ടൻ നിരീക്ഷിച്ചപ്പോഴാണ് ഗുരുത്വാകർഷണ നിയമം കണ്ടെത്തിയത്. അദ്ദേഹം നിരീക്ഷിക്കുകയും പിന്നെ ഗവേഷണം  നടത്തുകയും ചെയ്തത് പോലെ  മനുഷ്യ രാശി പണ്ട് മുതൽക്കേ      പല വിഷയങ്ങളിലും പ്രകൃതിയെ നിരീക്ഷിച്ചത് കൊണ്ടാണ് പലതും കണ്ടെത്താനും അത് വഴി പല വിപത്തുകളിൽ നിന്നും  സമൂഹം കാത്ത് രക്ഷിക്കപ്പെടാനും ഇടയായതെന്ന് ചരിത്രം പറയുന്നു.

കോവിഡ് കാര്യത്തിലും ആ നിരീക്ഷണവും തുടർന്ന് ഗവേഷണവും  വേണ്ടതല്ലേ? ആവശ്യം സൃഷ്ടിയുടെ മാതാവെങ്കിൽ  മനുഷ്യരൊഴികെയുള്ളവരുടെ  പ്രതിരോധമെന്തെന്ന് കണ്ടത്തേണ്ടത് നമ്മുടെ ആവശ്യമല്ല, അത്യാവശ്യം തന്നെയാണ്. 

ഈ നിരീക്ഷണം ധാരാളം പേർ നടത്തി കാണും, എന്നിട്ടും അതെന്ത് കൊണ്ടെന്നുള്ള   ഗവേഷണം തുടർന്ന് നടത്താതിരിക്കുന്നത്  ലോക ഔഷധ കമ്പനിക്കാർ കോടാലി വെച്ചിട്ടാണോ? അതും സംശയിക്കേണ്ടതാണ്. ശവം ഉണ്ടായലല്ലേ ശവപ്പെട്ടിക്കാരന് കച്ചവടം നടക്കൂ....

1 comment:

  1. എല്ലാം ഒരു  ഇല്യൂമിനേറ്റി കളികൾ തന്നെ...
    മനുഷ്യനൊഴിച്ചു  മറ്റു ചരാചരങ്ങളും എപ്പോഴും പ്രകൃതിയോട് രമ്മ്യപ്പെട്ടു ജീവിക്കുന്നു. മനുഷ്യന്റെ ചെയ്തികൾ ആണ് എല്ലാ നാശങ്ങളും ലോകത്തിൽ വിളിച്ചു വരുത്തുന്നത്. 

    ReplyDelete