Wednesday, June 3, 2020

ബാങ്ക് ലോൺ കെണി

വിദേശത്ത് നിന്നും പ്രവാസികൾ കൂട്ടം കൂട്ടമായി നാട്ടിലേക്ക് തിരിച്ച് വരികയാണ്. ഉപജീവനത്തിനായി   തൊഴിൽ ചെയ്യുവാൻ  പലർക്കും സാമ്പത്തിക സഹായം  ആവശ്യം വരുമ്പോൾ  കിടപ്പാടം വരെ പണയപ്പെടുത്തി  ബാങ്കിൽ നിന്നും ലോൺ തരപ്പെടുത്താറുണ്ട്. ലോൺ കിട്ടി എന്നത് പലരും സന്തോഷത്തോടെ ഉച്ചത്തിൽ വെളിപ്പെടുത്തുകയും ചെയ്യും.
തിരിച്ചടവിന് ക്ളിപ്തമായ വരുമാനം ഇല്ലാത്തവർ  ലോണെടുത്താൽ  അതായത് ഭാവിയിൽ  കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന  വരുമാനം അപ്രതീക്ഷിതമായി കിട്ടാതെ വന്നാൽ ലോൺ കെണീയായി മാറുന്നതായി കാണാം. ഇപ്പോൾ കൊറോണാ വന്നത് അപ്രതീക്ഷിതമായാണ്. അത് പോലെ    അവിചാരിതമായ തടസ്സങ്ങൾ ഏത് വഴി  വരുമെന്ന് നമുക്ക് പ്രവചിക്കാൻ കഴിയില്ലല്ലോ. നീണ്ട കോടതി ജീവിത അനുഭവത്തിൽ നിന്നും  ലോൺ എടുത്ത് തിരിച്ചടവ് സാധിക്കാത്ത  ആൾക്കാർക്ക് ഉണ്ടായിട്ടുള്ള  അനുഭവങ്ങൾ  ധാരാളം കാണാൻ ഇടവന്നിട്ടുണ്ട്. അതിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത് ഇപ്രകാരമാണ്.
 (1) കട ബാദ്ധ്യത  ഒരുവന്റെ  അഭിമാനം നഷ്ടപ്പെടുത്തുന്നു.
(2) പലിശക്ക് ഉറക്കമില്ല. നാം ഉറങ്ങുമ്പോഴും പലിശ ഉണർന്ന് തന്നെ ഇരിക്കുന്നു.
തുള്ളി തുള്ളിയായി പൈപ്പിൽ നിന്നും വെള്ളം വീഴുമ്പോൾ നാം കരുതും, തുള്ളിയല്ലേ ഉള്ളൂ എന്ന്. രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് പൈപ്പിലെ ഈ തുള്ളിക്ക് താഴെ ഒരു ബക്കറ്റ് വെക്കുക, നേരം വെളുക്കുമ്പോൾ ബക്കറ്റ് നിറഞ്ഞിരിക്കും. അതാണ് പലിശ. അതിന് ഉറക്കമില്ല. പലിശ കൊടുക്കുന്നവരിൽ പലരും രക്ഷപെട്ടതായി അറിയില്ല.
മറ്റൊരു തരം ബാങ്ക് ഇടപാടുകൾ ഉണ്ട്. കൂടുതലും വാഹന ഇടപാടിലാണ് അത് സംഭവിക്കുന്നത്. ബ്ളൈഡ് അല്ല, കൊടുവാളാണ് അവർ ഉപയോഗിക്കുന്നത്. കൃത്യ സമയത്ത് തിരിച്ചടവ്  ഉണ്ടായില്ലെങ്കിൽ ആ ഓരോ തിരിച്ചടവിനും പിഴ പലിശ ഈടാക്കുന്ന സമ്പ്രദായമാണ് അത്. വാഹന ലോണെടുത്തവർ ഞാൻ എല്ലാ തവണയും അടച്ചല്ലോ എന്ന സന്തോഷത്തിൽ ഇരിക്കുമ്പോൾ  ആയിരിക്കും പിഴ പലിശ ഒരു വൻ തുകയായി നില നിൽക്കുന്നത് കാണപ്പെടുന്നത്. ഇതിൽ ഒരു  സവിശേഷത ഉള്ളത് നാം തിരക്കിയില്ലെങ്കിൽ ഈ പിഴ പലിശ കാര്യം ബാങ്ക്കാർ നമ്മോട് ഉരിയാടുക പോലുമില്ല എന്നതാണ്. ഇപ്പോൾ ഈ കോവിഡ് കാലത്ത് സർക്കാർ തിരിച്ചടവിന് കുറച്ച് കാലത്തേക്ക്  മൊറോട്ടോറിയം  ഏർപ്പെടുത്തി.ഒരു സത്യം തിരിച്ചറിയുക,തിരിച്ചടവിന് സാവകാശം ലഭിക്കുന്നു എന്നേ ഉള്ളൂ പക്ഷേ  ഒരു പൈസാ പോലും പലിശ കുറവ് വരില്ല, അത് അവസാനം നമ്മൾ അടക്കേണ്ടി വരുക തന്നെ ചെയ്യും.
വാഹന ലോൺ തരുന്ന കേരളത്തിലെ ഒരു പ്രമുഖ  ധനകാര്യ സ്ഥാപനം തിരിച്ചടവ് മുടങ്ങുമ്പോൾ  വാഹനം പിടിച്ചെടുക്കും. കടക്കാരൻ കരുതും വാഹനം കൊണ്ട് പോയല്ലോ സൊല്ല ഒഴിഞ്ഞു എന്ന്.  പക്ഷേ ആ കമ്പനി വാഹനം പിടിച്ചെടുത്തതിന് ശേഷം ആക്രി വിലയിട്ട് ആ വില    തുക, തിരിച്ചടവ് തുകയിൽ വരവ് വെച്ചിട്ട് അവരുടെ കണക്കിൻ പ്രകാരമുള്ള    ബാക്കി മുതലിനും പലിശക്കും   ലോൺ എടുത്തവൻ  ബാങ്കിൽ കൊടുത്തിരുന്ന  ബ്ളാങ്ക് ചെക്കുകളിൽ തുകകൾ എഴുതി  കേസിൽ കുരുക്കും. ഇപ്രകാരം കേസുകൾ ധാരാളം കോടതിയിലും അദാലത്തുകളിലും വന്നത്  കാണാനിട വന്നിട്ടുണ്ട്.
ഒരു കാര്യം പറഞ്ഞ് ഈ കുറിപ്പുകൾ അവസാനിപ്പിക്കട്ടെ, അൽപ്പം ബുദ്ധിമുട്ടുകൾ സഹിച്ചാലും (അത് നമുക്ക് കഴിയും, കാരണം ഈ ലോൺ എടുക്കുന്നതിന് മുമ്പ് നാം ജീവിച്ചിരുന്നല്ലോ) ക്ളിപ്തമായ വരുമാനം നിങ്ങൾക്ക് ഇല്ലെങ്കിൽ....  കഴിയുന്നതും ലോൺ തരപ്പെടുത്താതിരിക്കുക,
അത്കൊണ്ട് നിങ്ങൽക്ക് കിട്ടുന പ്രയോജനം, മുണ്ട് മുറുക്കി ഉടുത്താലും മനസ്സമാധാനത്തോടെ രാത്രി കിടന്ന് ഉറങ്ങാം.  അതല്ലേ  ഏറ്റവും വലിയ സന്തോഷം.

No comments:

Post a Comment