Thursday, June 11, 2020

വെറുതെ ചുറ്റി വരുന്നവർ

നഗരത്തിൽ നിന്നും നാല് കിലോമീറ്റർ അകലെ താമസിക്കുന്ന  അയാൾ എന്റെ പരിചയക്കാരനാണ്. അൽപ്പം മുമ്പ് ട്രാഫിക്ക് ബ്ളോക്കിൽ കാറുമായി അയാൾ കാത്ത് നിൽക്കുന്നത് ഞാൻ കണ്ടിരുന്നു.അയാൾ താമസിക്കുന്ന വീടും പരിസരവും നല്ലവണ്ണം അറിയാവുന്നതിനാൽ ടെലഫോൺ ചാർജ് അടക്കാൻ ഇറങ്ങി തിരിച്ച ഞാൻ പരസ്പരം കണ്ട്മുട്ടിയപ്പോൾ നഗരത്തിൽ എന്തിനാണ് വന്നതെന്ന്  അയാളോട്  കുശലം ചോദിച്ചു.
“അൽപ്പം ഫ്രൂട്ട്സ് വാങ്ങണമായിരുന്നു സാറേ!“ എന്നായിരുന്നു അയാളുടെ മറുപടി.
“നിങ്ങളുടെ  വീടിന് സമീപം നല്ല നാടൻ പഴങ്ങൾ കിട്ടുമായിരുന്നല്ലോ പിന്നെ കാറുമെടുത്ത് ഈ തിരക്കിൽ......“ ഞാൻ അർദ്ധോക്തിയിൽ വിരമിച്ചു.
“ഓ! അതോ, ഇത്രയും കാലം  ഈ റോഡെല്ലാം ചത്തത് പോലെ കിടന്നതല്ലേ, ഇപ്പോൾ അനക്കം വെച്ചത് ഒന്ന് കാണാനും  വെറുതെ ഒന്ന് ചുറ്റി വരാനും കൂട്ടത്തിൽ ടൗണിൽ നിന്ന് അൽപ്പം ഫ്രൂട്ട്സ് വാങ്ങാനുമായി കാറുമായി ഇറങ്ങിയതാ സാറേ!“ അയാൾ യാത്ര പറഞ്ഞ് പോയി. അയാൾ വീട്ടിലെത്തി ചേരുന്നതിന്  മുമ്പ്  ഏതെങ്കിലും കൊറോണാ വൈറസ് വാഹകരുമായി സമ്പർക്കത്തിലേർപ്പെടുമോ? എനിക്കറിയില്ല.
 അയാൾ ടൗണിൽ വന്നതിന്റെ  കാര്യം അതാണ് വെറുതെ ഒന്ന് ചുറ്റി വരണം പട്ടണത്തിൽ നിന്നും പഴങ്ങൾ വാങ്ങണം.
 ലോക് ഡൗണിന് ശേഷം  അനക്കം വെച്ച നിരത്തുകളിൽ കാണപ്പെടുന്ന വാഹനങ്ങളിൽ പലതും ഒന്ന് ചുറ്റി വരാൻ വേണ്ടിയുള്ളതാണ്.നാട്ടിൻപുറങ്ങളിൽ നിന്നും വാങ്ങുന്ന സാധനങ്ങളേക്കാളും ഗമ കാറിൽ പോയി പട്ടണത്തിൽ നിന്നും വാങ്ങുന്നതാണ്, അത് അൽപ്പം വിലക്കൂടുതൽ കൊടുത്ത് വാങ്ങിയതായാലും സാരമില്ല “ടൗണിൽ നിന്നും വാങ്ങിയതാണ്“
കോവിഡ്,  സമൂഹവ്യാപനത്തിന്റെ അയലത്ത് വന്ന് എത്തി നോക്കി നിൽക്കുമ്പോൾ  നമ്മളിൽ പലരും “വെറുതെ ഒന്ന് ചുറ്റി വരാൻ“ വന്ന് പ്രശ്നം ഗുരുതരമാക്കുന്നവരാണ്.
ഭൂരിഭാഗം ആൾക്കാരും സ്വന്തം കാര്യത്തിന് മുൻ തൂക്കം നൽകി ജീവിക്കുന്നവരാണല്ലോ. മറ്റുള്ളവർ ഉൾപ്പെടുന്ന സമൂഹത്തിന് എന്ത് സംഭവിക്കുന്നു എന്നത് അവർക്ക് പ്രശ്നമല്ല. അത് കൊണ്ട് തന്നെ അവർ പ്രശ്നബാധിത പ്രദേശത്ത് നിന്നും വന്നവരാണെന്ന് സത്യം മറച്ച് വെക്കുന്നു.
 മറ്റ് രോഗങ്ങൾക്കായി ചികിൽസക്ക് പോകുന്നവരും അവർ വന്ന ഇടം ഡോക്ടറോട് മറച്ച്     വെക്കുന്നു. എന്തിന് പൊല്ലാപ്പ് വലിച്ച് വെക്കുന്നു, നമുക്ക്  കോവിഡ് ഒന്നും ബാധിച്ചിട്ടില്ല, സത്യം തുറന്ന് പറഞ്ഞാൽ വീട്ട് തടങ്കലിൽ ആവില്ലേ ഇതാണ്  അവരുടെ ചിന്ത.
നല്ല സ്നേഹബന്ധത്തിൽ കഴിഞ്ഞിരുന്ന പല അയല്പക്കക്കാരും കോവിഡ് കാലത്ത്  പരസ്പരം ശത്രുതയിലായി കഴിഞ്ഞു. വിദേശത്ത്/അന്യ സംസ്ഥാനത്ത് നിന്ന് വന്ന അയൽ വാസി  പുറത്ത് ഇറങ്ങി വിലസുമ്പോൾ ആരെങ്കിലും അധികൃതരെ  വിളിച്ച് വാർത്ത രഹസ്യമായി കൊടുക്കും, അവരുടെ സ്വയം രക്ഷക്കാണ് ഇപ്രകാരമുള്ള രഹസ്യ റിപ്പോർട്ടിംഗ് നടത്തുന്നത്. ഉടൻ അധികൃതർ എത്തും അയൽ വാസിയെ കസ്റ്റഡിയിലാക്കും,കേസുമെടുക്കും.തുടർന്ന് അയൽ വാസി മാനത്തേക്ക് നോക്കി പലരുടെയും തന്തക്ക് വിളിക്കും, പിന്നെ പരസ്പരം മിണ്ടാട്ടമില്ലാതാകും.
സ്വന്തത്തെ പറ്റി മാത്രം ചിന്തിക്കാതെ നാം ഉൾപ്പെടുന്ന സമൂഹത്തെ പറ്റിയും  ചിന്തിച്ചാൽ ഈ പ്രശ്നം ഉണ്ടാവില്ല.
സ്വാർത്ഥത് ഇല്ലാത്തവർ അപൂർവം മാത്രം.

No comments:

Post a Comment