Saturday, October 22, 2022

വാർത്തകൾ ഉണ്ടാകുന്നത്..

 അപ്പോൾ അങ്ങിനെയാണ് വാർത്തകൾ ഉണ്ടാകുന്നത്.

രാവിലെ കയ്യിൽ കിട്ടിയ  ചുട് ചായ അല്ലെങ്കിൽ സുലൈമാനി മൊത്തിക്കുടിച്ച് കൊണ്ട് പത്രത്തിലേക്ക് ഊളിയിടുമ്പോൾ  കാണുന്ന കൗതുകവും  സംഭ്രമ ജനകവുമായ വാർത്തകൾ  വായിച്ച് നമ്മൾ ആങ്ഹാ..!  ഊങ്ഹൂം..! എന്നൊക്കെ അതിശയം കൂറുകയും ലോകത്തിന്റെ ഗതിവിഗതികളെ പറ്റി ചിന്തിച്ച് മൂക്കത്ത് വിരൽ വെക്കുകയും ചെയ്യുന്നു. ആ വാർത്തകളുടെ നിജ സ്ഥിതിയെ പറ്റി നമുക്ക് ഒട്ടും തന്നെ സംശയവും ഇല്ല.

സാധാരണ പോലീസ് കേസുകളെ സംബന്ധിച്ച  വാർത്ത വന്നാൽ  ആ വാർത്ത ശരിയല്ലാ എന്നും കെട്ടിച്ചമച്ചതാണെന്നും കാണിച്ച് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ നെഗറ്റീവ് വാർത്ത അതേ പത്രങ്ങളിൽ  തന്നെ വരുന്നത് അപൂർവമാണ്.     പോലീസ് ഭാഷ്യത്തിനെതിരെ  മറ്റൊരു വാർത്ത വരാറില്ല. കിളിക്കൊല്ലൂർ പോലീസ് സ്റ്റേഷനിൽ സൈനികനും ബന്ധുവിനും മർദ്ദനം ഏറ്റതിനെ പറ്റി  സൂചിപ്പിക്കുകയാണിവിടെ ഞാൻ.

 മയക്ക് മരുന്ന് കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാൻ വന്ന  സൈനികൻ  കേസിന്റെ  സ്വഭാവം മനസിലാക്കിയപ്പോൾ പിൻവാങ്ങിയതിനെ തുടർന്നാണ്  ഈ കേസിന്റെ കാരണത്തിലേക്കുള്ള തുടക്കമെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.

പോലീസ് സ്റ്റേഷനിൽ സൈനികനും ബന്ധുവും  അതിക്രമിച്ച് കയറി പോലീസ്കാരെ മർദ്ദിക്കുകയും കസേര തല്ലിയൊടിക്കുകയും  ഔദ്യോഗിക ജോലിക്ക് തടസ്സം വരുത്തുകയും മറ്റും ചെയ്തു എന്നായിരുന്നു സംഭവത്തിന്റെ പിറ്റെ ദിവസം വന്ന പത്ര വാർത്ത.. . പക്ഷേ ഇപ്പോൾ വന്ന  വാർത്ത സൈനികനെയും ബന്ധുവിനെയും പോലീസ് അന്ന്  ഇഞ്ച പരുവത്തിൽ ചതച്ചു എന്നാണ്. മാത്രമല്ല  രാത്രി തന്നെ സ്റ്റേഷനിൽ പത്രക്കാരെ വിളിച്ച് വരുത്തി പോലീസ് സ്റ്റേഷനിൽ സൈനികൻ കാണീച്ച  അതിക്രമത്തെ പറ്റിയുള്ള ചൂട് വാർത്ത നൽകുകയും ചെയ്തു.സ്റ്റേഷനിൽ ചെന്ന് സാധാരണ അന്വേഷിച്ചാൽ പോലും വാർത്ത നൽകാത്ത പോലീസാണ് പത്രക്കാരെ വിളിച്ച് വരുത്തി ലൈവായി വാർത്ത നൽകിയതെന്ന് ഓർക്കുക.

സംഗതിയുടെ മർമ്മം മനസ്സിലാക്കാൻ എളുപ്പമാണ്. ഒരു ഭാഗത്ത് സൈനികൻ. മറു ഭാഗത്ത് പോലീസും. അണ്ടിയോ മാങ്ങയോ മൂത്തത്. സൈനികൻ തന്റെ  ശൗര്യം സ്റ്റേഷനിൽ അൽപ്പം പുറത്ത് വിട്ടപ്പോൾ  പോലീസ് അയാളെ  “മൗന  ഗായകാ...“ വിളിച്ച് കാണും.വാക്ക് തർക്കത്തെ തുടർന്ന് അടി ഒരെണ്ണം സൈനികന് കിട്ടികാണൂം. എന്തായാലും അതിന് മറുപടി അടിയും ഉണ്ടായിക്കാണും.  പിന്നെ പറയേണ്ടല്ലോ പാറാവ് നിന്നവനും അടുത്ത ഡ്യൂട്ടി ജോയിൻ ചെയ്യാൻ വന്നവനും ഉൾപ്പടെ അവിടെ ഉള്ള എല്ലാവരും സൈനികനെയും ബന്ധുവിന്യും എടുത്ത് പെരുമാറിക്കാണും.. 

അൽപ്പം സംയമനം പാലിച്ചാൽ ഉള്ളി തൊലിച്ചത് പോലെ തീരാവുന്ന  ഒരു കേസാണിത്. പോലീസിന്റെ ക്ഷമ ഇല്ലായ്ക സംഗതി  നീർക്കോലിയെ പാമ്പാക്കി.

 ഇടിച്ച് ഒരു പരുവമാക്കിയപ്പോൾ പോലീസ് ഭവിഷ്യത്തിനെ പറ്റി വീണ്ട് വിചാരം നടത്തിയിട്ടുണ്ടാകാം.. ഇര സൈനികനാണ്. ഡെൽഹിയിൽ നിന്ന് വരെ വിളി വരാം..ഡി.ജി.പി. അർജന്റ് അന്വേഷണം നടത്താം. അതിനാൽ മുൻ കരുതൽ അത്യാവശ്യം. ഉടനെ കരുക്കൾ നീക്കി.. പത്രക്കാരെ വിളിച്ച്  ചൂട് വാർത്ത നൽകി. പട്ടാളക്കാരനും ബന്ധുവും പോലീസിനെ ആക്രമിച്ചു...... നമ്മളെല്ലാവരും പിറ്റേ ദിവസത്തെ പത്രത്തിൽ വാർത്ത വായിച്ച്  പട്ടാളക്കാരനെ പച്ചത്തെറി മനസ്സിൽ വിളിച്ചു.

 ഇപ്പോൾ കാര്യങ്ങൾ മനസ്സിലായിക്കാണുമല്ലോ  വാർത്തകൾ ജനിക്കു ന്നതെങ്ങിനെയെന്ന്....

ഇവിടെ ഈ കേസിൽ ഇടി കൊണ്ട പട്ടാളം ജാമ്യത്തിൽ പുറത്തിറങ്ങി മർദ്ദനമേറ്റ  മുതുകത്തെ പാട് പത്രക്കാരെ കാണിച്ചു.. അന്നത്തെ ദിവസം നരബലിയും മന്ത്രവാദവും ഇല്ലാത്തതിനാൽ വാർത്താ ക്ഷാമം അനുഭവപ്പെട്ട  ബഹുമാനപ്പെട്ട ലേഖകർ  അപ്പോൾ തന്നെ  സംഗതി കുപ്പിയിലാക്കി  പത്രത്തിലേക്ക് വിക്ഷേപിച്ചു. ആ വാർത്തയും നമ്മൾ പിറ്റേ ദിവസം ചായയോടൊപ്പം അകത്താക്കി  ഹൗ...ഹൂ...ങാ...എന്നൊക്കെ ഞരങ്ങുകയും ചെയ്തു. മൂന്ന് നാല് ദിവസത്തിനു മുമ്പ്  ഈ പട്ടാളം പോലീസ് സ്റ്റേഷൻ ആക്രമിച്ച വാർത്ത ഈ പത്രത്തിൽ തന്നെ  നമ്മൾ വായിച്ചതിൽ പുതുമ തോന്നിയതുമില്ല.. 

സാധാരണക്കാരനായിരുന്നെങ്കിൽ  ഒരിക്കലും ഈ നെഗറ്റീവ് വാർത്ത പുറത്ത് വരില്ലായിരുന്നു എന്നും ആ പാവം പ്രതി പോലീസിനെ ആക്രമിച്ച കേസിൽ  ഇപ്പോഴും റിമാന്റിൽ കഴിയുകയും ചെയ്തേനെ എന്ന് ഒരിക്കലും നാം ചിന്തിക്കുകയുമില്ല. 

മറ്റൊരു കാര്യവും നമ്മൾ മറന്നു അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ചു.  അതായത് പോലീസ് കൊടുത്ത വാർത്ത അതേപടി  പ്രസിദ്ധീകരിച്ചത് വായിച്ച് ആ പാവം പട്ടാളക്കാരന്റെ വിവാഹം ചീറ്റി പോയി എന്ന സത്യം.  ഏതൊരു പെൺ വീട്ടുകാരാണ് ഇത്രയും ഭീകരനായ വഴക്കാളിയുമായി വിവാഹം നടത്തുന്നത്. കാരണം പത്രത്തിൽ വരുന്നത് അതേപടി വിശ്വസിക്കുന്നവരാണല്ലോ നമ്മളെല്ലാവരും.

 പോലീസ് കൊടുക്കുന്ന വാർത്ത ഒരു അന്വേഷണവും നടത്താതെ അതേ പടി അച്ച് നിരത്തുന്ന പ്രവണത  അവസാനിപ്പിക്കാതെ ഈ നാട് നന്നാവില്ല.

Monday, October 10, 2022

ന്നാ താൻ പോയി കേസ് കൊട്

 ഭാര്യയും  ഭർത്താവായ  എം.എൽ.എ.യും നല്ല ഉറക്കത്തിൽ അപ്പോൾ പുറത്ത് നിന്ന് പട്ടി കുരയും കള്ളൻ....കള്ളൻ..എന്ന് ആർപ്പ് വിളിയും. ഭാര്യ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റ്  “ദേ നിങ്ങളെ ആരോ പുറത്ത് നിന്ന് വിളിക്കണ്`  “ എന്ന് പറഞ്ഞിട്ട് തിരിഞ്ഞ് കിടന്ന് ഉറങ്ങുന്നു

സമകാലീക രാഷ്ട്രീയത്തെ പറ്റി  ഇതിൽ പരം ഒരു ആക്ഷേപ ഹാസ്യം ഉന്നയിക്കാനുണ്ടോ... ഈ രംഗം  “ന്നാ  താൻ പോയി  കേസ് കൊട്“ എന്ന സിനിമയിലേതാണ്.

“സുരേഷൻ കാവിൻ താഴെ അല്ലേ...“ കൂട്ടിൽ നിന്ന സാക്ഷിയോട്  രേഖകൾ നോക്കി മജിസ്ട്രേറ്റിന്റെ    സാധാരണ പോലുള്ള ചോദ്യം.

സാക്ഷിയുടെ മുഖത്ത്  മജിസ്ട്രേട്ടിന് തന്റെ പേരും വീട്ട് പെരും അറിയാമല്ലോ എന്ന അതിശയം നിറഞ്ഞ സന്തോഷം  എന്നിട്ട് ഔപചാരികത ഒട്ടും കുറക്കണ്ടാ എന്ന കരുതലോടെ മജിസ്ട്രേറ്റിനോട് തിരിച്ച് ചോദ്യം  “ മജിസ്ട്രേറ്റല്ലേ.....“

കോടതിയിൽ ഹാജരാകാൻ വന്ന  മരാമത്ത് മന്ത്രിയുടെ  വരവും  അനുയായികളുടെ  അകമ്പടിയും  പ്രൗഡിയും  മജിസ്ട്രേട് സാകൂതം പുഞ്ചിരിയോടെ നോക്കി ഇരിക്കുന്നു. അനുയായികൾ  മന്ത്രിക്ക് കസേര കൊണ്ട് വന്ന് ഇട്ട് കൊടുക്കുന്നതും മജിസ്ട്രേറ്റ് പുഞ്ചിരിയോടെ കാണുന്നു. എന്നിട്ടൊരു ചോദ്യം “ പ്രേമേട്ടാ സുഖം തന്നെ അല്ലേ...“

“ അതേ! എന്ന് മന്ത്രിയുടെ മറുപടി.  സിനിമാ കണ്ട് കൊണ്ടിരിക്കുന്ന പ്രേക്ഷകർ മജിസ്ട്രേറ്റ് ഇത്രക്കും താഴണോ എന്ന ആലോചനയിൽ ഇരിക്കുമ്പോൾ മജിസ്ട്രേറ്റിന്റെ ചോദ്യം. “ഒറ്റക്ക് നിൽക്കാൻ ഭയമാണോ?

തന്റെ രാഷ്ട്രീയ  കൂട്ട് കെട്ടിനെ പറ്റിയാകും ആ ചോദ്യം എന്ന ധാരണയിൽ മന്ത്രി പറയുന്നു, ഹേയ്! അങ്ങിനെയൊന്നുമില്ല..“

കൂട്ടിൽ ഒറ്റക്ക് നിൽക്കാൻ ഭയമുണ്ടോ എന്നാണ് ഞാൻ ചോദിച്ചത് എന്ന് മജിസ്ട്രേറ്റ്

“ ഇല്ലാ എന്ന് മന്ത്രിയുടെ പതറിയ മറുപടി. എങ്കിൽ പിന്നെ ഈ കിങ്കരമാരെ പറഞ്ഞ് വിട്“ എന്ന് മജിസ്ട്രേറ്റ് സാക്ഷിക്കൂട്ടിൽ മന്ത്രിയോടൊപ്പം നിൽക്കുന്ന  അനുയായികളെ നോക്കിയുള്ള ഗൗരവം നിറഞ്ഞ നിർദ്ദേശവും അത് കേട്ട് പിരിഞ്ഞ് പോയ്ക്കൊണ്ടിരുന്ന അനുയായികളോട് വീണ്ടും മജ്സ്ട്രേറ്റിന്റെ നിർദ്ദേശം....“ഹേയ്...ഹേയ്...ആ കസേര ആരെടുത്ത് മാറ്റി ഇടും“

മന്ത്രി കസേരയിൽ നിന്നും ചമ്മലോടെ  എഴുന്നേൽക്കുന്നത് കാണുമ്പോൾ  മജിസ്ട്രേറ്റിന്റെ നയ ചാതുര്യം കണ്ട് പ്രേക്ഷകർ അറിയാതെ ചിരിച്ച് പോകുന്നു.

മലയാള സിനിമകളിൽ കോടതി രംഗ്ങ്ങൾ ഇത്രക്കും തന്മയത്വത്തൊടെ  നിർമ്മിച്ച മറ്റ് സിനിമകൾ ഞാൻ കണ്ടിട്ടില്ല. അഭിഭാഷകനായി പൂർവ ആശ്രമത്തിൽ ജോലി നോക്കിയിരുന്ന മെഗാ സ്റ്റാർ പോലും ചില കോടതി സീനുകളിൽ  കോടതിക്ക് പൃഷ്ടം തിരിഞ്ഞ് നിന്ന് കാണികളോട് കവല പ്രസംഗം നടത്തുന്ന പല സിനിമകളും കാണേണ്ട ഗതികേട് ഉണ്ടായിട്ടുണ്ട്.  ഈ സിനിമയിൽ 90 ശതമാനമെങ്കിലും കോടതിയുടെ അസ്സൽ കാഴ്ച  ഉണ്ടാക്കിയിട്ടുണ്ട്.

അഭിനേതാക്കളിൽ രണ്ട് വക്കീലന്മാർ അവരുടെ യഥാർത്ഥ ജീവിതത്തിലും വക്കീലന്മാർ തന്നെയായതിനാൽ അവർക്ക് അഭിനയം ക്ഷിപ്ര സാധ്യമായതാകാം. പക്ഷേ ഒരു വയസ്സൻ വക്കീൽ ആയി അഭിനയിച്ച നടൻ യഥാർത്ഥ ജീവിതത്തിൽ ഒരു തയ്യൽക്കാരനാണ്. പക്ഷേ മറ്റ് രണ്ട് അസ്ൽ വക്കീലന്മാരേക്കാലും ഒരിജിനാലിറ്റി  ഈ വയസ്സൻ തയ്യൽക്കാരനാണെന്ന് പറയാതിരിക്കാൻ വയ്യ.

സംഭാഷണം സംവിധാനം  കാസ്റ്റിംഗ് തുടങ്ങി എല്ലാ സാങ്കേതിക മികവും  സമന്വയിപ്പിക്കുന്ന ഒരു സിനിമയാണിത്.

സാധാരണ ഒരു തവണ മാത്രം ഒരു സിനിമാ കാണുന്ന ഞാൻ ഈ പടം എത്ര തവണ കണ്ടെന്ന്  അറിയില്ലല്ലോ!!!.



Monday, October 3, 2022

മദ്ധ്യസ്തതാ ശ്രമ വേദിയിൽ

 കെ.എസ്സ്.ആർ.റ്റി.സി വനിതാ കണ്ടക്ടറുടെ കലിതുള്ളലും  ശകാര വർഷവും  വീഡിയോ കണ്ടപ്പോൾ  അസഹിഷ്ണതയും  കോപവും വന്നാൽ ആണായാലും പെണ്ണായാലും   സംസാരവും തുടർന്നുള്ള പ്രതികരണവും  എത്രമാത്രം  തരം താണ് പോകുമെന്നുള്ള സത്യം ഒന്ന് കൂടി  ബോദ്ധ്യപ്പെട്ടു. കഴിഞ്ഞ ദ്ദിവസം മറ്റൊരു സംഭവത്തിന് ഞാൻ ദൃക്സാക്ഷി ആയിരുന്നല്ലോ. ഉയർന്ന ബിരുദക്കാരിയായ  ഒരു യുവതിയുടെ കലി കയറിയ പെരുമാറ്റമായിരുന്നു അത്. മാന്യതയും സസ്കാരവും  തനിക്ക് ലഭിച്ചിരുന്ന വിദ്യാഭാസത്തിന്റെ  വിലയും കളഞ്ഞുള്ള തനി  തെരുവ് സസ്കാരമായിരുന്നു അന്ന് കണ്ടത്.

കോടതിയിൽ നിലവിലുള്ള വിവാഹ സംബന്ധമായ  കേസിലെ പരാതിക്കാരിയായിരുന്നു ആ യുവതി.  എതിർ കക്ഷി ഭർതൃ പിതാവും മാതാവും.  ആണ്. ഭർത്താവ് ജോലി സംബന്ധമായി  വിദേശത്തായതിനാൽ തന്റെ പിതാവിന് നിയമാനുസരണ മുക്ത്യാർ (പവർ ഓഫ് അറ്റോർണി) കോടതിയുടെ  അനുവാദത്തോടെ  നൽകി പിതാവ് കോടതിയിൽ അയാളെ പ്രതിധാനം ചെയ്തു.കേസിൽ ഭർത്താവിനെ കൂടാതെ മാതാ പിതാക്കളും കക്ഷികളായതിനാൽ സ്വന്ത നിലയിലും ആ മാതാ പിതാക്കൾക്ക് ഹാജരാകേണ്ട ബാദ്ധ്യത ഉണ്ടായിരുന്നു.

വിവാഹ സമയം തന്റെ രക്ഷകർത്താക്കൾ തനിക്ക് വേണ്ടി   നൽകിയ തുകയും സ്വർണാഭരണങ്ങളും ഭർത്താവിന്റെ മാതാ പിതാക്കളും ചേർന്നാണ് വാങ്ങിയതെന്ന  സാധാരണ വിവാഹ ബന്ധ കേസിലെ  ആരോപണം ഈ കേസിലും ഉണ്ടായിരുന്നു. മിക്കവാറും ഈ വക കേസിലെ സാമ്പത്തിക ആരോപണങ്ങൾ  ഭാഗികമായി ശരിയും ചിലതിൽ  പൂർണമായി  കളവുമായിരിക്കും. അഭിഭാഷാകന്റെ വാഗ്വിലാസമനുസരിച്ച്  തുക കൂടിക്കൊണ്ടേ ഇരിക്കും.  ഈ കേസിൽ ഒരു പൈസായും പെണ്ണീൽ നിന്നോ അവളുടെ രക്ഷ കർത്താക്കളിൽ നിന്നോ വാങ്ങിയിരുന്നില്ലെന്ന് മാത്രമല്ല സ്വർണം പൂർണമായി പെൺ കുട്ടി വീട് വിട്ട് പോകുമ്പോൾ കൂടെ കൊണ്ട് പോവുകയും ചെയ്തിരുന്നു എന്നത് തികച്ചും സത്യമായിരുന്നു. ഭർത്താവിന്റെ വീട്ടുകാർക്ക് പെണ്ണിന് മെഡിക്കൽ ബിരുദമുണ്ടായിരുന്നു എന്നത് തന്നെ  വലിയ  കാര്യമായി തോന്നിയിരുന്നു. കാരണം  ശുദ്ധ നാട്ടിൻ പുറക്കാരായിരുന്ന അവർക്ക് മരുമകൾ മെഡിക്കൽ ബിരുദക്കാരിയാണ് എന്നത് തന്നെ അവരുടെ സങ്കൽപ്പത്തിന് അപ്പുറമായിരുന്നുവല്ലോ. പത്ര പരസ്യം വഴിയായിരുന്നു വിവാഹാലോചന നടന്നിരുന്നത്.

 അവരുടെ വീട്ടിൽ  ഏതാനും ആഴ്ചകൾ മാത്രം താമസിച്ചിരുന്ന മരുമകളെ അവർ പൊന്ന് പോലെ നോക്കി. മകൻ വിദേശത്ത് ജോലിക്ക് പോയപ്പോൾ അന്ന് തന്നെ മരുമകളും അവളുടെ വീട്ടിലേക്ക് പോയി. കാരണം നഗര വാസിയായ അവൾക്ക് ഈ ഗ്രാമീണ ജീവിതം ഒട്ടും തന്നെ ഇഷ്ടപ്പെട്ടില്ല. സുന്ദരനും ഉയർന്ന ശമ്പളവുമുള്ള  ഭർത്താവിനെ മാത്രം ആവശ്യമുള്ള അവൾക്ക് മറ്റുള്ളവരെല്ലാം തനി പട്ടിക്കാട്ട്കാരായിരുന്നു.

പൂർണമായും തന്റെ വരുതിയിൽ ഭർത്താവ് കഴിയണമെന്ന് നിർബന്ധമുള്ള  പെൺകുട്ടിക്ക് കുറച്ച് നാൾ കഴിഞ്ഞപ്പോൾ  ഭർത്താവിന് മറ്റേതോ പെൺകുട്ടിയുമായി ബന്ധമുണ്ടെന്നും അതല്ലാ സത്യമെങ്കിൽ  ജോലി ഉപേക്ഷിച്ച് തന്റെ വീട്ടിൽ വന്ന് താമസിക്കണമെന്നും അയാൾക്ക് ജോലി താൻ തരപ്പെടുത്തി നാട്ടിൽ കൊടുത്തു കൊള്ളാമെന്നുമുള്ള പെൺകുട്ടിയുടെ  ആവശ്യത്തിന്. ഭർത്താവ് വഴങ്ങിയില്ലെന്ന് മാതമല്ല പെൺ കുട്ടിയുടെ ഫോൺ വഴിയുള്ള ഒരു സംഭാഷണത്തിനും പ്രതികരിക്കുകയോ മറുപടി പറയുകയോ ചെയ്തില്ല. ഫോണിൽ അവളെ ബ്ളോക്ക് ചെയ്യുകയും ചെയ്തു. കാരണം അയാൾ ആ ചുരുങ്ങിയ കാലം കൊണ്ട് അത്രത്തോളം ശകാരവും വ്യാജ ആരോപണങ്ങളും ഭാര്യയിൽ നിന്നും കേട്ടിരുന്നു. അങ്ങിനെയാണ് പെൺകുട്ടി  കോടതിയിലെത്തുന്നത്. 

ഏത് ദാമ്പത്യ ബന്ധ കേസും കോടതിയി ൽ വരുന്നത് ആദ്യമേ തന്നെ മീഡിയേഷന് ശ്രമിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശമുള്ളതിനാൽ  അതിനായി തയാറാക്കിയ മീഡിയേഷൻ സെന്ററിൽ കക്ഷികൾ നിർബന്ധ്മായി പങ്കെടുത്തേ മതിയാകൂ. അങ്ങിനെയാണ് നമ്മുടെ  കക്ഷികളും മീഡിയേറ്ററുടെ മുമ്പിലെത്തുന്നത്.

കോടതിയുടെ മീഡിയേറ്ററല്ലേ എന്നുള്ള ഉൾഭയത്താൽ നമ്മുടെ ഗ്രാമ വാസികൾ ഭവ്യതയോടെ  പെരുമാറിയപ്പോൾ നഗര വാസിയായ പരാതിക്കാരി അവരെ അങ്ങ് തേച്ചൊട്ടിച്ചു. വായിൽ തോന്നിയതെല്ലാം  അവൾ ആ മാതാ പിതാക്കളെ പറഞ്ഞു. അവരുമായുള്ള ബന്ധത്താൽ അവളുടെ എല്ലാ അഭിമാനവും നഷ്ടമായെന്നും അവളുടെ കുടുംബത്തിലെ മറ്റംഗങ്ങൾക്ക് വിവാഹാലോചന പോലും ഈ വിവാഹ ബന്ധം കാരണത്താൽ  ഇപ്പോൾ വരുന്നില്ലെന്നും മറ്റും അവൾ തന്മയത്തൊടെ അവതരിപ്പിച്ചു. ഇടക്ക് ആ പിതാവ് എന്തോ മറുപടി പറയാൻ ഒരുങ്ങിയപ്പോൾ അവൾ  അതെല്ലാം തടഞ്ഞു  ഹിസ്റ്റീരിയാ ബാധിതയെ പോലെ  പെരുമാറി.. മീഡിയേറ്റർ കഴിവതും നിശ്ശബ്ദയായിരുന്നു. അവർക്കറിയാം അവർ എന്തെങ്കിലും പ്രതികരിച്ചാൽ പെൺകുട്ടി പ്രകോപിതയാകുമെന്നും രംഗം വഷളാകുമെന്ന്.

 കൂടുതൽ മദ്ധ്യസ്തതാ ശ്രമത്തിനായി മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിയപ്പോൾ പുറത്തിറങ്ങി വന്ന  പാവം കക്ഷികൾ എന്നോട് ചോദിച്ചു  ഇതാണോ സാറേ മദ്ധ്യസ്തതാ ശ്രമമെന്ന്.... അവരുടെ ചോദ്യം ന്യായമാണ്. ഞാൻ അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയും അടുത്ത അവധിക്ക് എങ്ങിനെ വിഷയം കൈ കാര്യം ചെയ്യണമെന്നു അവരെ പഠിപ്പിക്കുകയും ചെയ്തു. 

അൽപ്പം കഴിഞ്ഞ് ഞാൻ ആ മീഡിയേറ്ററെ കണ്ടു ചോദിച്ചു, “ മാഡം ആ പെൺകുട്ടിയെ അൽപ്പം നിയന്ത്രിച്ച് കൂടായിരുന്നോ എന്ന്. അതിന് അവർ ചിരിച്ച് കൊണ്ട് പറഞ്ഞു “വടക്കൊരു സ്ഥലത്ത് ഉയർന്ന പോലീസ് ഓഫീസറുടെ മുമ്പിൽ വെച്ച്  മദ്ധ്യസ്തതാ ശ്രമത്തിനിടയിൽ ഭാര്യ പ്രകോപിതയായി ഭർത്താവിന്റെ കരണത്തടിച്ചു, അതിനെ ചൊല്ലി ആ പോലീസ് ഓഫീസർ അവളെ ശകാരിച്ചു,  ശകാരം കേട്ട പെൺകുട്ടി വീട്ടിൽ പോയി തൂങ്ങി, മീഡിയാ വിഷയം ഏറ്റെടുത്തു വികാര നിർഭരമായ ലേഖനങ്ങളും ചാനൽ ചർച്ചകളും സ്പഷ്യൽ അന്വേഷണ റിപ്പോർട്ടുകളും  നാട്ടിൽ പരന്നൊഴുകി. പോലീസ്കാരൻ സസ്പൻഷനിലും  ഭർത്താവും കുടുംബവും ഇരുമ്പഴിക്കുള്ളിലും ആയിട്ടും ചാനലുകളിലെ ശൗര്യം കുറഞ്ഞിരുന്നില്ല. അത് കൊണ്ട് സാറേ ഇപ്പോഴത്തെ പെൺകുട്ടികളുടെ പ്രതികരണം കണ്ട് പ്രതിഷേധിക്കാൻ ഇറങ്ങി തിരിച്ചാൽ പണി പശുവിൻ പാലിൽ കിട്ടും.....“ ശരിയാണ് പക്വതയും പാകതയും വന്ന ആ സ്ത്രീ പറഞ്ഞത് കാലത്തെ ശരിക്കും പഠിച്ചിട്ട് തന്നെയാണ്.

വനിതാ കണ്ടക്ടറുടെ ബസ്സിലെ ശകാര വീഡിയോ കണ്ടപ്പോൾ ആ മീഡിയേറ്റർ പറഞ്ഞത് എനിക്ക് ശരിക്കും ബോദ്ധ്യപ്പെട്ടു.

Tuesday, September 27, 2022

മാധ്യമങ്ങളുടെ പരിധി വിടൽ

 പ്രതിയെ  സംഭവ സ്ഥലത്ത് കൊണ്ട് വന്ന് തൊണ്ടി എടുപ്പിക്കലും  കുറ്റകൃത്യം എങ്ങിനെയാണ് ചെയ്തതെന്ന് അയാളെക്കൊണ്ട് പറയിപ്പിക്കലും  പോലീസിന്റെ  സ്ഥിരം പതിവാണ്. കുറ്റം തെളിയിക്കാനും മറ്റും  ആ കർമ്മങ്ങൾ അത്യന്താപേക്ഷിതമാണ് സമ്മതിച്ചു. പക്ഷേ ആ നടപടികൾ  ഉൽസവ പ്രതീതിയൊടെ ചെയ്യണമെന്ന്  എന്താ ഇത്ര നിർബന്ധം. നാട്ടുകാരെ വരുത്തുക, മാധ്യമക്കാർക്ക് അറിവ് കൊടുത്ത് അവർ ക്യാമറായും സന്നാഹങ്ങളുമായി കൂട്ടത്തോടെ തമ്പടിക്കുക അവിടെ നടക്കുന്ന ഓരോ ചലനങ്ങളും  ക്യാമറായിൽ ഒപ്പി എടുക്കുക എന്നിട്ടത് ചൂടോടെ ചാനലുകളിലും പിറ്റേന്ന് പത്രങ്ങളിലും എത്തിക്കുക ഇത് നിത്യ സംഭവങ്ങളായി തീർന്നിരിക്കുകയാണ്.

പ്രതികൾക്ക് മാതാ പിതാക്കൾ, കുട്ടികൾ, ഭാര്യ സഹോദരങ്ങൾ ഇവരെല്ലാം ഉണ്ടായിരിക്കും അവർ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങൾ പോലീസും പത്രക്കാരും തിരിച്ചറിയേണ്ടതില്ല അവർ അർമാദ ലഹരിയിലാണ്. പക്ഷേ ആ കർമ്മത്തിൽ ഭാഗഭാക്കാകുന്ന  പൊതുജനം തിരിച്ചറിയേണ്ട ഒരു സത്യം ഉണ്ട്.ആ പ്രതിയും  ഒരു മനുഷ്യ ജീവിയാണ് എന്നത്.. സ്വാഭാവികമായി ഈ വരികൾ വായിക്കുന്ന നിങ്ങളുടെ മനസ്സിൽ ഇപ്പോൾ ഒരു പ്രതികരണം വന്ന് കഴിഞ്ഞു. “അവൻ ആ മാതിരി കൃത്യം ചെയ്തിട്ടല്ലേ?“ അനുഭവിക്കട്ടെ അവനും ബന്ധുക്കളും“ എന്ന്. 

തിരിച്ച് നിങ്ങളോട് ഒരു മറു ചോദ്യം ഉന്നയിക്കുകയാണ്. നിങ്ങൾ അത് നേരിൽ കണ്ടോ? ഇല്ലല്ലോ. പിന്നെ നിങ്ങൾ എങ്ങിനെ തീരുമാനിക്കുന്നു അവൻ ആ പ്രവർത്തി ചെയ്തുവെന്ന്. പോലീസ് കൊടുത്ത കഥ അതേപടി പത്രങ്ങളും ചാനലുകളും കോപ്പി പേസ്റ്റ് ചെയ്യുന്നു, അത് നിങ്ങൾ കാണുന്നു, വായിക്കുന്നു  സംഭവത്തിന് ശേഷമുള്ള തുടർ ദിവസങ്ങളിൽ ഈ വാർത്തകൾ സജീവമായി നില നിൽക്കുന്നു, നിങ്ങളുടെ മനസ്സിൽ അവൻ തന്നെ പ്രതി അവനെ ക്രൂശിക്കുക എന്ന മുറവിളി ഉയരുന്നു. അവന് പറയാനുള്ളത് എന്തെന്ന്  എപ്പോഴെങ്കിലും ഒരു പത്രമോ ചാനലോ പുറത്ത് വിടുമോ?  നമ്പി നാരായണനെ  നമ്മളെല്ലാവരും മറിയം റഷീദായുടെ ഫ്രോക്കുമായി കൂട്ടിക്കെട്ടിയിരുന്നു..അവസാനം എന്തായി.?

ഇപ്പോൾ നിങ്ങളുടെ മനസ്സിലുണ്ടായ ചോദ്യം പ്രസക്തമാണ്. “ഇങ്ങിനെയെല്ലാമാണെങ്കിൽ  ഒരു പ്രതിയെയും ഒന്നും ചെയ്യാനൊക്കില്ലല്ലോ“ എന്ന്. അയാൾ പ്രതി അല്ല സുഹൃത്തേ! അയാൾ കുറ്റാരോപിതനാണ് അയാളെ  കുറ്റക്കാരനെന്ന് വിധിക്കുന്നത് വരെ അയാൾ കുറ്റാരോപിതൻ മാത്രമാണ്`. നാട്ടിലെ നിയമ പരമായ എല്ലാ അവകാശങ്ങൾക്കും അർഹനാണയാൾ.

ഇനി നമുക്ക് വെറുതെ ഒന്ന് ചിന്തിക്കാം..സത്യത്തിൽ അയാൾ ആ കുറ്റം ചെയ്തിട്ടില്ലെങ്കിലോ..അപ്പോൾ ഈ ആൾക്കൂട്ടവും പ്രതിയെ കല്ലെറിയലും ആക്രോശവും  അവനെ തൂക്കണം മുറവിളിയും  വാനിൽ നിന്നിറക്കി നാലഞ്ച് പോലീസുകാരുടെ മദ്ധ്യത്തിൽ വിലങ്ങിട്ട് കൊണ്ട് വരവുമെല്ലാം നമ്മൾ ആഘോഷിക്കുന്നത് നമ്മൾ ആ പ്രതിയേക്കാളും കുറ്റക്കാരായത് കൊണ്ടല്ലേ?

ഞാൻ ഒന്നുകൂടി ആവർത്തിക്കുന്നു, ഒരു കേസ് തെളിയിക്കാൻ  പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ട് വരുന്നതും  മറ്റ് വിശദ വിവരങ്ങൾ ആരായുന്നതും  തെറ്റാണെന്നല്ല ഞാൻ പറഞ്ഞ് കൊണ്ട് വരുന്നത്. ഈ ചടങ്ങുകൾക്കെല്ലാം ഈ മാധ്യമ പടയുടെ പ്രസക്തി എന്താണ് എന്നതാണ്. പൊതുജനത്തിന്റെ സാന്നിദ്ധ്യവും ആക്രോശവും എന്തിനാണ്`? കാരണം അവൻ  കുറ്റക്കാരനാണ്`എന്ന് വിധിക്കപ്പെട്ടില്ലല്ലോ.

 അവൻ കുറ്റം സമ്മതിച്ചല്ലോ പിന്നെന്താണ് കുഴപ്പമെന്നുള്ള ചോദ്യത്തിന് അവനെ ശരിക്കും അകത്തിട്ട് പൊരിച്ചിട്ട് അവൻ എന്ത് ചെയ്യണമെന്ന തിരക്കഥ തയാറാക്കിയാണ് അവനെ സംഭവ സ്ഥലത്ത് കൊണ്ട് വരുന്നതെന്ന്  എത്ര പേർക്കറിയാം?

ആത്യന്തികമായി ഈ പ്രവർത്തികളുടെ ഫലമെന്താണ്. മാധ്യമങ്ങൾ ചാനലിൽ കാണിക്കുന്നതും പത്രങ്ങളിൽ എഴുതുന്നതും പോലീസ് കഥയാണ്. അത് വായിക്കുന്ന ദൃശ്യങ്ങൾ കാണുന്ന  നിങ്ങളുടെ മനസ്സിൽ ഒരു വിചാരണ രൂപം കൊള്ളുകയും അവസാനം ആ കുറ്റാരോപിതൻ പ്രതിയായി തന്നെ  സ്ഥിരപ്പെടുകയും ചെയ്യുന്നു. തെളിവുകളുടെ അഭാവത്താൽ അവനെ വെറുതെ  വിട്ടാലും ആ വെറുതെ വിടൽ നിഷ്ക്കളങ്കമാണെന്ന് വിശ്വസിക്കാൻ നിങ്ങൾക്ക് ആവാതെ വരും. അതിനെ തുടർന്നുള്ള പ്രതികരണങ്ങൾ ഒട്ടും ശുഭമല്ലെന്ന് പല കേസുകളിലൂടെയും നാം കണ്ട് കഴിഞ്ഞു.  പ്രതി എങ്ങിനെയെല്ലാമോ ആരെയോസ്വാധീനിച്ച് ശിക്ഷയിൽ നിന്നും രക്ഷപെട്ടു  എന്നായിരിക്കും നാം മുഖ പുസ്തകത്തിലും  മറ്റും കുത്തിക്കുറിച്ചിട്ടുള്ളത്.

  ഇപ്പോൾ കേരളത്തിൽ നടന്ന് കൊണ്ടിരിക്കുന്ന  പ്രമാദമായ ഒരു കേസിൽ അടുത്ത ദിവസം ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ നിന്നുമുണ്ടായ ഒരു വിധിയിലെ പരാമർശങ്ങൾ കൂടി  ഞാനിവിടെ കുറിക്കുന്നു.

“ മാധ്യമങ്ങൾ പരിധി വിട്ടു.......കോടതികൾക്ക് മുന്നിലുള്ള വസ്തുതകൾ അറിയാതെയും നിയമ വശങ്ങളും വ്യവസ്തകളും  മനസ്സിലാക്കാതെയും  മാധ്യമ വിചാരണ മുൻ ധാരണകളുണ്ടാക്കുന്നു. വിമർശനം ജനാധിപത്യത്തിന്റെ നട്ടെല്ലാണ്. ആ ജോലിയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത്.കേസിൽ ശരിയുടെയും ന്യായത്തിന്റെയും യുക്തിയുടെയും പരിധിക്കപ്പുറം  മാധ്യമങ്ങൾ കടന്നിരിക്കുകയാണെന്നും  നീതി നിർവഹണ കോടതിയെ ഇനിയെങ്കിലും അവരുടെ ജോലി ചെയ്യാൻ  വിടണമെന്നും കോടതി പറഞ്ഞു “

Friday, September 23, 2022

കെ.എസ്.ആർ.റ്റി.സിയും ചില ചിന്തകളും.

  കുറച്ച് നാളുകൾക്ക് മുമ്പ് ഞാൻ കൊല്ലത്ത് ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ    കൊട്ടാരക്കര നിന്നും കെ.എസ്.ആർ.റ്റി.സി ബസ്സിലെ യാത്രക്കാരനായി പോവുകയായിരുന്നു.  വഴിയിലെ  തിരക്കും ബസ്സിന്റെ മെല്ലെ പോക്കും കാരണം യോഗത്തിൽ നിശ്ചിത സമയത്ത് എത്തിച്ചേരുമോ എന്ന സംശയത്താൽ കണ്ടക്ടറോട്  ഞാൻ ചോദിച്ചു.

സർ, കൊല്ലത്ത് ഈ ബസ് എപ്പോൾ എത്തും“ ആ കണ്ടക്ടർക്ക് അതിന് മറുപടി പറയാൻ സാധിക്കില്ല എന്നെനിക്കറിയാം. പക്ഷേ  യോഗത്തിൽ കൃത്യ സമയത്ത് എത്തിച്ചേരുമോ എന്ന ഉൽക്കണ്ഠയിലിരിക്കുന്ന എനിക്ക് ഏത് മറുപടിയും  ആശ്വാസകരമാകുമായിരുന്നു.

അയാൾക്ക് പറയാം“ റോഡിലെ തിരക്ക് കണ്ടില്ലേ എന്ത് ചെയ്യാനൊക്കും..എത്തേണ്ട സമയം ഇത്ര മണിക്കാണ്.....പക്ഷേ  ആ മനുഷ്യൻ അമ്മിക്കല്ലിന് കാറ്റ് പിടിച്ചത് പോലെ  ഇരുന്നു. ഒരു മറുപടിയും തന്നില്ല. ഞാൻ ആലോചിച്ചു, ഈ ബസ്സിലെ  യാത്രക്കാരെല്ലാവരും ഓരോ ചോദ്യങ്ങൾ ചോദിക്കാനൊരുമ്പെട്ടാൽ അയാൾ കഷ്ടത്തിലാകും, അപ്പോൾ അയാൾ നിശ്ശബ്ദത പാലിക്കുന്നതാണ് നല്ലതെന്ന് കരുതിക്കാണും അതായിരിക്കാം അയാൾ മിണ്ടാത്തത്. എന്ന് സമാധാനിച്ചു.

പക്ഷേ അൽപ്പം അസഹിഷ്ണത  ഉള്ള യാത്രക്കാരനാണെങ്കിൽ  വീണ്ടും ആ ചോദ്യം ആവർത്തിക്കും, അതിനും മറുപടി കിട്ടിയില്ലെങ്കിൽ “ അയാളുടെ വായിൽ നാവില്ലായിരിക്കും“ എന്ന് പ്രതികരിച്ചേക്കാം, അത് കേട്ട ഉടനെ നാവില്ലാത്ത  കണ്ടക്ടർ വാ തുറന്ന്  നല്ല രണ്ട് മലയാളം പറഞ്ഞേക്കാം, അങ്ങിനെ ഒരു ശണ്ഠക്ക് ഹേതു ആകാം ആ നിശ്ശബ്ദത.

പണ്ട് കാലത്ത് പോലീസ് കഴിഞ്ഞാൽ സർക്കാർ വണ്ടിയിലെ കണ്ടക്ടർക്കും ഡ്രൈവർക്കുമായിരുന്നു ഗൗരവം കൂടുതൽ. “സാറേ ഇതെങ്ങോട്ടാ ഈ ബസ്സ് “ അല്ലെങ്കിൽ ഇത് അടുക്കള മൂലക്കുള്ള  ബസ്സ് ആണോ എന്ന് ബസ്സിലെ സാരഥിയോട് പുറത്ത് നിന്ന് ചോദിച്ചാൽ ബോർഡ് വായിച്ച് നോക്ക് എന്ന മറുപടിയോ അല്ലെങ്കിൽ  “വായില്ലാ കുന്നപ്പൻ“ ആയി  ഇരിക്കുകയോ ചെയ്യും. അവിടെയും   യാത്രക്കാരെല്ലാവരോടും മറുപടി പറയാൻ വയ്യ എന്ന  പ്രതികരണമായിരിക്കാം ജീവനക്കാർക്ക് ഉണ്ടാകുന്നത്. പൊതു ജനത്തിന്റെ മനശ്ശാസ്തം പഠിക്കേണ്ട ആവശ്യമൊന്നും ജീവനക്കാർക്കില്ല.  അത് കൊണ്ട് തന്നെ ചുണ്ടിൽ ഒരു ചെറു ചിരിയുമായി ഒരു ട്രാൻസ്പോർട്ട് ജീവനക്കാരനെയും കാണുകയുമില്ല. ഗൗരവം തന്നെ ഗൗരവം.

 ഇതെല്ലാം സർക്കാർ വക ശകടത്തിലെ ജീവനക്കാരുടെ  സ്വഭാവ വിശേഷമാണ്. അവരുടെ നിശ്ശബ്ദതയും ഗൗരവവും അവർ സർക്കാർ വിലാസമായതിനാലും  കൃത്യമായി ഒന്നാം തീയതി  പപ്പനാവന്റെ ചക്രം കയ്യിൽ കിട്ടുമെന്ന  അഹന്തയിലുമാണ് ഉണ്ടാകുന്നത്. കുറച്ച് കാലമായി കാര്യങ്ങൾ കൈ വിട്ട് പോയപ്പോൾ  ഒന്നാം തീയതി വേതനം മുടക്കം വരുകയും ചെയ്തപ്പോൾ  എല്ലാ ഗൗരവവും പാളീസായി.

ഇതിത്രയും എഴുതി കൂട്ടിയത്  കെ.എസ്.ആർ.റ്റി.സി. ജീവനക്കാർക്ക് ശമ്പളം മുടങ്ങിയപ്പോൾ  ആ ശമ്പളം രണ്ട് മാസത്തിലൊരിക്കലോ  ഒന്നിനും നിശ്ചയമില്ലാത്ത അവസ്തയിലോ വന്ന് ചേർന്നപ്പോഴും പൊതു ജനമെന്ന കഴുതകളാരും  ഒരു വാക്ക് കൊണ്ട് പോലും പ്രതികരിച്ചതായി കാണപ്പെട്ടില്ല., അവരും പഴയ കണ്ടക്ടറെ പോലെ നിശ്ശബ്ദരും ഗൗരവ സ്വമിമാരാ വുകയും.അതിൽ നിന്നും ജീവനക്കാരോട് ജനത്തിന്റെ  ഉള്ളിലിരിപ്പ് വെളിവാക്കപ്പെടുകയും ചെയ്തുവല്ലോ.

അത് കൊണ്ട് തന്നെ കൺസഷൻ ടിക്കറ്റ് എടുക്കാൻ വന്ന അഛനെയും മകളെയും ഉപദ്രവിച്ച കേസിൽ  കുറ്റക്കാർക്കെന്തുണ്ട് പറയാനെന്നും അവർ അങ്ങിനെ പ്രകോപിതരാകാൻ കാരണമെന്തെന്നും അവരുടെ  ഒരു വാക്ക് പോലും  പുറത്ത് വരാത്ത വിധം അവർ കല്ലെറിയപ്പെട്ടു. ഇവിടെ ഞാൻ അവരെ ന്യായീകരിക്കുകയല്ല ചെയ്യുന്നത് ജനത്തിന് ഇത്രത്തോളം കലിപ്പ് സർക്കാർ ബസ്സ് ജീവനക്കാരോടുണ്ടാകാൻ കാരണമെന്തെന്ന് അവർ സ്വയം ചിന്തിക്കാനും  തുടർന്ന് സ്വയം മാറാനും കിട്ടിയ സന്ദർഭമാണിതെന്ന് ഓർമ്മിപ്പിക്കാനായി പറഞ്ഞെന്ന് മാത്രം.