Wednesday, July 17, 2024

സിനിമാ ഗർവ്

 ആസിഫ് അലി vers  രമേശ് നാരായണൻ

ആവർത്തന വിരസമായ ഈ വിഷയത്തിൽ ഇനി ഒന്നും പ്രതികരിക്കാനില്ല. പക്ഷേ  ഇപ്പോൾ പുതുതായി എന്തോ സംഭവിച്ചത് പോലെയാണ് ആൾക്കാർ പ്രതികരിക്കുന്നത്. മൂത്ത് പോയാൽ ഏത് കലാകാരനും  പുറത്തെടുക്കുന്ന  ഒന്നാണീ ഗർവ്   ഈ സത്യം നാല് ചുറ്റും നോക്കിയാൽ നമുക്ക് ബോദ്ധ്യപ്പെടാവുന്നതേയുള്ളൂ. വലിയ കലാകാരന്മാരിൽ  ഈ അസുഖം കുറവുള്ളവർ ചുരുക്കമാണ്.

മഹാ നടൻ ജയന്റെ അപകടമരണത്തെ തുടർന്ന്  ക്ളച്ച് പിടിച്ച സിനിമാ  “ കോളിളക്കം“      അൻപതാം ദിവസം ആഘോഷത്തിൽകൊട്ടാരക്കരയിലെ സിനിമാ തീയേറ്ററിൽ  മുഖ്യാതിഥിയായി നടൻ മധുവും   അതിൽ അഭിനയിച്ച മറ്റ് നടന്മാരായ  , കുഞ്ചൻ ,സിലോൺ മനോഹർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. അതുവരെ ഈയുള്ളവൻ ധരിച്ച് വെച്ചിരുന്നത്  സിനിമയിൽ കാണുന്നത് പോലെ അഭിനേതാക്കൾ വ്യക്തി ജീവിതത്തിലും ഇടപെട്ട് ജീവിക്കുമെന്നായിരുന്നു.  പക്ഷേ ഉയർന്ന നടന്മാരും ഇതര അഭിനേതാക്കളും  തമ്മിലുള്ള ഇടപെടൽ കണ്ട ഞാൻ  അന്ന് അന്തം വിട്ട് പോയി. കുഞ്ചനും മനോഹറും മധുവിന്റെ  മുമ്പിൽ കസേരയിൽ ഇരുന്നത് പോലുമില്ല.  അവസാനം മധു നിർബന്ധിച്ചപ്പോഴാണ് അവർ ഇരുന്നത്. തിരികെ പോരാൻ നേരം മധുവിന്റെ കാറിൽ അദ്ദേഹം മാത്രമുണ്ടായിട്ടും അതേ റൂട്ടിൽ  പോകേണ്ടിയിരുന്ന  അവർ മറ്റൊരു കാറിലാണ് പോയത്.

മലയാളത്തിലെ ഇപ്പോഴത്തെ മെഗാ സ്റ്റാർ കടന്ന് വരുമ്പോൾ  ഇരിക്കുന്നവർ എഴുന്നേറ്റ് നിന്നില്ലെങ്കിൽ  അദ്ദേഹത്തിന് അതിയായ കോപം വരുമത്രേ. മറ്റൊരു മെഗാ സ്റ്റാറിനെ  എയർ പോർട്ടിൽ വെച്ച് കണ്ടപ്പോൾ ആവേശം മൂത്ത ആരാധകൻ കയ്യിൽ ഒന്ന് തൊട്ടപ്പോൽ മെഗാ സ്റ്റാർ ആരാധകനെ കൈ വീശി ഒന്ന് കൊടുത്തത് പരസ്യമായ വസ്തുതയാണ്. എന്തിനേറെ മലയാളത്തിലെ ഗാന ഗന്ധർവന്റെ അടുത്ത് നിന്നിരുന്ന ഒരു ആരാധകൻ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ സെൽഫി എടുത്തതിൽ രോഷം പൂണ്ട ഗന്ധർവൻ ആരാധകന്റെ മൊബൈൽ  ബലമായി വാങ്ങി അതിലെ ദൃശ്യം ഡിലറ്റ് ചെയ്തത് നാം  കണ്ടതാണല്ലോ.

സിനിമയിൽ മാത്രമല്ല സാഹിത്യ രംഗത്തുമുണ്ട് ഈ തരം ഉച്ച നീചത്വം. മലയാളത്തിലെ കുലപതിയെ കൊണ്ട് അവതാരിക എഴുതിപ്പിക്കാൻ ചെന്ന ചിന്ന സാഹിത്യകാരനെ  കുലപതി ഭയങ്കര കോപത്തോടെ ആട്ടി പായിച്ചത്  ഏതോ ഒരു ബ്ളോഗ് മീറ്റിൽ വെച്ച് എന്റെ ഒരു സ്നേഹിതൻ പറഞ്ഞത് ഓർത്ത് പോകുന്നു. കുലപതി സുഖമില്ലാതെ കിടകുകയായിരുന്നു എന്നത് എന്ത് കൊണ്ട് മനസ്സിലാക്കിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം,.

എല്ലാ രംഗത്തും ഉണ്ട് ഈ സൂപ്പർ ഈഗോ.  താഴ്ന്ന നിലയിൽ നിന്നും “മൂത്താശാരി “ ആയി കഴിയുമ്പോൾ ഉണ്ടാകുന്ന ഹുങ്ക്. അപ്പോൾ അതേ  ഫീൽഡിലുള്ളവരോടൂം ആരാധകരോടം ഈ ഗർവ് കാണിക്കും. ഒപ്പത്തിനൊപ്പം ഉള്ളവരെ മാത്രം പരിഗണിക്കും. അല്ലാത്തവരോട് അയിത്തവും.  ഇത് സർവ സാധാരണമായ പതിവാണ്. പുതുതായിട്ടുള്ളതൊന്നുമല്ല.

അത് കൊണ്ടാണ് ഒപ്പത്തിനൊപ്പം എന്ന്  രമേശ് ജി  കരുതുന്ന ജയരാജനെ വിളിച്ചതും ആസിഫ് അലിയോട് ഗൊ റ്റു ദി ക്ളാസെന്ന് പറയാതെ പറഞ്ഞതും.

Tuesday, July 16, 2024

മതിലുകൾ...മതിലുകൾ

 മതിലുകൾ...മതിലുകൾ.

മലയാള നാട്ടിൽ അങ്ങോളമിങ്ങോളം മതിലുകളാണ്. മൂന്ന് സെന്റ് സ്ഥലം മാത്രമാണെങ്കിലും അതിൽ വീട് നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചുറ്റ് മതിൽ തീർന്നിരിക്കും.മനസ്സ് ഇടുങ്ങുന്നതിനോടൊപ്പം തന്നെ  സ്വാർത്ഥത കൂടിക്കൊണ്ടിരിക്കുന്നു. നമ്മുടെ സുരക്ഷ ആണ് പ്രധാനമെന്നും അത് കൊണ്ട് തന്നെ മതിലുകൾ അത്യന്താപേക്ഷിതമാണ് എന്നൊക്കെ ന്യായീകരണം  ഉയർത്തുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ന് കാണുന്ന പോലെയുള്ള മതിലുകൾ ഇല്ലാതിരുന്ന കാലത്ത് മനുഷ്യന് സുരക്ഷ ഇല്ലായിരുന്നോ എന്ന ചോദ്യമാണ് അതിന് മറുപടി.. എന്റേത്....എന്റേത്....എന്ന ചിന്ത ഉടലെടുത്ത നാൾ മുതൽ മതിലിന്റെ ചരിത്രം ആരംഭിക്കുന്നു.

പണ്ട്നിരത്തിനരികിലും പണക്കാർക്കുമായിരുന്നു മതിലുകൾ കണ്ട് വന്നിരുന്നത്. സാധാരണക്കാർ പത്തലുകളും മുളവാരിയും കൊണ്ടും മറ്റും വേലികൾ ഉണ്ടാക്കിയിരുന്നു. മണൽ പ്രദേശങ്ങളല്ലാത്തിടത്ത് മൺ കയ്യാലകളും കാണപ്പെട്ടു. പക്ഷേ അതൊന്നും അയല്പക്കക്കാർക്ക് കയറി വരാനുള്ള തടസ്സം സൃഷ്ടിച്ചിരുന്നില്ലല്ലോ. അവർ വേലിക്കരികിൽ നിന്നും കയ്യാലക്കപ്പുറവും ഇപ്പുറവും നിന്നും ഞായം പറഞ്ഞു,നാട്ടിലെ വിശേഷങ്ങൾ പങ്ക് വെച്ചു.

  പക്ഷേ മതിലുകളും അതിൽ ഉറപ്പിച്ചിരിക്കുന്ന ഗേറ്റുകളും അയൽ വാസിക്ക് സുഗമമായി കടന്ന് കയറുന്നതിന് മനസ്സിൽ മടി ഉളവാക്കിയെന്നത് തികച്ചും സത്യമായിരുന്നു. അങ്ങിനെ മതിൽ ജ്വരം നാടിലാകെ പടർന്ന് പിടിച്ചു നാട്ടിലാകെ മതിലുകളായി.മനുഷ്യന്റെ മനസ്സും ഇടുങ്ങി പോയി.

എന്റെ ബാല്യത്തിൽ ആലപ്പുഴ വട്ടപ്പള്ളിയിൽ മതിലുകൾ അപൂർവമായിരുന്നു. പണക്കാരിലും നിരത്തിനരികിലും മാത്രം മതിലുകൾ. ബാക്കി ഇടങ്ങളിലെല്ലാം വേലികൾ ഉണ്ടായപ്പോൾ ചില ഇടങ്ങളിൽ അതുമില്ലാതായിരുന്നു. ഒരു തടസ്സവുമില്ലാതെ ആളുകൾ നിർബാധം പറമ്പുകളിലൂടെ കടന്ന് സഞ്ചരിച്ചിരുന്നു. . അന്ന് ഞങ്ങൾ വെളുക്കുമ്പോൾ കുളിക്കാൻ പോകുമ്പോൾ വേലിക്കൽ നിന്നവരൊട് കിന്നാരം പറഞ്ഞു. വേലിപ്പഴുതിലൂടെ  ഒളിച്ചും പാത്തും സംസാരിച്ചു. അത്യാവശ്യം ശ്രദ്ധ ആകർഷിക്കാൻ ചെറു കല്ലുകൾ വേലിക്ക് മുകളിലൂടെ എറിയുകയും ചെയ്തു. അങ്ങിനെ ഒരു കല്ല് എന്റെ കളിക്കൂട്ടുകാരി എറിഞ്ഞത് എന്റെ ഉമ്മയുടെ ശരീരത്ത് വീഴുകയും  “ഏത് പന്നി ബലാലാണ് കല്ലെറിയുന്നത് എന്ന് ഉമ്മാ ചോദിച്ച സംഭവങ്ങളും ഞങ്ങളുടെ ബാല്യ കാലത്ത് ഉണ്ടായിട്ടുണ്ട്.

മതിലുകൾ ഇല്ലാത്ത ആ കാലത്ത് രാത്രിയിൽ നിലാവ് പരന്നൊഴുകുമ്പോൾ അയൽ പക്കക്കാർ ഉറക്കം വരുന്നത് വരെ മുറ്റത്ത് വട്ടം കൂടി ഇരുന്ന് നാട്ട് വിശേഷങ്ങൾ പറയുമായിരുന്നു. നാട്ടിലെ എല്ലാ അത്യാഹിതങ്ങളും പരിഹാരങ്ങളും അവിടെ ചർച്ച ചെയ്യപ്പെടും. സ്വന്തം ആവലാതികളും ബുദ്ധിമുട്ടും ദാരിദ്യവും പർസ്പരം പങ്ക് വെച്ചിരുന്നു. അത് പരസ്പരം പറയാൻ മടിയുമില്ലായിരുന്നു എന്നത് മാത്രമല്ല ആ പരസ്പരം പങ്ക് വെക്കൽ മനസ്സിന് ആശ്വാസവുമായിരുന്നു അപ്രകാരമുള്ള ചർച്ചകളിലൂടെ ഇരുന്നാഴി അരിയും അൽപ്പം വെളിച്ചെണ്ണയും  രണ്ട് മുളകും കൊടുക്കാനുള്ള  സന്നദ്ധതയും ഉണ്ടാകുമായിരുന്നു.

കാലം കടന്ന് പോയപ്പോൾ മനസ്സ് ഇടുങ്ങി വന്നു.മനുഷ്യർ സ്വന്തത്തിൽ മാത്രം ഒതുങ്ങുകയും അപരന്റെ ദുഖത്തിൽ ഇടപെടാതിരിക്കുകയും ചെയ്തു. നാണക്കേട് തോന്നൽ അധികരിച്ച് വന്നതിനാൽ ദുഖം പങ്ക് വെക്കലും അവസാനിച്ചു. വെളുക്കുമ്പോൾ കുളിയുമില്ല വേലി ഇല്ലാത്തതിനാൽ  വേലിക്കൽ നിൽപ്പും ഇല്ലാതായി. കിളിച്ചുണ്ടൻ മാങ്ങ പരസ്യമായി കടിക്കൽ നാണക്കേടുമായി. അവരവരുടെ മനസ്സിൽ എല്ലാവരും ഒതുങ്ങി കൂടിയപ്പോൾ മതിലുകൾ അധികരിക്കുകയും ചെയ്തു.

അങ്ങോളമിങ്ങോളം മതിലുകളും മതിലുകൾക്കുള്ളിലെ  റോബോട്ടുകളുമായി മാറി നമ്മൾ.

Friday, July 5, 2024

30 വർഷം.......


അദ്ദേഹം കടന്ന് പോയിട്ട് 30 വഷങ്ങളായി.

എന്റെ ആരുമല്ല എന്നാൽ ചെറുപ്പം മുതലേ  എന്റെ എല്ലാമായിരുന്നു. 

ഒരിക്കലും പ്രതീക്ഷിച്ചില്ല ഞാനെഴുതുന്ന കത്തുകൾക്ക് മറുപടി അയക്കുമെന്ന്. എന്നെ അതിശയിപ്പിച്ച് കൊണ്ട് അദ്ദേഹത്തിന്റെ മറുപടി ലഭിച്ചു. ഒരിക്കലല്ല പലപ്പോഴും. പല കാര്യങ്ങളെ കുറിച്ചും  ഞങ്ങൾ തമ്മിൽ  കത്തിലൂടെ  സവാദം നടന്നു. എല്ലാ കത്തിന്റെയും  അവസാനം  ബേപ്പൂരിലേക്കുള്ള ക്ഷണം ഉണ്ടായിരുന്നു. അവസാനം  ബേപ്പൂരിലേക്ക് പോകാനും അദ്ദേഹത്തെ കാണാനും  സാഹസം കാട്ടി. ആളെ കണ്ടു അൽപ്പം സംസാരിച്ചു എന്റെ ഡയറിയിൽ അന്നത്തെ ദിവസത്തിൽ കയ്യൊപ്പും വാങ്ങി. ആൾ വല്ലാത്ത രോഗ പീഡയിലായിരുന്നുവല്ലോ.

 അപ്പോൽ അവിടെ വന്ന മര്യാദ തൊട്ട് തേച്ചിട്ടില്ലാത്ത ഒരുവന്റെ കർശനമായ പെരുമാറ്റത്താൽ പെട്ടെന്ന് തന്നെ അവിടം വിട്ടിറങ്ങി. ആ മര്യാദ കേടിൽ അദ്ദേഹം നിസ്സഹായനായി തലയും കുമ്പിട്ടിരുന്നത് മറക്കാൻ കഴിയുന്നില്ല. അത് മറ്റൊരു കഥ അത് പലരോടും പറഞ്ഞിട്ടുണ്ട്‘ എഴുതി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.....

ഈ ദിവസം...... ആ ഇമ്മിണി വലിയ ഒന്ന് പോയ ദിവസം ...30 വർഷം കഴിഞ്ഞിരിക്കുന്നു.

ഷരീഫ് കൊട്ടാരക്കര.